
'കതിരുകാണാക്കിളി' എന്ന റേഡിയോ നാടകത്തില്‍ പ്രമുഖരായ റേഡിയോ താരങ്ങളാണ് പങ്കെടുത്തത്. കൈനിക്കര കുമാരപിള്ള, ടി ആര്‍ സുകുമാരന്‍ നായര്‍, പി കെ കൃഷ്ണന്‍ നായര്‍, എസ് രാമന്‍കുട്ടി നായര്‍, ശ്രീമതി കുമാരി തളിയത്ത്, ടി പി രാധാമണി, സി എസ് രാധാദേവി എന്നിവര്‍ക്ക് പുറമേ ഞാനും.
ടി എന്‍-ന്റെ സംവിധാനത്തില്‍ നാടകം മികച്ച നിലവാരം പുലര്‍ത്തി. ഞാനും കുമാരി തളിയത്തും കാമുകീ-കാമുകന്മാരുടെ റോളിലാണ്. കുമാരി തളിയത്ത് പ്രസിദ്ധ സിനിമാതാരവും ഭരണങ്ങാനത്തുകാരി ത്രേസ്യാമ്മയുമായ മിസ് കുമാരിയാണ്. 'നീലക്കുയില്‍', 'പാടാത്ത പൈങ്കിളി' തുടങ്ങിയ നിരവധി ചലച്ചിത്രങ്ങളില്‍ നായികയായി മികച്ച അഭിനയം കാഴ്ചവച്ച അനുഗ്രഹീത നടി. ഞങ്ങള്‍ തമ്മില്‍ പരിചയപ്പെട്ടു. നാടകത്തിലൂടെ എന്നെ അറിയാമെന്ന് കുമാരി പറഞ്ഞു. എത്ര ആദരവോടെയാണ് അവര്‍ എന്നോട് സംസാരിച്ചത്. നാടകത്തില്‍ ഒരിടത്തു ഞാനും കുമാരിയും പ്രേമ വായ്‌പ്പോടെ ഉരുവിടുന്ന ഒരു സംഭാഷണ ഭാഗമുണ്ട്. അത് ഇങ്ങനെയാണ്.
ലീലേ!
പ്രഭേട്ടാ!
ഇങ്ങടുത്തു നില്‍ക്കൂ...! ലീലേ, നിന്റെ ഈ കൃഷ്ണമണിയില്‍ തിളങ്ങുന്ന എന്റെ രൂപം പോലെയുള്ള ഒരു കുഞ്ഞു നമുക്കുണ്ടാവണം. അതിന്റെ കവിളില്‍ തെരുതെരെ ചുംബിക്കണം.
ശ്യോ, നാണമില്ലല്ലോ ഇങ്ങനെയൊക്കെ പറയാന്‍.
(വികാര പുരസ്സരം) ലീലേ! നിന്റെ ഈ മുന്തിരി ചുണ്ടുകളില്‍.... (ചുംബനത്തിന്റെ സീല്‍ക്കാരം)
ഈ രംഗം അതീവ ഹൃദ്യമായി ഞങ്ങളഭിനയിച്ചു. ചുംബനത്തിന്റെ സമയം വന്നപ്പോള്‍ ടി എന്‍ നിര്‍ദ്ദേശം തന്നു. ''ജോസ് ആ സമയത്തു സ്വന്തം കൈവെള്ളയില്‍ ഒന്നു ചുംബിച്ചാല്‍ മതി. മൈക്രോഫോണ്‍ ആ സ്വരം പിടിച്ചെടുത്തോളും.'' ആ സൂത്രം ഭംഗിയായി ഫലിച്ചു. ചുംബനം യഥാതഥമായി തോന്നുകയും ചെയ്തു. റെക്കോര്‍ഡിങ് കഴിഞ്ഞു ഞാന്‍ തൃശ്ശൂര്‍ക്ക് മടങ്ങി.
