കാനാ : കാല്‍വരി യാത്രയുടെ തുടക്കം

തീർഥാടനം | ഭാഗം രണ്ട് | നസ്രത്ത് to new ജറുസലെം
കാനാ : കാല്‍വരി യാത്രയുടെ തുടക്കം
Published on

യേശു തന്റെ മഹത്വം വെളിപ്പെടുത്തുന്നതിനു പ്രവര്‍ത്തിച്ച അടയാളങ്ങളുടെ ആരംഭമാണ് ഗലീലിയിലെ കാനായില്‍ ചെയ്തത്

യോഹ. 2:11

യോഹന്നാന്‍ എഴുതിയ സുവിശേഷം അനുസരിച്ച് യേശു തന്റെ ആദ്യത്തെ അദ്ഭുതം പ്രവര്‍ത്തിച്ച സ്ഥലമാണ് കാനാ. രണ്ടാമത്തെ അദ്ഭുതവും അവിടെവച്ചു തന്നെയാണ് പ്രവര്‍ത്തിച്ചത് എന്ന് യോഹന്നാന്‍ രേഖപ്പെടുത്തിയിരിക്കുന്നു (യോഹ. 4:46).

സുവിശേഷത്തില്‍ പറയുന്ന കാനാ ഇന്ന് എവിടെയാണെന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. രണ്ടു സ്ഥലങ്ങളാണ് മുഖ്യമായും എടുത്തു കാട്ടാറുള്ളത്. നസ്രത്തില്‍ നിന്ന് ഏകദേശം

16 കിലോമീറ്റര്‍ വടക്ക്, തിബേരിയാസ് പട്ടണത്തിലേ ക്കുള്ള വഴിയില്‍ 'കീര്‍ബെത്കാന' എന്ന പേരില്‍ അറിയപ്പെടുന്ന പട്ടണമാണത് എന്നു കരുതുന്നവരുണ്ട്. അതല്ല, നസ്രത്തില്‍ നിന്ന് ഏകദേശം 7 കിലോമീറ്റര്‍ വടക്ക്, അതേ വഴിയില്‍ തന്നെയുള്ള 'കഫെര്‍കെന്നാ' എന്ന പട്ടണമാണ് സുവിശേഷത്തില്‍ പരാമര്‍ശ വിഷയമാകുന്നത് എന്ന അഭിപ്രായത്തിനാണ് കൂടുതല്‍ സാധുത. കാനാ എന്ന വാക്കിന് 'ഞാങ്ങണചെടികളുടെ ഗ്രാമം' എന്നാണ് അര്‍ഥം. ഏകദേശം 24,000 ആളുകള്‍ വസിക്കുന്ന ഈ അറബി നഗരത്തില്‍ 11 ശതമാനം ക്രിസ്ത്യാനികളും ബാക്കി മുസ്ലീമുകളുമാണ്.

തന്റെ സമയം ഇനിയും ആയിട്ടില്ല എന്നു പറഞ്ഞെങ്കിലും അമ്മയുടെ യാചന മാനിച്ച് യേശു കല്യാണ വീട്ടില്‍ വച്ച് വെള്ളം വീഞ്ഞാക്കി മാറ്റി, ആദ്യ അദ്ഭുതം പ്രവര്‍ത്തിച്ച സ്ഥലമാണ് കാനാ. അത് യേശുവിന്റെ മഹത്വം വെളിപ്പെടുത്തുന്നതിന്റെ തുടക്കമായിരുന്നു എന്ന് യോഹന്നാന്‍ പ്രത്യേകം എടുത്തു പറയുന്നു. ഇവിടെ യേശുവിന്റെ സമയം, മഹത്വം എന്നീ രണ്ടു കാര്യങ്ങള്‍ പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. അതോടൊപ്പം യേശു തന്റെ അമ്മയെ 'സ്ത്രീയേ' എന്നു വിളിക്കുന്നതും.

''സ്ത്രീയേ എനിക്കും നിനക്കും എന്ത്? എന്റെ സമയം ഇനിയും ആയിട്ടില്ല'' (യോഹ. 2:4). അമ്മയുടെ യാചനയില്‍ അതൃപ്തി പ്രകടിപ്പിക്കുന്നതാണ് ഈ ചോദ്യം എന്നു വ്യാഖ്യാനിക്കുന്നവരുണ്ട്. അതോടൊപ്പം 'സ്ത്രീയേ' എന്നു വിളിക്കുന്നതിലൂടെ അമ്മയെ തള്ളിപ്പറയുന്നതായും ചിലര്‍ വ്യാഖ്യാനിക്കാറുണ്ട്. എന്നാല്‍ യോഹന്നാന്റെ സുവിശേഷം അടുത്തു പരിശോധിച്ചാല്‍ ഇതു രണ്ടും തെറ്റാണെന്നു വ്യക്തമാകും.

