

കുടിയേറ്റ പ്രതിസന്ധിയെ കേവലം ഒരു അടിയന്തര സാഹചര്യമായി കാണുന്നതിനു പകരം, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കൃത്യമായ നയങ്ങളിലൂടെ ഇതിനെ നേരിടാന്‍ യൂറോപ്പ് തയ്യാറാകണം. സ്‌നേഹത്തിന്റെ സംസ്‌കാരം കെട്ടിപ്പടുക്കാനുള്ള ഉത്തരവാദിത്തം ഓരോ പൗരനും ഭരണകൂടത്തിനുമുണ്ട്.
കുടിയേറ്റക്കാരെ സ്വീകരിക്കാനും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും സമൂഹത്തിന്റെ ഭാഗമായി അവരെ സംയോജിപ്പിക്കാനും കഴിയുന്ന ഒരു പദ്ധതിയാണ് ആവശ്യം. ആരും ദാരിദ്ര്യം മൂലമോ അഴിമതി മൂലമോ സ്വന്തം നാട് വിട്ടു പോകാന്‍ നിര്‍ബന്ധിതരാകാത്ത സാഹചര്യം ഒരുക്കുകയും വേണം.
സ്‌നേഹം എപ്പോഴും സ്വാതന്ത്ര്യത്തിലാണ്, ആ സ്വാതന്ത്ര്യം തീരുമാനങ്ങളിലാണ് അടങ്ങിയിരിക്കുന്നത്. വിശ്വാസത്തിന് അതിരുകളില്ല, മറിച്ച് അത് രക്ഷയിലേക്കുള്ള സാര്‍വത്രിക വിളിയാണ്. വേര്‍തിരിവിന്റെ മതിലുകള്‍ എവിടെയെല്ലാം ഉണ്ടായിരുന്നുവോ അവയെയെല്ലാം തകര്‍ത്തവനാണ് ക്രിസ്തു. കഷ്ടപ്പാടുകള്‍ക്കിടയിലും വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കണം.
ജീവിതം ഒരു കടല്‍യാത്രയാണ്, ദൈവം എല്ലാവര്‍ക്കും സുരക്ഷിതമായ ഒരു തുറമുഖവും. മെഡിറ്ററേനിയന്‍ കടലും അപ്പസ്‌തോലന്മാരുടെ പ്രേഷിതപ്രവര്‍ത്തനങ്ങളും ബന്ധപ്പെട്ടു കിടക്കുന്നു. ആളുകള്‍ കണ്ടുമുട്ടുന്നിടത്തും, പരസ്പരം സ്വാഗതം ചെയ്യുന്നിടത്തും, അവരുടെ ജീവിതകഥകള്‍ പരസ്പരം ഇഴചേര്‍ന്നു കിടക്കുന്നിടത്തും, വ്യത്യസ്ത സംസ്‌കാരങ്ങള്‍ സംഭാഷണത്തിലേക്ക് പ്രവേശിക്കുന്നിടത്തുമാണ് സുവിശേഷം പ്രതിധ്വനിക്കുന്നത്.
(യൂറോപ്പ് ലക്ഷ്യമാക്കി, മെഡിറ്ററേനിയന്‍ കടല്‍ കടക്കുന്ന കുടിയേറ്റക്കാര്‍ക്കുള്ള പ്രധാന പ്രവേശന കവാടമായ, ഇറ്റലിയിലെ ലാംബെദൂസയിലേക്ക്, ലിയോ പതിനാലാമന്‍ പാപ്പ, ജൂലൈ 4 നു നടത്തിയ അജപാലനസന്ദര്‍ശനത്തിനിടെ വിശുദ്ധ ബലിയര്‍പ്പിച്ച്, നല്‍കിയ വചനസന്ദേശത്തില്‍ നിന്ന്)