നോമ്പിന്റെ മരുഭൂമി സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നു

നോമ്പിന്റെ മരുഭൂമി സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നു

മരുഭൂമിയിലൂടെ ദൈവം നമ്മെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നു. നോമ്പ് മരുഭൂമി പോലെയാണ്. നോമ്പുകാലം അടിമത്തത്തില്‍ നിന്ന് ആത്മീയ നവീകരണത്തിലേക്ക്, സ്വാതന്ത്ര്യത്തിലേക്ക് ഉള്ള ഒരു പ്രയാണമാണ്. ദൈവം നമുക്ക് സ്വയം വെളിപ്പെടുത്തുമ്പോഴെല്ലാം അവിടുത്തെ സന്ദേശം സ്വാതന്ത്ര്യത്തിന്റേതാണ്. എന്നാല്‍ ഇത് നമ്മുടെ പ്രയത്‌നം ആവശ്യപ്പെടുന്ന ഒരു പ്രക്രിയ കൂടിയാണ്. മരുഭൂമി പോലുള്ള ജീവിതത്തിലൂടെ നാം അലഞ്ഞു തിരിയുകയും വാഗ്ദത്ത ഭൂമി പോലെയുള്ള നമ്മുടെ ലക്ഷ്യസ്ഥാനം കാണാതിരിക്കുകയും ചെയ്യുന്നത് ദുഷ്‌കരമാണ്. ആ മരുഭൂമിയില്‍ നമ്മുടെ സ്വാതന്ത്ര്യം പാകതയാര്‍ജിക്കുന്നു. നീതിക്കു നാം പുതിയ മാനദണ്ഡങ്ങള്‍ കണ്ടെത്തുന്നു.

പശ്ചാത്താപത്തിന്റെ ഈ കാലം അമൂര്‍ത്തമല്ല, മൂര്‍ത്തമാണ്. യാഥാര്‍ത്ഥ്യങ്ങളിലേക്ക് കണ്ണു തുറക്കാനുള്ള നമ്മുടെ പ്രാപ്തിയെ ആണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. സാമൂഹ്യവും സാമ്പത്തികവുമായ സഹനങ്ങളെ ലഘൂകരിക്കാനുള്ള അന്വേഷണത്തില്‍ കേന്ദ്രീകൃതമാണ് നോമ്പ് എന്ന യാഥാര്‍ത്ഥ്യം.

കരച്ചില്‍ കേള്‍ക്കാന്‍ നമുക്ക് കഴിയുന്നുണ്ടോ, അത് നമ്മെ അലോസരപ്പെടുത്തുന്നുണ്ടോ എന്ന് ആത്മപരിശോധന ചെയ്യാന്‍ ഈ നോമ്പുകാലത്ത് നാം തയ്യാറാകണം. നാം ഇപ്പോഴും ഫറവോയുടെ അടിമത്തത്തിലാണ് കഴിയുന്നത്. നമ്മെ ക്ഷീണിതരും ഉദാസീനരുമാക്കുന്ന ഒരു ഭരണം. നിരവധി കാര്യങ്ങള്‍ നമ്മെ പരസ്പരം അകറ്റുന്നു.

പ്രാര്‍ത്ഥനയും ദാനധര്‍മ്മവും ഉപവാസവും ആണ് നോമ്പിന്റെ മൂന്ന് സ്തംഭങ്ങള്‍. അവ മൂന്നും പരസ്പരം വേറിട്ടു നില്‍ക്കുന്നതല്ല. ദൈവസാന്നിധ്യത്തില്‍ നാം സഹോദരങ്ങള്‍ ആകുന്നു. അവരോട് കൂടുതല്‍ കരുതല്‍ ഉള്ളവരാകുന്നു. ഭീഷണികളുടെയും ശത്രുക്കളുടെയും സ്ഥാനത്ത് നാം സഹയാത്രികരെ കണ്ടെത്തുന്നു. ഈ നോമ്പുകാലത്ത് ക്രൈസ്തവ സമൂഹത്തിലെ എല്ലാവരും അവരുടെ ജീവിതശൈലികളെ കുറിച്ച് പുനര്‍വിചിന്തനം നടത്തണം.

(പാപ്പായുടെ നോമ്പുകാല സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org