രണ്ടു തവണ മാത്രമാണ് യോഹന്നാന്‍ മറിയത്തെക്കുറിച്ചു പറയുന്നത്. കാനായിലും കാല്‍വരിയിലും; യേശുവിന്റെ പരസ്യജീവിതത്തിന്റെ തുടക്കത്തിലും അവസാനത്തിലും. രണ്ടു തവണയും സുവിശേഷകന്‍ 'യേശുവിന്റെ അമ്മ' എന്നു വിശേഷിപ്പിക്കുന്നു; യേശുവാകട്ടെ അമ്മയെ 'സ്ത്രീയേ' എന്നു വിളിക്കുന്നു. കാനായില്‍ സംഭവിച്ചത് യേശുവിന്റെ മഹത്വത്തിലേക്കുള്ള യാത്രയുടെ തുടക്കമാണ്, കാല്‍വരിയില്‍ മഹത്വീകരണവും. യേശുവിന്റെ കുരിശുമരണം തന്നെയാണ് മഹത്വീകരണമായി യോഹന്നാന്‍ അവതരിപ്പിക്കുന്നത്. അതിനെ 'ഉയര്‍ത്തപ്പെടല്‍' എന്നു വിശദീകരിക്കുന്നതിലൂടെ ഈ കാര്യം വ്യക്തമാക്കുന്നു (യോഹ. 12:32-33).

'എന്റെ സമയം' എന്ന് കാനായില്‍ വച്ച് യേശു പറഞ്ഞത് കുരിശില്‍ ഉയര്‍ത്തപ്പെടുന്നതിലൂടെയുള്ള മഹത്വീകരണത്തെക്കുറിച്ചാണ്. 'ഹോരാ' (മണിക്കൂര്‍) എന്ന ഗ്രീക്കുവാക്കാണ് 'സമയം' എന്നു വിവര്‍ത്തനം ചെയ്തിരിക്കുന്നത്. അമ്മ ആവശ്യപ്പെട്ടതനുസരിച്ച് അദ്ഭുതം പ്രവര്‍ത്തിക്കുന്നത് കുരിശുമരണത്തിലേക്കുള്ള യാത്രയുടെ തുടക്കമായിരിക്കും എന്നാണ് യേശുവിന്റെ മറുപടിയിലെ ധ്വനി. 'സ്ത്രീയേ' എന്നു വിളിക്കുന്നതിലൂടെ രക്ഷാചരിത്രത്തില്‍ മറിയത്തിനുള്ള പ്രത്യേക സ്ഥാനം എടുത്തുകാട്ടുന്നു. കാല്‍വരിയില്‍ വച്ചും യേശു അമ്മയെ 'സ്ത്രീയേ' എന്നാണു വിളിച്ചത്.

ഒരു സ്ത്രീ (ഹവ്വാ) വഴിയാണ് പാപവും അതുവഴി മരണവും കടന്നുവന്നത്. ദൈവകല്പന ലംഘിച്ച ആദിമാതാവിന്റെ തെറ്റു തിരുത്തുന്ന പുതിയ സ്ത്രീയായി, ദൈവജനത്തിന്റെ അമ്മയായി, യേശു തന്റെ അമ്മയെ അവതരിപ്പിക്കുന്നു. അതാണ് കാനായിലും കാല്‍വരിയിലും അമ്മയെ 'സ്ത്രീയേ' എന്നു വിളിക്കുന്നതിന്റെ സൂചന. ആദിപിതാവായ ആദത്തെ പാപത്തിലേക്കു നയിച്ച ഹവ്വായുടെ തെറ്റു തിരുത്തി, പുതിയ ആദമായ യേശുവിനെ രക്ഷാകര പ്രവൃത്തിയിലേക്ക് കൈപിടിച്ചു നയിക്കുന്ന പുതിയ ഹവ്വായായി മറിയം പ്രവര്‍ത്തിച്ച സ്ഥലമാണ് കാനാ.

'ഏദേന്‍' പാപത്തിന്റെയും മരണത്തിന്റെയും തുടക്കം കുറിച്ചെങ്കില്‍ 'കാനാ' രക്ഷയുടെയും നിത്യജീവന്റെയും തുടക്കം കുറിക്കുന്നു. കാനായിലെ വിവാഹവിരുന്നു നടന്നത് 'മൂന്നാം ദിവസം' (യോഹ. 2:1) ആയിരുന്നു എന്ന കാല സൂചനയും പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. 'മൂന്നാം ദിവസം' എന്നു കേള്‍ക്കുമ്പോള്‍ ക്രിസ്തു വിശ്വാസികളുടെ മനസിലേക്ക് ആദ്യമേ കടന്നുവരുന്ന ചിന്ത യേശുവിന്റെ ഉത്ഥാനത്തിന്റേതായിരിക്കും. പീഡാനുഭവ പ്രവചനങ്ങളിലും, പിന്നീട് വിശ്വാസപ്രമാണത്തിലും എല്ലാം 'മൂന്നാം ദിവസം' എന്ന പ്രയോഗം യേശുവിന്റെ പുനരുത്ഥാനത്തിലേക്കാണ് ശ്രദ്ധ ക്ഷണിക്കുന്നത്. വരാന്‍ പോകുന്ന മഹത്വീകരണത്തിലേക്ക് ശ്രദ്ധ ക്ഷണിക്കാന്‍ വേണ്ടിയാവണം യോഹന്നാന്‍ 'മൂന്നാം ദിവസം' എന്ന സമയസൂചന നല്കുന്നത്.

