
വാഗ്ദത്ത ഭൂമിയായ കാനാന്‍ദേശത്തിന്റെ വടക്കുഭാഗത്തുള്ള ഒരു ചെറിയ ഉള്‍നാടന്‍ തടാകമാണിത്. ഗ്‌ളീലാകടല്‍, ഗലീലി തടാകം, ടിബേരിയാസ് കടല്‍, ഗെനേസരെത്ത് തടാകം എന്നിങ്ങനെ പല പേരില്‍ ഇത് അറിയപ്പെടുന്നു. ഗലീലി ഒരു പ്രദേശത്തിന്റെ പേരാണ്. ഗ്‌ളീലാ സുറിയാനിയിലൂടെ കടന്നുവന്ന അതിന്റെ മലയാളരൂപം. ഹേറോദേസ് അന്തിപ്പാസ് ടൈബീരിയസ് ചക്രവര്‍ത്തിയുടെ ബഹുമാനാര്‍ഥം തടാകതീരത്തു പണിയിച്ച ടിബേരയാസ് നഗരത്തില്‍നിന്നാണ് തടാകത്തിന് ആ പേരു കിട്ടിയത്. കിന്നരത്തിന്റെ ആകൃതിയുള്ളതിനാല്‍ ഗെനേസറെത്ത് എന്ന പേരും ലഭിച്ചു.
വടക്കുഭാഗം വീതികൂടി, തെക്കു വീതി കുറഞ്ഞ്, ഏതാണ്ട് ഹൃദയത്തിന്റെ ആകൃതിയിലുള്ള ഈ തടാകത്തിന് ഏറ്റം കൂടിയ വീതി 13 കിലോമീറ്റര്‍ നീളം 21 കിലോമീറ്റര്‍. കിഴക്കും പടിഞ്ഞാറും വലിയ മലകള്‍ ഉയര്‍ന്നുനില്ക്കുന്നതിനാല്‍ തടാകത്തില്‍ അപ്രതീക്ഷിതമായ വലിയ കാറ്റ് വീശാറുണ്ട്. തെക്ക് മരുഭൂമിയില്‍നിന്നുവരുന്ന ചൂടുകാറ്റും വടക്ക് ഹെര്‍മോണ്‍ മലനിരകളില്‍നിന്ന് വരുന്ന തണുത്തകാറ്റും സന്ധിക്കുമ്പോള്‍ അത് ഉഗ്രമായി ചുഴലിക്കൊടുങ്കാറ്റായി രൂപപ്പെടാം. സുവിശേഷങ്ങളില്‍ ഇതിനെക്കുറിച്ച് സൂചനയുണ്ട് (മത്താ. 8:24). ഈ തടാകം മുഴുവന്‍ ഇന്ന് ഇസ്രായേലിന്റെ കൈവശമാണ്. ഇവിടത്തെ ജലം പമ്പുചെയ്ത് അവര്‍ മരുഭൂമിയില്‍ കൃഷി നടത്തുന്നു.
വടക്കുനിന്ന് തെക്കോട്ടൊഴുകുന്ന ജോര്‍ദാന്‍നദി തടാകത്തെ ജലസമൃദ്ധമാക്കുന്നു. മറ്റ് പല അരുവികളും ഈ തടാകത്തിലേക്ക് ഒഴുകിയെത്തുന്നുണ്ട്. കെട്ടിക്കിടക്കാതെ നിരന്തരം ഒഴുകിക്കൊണ്ടിരിക്കുന്നതിനാല്‍ തടാകത്തിലെ ജലം എപ്പോഴും ശുദ്ധമാണ്. ഇതില്‍ ധാരാളം മത്സ്യസമ്പത്തുണ്ട്. യേശുവിന്റെ കാലത്ത് ജനനിബിഢമായിരുന്നു തടാകതീരം. മത്സ്യബന്ധനവും സംസ്‌കരണവും ഒരു മുഖ്യതൊഴിലായിരുന്നു. പ്രധാനപ്പെട്ട പല രാജപാതകളും തടാകതീരത്തുകൂടെ കടന്നുപോയിരുന്നു. റോമാസാമ്രാജ്യത്തിന്റെ പലഭാഗങ്ങളിലേക്കും ഇവിടെനിന്നു സംസ്‌ക്കരിച്ച മത്സ്യം കയറ്റി അയച്ചിരുന്നു.