നാടകം പ്രക്ഷേപണം ചെയ്ത ദിവസം ഞാനാദ്യമായി അഭിനയിച്ച നാടകം കേള്‍ക്കാന്‍ എന്റെ അമ്മയും ഭാര്യയും മറ്റു കുടുംബാംഗങ്ങളും ഉത്സാഹപൂര്‍വം റേഡിയോയ്ക്ക് മുമ്പില്‍ ചെവി വട്ടം പിടിച്ചിരുന്ന് കേള്‍ക്കുകയാണ്. നാടകം പുരോഗമിക്കവേ ഞാനും കുമാരിയും തമ്മിലുള്ള മുന്‍പറഞ്ഞ സംഭാഷണ ഭാഗം കേട്ടപ്പോള്‍, അമ്മയുടെയും സഹധര്‍മ്മിണി ലിസിയുടെയും മുഖം മങ്ങി. ഉത്സാഹം ചോര്‍ന്നുപോയതുപോലെ.
നാടകം തീര്‍ന്നപ്പോള്‍, എങ്ങനെയുണ്ട് നാടകം എന്ന എന്റെ ചോദ്യത്തിന് അമ്മയുടെ മറുപടി വന്നു. ''നന്നായി. എന്നാലും എന്തിനാ ഇങ്ങനെയൊക്കെയുള്ള ഭാഗം നീയ്...''
പ്രേമരംഗവും ചുംബനത്തിന്റെ സ്വരവുമാണ് അമ്മയെക്കൊണ്ടു അങ്ങനെ പറയിപ്പിച്ചത്. അമ്മയ്ക്ക് ആശയക്കുഴപ്പം. ലിസിക്ക് ആശങ്ക. അവരില്‍ ചെറിയ തെറ്റിദ്ധാരണ കടന്നിരിക്കുന്നു. ഞാന്‍ വിശദീകരണത്തിനൊന്നും പോയില്ല.
നാടകവാരത്തില്‍ 15 വര്‍ഷം എന്റെ ഓരോ നാടകമുണ്ടായിരുന്നു. നാടകവാരത്തിനായി ഇത്രയേറെ നാടകങ്ങള്‍ എഴുതാനുണ്ടായ ഭാഗ്യം കേരളത്തിലെ മറ്റൊരു എഴുത്തുകാരനും സിദ്ധിച്ചിട്ടില്ല.
അടുത്ത മാസത്തില്‍, തിരുവനന്തപുരത്തുള്ള എന്റെ സഹോദരിയുടെ വീട്ടിലേക്ക് ഞാനും കുടുംബവും അമ്മയെയും കൂട്ടി പോയ കൂട്ടത്തില്‍ ആകാശവാണിയും സന്ദര്‍ശിച്ചു. ടി എന്‍ ഞങ്ങളെ ആഹ്ലാദപൂര്‍വം സ്വീകരിച്ചു. ടി എന്‍-നോട് രഹസ്യമായി ഈ അനുഭവം പങ്കുവച്ചു. ടി എന്‍ ഉടനെ റെക്കോര്‍ഡിങ് നടക്കുന്ന സ്ഥലത്തേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. ചുറ്റും ചില്ലുള്ള എസി റൂമിനകത്ത് നടീനടന്മാര്‍ അവരവരുടെ ഭാഗങ്ങള്‍ കുറിച്ച ഷീറ്റുകള്‍ പിടിച്ച് ഒരു മൈക്രോഫോണിന് ചുറ്റും നിന്നു കടലാസില്‍ നോക്കി ഡയലോഗുകള്‍ വ്യത്യസ്ത വികാരങ്ങളോടെ പറയുകയാണ്. അതോടെ അമ്മയുടെയും ലിസിയുടെയും തെറ്റിദ്ധാരണ മാറിയെന്ന് അവരുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി വിളിച്ചു പറഞ്ഞു.
ശ്രീമതി കുമാരി തളിയത്ത് സിനിമയില്‍ നിന്നു വിട്ട് തളിയത്ത് കുടുംബത്തിലെ ഒരു എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഭാര്യയായി കഴിയുമ്പോഴാണ് ടി എന്‍-ന്റെ സ്‌നേഹപൂര്‍വമായ ക്ഷണം സ്വീകരിച്ച് റേഡിയോ നാടകത്തില്‍ പങ്കെടുക്കാന്‍ ഭര്‍ത്തൃസമേതം തിരുവനന്തപുരത്തെത്തിയത്. ആ എന്‍ജിനീയറുമായി ഞാനന്ന് പരിചയപ്പെടുകയും ചെയ്തു. അവരുടെ ദാമ്പത്യബന്ധം അത്ര സുഖകരമായിരുന്നില്ലത്രേ. എന്തൊക്കെയോ അരുതാത്തത് സംഭവിച്ചിട്ടുണ്ട്. ആഴ്ചകള്‍ക്കുശേഷം ദുഃഖകരമായ ആ വാര്‍ത്ത വന്നു. കുമാരി അന്തരിച്ചു! ഷോക്കേറ്റ പോലെയായി ഞാന്‍. അത് സ്വാഭാവിക മരണമായിരുന്നോ? അറിയില്ല. ആ മരണത്തിന്റെ പിന്നില്‍ എന്തൊക്കെയോ ദുരൂഹതകളുണ്ട്.
