തിബേരിയാസ്: തുറമുഖനഗരം

തിബേരിയാസ്: തുറമുഖനഗരം
Published on
  • ഫാ. ഡോ. മൈക്കിള്‍ കാരിമറ്റം

''തിബേരിയാസില്‍ നിന്ന് മറ്റു വള്ളങ്ങള്‍ വന്നു''

യോഹ 6:23

ബൈബിളില്‍ ഒരു തവണ മാത്രം പേരെടുത്തു പറയുന്ന ഒരു നഗരമാണ് തിബേരിയാസ്. യേശു ആ നഗരത്തില്‍ പ്രവേശിച്ചതോ പ്രവര്‍ത്തിച്ചതോ ആയി സുവിശേഷങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല. 'തിബേരിയാസ്' എന്ന പേര് രണ്ടുതവണ കൂടി യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട് (6:1; 21:1). അതു പട്ടണത്തിന്റെയല്ല, തടാകത്തിന്റെ പേരാണ്. ഗലീലി, ഗെനെസറെത്ത് എന്നൊക്കെ അറിയപ്പെട്ടിരുന്ന തടാകം തിബേരിയാസ് എന്ന പേരിലും അറിയപ്പെട്ടിരുന്നു.

ഹേറോദേസ് മഹാരാജാവ് ബി സി 4-ല്‍ മരിച്ചപ്പോള്‍ അദ്ദേഹം ഭരിച്ചിരുന്ന രാജ്യം മൂന്നു മക്കള്‍ വീതിച്ചെടുത്തു. ഹേറോദേസ് അന്തിപ്പാസ് എന്ന മകനു ലഭിച്ചത് ഗലീലി പ്രദേശമായിരുന്നു. ഭരണം തുടങ്ങുമ്പോള്‍ നസ്രത്തില്‍ നിന്ന് ഏകദേശം 4 കിലോ മീറ്റര്‍ വടക്കുള്ള സെഫോറിസ് ആയിരുന്നു ഗലീലിയുടെ തലസ്ഥാനം. ഗലീലി തടാകതീരത്ത് ഒരു പുതിയ നഗരം പണിയാന്‍ അന്തിപ്പാസ് ഏ ഡി 20-ല്‍ ആരംഭിച്ചു.

ഏഴു വര്‍ഷംകൊണ്ട് പണിപൂര്‍ത്തിയാക്കി. ഏ ഡി 27-ല്‍ തലസ്ഥാനം അങ്ങോട്ടു മാറ്റി. അന്നു റോമാ ഭരിച്ചിരുന്ന തിബേരിയൂസ് സീസറിന്റെ ബഹുമാനാര്‍ഥം നഗരത്തിനു 'തിബോരിയാസ്' എന്നു പേരും നല്‍കി. അതോടെ തിബേരിയാസ് പലസ്തീനായിലെ ഒരു സുപ്രധാന നഗരമായി മാറി.

റോമന്‍ ആധിപത്യത്തില്‍ നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ച്, യുദ്ധത്തിനൊരുങ്ങിയ സെലട്ട് (Zealot) എന്ന പേരില്‍ അറിയപ്പെടുന്ന തീവ്രവാദികളെ അടിച്ചമര്‍ത്താനായി റോമാക്കാര്‍ മൂന്നു ലീജിയണ്‍ സൈന്യവു മായി ഗലീലിയില്‍ യുദ്ധം ആരംഭിച്ചു. ഏ ഡി 68-ല്‍ ഗലീലിയുടെ തലസ്ഥാനമായ തിബേരിയാസ് കീഴടക്കി.

ഏ ഡി 70-ല്‍ ജറുസലെം അഗ്നിക്കിരയാക്കി. അനേകായിരങ്ങളെ തടവുകാരാക്കി, അടിമച്ചന്തകളില്‍ ലേലം ചെയ്തു. തുടര്‍ന്ന് 135-ല്‍ ബര്‍കോക്ക്ബാ എന്ന നേതാവിന്റെ കീഴില്‍ നടന്ന യഹൂദ വിപ്ലവത്തെ അടിച്ചമര്‍ത്തിയ റോമാക്കാര്‍ യഹൂദര്‍ക്ക് ജറുസലെമില്‍ പ്രവേശനം നിഷേധിച്ചു. അതിനെ തുടര്‍ന്നാണ് ഗലീലിക്കും, പ്രത്യേകിച്ചും തിബേരിയാസ് പട്ടണത്തിനും ഇസ്രായേല്‍ ചരിത്രത്തില്‍ കൂടുതല്‍ പ്രാധാന്യം ലഭിച്ചത്.

