ദുര്‍ബലരായ സഹോദരീസഹോദരങ്ങളെ സ്വാഗതം ചെയ്യാന്‍ നമ്മളും ദുര്‍ബലരാണെന്നും ക്രിസ്തുവിനാല്‍ സ്വാഗതം ചെയ്യപ്പെടുന്നവരാണെന്നും സ്വയം മനസ്സിലാക്കണം. ക്രിസ്തു എല്ലായ്‌പ്പോഴും നമ്മളെക്കാള്‍ മുന്നിലാണ്. അവിടുന്ന് പീഡാസഹനം വരെ ദുര്‍ബലനാവുകയും നമ്മുടെ ദുര്‍ബലതയെ സ്വീകരിക്കുകയും ചെയ്തു. നമുക്കും അങ്ങനെ ചെയ്യാന്‍ കഴിയും. 'ദൈവമഹത്വത്തിനായി ക്രിസ്തു നിങ്ങളെ സ്വീകരിച്ചതുപോലെ നിങ്ങള്‍ അന്യോന്യം സ്വീകരിക്കുവിന്‍' എന്നു വി. പൗലോസ് പറഞ്ഞു. മുന്തിരി ചെടിയിലെ ശാഖകളെ പോലെ നാം അവനില്‍ നിലനില്‍ക്കുകയാണെങ്കില്‍ ബലഹീനരെ സ്വീകരിക്കുന്നതില്‍ നല്ല ഫലം വിളയിക്കാന്‍ കഴിയും.
യേശു തന്റെ പരസ്യജീവിതത്തിന്റെ ഭൂരിഭാഗവും എല്ലാത്തരം ദരിദ്രരുമായും, രോഗികളുമായും സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ദുര്‍ബലരോടുളള സമ്പര്‍ക്കം, രാഷ്ട്രീയ ശരിയോ അല്ലെങ്കില്‍ ആചാരങ്ങളുടെ വെറും സംഘാടനമോ അല്ല. ആളുകള്‍ മുഖമില്ലാത്ത വ്യക്തികളായോ സേവനം ഒരു പ്രകടനമായോ മാറരുത്. രോഗികള്‍ക്കും ദരിദ്രര്‍ക്കുമുള്ള സഹായം എങ്ങനെ ആസൂത്രണം ചെയ്യണമെന്ന് തന്റെ ശിഷ്യന്മാരെ പഠിപ്പിക്കുകയല്ല യേശു ചെയ്തത്. മറിച്ച് ദുര്‍ബലരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ഒരു ജീവിതശൈലി പരിശീലിപ്പിക്കുകയാണു ചെയ്തത്.
സുവിശേഷത്തില്‍ ദരിദ്രരും ദുര്‍ബലരും വസ്തുക്കളല്ല; വ്യക്തികളാണ്. ദൈവരാജ്യ പ്രഘോഷണത്തില്‍ യേശുവിനോടൊപ്പം പ്രധാന കഥാപാത്രങ്ങളാണവര്‍. ക്രിസ്തുവിന്റെ കൃപയാലും അവന്റെ ശൈലിയാലും കണ്ടുമുട്ടപ്പെടുകയും സ്വാഗതം ചെയ്യപ്പെടുകയും ചെയ്യുന്ന ദുര്‍ബലരായ വ്യക്തികള്‍ വിശ്വാസ സമൂഹത്തിലും, മറ്റു സമൂഹങ്ങളിലും സുവിശേഷത്തിന്റെ സാന്നിധ്യമായി മാറാം.
('സ്വീകരണത്തിന്റെ ഇരിപ്പിടം' എന്ന പേരില്‍ റോമില്‍ നട ന്ന സമ്മേളനത്തില്‍ പങ്കെടുത്തവരുമായി മാര്‍ച്ച് ഒന്നാം തീയതി വത്തിക്കാനിലെ ക്ലെമന്റീനാ ഹാളില്‍ പാപ്പ നട ത്തിയ കൂടികാഴ്ചയില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്.)