
മരുഭൂമിയിലൂടെയുള്ള യാത്രാമധ്യേ ഇസ്രായേല്‍ജനം പാളയമടിച്ച ഒരു സ്ഥലമാണ് മാസാ-മെരിബാ. ഇത് ഒരു സ്ഥലം തന്നെയോ അതോ രണ്ടു സ്ഥലങ്ങളോ എന്നു തര്‍ക്കമുണ്ട്; അതുപോലെ തന്നെ, മരുഭൂമിയില്‍ എവിടെയാണ് ഈ സ്ഥലമെന്നതിലും അവ്യക്തതയുണ്ട്.
എന്നാല്‍ സ്ഥലത്തിന്റെ പേരും അതിനുകാരണമായ സംഭവവും വ്യക്തമായ ഒരു സന്ദേശം നല്കുന്നുണ്ട്. കുടിനീരു കിട്ടാതെ ദാഹിച്ചു വലഞ്ഞ ജനം മോശയോടു കലഹിക്കുകയും ദൈവം പാറയില്‍ നിന്ന് അത്ഭുതകരമായി ജലം നല്കുകയും ചെയ്തു എന്നതാണ് സംഭവം. എന്നാല്‍ സംഭവത്തിന്റെ വിവരണത്തിലും വ്യാഖ്യാനത്തിലും ബൈബിള്‍ ഭാഗങ്ങളില്‍ വ്യത്യാസങ്ങള്‍ കാണാം.
പുറ. 17:7-8 ലാണ് ആദ്യമേ ഈ രണ്ടു പേരുകള്‍ ഒരുമിച്ചു പ്രത്യക്ഷപ്പെടുന്നത്. ജനത്തിന്റെ പരാതിമൂലം കര്‍ത്താവിനോട് നിലവിളിച്ച മോശ പാറയില്‍ വടികൊണ്ട് അടിച്ചു. പാറയില്‍നിന്നു സമൃദ്ധമായി ജലം ഒഴുകി ജനത്തിന്റെ ദാഹം തീര്‍ത്തു. ജനം റഫിദിമില്‍ താമസിക്കുമ്പോഴാണ് ഇത് ഉണ്ടായതെന്നും ജലമൊഴുക്കിയ പാറ ഹോറെബിലാണെന്നും ഈ വിവരണത്തില്‍ കാണുന്നു (പുറ. 17:1-6). ''ജനം അവിടെവച്ച് കലഹിച്ചതിനാലും കര്‍ത്താവ് തങ്ങളുടെ ഇടയില്‍ ഉണ്ടോ ഇല്ലയോ എന്നു ചോദിച്ചുകൊണ്ട് കര്‍ത്താവിനെ പരീക്ഷിച്ചതിനാലും മോശ ഈ സ്ഥലത്തിന് മാസാ എന്നും മെരിബാ എന്നും പേരിട്ടു'' (പുറ. 17:7).
പരീക്ഷിക്കുക എന്നാണ് 'മാസാ'യുടെ അര്‍ഥം. മെരിബാ എന്ന ഹീബ്രുവാക്കിന് മത്സരിക്കുക, വാദിക്കുക, കലഹിക്കുക എന്നൊക്കെ അര്‍ഥമുണ്ട്. ജനം ദൈവത്തെ പരീക്ഷിക്കുകയും ദൈവത്തോടു കലഹിക്കുകയും ചെയ്തതിനാല്‍ ഈ പേരുണ്ടായി എന്നാണ് വ്യാഖ്യാനം. സങ്കീ. 95:8-9 ഇതേ ആശയം തന്നെ അവതരിപ്പിക്കുന്നു. രണ്ടു പേരുകളും ഒരുമിച്ച് ഒരേ സ്ഥലത്തിന് നല്‍കുകയും ജനത്തിന്റെ കലഹം പേരിനു കാരണമായി കാണുകയും ചെയ്യുന്നു.