കാലക്രമത്തില്‍ തിബേരിയാസ് നഗരം യഹൂദ ജനതയുടെ സിരാകേന്ദ്രമായി മാറി, ഗലീലിയിലെ ഏറ്റം വലിയ പട്ടണവും. ഇസ്രായേലിന്റെ സമുന്നതഭരണസമിതിയായ സാല്‍ഹദ്രിന്‍ സംഘത്തിന്റെ ആസ്ഥാനം തിബേരിയാസിലായി. അവിടെ ആയിരുന്നു യഹൂദ റബ്ബിമാരുടെ പരിശീലനകേന്ദ്രം. ഇസ്രായേലിന്റെ വിശുദ്ധഗ്രന്ഥങ്ങളും നിയമസമാഹാരങ്ങളുമായ തല്‍മൂദം മിഷ്‌നായും അവസാനമായി ക്രോഡീകരിക്കപ്പെട്ടതും തിബേരിയാസില്‍ വച്ചാണ്.

1948 മെയ് 14-ന് ഇസ്രായേല്‍ ഒരു സ്വതന്ത്രരാജ്യമായി പ്രഖ്യാപിക്കപ്പെട്ടതിനെ തുടര്‍ന്ന്, മറ്റ് അറബി രാജ്യങ്ങളുടെ സഹായത്തോടെ, പലസ്തീനായിലെ അറബി വംശജര്‍ യഹൂദര്‍ക്കെതിരേ ആക്രമണം ആരംഭിച്ചു. ഒരു വര്‍ഷം ദീര്‍ഘിച്ച യുദ്ധം 1949 ജൂലായ് 20-ന് ഇസ്രായേലിന്റെ പൂര്‍ണ്ണ വിജയത്തോടെ അവസാനിച്ചു. അതോടെ തിബേരിയാസില്‍ ഉണ്ടായിരുന്ന അറബ് വംശജര്‍ കൊല്ലപ്പെടുകയോ നാടുവിട്ടു പോവുകയോ ചെയ്തു.

ഇന്ന് തിബേരിയാസ്, ഏതാണ്ട് പൂര്‍ണ്ണമായും യഹൂദര്‍ വസിക്കുന്ന ഒരു നഗരമാണ്. 50,000 ആളുകള്‍ തിങ്ങി പാര്‍ക്കുന്ന വലിയൊരു വിനോദസഞ്ചാര കേന്ദ്രമാണത്.

ക്രിസ്തീയ സാന്നിധ്യം ചുരുക്കമായി തിബേരിയാസിലുണ്ട്. തടാകതീരത്തുള്ള ഗ്രീക്ക് ഒര്‍ത്തഡോക്‌സ് ആശ്രമമാണ് ഒന്ന്. കുരിശു യുദ്ധക്കാര്‍ പണി കഴിപ്പിച്ചതും തുടര്‍ന്നുണ്ടായ യുദ്ധങ്ങളില്‍ നശിപ്പിക്കപ്പെട്ടതിനുശേഷം പുതുക്കിപണിയപ്പെട്ടതുമായ പത്രോസിന്റെ ദേവാലയവും തടാകതീരത്തുണ്ട്. വിശുദ്ധ നാട്ടിലെ മറ്റു പല ദേവാലയങ്ങളുംപോലെ ഇതും ഫ്രാന്‍സീസ്‌കന്‍ സന്യാസികളുടെ മേല്‍നോട്ടത്തിലാണ്.

ഇസ്രായേല്‍ ചരിത്രത്തിന്റെ നാള്‍വഴികളില്‍ വളരെ പ്രാധാന്യമുണ്ടെങ്കിലും തിബേരിയാസ് നഗരത്തിന് സുവിശേഷങ്ങളിലോ യേശുവിന്റെ ജീവിതത്തിലോ വലിയ സ്ഥാനം കാണുന്നില്ല. കാരണം യേശു തന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചത് നഗരങ്ങളിലല്ല പ്രാന്ത പ്രദേശങ്ങളിലായിരുന്നു എന്നതുതന്നെ. അവനെ തേടി ജനങ്ങള്‍ പോയത് പട്ടണങ്ങളിലേക്കല്ല, വിജനപ്രദേശങ്ങളിലേക്കും മലകളിലേക്കുമാണ്. യേശു അവരെ കണ്ടുമുട്ടിയത് കടല്‍ത്തീരത്തും, മുക്കുവകുടിലുകളുടെ മുറ്റത്തും, ആര്‍ക്കും കടന്നുവരാവുന്ന വിജന പ്രദേശങ്ങളിലും പുല്‍മേടുകളിലും ഒക്കെയാണ്. സമൂഹത്തില്‍ നിന്നു പുറന്തള്ളപ്പെട്ടവരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും തേടി വന്ന രക്ഷകനെ, നഷ്ടപ്പെട്ട ആടിനെ തേടി ഇറങ്ങിയ ഇടയനെ, ഇന്നും നഗരങ്ങളിലല്ല, പ്രാന്തപ്രദേശങ്ങളിലും ഏകാന്തതയിലുമാണ് തേടേണ്ടത് എന്ന ഒരു സന്ദേശവും തിബേരിയാസിനെക്കുറിച്ചുള്ള ഏക പരാമര്‍ശത്തില്‍ നിന്നു ലഭിക്കുന്നതായി കരുതാനാവും.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org