എല്ലാ സാഹചര്യങ്ങളിലും പാവങ്ങളുടെ സുഹൃത്തുക്കളാകാന്‍ വിളിക്കപ്പെട്ടവരാണ് നാം. നമുക്കിടയിലെ ഏറ്റവും എളിയവരുമായി ഇടപെട്ടപ്പോഴെല്ലാം അവരോട് വലിയ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച യേശുവിന്റെ കാലടികളാണ് നാം പിന്തുടരേണ്ടത്. പാവങ്ങളുടെ കന്യക എന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ള പരിശുദ്ധ മാതാവിന്റെ മാതൃകയും നാം സ്വീകരിക്കണം. കരുതലുള്ള ഒരു പിതാവായതുകൊണ്ട് തന്റെ മക്കളുടെ സഹനത്തെക്കുറിച്ച് ദൈവത്തിന് അറിയാം. പാവങ്ങളുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും സഹനമനുഭവിക്കുന്നവരുടെയും ആവശ്യങ്ങളില്‍ കരുതലേകുന്ന പിതാവാണ് ദൈവം.
പാവങ്ങളില്‍ വലിയൊരു ഭൂരിപക്ഷത്തിനും വിശ്വാസത്തോടു പ്രത്യേകമായ തുറവിയുണ്ട്. അവര്‍ ദൈവത്തെ ആഗ്രഹിക്കുന്നു. ദൈവത്തിന്റെ സൗഹൃദം അവര്‍ക്കു നല്‍കുന്നതില്‍ നാം വീഴ്ച വരുത്തരുത്. ദൈവത്തിന്റെ അനുഗ്രഹവും വചനവും കൂദാശകളും നാം അവര്‍ക്ക് നല്‍കണം. ദൈവത്തില്‍ നിന്നാണ് അവര്‍ കരുത്ത് സ്വീകരിക്കുന്നത്.
പാവങ്ങളുടെ അന്തസ്സിന്റെ ചെലവില്‍ ലൗകിക വസ്തുക്കളും പ്രസിദ്ധിയും കൈവരിക്കാന്‍ നാം ശ്രമിക്കരുത്. എന്തു വില കൊടുത്തും സമ്പത്ത് കുന്നു കൂട്ടാനും ആരെങ്കിലും ഒക്കെ ആയിത്തീരാനുമാണ് ലൗകിക മനോഭാവം നമ്മെ നിര്‍ബന്ധിക്കുന്നത്. ദുഃഖകരമായ ഒരു വിഭ്രമം മാത്രമാണിത്. പ്രാര്‍ത്ഥിക്കുന്ന ഒരു പാവം സന്യാസിനി മാത്രമാണ് താന്‍ എന്ന് സ്വയം വിശേഷിപ്പിച്ച മദര്‍ തെരേസ നമുക്കെല്ലാം മാതൃകയാണ്. പ്രാര്‍ത്ഥനയുടെ ഫലമായി യേശു അവിടുത്തെ സ്‌നേഹം തന്റെ ഹൃദയത്തില്‍ നിക്ഷേപിച്ചുവെന്നും അത് പാവങ്ങള്‍ക്ക് നല്‍കാന്‍ താന്‍ പുറപ്പെടുന്നു എന്നുമാണ് മദര്‍ തെരേസ പറഞ്ഞത്. 2025 ലെ ജൂബിലി വര്‍ഷത്തിനൊരുക്കമായി ഈ വര്‍ഷം പ്രാര്‍ത്ഥനാ വര്‍ഷമായി ആചരിക്കുമ്പോള്‍ പാവങ്ങളോടൊപ്പവും പാവപ്പെട്ടവര്‍ക്ക് വേണ്ടിയും നാം പ്രാര്‍ത്ഥിക്കേണ്ടതുണ്ട്.
(പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ദിനാചരണത്തിന് മുന്നോടിയായി പുറപ്പെടുവിച്ച സന്ദേശത്തില്‍ നിന്നും. ഈ വര്‍ഷം നവംബര്‍ 17നാണ് ഈ ദിനാചരണം)