വിവാഹവിരുന്ന് എന്ന സാഹചര്യവും ശ്രദ്ധേയമാണ്. 'നിത്യജീവിതം' എന്നും 'സ്വര്‍ഗഭാഗ്യം', എന്നും വിശേഷിപ്പിക്കാറുള്ള മരണാനന്തരം ദൈവത്തോടൊന്നിച്ച് എന്നേക്കുമുള്ള ജീവിതത്തെ യേശു തന്നെ വിവാഹവിരുന്നിനോട് ഉപമിച്ചിട്ടുണ്ട് (ലൂക്കാ 14:16-24; മത്താ. 22:1-14). മൂന്നാം ദിവസം നടക്കുന്ന വിവാഹവിരുന്ന് സ്വര്‍ഗഭാഗ്യത്തിന്റെയും നിത്യമഹത്വത്തിന്റെയും പ്രതീകമായി നില്‍ക്കുന്നു. യേശു വന്നതുതന്നെ എല്ലാവര്‍ക്കും സമൃദ്ധമായി ജീവന്‍ നല്‍കുന്നതിനുവേണ്ടിയാണ് (യോഹ. 10:14). കല്യാണവീട്ടില്‍ സമൃദ്ധമായി വീഞ്ഞു നല്‍കുന്നത് ഈ വലിയ സന്തോഷത്തിന്റെ മുന്നോടിയും പ്രതീകവുമായി കാണണം.

കാനായില്‍ വച്ചാണ് യേശു രണ്ടാമത്തെ അദ്ഭുതവും പ്രവര്‍ത്തിച്ചത് (യോഹ. 4:46-54). ആസന്നമരണനായ ഭൃത്യനെ സുഖപ്പെടുത്തണം എന്ന യാചനയുമായി 27 കിലോമീറ്റര്‍ യാത്ര ചെയ്ത് കഫര്‍ണാമില്‍ നിന്ന് കാനായിലേക്കു വന്ന രാജസേവകന്റെ വിശ്വാസം അംഗീകരിച്ച് യേശു അയാളുടെ ഭൃത്യനെ സുഖപ്പെടുത്തി, മരണത്തില്‍ നിന്നു രക്ഷിച്ചു. ആ അദ്ഭുതം ആ കുടുംബത്തിന്റെ മുഴുവന്‍ വിശ്വാസം സ്ഥിരീകരിക്കുകയും ചെയ്തു. അങ്ങനെ കാനാ രണ്ടാമതൊരദ്ഭുതത്തിനും ഇടമായി, മരണത്തില്‍ നിന്നും ജീവനിലേക്കു നയിക്കുന്ന മഹാദ്ഭുതത്തിന്റെ പ്രതീകം.

കാനായില്‍ വിവാഹവിരുന്നു നടന്ന സ്ഥലത്ത് ഇന്ന് മനോഹരമായൊരു ദേവാലയമുണ്ട്. ഫ്രാന്‍സിസ്‌കന്‍ സന്യാസികളുടെ മേല്‍നോട്ടത്തിലുള്ള 'കാനായിലെ കല്യാണ ദേവാലയം' (Wedding Church of Cana) എന്ന പേരില്‍ അറിയപ്പെടുന്ന ആ ദേവാലയത്തില്‍ വച്ച് വിവാഹം നടത്താന്‍ കഴിയുന്നതു വലിയൊരു ഭാഗ്യമായി കരുതുന്ന അനേകം തീര്‍ഥാടകരുണ്ട്.

ഗലീലിയിലെ ഒരു പ്രധാന നഗരമാണ് കാനാ, അതോടൊപ്പം വലിയൊരു പ്രതീകവും. വിവാഹത്തിന്റെ പ്രാധാന്യം, കുരിശുമരണത്തിലൂടെയുള്ള മഹത്വീകരണം, രക്ഷാചരിത്രത്തില്‍ യേശുവിന്റെ അമ്മയായ മറിയത്തിനുള്ള സ്ഥാനം, അമ്മയുടെ മാധ്യസ്ഥ്യം എന്നിങ്ങനെ അനേകം പ്രമേയങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുന്ന സുപ്രധാനമായൊരു പ്രതീകമാണ് ഗലീലിയിലെ ''കാനാ''.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org