ജോര്‍ദാന്‍ : ശുദ്ധീകരിക്കുന്ന ജലം

ജോര്‍ദാന്‍ : ശുദ്ധീകരിക്കുന്ന ജലം
Published on

പാലസ്തീനായിലെ ഏറ്റം വലിയ നദിയാണ് ജോര്‍ദാന്‍. 'ഹ യര്‍ദേന്‍' എന്നു ഹീബ്രുവിലും 'യോര്‍ദാനേസ്' എന്ന് ഗ്രീക്കിലും പേരുകള്‍. 'നിത്യം ഒഴുകുന്ന നദി' എന്നോ 'കുതിച്ചിറങ്ങുന്നത്' എന്നോ പേരിനെ വ്യാഖ്യാനിക്കാം. രണ്ടും നദിയുടെ സ്വഭാവത്തെ സൂചിപ്പിക്കുന്നതാണ്. ഹെര്‍മോണ്‍മലയുടെ അടിവാരത്തില്‍ നിന്നാണ് നദിയുടെ ഉത്ഭവം. നാലു പ്രധാന ഉറവകളില്‍നിന്ന് ഒഴുകിയെത്തുന്ന ജലം പാനെയാസ് പട്ടണത്തിനു സമീപത്താണ് നദിയായി രൂപം പ്രാപിക്കുന്നത്. കേസറിയാ ഫിലിപ്പി എന്നു പുതിയനിയമത്തില്‍ അറിയപ്പെടുന്ന പട്ടണമാണിത്. ഹൂലെ, ഗലീലി തടാകങ്ങള്‍ കടന്ന് നദി ചാവുകടലില്‍ പതിക്കുന്നു. അനേകം കൈവഴികള്‍ യാത്രാമധ്യേ അതിനെ പോഷിപ്പിക്കുന്നു.

നദിയുടെ ഉറവിടം മുതല്‍ ചാവുകടല്‍വരെ ഒരു നേര്‍രേഖ വരച്ചാല്‍ ഏകദേശം 130 കിലോമീറ്റര്‍ ദൂരമുണ്ടാകും. എന്നാല്‍ നദി യഥാര്‍ഥത്തില്‍ 350 കിലോമീറ്ററില്‍ കൂടുതല്‍ ഒഴുകുന്നുണ്ട്. ലോകത്തിലെ ഏറ്റം വളഞ്ഞ നദി എന്ന വിശേഷണവും ജോര്‍ദാനു നല്കാവുന്നതാണ്. ഭൂമിയിലെ ഏറ്റം താഴ്ന്ന ഉപരിതലത്തില്‍ ഒഴുകുന്ന നദിയും ജോര്‍ദാന്‍തന്നെ. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം നൂറുമീറ്റര്‍ ഉയരത്തില്‍ തുടങ്ങുന്ന നദി പത്തു കിലോമീറ്റര്‍ പിന്നിടുമ്പോള്‍ സമുദ്രനിരപ്പിലെത്തുന്നു. പിന്നീടങ്ങോട്ടു സമുദ്രനിരപ്പിനു താഴെയാണ് ഒഴുക്ക്. ചാവുകടലില്‍ എത്തുമ്പോള്‍ സമുദ്രനിരപ്പില്‍നിന്നു 400 മീറ്റര്‍ താഴെയാവുന്നു.

ജോര്‍ദാന്‍ ചെറിയൊരു പുഴയാണ്. മുപ്പതു മീറ്ററില്‍ കൂടുതല്‍ വീതിയില്ല. 1-5 മീറ്റര്‍വരെ ആഴവും. നദിയില്‍ പലേടത്തും ഇറങ്ങി കടക്കാനാവുന്ന കടവുകളുണ്ട്. വസന്തത്തില്‍ ഹെര്‍മ്മോണിലെ മഞ്ഞുരുകുമ്പോഴാണ് നദിയില്‍ വെള്ളപ്പൊക്കമുണ്ടാവുക. ഏതാണ്ട് മുഴുവനായിത്തന്നെ മലയിടുക്കിലൂടെ ഒഴുകുന്നതിനാല്‍ അധികമൊന്നും ജലസേചനത്തിന് ഉപകരിച്ചിരുന്നില്ല.

ബൈബിളില്‍ അനേകം തവണ ജോര്‍ദാന്‍ പരാമര്‍ശവിഷയമാകുന്നുണ്ട്. പുറപ്പാടു സംഭവവുമായി ബന്ധപ്പെട്ടതാണ് അതില്‍ സുപ്രധാനമായ ഒന്ന്. ജോഷ്വായുടെ നിര്‍ദേശമനുസരിച്ച് ഉടമ്പടിയുടെ പേടകമേന്തിയ പുരോഹിതന്മാരുടെ പാദം ജലത്തെ സ്പര്‍ശിച്ചപ്പോള്‍ നദിയുടെ ഒഴുക്കു നിലച്ചു (ജോഷ്വാ 3:14-17). ചെങ്കടല്‍ വിഭജിച്ചതിനു സമാനമായൊരു അദ്ഭുതമായി ഇസ്രായേല്‍ജനം ഇതിനെ കണ്ടു.

പിന്നീട് ഏലിയായും ശിഷ്യന്‍ ഏലീഷായും മേലങ്കിയടിച്ച് വെള്ളം വിഭജിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട് (2 രാജാ. 2:8-14). ഭൂകമ്പമോ മറ്റെന്തെങ്കിലും പ്രകൃതിക്ഷോഭമോ കാരണം മലയിടിഞ്ഞ് പുഴയുടെ ഒഴുക്കു തല്‍ക്കാലത്തേക്കു തടഞ്ഞതാവാം ഇത് എന്നു കരുതുന്നവരുണ്ട്. ഇപ്രകാരം പലപ്പോഴും സംഭവിച്ചിട്ടുണ്ട്. 1927-ല്‍ അങ്ങനെ ഏകദേശം 24 മണിക്കൂര്‍ നദിയുടെ ഒഴുക്കു നിലച്ചതായും ചരിത്രകാരന്മാര്‍ എടുത്തുകാട്ടുന്നു. പ്രതിബന്ധങ്ങളെ നീക്കുന്ന ദൈവപരിപാലനയാണ് വിശ്വാസികള്‍ ഇവിടെ കാണുക.

മാമ്മോദീസായുമായി ബന്ധപ്പെട്ടതാണ് ജോര്‍ദാന്റെ വലിയ പ്രാധാന്യം. സ്‌നാപകന്‍ നല്കിയ സ്‌നാനം മാനസാന്തരത്തിന്റെ അടയാളമായിരുന്നു. പാപമോചനം നല്കാനായി വന്ന യേശു തന്റെ പരസ്യജീവിതം ആരംഭിക്കുന്നത് ജോര്‍ദാനിലെ സ്‌നാനത്തോടെയാണ്. അതോടെ ജോര്‍ദാന്‍ പാപമോചനത്തിന്റെയും ആത്മാവിലുള്ള പുതിയ ജനനത്തിന്റെയും പ്രതീകമായി മാറി. അനേകം പേര്‍ ഇന്നും ജോര്‍ദാനില്‍പോയി സ്‌നാനം സ്വീകരിക്കാറുണ്ട്. ജോര്‍ദാനിലെ ജലമല്ല, ക്രിസ്തുനാഥനിലൂടെ ലഭ്യമായ കൃപാവരമാണ് ആത്മാവിന്റെ കറ കഴുകി വിശുദ്ധീകരിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org