'ദൈവമാതാവിന്റെ വ്യാകുല വിലാപം' [രണ്ടാം ഭാഗം]

അര്‍ണോസ് പാതിരിയുടെ 'ഉമ്മാടെ ദുഃഖം' (പുത്തന്‍പാന) എന്ന കാവ്യത്തിന്റെ 12 ഈരടികള്‍ വീതമുള്ള ഭാഗങ്ങള്‍ ഈ നോമ്പുകാലത്ത് ഓരോ ആഴ്ചയിലും വിശകലനം ചെയ്യുന്നു.
'ദൈവമാതാവിന്റെ വ്യാകുല വിലാപം' [രണ്ടാം ഭാഗം]

വടക്കുപടിഞ്ഞാറന്‍ ജര്‍മ്മനിയിലെ ഓസാബൂക്കിനടുത്തുള്ള ഓസ്‌കര്‍ കാപ്പന്‍ എന്ന ഗ്രാമത്തില്‍ കോണ്‍റാഡ്‌ഫോണ്‍ ഹാങ്ഡന്‍ ബര്‍ത്ത അന്ന ഫോണ്‍ കെറ്റര്‍ എന്നീ ദമ്പതിമാരുടെ (വിവാഹം 1667 ഏപ്രില്‍ 20) രണ്ടു മക്കളില്‍ ഇളയവനായി 1681-ല്‍ ഭൂജാതനായ ദേഹമാണ് യൊഹാന്നസ് ഏണസ്തസ് ഫോണ്‍ ഹാങ്ഡന്‍ എന്ന അര്‍ണോസ് പാതിരി. ഇദ്ദേഹത്തിന്റെ സഹോദരന്റെ പേര് ഗ്വീന്തര്‍ ഇഗോണ്‍ ഫോണ്‍ ഹാങ്ഡന്‍ എന്നായിരുന്നു.

ഓര്‍ കാപ്പേലിലെ വിശുദ്ധ ലംബേര്‍ട്ടസ് ഇടവകക്കാരായിരുന്നു ഇവര്‍. വിശുദ്ധ വീഹോ ആദ്യ ബിഷപ്പായിരുന്ന ഓസാബൂക്ക് രൂപതയുടെ കത്തീഡ്രല്‍ ദൈവാലയത്തോടുചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന 'കരോലിനും' എന്ന കലാലയത്തിലെ വിദ്യാര്‍ത്ഥികളായിരുന്നു ഈ സഹോദരന്മാര്‍. 1679-82 കാലയളവില്‍ ഗീന്തര്‍ ഇഗോണും 1692 മുതല്‍ 1698 വരെ യൊഹാന്നസ് ഏണസും 'കരോലിനും' കോളേജില്‍ പഠിച്ചിരുന്നതായി രേഖകളുണ്ട്. എ.ഡി. 780-ല്‍ ഓസ്താബൂക്ക് രൂപതയ്ക്ക് രൂപം നല്‍കിയ ചാള്‍സ് ദ് ഗേറ്റ് വണ്‍ എന്ന കാറല്‍മാന്‍ ചക്രവര്‍ത്തിയുടെ കല്പനപ്രകാരം കുട്ടികളെ ഗ്രീക്കും ലത്തീനും പഠിപ്പിക്കുവാന്‍ സ്ഥാപിച്ച കലാലയമായിരുന്ന ഈ കരോലിനും.

