രോഗക്കിടക്ക രോഗികള്‍ക്കും ശുശ്രൂഷകര്‍ക്കും രക്ഷയുടെ വിശുദ്ധസ്ഥലം

രോഗക്കിടക്ക രോഗികള്‍ക്കും ശുശ്രൂഷകര്‍ക്കും രക്ഷയുടെ വിശുദ്ധസ്ഥലം
Published on

രോഗികള്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കും രക്ഷയുടെയും വീണ്ടെടുപ്പിന്റെയും ഒരു വിശുദ്ധ സ്ഥലമാകാന്‍ രോഗകിടക്കയ്ക്കു കഴിയും. രോഗികളായ സഹോദരങ്ങളുടെ അനുഭവം പങ്കുവയ്ക്കുന്ന ഒരു ഘട്ടമാണ് ഇപ്പോള്‍ എന്റെ ജീവിതത്തിലുള്ളത്.

രോഗത്തിന്റെയും ബലഹീനതയുടെയും, അനവധി കാര്യങ്ങള്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കുന്നതിന്റെയും അനുഭവം. ഇത് എല്ലായ്‌പ്പോഴും എളുപ്പമല്ല. പക്ഷേ സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും നാം പഠിക്കുന്ന ഒരു വിദ്യാലയമാണത്. നിരാശയോടെയോ നിരാകരണബുദ്ധിയോടെയോ അല്ല,

ദൈവത്തോടും സഹോദരങ്ങളോടുമുള്ള കൃതജ്ഞതാബോധത്തോടെ നാം ഇതു ചെയ്യണം. സ്വീകരിക്കുന്ന ദയവിനു നാം നന്ദിയുള്ളവരാകുകയും ഭാവിയെ അംഗീകരിക്കുകയും വിശ്വസിക്കുകയും വേണം.

പ്രവാസത്തിലായിരുന്ന ഇസ്രായേല്‍ക്കാരുടെ അവസ്ഥ ധ്യാനിക്കുക. എല്ലാം നഷ്ടപ്പെട്ടുവെന്ന് അവര്‍ ചിന്തിച്ചു. പക്ഷേ ഈ പരീക്ഷണഘട്ടത്തില്‍ തന്നെയാണ് പുതിയൊരു ജനത ജന്മം എടുത്തത്. പാപിനിക്ക് മേല്‍ കല്ലെറിയാന്‍ തയ്യാറായ ആള്‍ക്കൂട്ടത്തെ യേശു തന്റെ ശാന്തമായ അധികാരം കൊണ്ട് തടഞ്ഞു.

നമ്മുടെ ജീവിതം പരിപൂര്‍ണ്ണതയുള്ളതാകാന്‍ ദൈവം കാത്തു നില്‍ക്കുന്നില്ല, അതിനു മുന്‍പേ അവിടുന്ന് ഇടപെടുന്നു.

രോഗം തീര്‍ച്ചയായും ജീവിതത്തിലെ പരീക്ഷണങ്ങളില്‍ ഏറ്റവും ദുഷ്‌കരമായ ഒന്നാണ്. മനുഷ്യബലഹീനത സ്വന്തം ശരീരത്തില്‍ നാം അനുഭവിക്കുന്നു. ഭാവിയെക്കുറിച്ച് പ്രത്യാശയില്ലാത്ത പ്രവാസികളെ പോലെ നമുക്ക് സ്വയം തോന്നുന്നു.

പക്ഷേ യാഥാര്‍ഥ്യം അതല്ല. ഈ ഘട്ടങ്ങളില്‍ പോലും ദൈവം നമ്മെ തനിച്ചു വിടുന്നില്ല. ദൈവത്തിന് നാം സ്വയം സമര്‍പ്പിച്ചാല്‍ അവിടുത്തെ സാന്നിധ്യത്തിന്റെ സമാശ്വാസം നമുക്ക് അനുഭവിക്കാനാകും. നമ്മുടെ ബലഹീനത കള്‍ പങ്കുവയ്ക്കാനാണ് അവിടുന്ന് മനുഷ്യനായത്.

പ്രിയപ്പെട്ട ഡോക്ടര്‍മാരെ, നേഴ്‌സുമാരെ, ആരോഗ്യപ്രവര്‍ത്തകരെ, നിങ്ങളുടെ രോഗികളെ പരിചരിക്കുമ്പോള്‍, വിശേഷിച്ചും അവരിലെ ഏറ്റവും ബലഹീനരെ പരിചരിക്കുമ്പോള്‍ അവരുടെ കൃതജ്ഞതയിലൂടെയും പ്രത്യാശയിലൂടെയും നിങ്ങളുടെ ജീവിതങ്ങളെ നവീകരിക്കാനുള്ള വലിയൊരു അവസരമാണ് അവിടുന്ന് നിങ്ങള്‍ക്ക് നല്‍കുന്നത്.

(സെന്റ് പീറ്റേഴ്‌സ് അങ്കണത്തില്‍, ആരോഗ്യ പ്രവര്‍ത്തകരുടെ ജൂബിലി ആഘോഷത്തിന് എത്തിയവര്‍ക്കു നല്‍കിയ സുവിശേഷ പ്രസംഗത്തില്‍ നിന്ന്. രോഗം മൂലം വിശ്രമത്തിലായിരിക്കുന്ന മാര്‍പാപ്പയുടെ പ്രസംഗം ആര്‍ച്ചുബിഷപ് റിനോ ഫിസിഷെല്ലായാണു വായിച്ചത്)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org