ഇതില്‍നിന്ന് വ്യത്യസ്തമായി, മോശയാണ് പരീക്ഷണവിധേയനായത് എന്നു സൂചിപ്പിക്കുന്ന ബൈബിള്‍ ഭാഗങ്ങളുമുണ്ട്. സംഖ്യ 20:1-13 ല്‍ ജലത്തിനുവേണ്ടിയുള്ള ജനത്തിന്റെ മുറവിളിയും പാറയില്‍നിന്നു ജലം നല്കിയ ദൈവത്തിന്റെ മറുപടിയും രേഖപ്പെടുത്തുമ്പോള്‍ മോശയും അഹറോനും കുറ്റക്കാരായി പ്രത്യക്ഷപ്പെടുന്നു. ''ഇസ്രായേലില്‍ എന്റെ വിശുദ്ധി വെളിപ്പെടുത്തക്ക വിധം ദൃഢമായി നിങ്ങള്‍ എന്നില്‍ വിശ്വസിക്കാതിരുന്നതുകൊണ്ട് ഞാന്‍ ഈ ജനത്തിനു കൊടുക്കുന്ന ദേശത്ത് ഇവരെ എത്തിക്കുന്നത് നിങ്ങളായിരിക്കുകയില്ല. ഇതാണ് മെരീബായിലെ ജലം. ഇവിടെവച്ചാണ് ഇസ്രായേല്‍ കര്‍ത്താവിനോടു മത്സരിക്കുകയും അവിടുന്ന് തന്റെ വിശുദ്ധിയെ അവര്‍ക്കു വെളിപ്പെടുത്തുകയും ചെയ്തത്'' (സംഖ്യ 20:12-13).
നേതാക്കന്മാരും ജനവും ഒന്നടങ്കം വിശ്വാസരാഹിത്യത്തില്‍ നിപതിച്ചതിന്റെ ഓര്‍മ്മയാണ് മെരീബാ ഉണര്‍ത്തുന്നത്. ജനത്തിന്റെ അവിശ്വസ്തതമൂലമാണ് മോശയ്ക്കു ദോഷമുണ്ടായത് എന്ന് സങ്കീ 106:32 വ്യാഖ്യാനിക്കുന്നു. ദൈവമാണ് ജനത്തെ പരീക്ഷണവിധേയരാക്കിയത് എന്ന് സങ്കീ 81:7 ല്‍ പറയുന്നു. തന്റെ അന്തിമോപദേശത്തില്‍ മോശ ഈ സംഭവം അനുസ്മരിക്കുന്നുണ്ട്. തനിക്കു വാഗ്ദത്തഭൂമിയില്‍ പ്രവേശിക്കാന്‍ കഴിയാത്തതിനു കാരണം മെരീബായിലെ അവിശ്വസ്തതയാണെന്ന് അദ്ദേഹം ജനത്തോട് ഏറ്റുപറയുന്നു (നിയ 32:51-52). ''കാദെശിലെ മെരീബാ ജലാശയം'' എന്നാണ് ഇവിടെ സ്ഥലത്തെ വിശേഷിപ്പിക്കുന്നത്.
പേരിലും സ്ഥലനിര്‍ണ്ണയത്തിലും സംശയം നിലനില്ക്കുന്നുണ്ടെങ്കിലും അതു നല്കുന്ന സന്ദേശം എന്തെന്നു സംശയമില്ല. കര്‍ത്താവില്‍ പൂര്‍ണ്ണമായ വിശ്വാസം അര്‍പ്പിക്കണം. സാഹചര്യങ്ങള്‍ അനുകൂലമാകുമ്പോള്‍ മാത്രമല്ല, പ്രതികൂലമാകുമ്പോഴും വിശ്വസിക്കണം. വിശ്വാസമാകട്ടെ, സമ്പൂര്‍ണ്ണമായ അനുസരണത്തിലൂടെ പ്രകടമാകുകയും വേണം. പാറയില്‍നിന്നു വെള്ളം പുറപ്പെടുവിക്കാന്‍ അവിടുത്തേക്കു കഴിയും. ദൈവത്തിന് അസാധ്യമായി ഒന്നുമില്ല. ജീവിതത്തിലുണ്ടാകുന്ന പരാജയങ്ങളും അത്യാഹിതങ്ങളും ക്ലേശങ്ങളും എല്ലാം വിശ്വാസം പരീക്ഷിക്കപ്പെടുന്ന, വിശ്വാസം ഏറ്റുപറയാനുള്ള അവസരങ്ങളായി കാണണം. ഇതില്‍ പരാജയപ്പെട്ടാല്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കാന്‍ കഴിയാതെ പോകും, മോശയ്ക്ക് വാഗ്ദത്തഭൂമിയില്‍ പ്രവേശിക്കാന്‍ സാധിക്കാഞ്ഞതുപോലെ. അതിനാല്‍ ''മെരീബായില്‍ മരുഭൂമിയിലെ മാസായില്‍ ചെയ്തതുപോലെ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്'' (സങ്കീ. 95:8; ഹെബ്രാ. 3:15).