പരസ്യജീവിതത്തിന്റെ ആദ്യഘട്ടം അധികപങ്കും ഈ തടാകതീരത്താണ് യേശു ചിലവഴിച്ചത്. അവിടുത്തെ ശിഷ്യരില്‍ മിക്കവരും ഈ പ്രദേശത്തുനിന്നുള്ളവരായിരുന്നു. പത്രോസ്, അന്ത്രയോസ്, യാക്കോബ്, യോഹന്നാന്‍ എന്നീ നാലു പേര്‍ ഒരു മത്സ്യബന്ധന വ്യവസായത്തിന്റെ തന്നെ ഉടമകളായിരുന്നു. സ്വന്തമായി രണ്ടു വഞ്ചികളും കുറെ തൊഴിലാളികളും അവര്‍ക്കുണ്ടായിരുന്നു. യേശു ഏറ്റം അധികം പ്രബോധനങ്ങള്‍ നല്കിയതും അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതും തന്റെ വ്യക്തിത്വം വെളിപ്പെടുത്തിയതും ഈ പ്രദേശത്താണ്. കഫര്‍ണാം, ബെത്‌സയ്ദാ, കൊറാസിന്‍, മാഗ്ദല, ഗെറാസാ എന്നീ നഗരങ്ങള്‍ തടാകതീരത്താണ്. കടലിനെയും കൊടുങ്കാറ്റിനെയും ചൊല്‍പടിക്കുനിര്‍ത്താന്‍ അധികാരവും കഴിവുമുള്ള പ്രപഞ്ചനാഥനായി യേശു ശിഷ്യന്മാര്‍ക്കു സ്വയം വെളിപ്പെടുത്തിയതും ഈ തടാകത്തിലത്രെ.
ഇത്രയേറെ അദ്ഭുതങ്ങള്‍ക്കും പ്രബോധനങ്ങള്‍ക്കും വെളിപ്പെടുത്തലുകള്‍ക്കും സാക്ഷ്യം വഹിച്ചെങ്കിലും അധികമാരും യഥാര്‍ഥ മാനസാന്തരത്തിലേക്കും വിശ്വാസത്തിലേക്കും കടന്നുവന്നില്ല എന്നത് യേശുവിനെത്തന്നെ ദുഃഖിതനാക്കി. തകര്‍ന്നു കിടക്കുന്ന പുരാതന നഗരങ്ങളുടെ അവശിഷ്ടങ്ങള്‍ ആ ദുഃഖത്തിനു സാക്ഷ്യം വഹിക്കുന്നു. ടിബേരിയാസ് മാത്രമാണ് ഇന്നു ഗലീലിതടാകതീരത്തുള്ള പ്രധാനനഗരം. അതാകട്ടെ സുവിശേഷങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നുമില്ല.
ഏറെ കൃപ ലഭിച്ചിട്ടും അദ്ഭുതങ്ങളും അടയാളങ്ങളും കണ്ടിട്ടും അനുതപിക്കാത്ത ഗലീലിതടാകതീരം ഇന്നും വലിയൊരു താക്കീതായി തുടരുന്നു, മാനസാന്തരത്തിന് അനുയോജ്യമായ ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ ക്ഷണിച്ചുകൊണ്ട്. ഗലീലിത്തടാകം തരുന്ന മറ്റൊരു പാഠമുണ്ട്. ദാനമായി കിട്ടുന്നത് ദാനമായി നല്‍കിയെങ്കിലേ ജീവന്‍ സമൃദ്ധമായി ഉണ്ടാകൂ! ഒഴുകിയെത്തുന്ന ജലം സ്വന്തമായി സൂക്ഷിക്കാതെ തുടര്‍ന്ന് ഒഴുകിപ്പോകാന്‍ അനുവദിക്കുന്ന ഗലീലിതടാകത്തില്‍ മത്സ്യസമ്പത്ത് സമൃദ്ധമായുണ്ടാകുന്നതുപോലെ. ജലം കെട്ടിക്കിടന്നു ദുഷിക്കുന്ന ചാവുകടലില്‍നിന്നു വ്യത്യസ്തമാണിത്.