അര്‍ണോസ് പാതിരി ആദ്യമായി രചിച്ച ഉമ്മാടെ ദുഃഖം എന്ന വിലാപകാവ്യത്തിന്റെ പ്രമേയം പരിശുദ്ധ മറിയത്തിനുണ്ടായ ഏഴ് വ്യാകുലങ്ങളാണ്. ഇവയില്‍ ആദ്യത്തേത് കഴിഞ്ഞ ഭാഗത്ത് പ്രതിപാദിച്ചിരുന്നല്ലോ. പരിശുദ്ധ മറിയത്തിന്റെ രണ്ടാമത്തെ വ്യാകുലം എന്ന് അറിയപ്പെടുന്നത് വിശുദ്ധ മത്തായിയുടെ സുവിശേഷം 2:1321 വാക്യങ്ങളില്‍ വിവരിക്കുന്നതാണ്. ജ്ഞാനികള്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് ജോസഫിനോട് ഈജിപ്തിലേയ്ക്ക് പലായനം ചെയ്യുവാനും താന്‍ പറയുന്നതുവരെ അവിടെ തുടരുവാനും ആവശ്യപ്പെട്ടതിന്‍പ്രകാരം തിരുക്കുടുംബം പലായനം ചെയ്യുന്നതും അനന്തര സംഭവങ്ങളുമാണ് ഈ രണ്ടാം വ്യാകുലത്തിന് നിദാനം.

ഉമ്മാടെ ദുഃഖം എന്ന കാവ്യത്തിന്റെ 13-ാം ഈരടിയില്‍,

'മുന്നമേ ഞാന്‍ മരിച്ചിട്ടു പിന്നെ നീ ചെയ്തിവയെങ്കില്‍ നന്നിതയ്യോ! മുന്നമേ നീ മരിച്ചോ പുത്ര!'

ഞാന്‍ മരിച്ചതിനുശേഷമാണ് പ്രിയ മകനേ നീ മരിച്ചിരുന്നതെങ്കില്‍ എത്രയോ സമാധാനമായിരുന്നു എന്ന് പരിശുദ്ധ മറിയം വിലപിക്കുകയാണ്. ഇവിടം മുതല്‍ തന്റെ ദൈവീകഭാവങ്ങള്‍ മാറ്റിവച്ച് വൈകാരിക സംഘട്ടനങ്ങളില്‍ അകപ്പെട്ട് സ്വയം മറന്നുപോകുന്ന ഒരു സാധാരണ അമ്മയെയാണ് കവി വരച്ചുകാട്ടുന്നത്. തുടര്‍ന്ന്,

വാര്‍ത്ത മുമ്പേയറിയിച്ചു, യാത്ര നീയെന്നോടുചൊല്ലി ഗാത്രദത്തം മാനുഷര്‍ക്കു കൊടുത്തോ പുത്ര!

മാനുഷര്‍ക്കു നിന്‍പിതാവു മനോഗുണം നല്‍കുവാനായ് മനോസാദ്ധ്യമപേക്ഷിച്ചു കേണിതോ പുത്ര!

എന്നീ വരികളിലൂടെ 'നിന്റെ ജീവിതനിയോഗത്തെക്കുറിച്ച് നീ എന്നോട് യാത്രപറയുന്നതിനും വളരെമുമ്പേ എനിക്കറിയാമായിരുന്നു' എന്ന് അമ്മ മകനോട് പറയുന്നത് ശ്രദ്ധിക്കുക:

'ചിന്തയുറ്റങ്ങപേക്ഷിച്ചു ചിന്തവെന്ത സംഭ്രമന്നാല്‍ ചിന്തിചോരവിയര്‍ത്തു നീ കുളിച്ചോ പുത്ര!

വിണ്ണിലോട്ടു നോക്കി നിന്റെ കണ്ണിലും നീ ചോരചിന്തി

മണ്ണുകൂടെ ചോരയാലെ നനച്ചോ പുത്ര! ഭൂമിദോഷാല്‍ വലഞ്ഞാറെ, സ്വാമി നിന്റെ ചോരയാലെ ഭൂമിതന്റെ ശാപവും നീയൊഴിച്ചോ പുത്രാ!'

