നീതിയുടെ ക്രമം ഉത്ഭവിക്കുന്നത് സ്‌നേഹത്തിന്റെ ക്രമത്തില്‍ നിന്ന്

നീതിയുടെ ക്രമം ഉത്ഭവിക്കുന്നത് സ്‌നേഹത്തിന്റെ ക്രമത്തില്‍ നിന്ന്
Published on

ക്രിസ്തീയ പാരമ്പര്യം എല്ലായ്‌പ്പോഴും വ്യക്തിപരവും സാമൂഹികവുമായ ജീവിതക്രമത്തിന്റെ അടിസ്ഥാന ഗുണമായി നീതിയെ അംഗീകരിച്ചിട്ടുണ്ട്. സമൂഹത്തിന്റെ ക്രമം സ്‌നേഹത്തിന്റെ ക്രമത്തില്‍ നിന്നാണ് പിറവിയെടുക്കുന്നതെന്നു വിശുദ്ധ അഗസ്റ്റിന്‍ പറഞ്ഞിട്ടുണ്ട്.

സ്‌നേഹം ശരിയായി ക്രമീകരിക്കപ്പെടുമ്പോഴും, ദൈവത്തെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുമ്പോഴും, അയല്‍ക്കാരന്റെ അന്തസ്സിനെ അംഗീകരിക്കുമ്പോഴുമാണ്, വ്യക്തിപരവും സാമൂഹികവുമായ ജീവിതം അതിന്റെ ശരിയായ ദിശാബോധം വീണ്ടെടുക്കുന്നത്. സ്‌നേഹത്തിന്റെ ഈ ക്രമത്തില്‍ നിന്നാണ് നീതിയുടെ ക്രമം ഉത്ഭവിക്കുന്നത്. അതിനാല്‍ നീതി ഒരു നിയമപരമായ തത്വം മാത്രമല്ല, കൂട്ടായ്മ കെട്ടിപ്പടുക്കുന്നതിനും സമൂഹത്തിന്റെ ജീവിതം സുസ്ഥിരമാക്കുന്നതിനും സംഭാവന ചെയ്യുന്ന മൂല്യവുമാണ്. ഓരോ വ്യക്തിക്കും അര്‍ഹമായത് നല്‍കാനുള്ള സ്ഥിരവും ശാശ്വതവുമായ ഇച്ഛാശക്തിയാണ് നീതിയെന്നു വിശുദ്ധ തോമസ് അക്വീനാസ് പറഞ്ഞിട്ടുണ്ടല്ലോ. അത് ഓരോ വ്യക്തിയുടെയും സത്യത്തിലും, പൊതുനന്മയ്ക്കുവേണ്ടിയുള്ള അന്വേഷണത്തിലും വേരൂന്നിയതാണ്.

യഥാര്‍ത്ഥ നീതി ഇല്ലാത്തിടത്ത് ആധികാരിക അവകാശവും നിഷേധിക്കപ്പെടുന്നു. കാരണം ഓരോ വ്യക്തിയുടെയും അസ്തിത്വത്തിന്റെയും അന്തസ്സിന്റെയും തിരിച്ചറിവില്‍ നിന്നാണ് നിയമം രൂപം കൊള്ളൂന്നത്. ദാനധര്‍മ്മത്തില്‍ വെളിവാക്കപ്പെടുന്ന സ്‌നേഹത്തിന്റെ മൂര്‍ത്തീമത്ഭാവത്തിലേക്ക്, ഓരോ വ്യക്തിയുടെയും അവകാശങ്ങളെ ബഹുമാനിക്കാനും, വ്യക്തികളോടും പൊതുനന്മയോടും തുല്യത പ്രോത്സാഹിപ്പിക്കുന്ന ഐക്യം മനുഷ്യ ബന്ധങ്ങളില്‍ സ്ഥാപിക്കാനും, നീതിയിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. യഥാര്‍ത്ഥമായ നീതി, വിഭജിക്കുന്നില്ല, മറിച്ച് ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ചിട്ടയായ സഹവര്‍ത്തിത്വം സാധ്യമാക്കുന്ന പരസ്പര വിശ്വാസം വളര്‍ത്തിയെടുക്കുകയും ചെയ്യുന്നു.

നീതിന്യായ ഭരണം തര്‍ക്ക പരിഹാരത്തില്‍ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് നിയമ ക്രമത്തിന്റെ സംരക്ഷണത്തിനും സ്ഥാപനങ്ങളുടെ വിശ്വാസ്യതയ്ക്കും സംഭാവന നല്‍കുന്നു. സഭയിലെ നീതി എന്നത് കേവലം മാനദണ്ഡത്തിന്റെ സാങ്കേതിക വ്യായാമമല്ല, മറിച്ച് ദൈവജനത്തിന്റെ സേവനത്തിനായുള്ള ഒരു ശുശ്രൂഷയാണ്. അതിനാല്‍, നിയമപരമായ കഴിവിന് പുറമേ, ജ്ഞാനം, സന്തുലിതാവസ്ഥ, ദാനധര്‍മ്മത്തില്‍ അധിഷ്ഠിതമായ സത്യത്തിനായുള്ള നിരന്തരമായ അന്വേഷണം എന്നിവ ഇതിന് ആവശ്യമാണ്.

  • (മാര്‍ച്ച് 14 ന് വത്തിക്കാനിലെ കോടതിവത്സരം ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org