എന്നോടൊത്ത് അഭിനയിച്ച കുമാരിയുടെ ചിത്രം ഇന്നും എന്റെ മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല. ഞങ്ങള്‍ ഇരുവരും അഭിനയിച്ച ആ നാടകം! അത് എന്റെ ആദ്യത്തെ റേഡിയോ നാടകമായിരുന്നെങ്കില്‍ കുമാരിയുടെ അവസാനത്തെ റേഡിയോ നാടകമായിരുന്നു.
1972-ലെ നാടകവാരത്തില്‍ ടി എന്‍-ന്റെ സംവിധാനത്തില്‍ സിനിമാതാരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് എന്റെ 'തീമഴ' എന്ന നാടകം വന്നു. ആ നാടകത്തില്‍ പ്രേം നസീര്‍, അടൂര്‍ ഭാസി, കവിയും ഗാനരചയിതാവും സംവിധായകനുമായ പി ഭാസ്‌കരന്‍, ടി എന്‍ ഗോപിനാഥന്‍ നായര്‍, തൃശ്ശൂര്‍ ഫിലോമിന, ടി ആര്‍ ഓമന തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് 1974-ലെ നാടകവാരത്തില്‍ എന്റെ പ്രസിദ്ധമായ 'അഗ്‌നിവലയം' നാടകം പ്രക്ഷേപണം ചെയ്യപ്പെട്ടു.
'മണല്‍കാട്' നാടകവാരത്തില്‍ വന്നപ്പോള്‍ അത് ആ വര്‍ഷത്തെ ഏറ്റവും മികച്ചതാണെന്ന് ആകാശവാണിയുടെ രഹസ്യ സര്‍വേയില്‍ വെളിപ്പെട്ടു. അതാണ് പിന്നീട് നാഷണല്‍ പ്രോഗ്രാമില്‍ വന്നത്. അതേ അനുഭവം തന്നെ 'അഗ്‌നിവലയ'ത്തിനും ഉണ്ടായി. ഈ നാടകവും ദേശീയപരിപാടിയായി ഇന്ത്യയൊട്ടുക്കും പ്രക്ഷേപണം ചെയ്യപ്പെട്ടു. 'മണല്‍ക്കാടും', 'അഗ്‌നിവലയ'വും ഇന്ത്യയിലെ ആകാശവാണി നിലയങ്ങള്‍ പലതവണ പുനഃപ്രക്ഷേപണം ചെയ്തത് എന്നെ ഏറെ സന്തുഷ്ടനാക്കി.
തൃശ്ശൂര്‍ റേഡിയോ സ്റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും സ്വന്തമായും സ്വതന്ത്രമായും പ്രോഗ്രാം ചെയ്തു തുടങ്ങിയത് 1974 മുതലാണ്. തൃശ്ശൂര്‍ നിലയത്തില്‍ നിന്ന് ആദ്യം പ്രക്ഷേപണം ചെയ്യപ്പെട്ട നാടകം ഞാനെഴുതിയതാണ് എന്നതില്‍ എനിക്ക് സന്തോഷമുണ്ട്.
തിരുവനന്തപുരത്ത് ഞാന്‍ ഓഡിഷന്‍ ടെസ്റ്റ് പാസ്സായ വിവരം മുമ്പ് സൂചിപ്പിച്ചിട്ടുണ്ടല്ലോ. റേഡിയോ ആര്‍ട്ടിസ്റ്റ് എന്ന ആ സ്ഥാനം അപ്‌ഗ്രേഡ് ചെയ്യാനായി ഞാന്‍ അപേക്ഷ അയച്ചു. 1975 തൃശൂര്‍ നിലയത്തില്‍ വച്ച് അതിന്റെ ഓഡിഷന്‍ നടന്നു. ആ ടെസ്റ്റ് കുറെ കടുപ്പമായിരുന്നെങ്കിലും അതിലും ഞാന്‍ വിജയിച്ചു. അതോടെ ഞാന്‍ ബി ഹൈഗ്രേഡ് ആര്‍ട്ടിസ്റ്റായി.
