
സ്‌നേഹത്തിനും പ്രത്യാശയ്ക്കുമായി വിശപ്പനുഭവിക്കുമ്പോള്‍ ദിവ്യകാരുണ്യ അപ്പത്തിന്റെ രുചിയിലേയ്ക്കു നമുക്കു മടങ്ങാം. ജീവിതത്തിന്റെ ദുരിതങ്ങളും സഹനങ്ങളും നമ്മെ തകര്‍ക്കുമ്പോള്‍ യേശു നമ്മെ പോറ്റുകയും സൗഖ്യപ്പെടുത്തുകയും ചെയ്യുന്ന അപ്പമായി മാറുന്നു.
അപ്പത്തില്‍ സന്നിഹിതനായ കര്‍ത്താവിനു മുമ്പില്‍ മുട്ടുകുത്തുകയും വിസ്മയത്തോടെ അവിടുത്തെ ആരാധിക്കുകയും ചെയ്യുന്ന ദിവ്യകാരുണ്യസഭയാണ് എന്റെ സ്വപ്നം. അതോടൊപ്പം സഹനമനുഭവിക്കുന്നവരുടെ മുറിവുകള്‍ക്കു മുമ്പില്‍ അനുകമ്പാര്‍ദ്രമായി കുമ്പിടുന്നവരും ദരിദ്രര്‍ക്ക് ആശ്വാസമേകുന്നവരും അവരുടെ കണ്ണീര്‍ തുടയ്ക്കുന്നവരും പകരം അവര്‍ക്കു പ്രത്യാശയുടെയും ആനന്ദത്തിന്റെയും അപ്പമായി സ്വയം മാറുന്നവരുമാകണം സഭ.
ദിവ്യകാരുണ്യം ഓരോ വ്യക്തിയ്ക്കും ഒരു വെല്ലുവിളി നല്‍കുന്നുണ്ട്. ദൈവത്തെ ആരാധിക്കുക, തന്നെത്തന്നെയല്ല. അഹത്തിന്റെ പൊങ്ങച്ചത്തേക്കാള്‍ ദൈവത്തെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുക. ദിവ്യകാരുണ്യത്തില്‍ സന്നിഹിതനായ കര്‍ത്താവിനെ ആരാധിക്കുമ്പോള്‍ നമ്മുടെ ജീവിതത്തെ കുറിച്ചുള്ള പുതിയൊരു പ്രത്യാശ നമുക്കു ലഭിക്കുന്നു. ഞാന്‍ എന്നത് ഞാന്‍ സ്വന്തമാക്കിയിരിക്കുന്ന വസ്തുക്കളോ നേടിയ വിജയങ്ങളോ അല്ല. എനിക്കു കാണിച്ചുകൊടുക്കാനാകുന്ന കാര്യങ്ങളെ ആശ്രയിച്ചല്ല എന്റെ ജീവിതത്തിന്റെ മൂല്യം. പരാജയങ്ങളുണ്ടാകുമ്പോള്‍ ഈ മൂല്യം കുറഞ്ഞുപോകുന്നുമില്ല. ഞാന്‍ ദൈവത്തിന്റെ പ്രിയപ്പെട്ട കുട്ടിയാണ്. നമ്മെ എല്ലാ അടിമത്തങ്ങളില്‍ നിന്നും മോചിപ്പിക്കാനും സൗന്ദര്യം ധരിപ്പിക്കാനും അവിടുന്ന് ആഗ്രഹിക്കുന്നു.
(ഇറ്റലിയുടെ ദേശീയ ദിവ്യകാരുണ്യകോണ്‍ഗ്രസിന്റെ സമാപനദിവ്യബലിയില്‍ നല്‍കിയ സുവിശേഷപ്രസംഗത്തില്‍ നിന്ന്)