എന്നിങ്ങനെ കഠിനമായ പീഡകള്‍ സഹിക്കാനാവാതെ സ്വര്‍ഗ്ഗത്തിലേക്കു മിഴികളയച്ച് നിന്റെ കണ്ണിലും ചോരയുറുന്നത് ഞാനറിയുന്നു മകനെ, ആ രക്തത്താല്‍ ഭൂമിയുടെ പാപങ്ങള്‍ എല്ലാം ഒഴിഞ്ഞുപോയോ എന്ന് ആ അമ്മ കണ്ണീരോടെ അന്വേഷിക്കുന്നു. തുടര്‍ന്ന് ലോകത്തിലെ സര്‍വ്വ മാനുഷരുടെയും പാപമോചനത്തിനായി സ്വന്തം പുത്രന്‍ അനുഭവിച്ച ത്യാഗം എത്ര വലുതായിരുന്നു എന്നു ചിന്തിക്കുന്ന അമ്മ എന്നും എല്ലാവരെയും സ്‌നേഹിക്കുവാന്‍ മാത്രം ശ്രമിച്ച നിന്നെ അവര്‍ വളഞ്ഞുപിടിച്ചു, നീ പരിപാലിച്ച് നിന്റെ സ്‌നേഹിതന്‍, നീചനായ യൂദാ തന്നെയല്ലേ നിന്നെ ഒറ്റുകൊടുത്തതെന്നും അവന് പണത്തോട് ഇത്രമാത്രം ആര്‍ത്തിയുണ്ടായിരുന്നത് ഞാനറിഞ്ഞിരുന്നെങ്കില്‍ ഇരന്നിട്ടാണെങ്കിലും എത്രവേണമെങ്കിലും നല്‍കാമായിരുന്നല്ലോ; ഒരു കള്ളനെപ്പോലെ അവന്‍ നിന്നെ ശിക്ഷിച്ചില്ലേ എന്നും അടുത്ത ആറ് ഈരടികളിലൂടെ ഹൃദയം നൊന്ത് ആ അമ്മ ചോദിക്കുന്നു. ആ ഈരടികള്‍ ഇപ്രകാരമാണ്:

'ഇങ്ങനെ മാനുഷര്‍ക്കു നീ, മംഗലം വരുത്തുവാനായ് തിങ്ങിന സന്താപമോടു ശ്രമിച്ചോ പുത്ര!

വേല നീയിങ്ങനെ ചെയ്തു, കൂലി സമ്മാനിപ്പതിന്നായ്

കാലമേ പാപികള്‍ നിന്നെ വളഞ്ഞോ പുത്ര! ഒത്തപോലെ ഒറ്റി കള്ളന്‍, മുത്തി നിന്നെ കാട്ടിയപ്പോള്‍ ഉത്തമനാം നിന്നെ നീചര്‍ പിടിച്ചോ പുത്ര!

എത്രനാളായ് നീയവനെ വളര്‍ത്തുപാലിച്ചു, നീചന്‍

ശ്രതുകയ്യില്‍ വിറ്റു നിന്നെ കൊടുത്തോ പുത്ര! നീചനിത കാശിനാശയറിഞ്ഞെങ്കി- ലിരന്നിട്ടും കാശുനല്‍കായിരുന്നയ്യോ! ചതിച്ചോ പുത്ര! ചോരനെപ്പോലെ പിടിച്ചു, കൂരമോടെ കരംകെട്ടി

ധീരതയോടവര്‍ നിന്നെയടിച്ചോ പുത്ര!'

മടിയില്‍ കിടക്കുന്ന സ്വപുത്രന്റെ ജഡം കണ്ട് വിങ്ങിപ്പൊട്ടുന്ന കന്യകാംബയുടെ മനസ്സ് സഞ്ചരിക്കുന്ന വഴികള്‍ ദുര്‍ഗ്രഹമായിരിക്കുന്നു എന്നു കാണാം. 'പുത്ര' എന്നവസാനിക്കുന്ന വിളികളിലൂടെ ആ അമ്മയുടെ മനോദുഃഖം അണപൊട്ടിയൊഴുകുന്നത് ആര്‍ക്കും കണ്ടില്ലെന്നു നടിക്കാന്‍ ആകുന്നതുമല്ല. അത്രയേറെ ഹൃദയ സ്പര്‍ശിയായി ഈ രംഗം കവി അവതരിപ്പിക്കുന്നു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org