ഏതാണ്ട് മിക്ക വര്‍ഷങ്ങളിലും നാടകവാരത്തിലേക്ക് ആകാശവാണി എന്നെക്കൊണ്ടു നാടകമെഴുതിച്ചു. കേരള നിലയങ്ങളുടെ സംയുക്ത നാടകവാരത്തില്‍ തൃശ്ശൂര്‍ നിലയത്തില്‍ നിന്നു, പ്രോഗ്രാം എക്‌സിക്യൂട്ടീവായ എന്‍ കെ സെബാസ്റ്റ്യന്റെ സംവിധാനത്തില്‍ 1984-ല്‍ എന്റെ 'അഭിസന്ധി'യും 1986-ല്‍ 'ശോകപ്പക്ഷി'യും 1987-ല്‍ 'ആമ്പല്‍പ്പൂവിന്റെ ആത്മഗീതവും' 1988-ല്‍ 'മേഘധ്വനി'യും പ്രക്ഷേപണം ചെയ്യപ്പെട്ടു. ഇവയില്‍ പലതിലും ഞാന്‍ അഭിനയിച്ചു. 1986, 87, 88 വര്‍ഷങ്ങളിലെ നാടകങ്ങളില്‍ മുഖ്യ കഥാപാത്രത്തിന് ശബ്ദം നല്‍കിയത് പ്രശസ്ത ചലച്ചിത്രനടനും എന്റെ സുഹൃത്തുമായ എന്‍ എഫ് വര്‍ഗീസാണ്. കൂടെ അഭിനയിച്ചവരും തൃശ്ശൂരിന്റെ മുന്തിയ ആര്‍ട്ടിസ്റ്റുകള്‍ തന്നെ. നാടകവാരം തീര്‍ന്നപ്പോള്‍ തിരുവനന്തപുരം ആകാശവാണി നടത്തിയ ശ്രോതാക്കളുടെ സര്‍വേയില്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷവും ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് എന്റെ നാടകങ്ങള്‍ അവതരിപ്പിച്ച തൃശ്ശൂര്‍ നിലയമാണ് എന്ന് പ്രസ്താവിക്കുന്നതില്‍ അഭിമാനമുണ്ട്.
കേരളത്തിലെ വിവിധ ആകാശവാണി നിലയങ്ങള്‍ എന്റെ ചെറുതും വലുതുമായ ഒട്ടനവധി റേഡിയോ നാടകങ്ങള്‍ പ്രക്ഷേപണം ചെയ്തു. നാടകവാരത്തില്‍ 15 വര്‍ഷം എന്റെ ഓരോ നാടകമുണ്ടായിരുന്നു. നാടകവാരത്തിനായി ഇത്രയേറെ നാടകങ്ങള്‍ എഴുതാനുണ്ടായ ഭാഗ്യം കേരളത്തിലെ മറ്റൊരു എഴുത്തുകാരനും സിദ്ധിച്ചിട്ടില്ല. ആകെ കണക്കാക്കിയാല്‍ റേഡിയോയ്ക്കുവേണ്ടി ഞാനെഴുതിയത് പതിനഞ്ച് നാടകവാര നാടകങ്ങള്‍, നാടകവാരത്തിലല്ലാതെ അഞ്ച് ഒരു മണിക്കൂര്‍ നാടകങ്ങള്‍, അഞ്ച് ഫാമിലി സീരിയല്‍ നാടകങ്ങള്‍, നാല്പതോളം കൊച്ചുനാടകങ്ങള്‍, നാഷണല്‍ പ്രോഗ്രാമില്‍ രണ്ടു നാടകങ്ങള്‍. ഇതേപോലെ അനവധി നാടകങ്ങളില്‍ അഭിനേതാവായും പങ്കെടുത്ത് ഞാന്‍ ശബ്ദം നല്‍കി. എല്ലാം അഭിമാനപുരസ്സരം ഓര്‍ക്കുന്നു.
(തുടരും)