ഒരു ക്രിസ്ത്യാനിയായ ആന്റണിക്ക് എങ്ങനെ ഇത്ര മനോഹരമായി ഒരു വെളിച്ചപ്പാടിനെ അവതരിപ്പിക്കാന്‍ കഴിഞ്ഞൂ എന്നാണ് ചിത്രം കണ്ട പൊതുജനത്തിന്റെ ചോദ്യം. ഒരു വെളിച്ചപ്പാടിന്റെ ചേഷ്ടകളോ നടന രീതികളോ പൂജാക്രമങ്ങളോ ആചാരസമ്പ്രദായങ്ങളോ ഭാവഹാവാദികളോ ഒന്നും തന്നെ ആന്റണിക്കറിയില്ല. എം ടി യുടെ ആഗ്രഹത്തിനും നിര്‍ബന്ധത്തിനും വഴങ്ങിയാണ് ആന്റണി വെളിച്ചപ്പാടിന്റെ റോളെടുക്കാമെന്നു വച്ചത്. വാക്കു കൊടുത്ത നിലയ്ക്കും താനെടുക്കുന്ന റോളിന്റെ പ്രാധാന്യം കണക്കിലെടുത്തും വെളിച്ചപ്പാടിനെ എങ്ങനെ പ്രേക്ഷകഹൃദയങ്ങളില്‍ ആഴത്തില്‍ പ്രതിഷ്ഠിക്കാെമന്നായി ആന്റണിയുടെ ചിന്ത.
ചിറങ്ങര അമ്പലത്തിലെ വെളിച്ചപ്പാടിനെ നേരിട്ടുകണ്ട് കാര്യങ്ങള്‍ പറഞ്ഞു. സഹകരിക്കാമെന്നു സമ്മതിച്ചു. അദ്ദേഹത്തെ തല്‍ക്കാലം ഒരു ഗുരുവായി സ്വീകരിച്ച് അദ്ദേഹത്തിന്റെ മുമ്പില്‍ ദക്ഷിണവച്ച് ആന്റണി പഠനം ആരംഭിച്ചു എന്നാണ് കേട്ടിട്ടുള്ളത്. വെളിച്ചപ്പാട് തുള്ളിക്കാണിച്ചത് ആന്റണി അതേപടി ആവര്‍ത്തിച്ചു. പള്ളിവാളിന്റെ ചലിപ്പിക്കലും തുള്ളിക്കളിയുടെ താളവും ചുവടുകളുടെ ചിട്ടകളും നടത്തത്തിന്റെ പ്രത്യേകതകളും എന്നു വേണ്ട മുഖത്തെ ഭാവ പ്രകടനങ്ങളും എല്ലാം ചുരുങ്ങിയ നാളുകള്‍ കൊണ്ട് ആന്റണി ഒപ്പിയെടുത്തു. നിരന്തരമായ ഹോം വര്‍ക്കിലൂടെ ആന്റണി വെളിച്ചപ്പാടായി രൂപാന്തരപ്പെടുകയായിരുന്നു. ആ അധ്വാനത്തിനും അര്‍പ്പണബോധത്തിനും ലഭിച്ച സമ്മാനമാണ് ഭരത് അവാര്‍ഡ്.
കേരളത്തില്‍ ഭരത് അവാര്‍ഡ് ലഭിച്ചവര്‍ രണ്ടേ രണ്ടു പേരേയുള്ളൂ. ഒന്ന് പി ജെ ആന്റണിയും മറ്റേതു കൊടിയേറ്റം ഗോപിയും. ഉര്‍വശി അവാര്‍ഡ് ലഭിച്ച ഏകവ്യക്തി ശാരദയും. മലയാളത്തിന്റെ പ്രിയ നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, മുരളി, സുരേഷ് ഗോപി, ബാലന്‍ കെ നായര്‍, ബാലചന്ദ്രമേനോന്‍, പ്രേംജി എന്നിവരുടെ പേരിനൊപ്പം ചിലര്‍ ഭരത് ചേര്‍ത്തു വിളിച്ചുവരുന്നുണ്ട്. ഭരത് മമ്മൂട്ടി, ഭരത് മോഹന്‍ലാല്‍, ഭരത് മുരളി എന്നിങ്ങനെ. അതുപോലെ തന്നെ ഉര്‍വശി ശോഭന, ഉര്‍വശി മോനിഷ, ഉര്‍വശി മീരാ ജാസ്മിന്‍ എന്നിങ്ങനെയും വിളിക്കുന്നുണ്ട്. ഇതു സാങ്കേതികമായി തെറ്റാണ്. 1977 വരെ മികച്ച നടീനടന്മാര്‍ക്കു നല്കിയിരുന്ന പുരസ്‌ക്കാരമാണ് ഉര്‍വശി-ഭരത് അവാര്‍ഡുകള്‍. 1978 മുതല്‍ ഈ രണ്ടു അവാര്‍ഡുകളും നിര്‍ത്തലാക്കി. ഇപ്പോള്‍ മികച്ച നടനും നടിക്കും നല്കുന്നതു ദേശീയ പുരസ്‌ക്കാരം മാത്രമാണ്. ഭരത്, ഉര്‍വശി എന്നീ പേരുകളില്ല എന്നര്‍ത്ഥം. എന്നാലും പലരും സ്വയം ആത്മസംതൃപ്തിക്കുവേണ്ടി ചുമ്മാ ഭരത്, ഉര്‍വശി എന്നിങ്ങനെ സ്വന്തം പേരിനോടു ചേര്‍ത്തു പറയുന്നു എന്നു മാത്രം.
അതിരിക്കട്ടെ. നമുക്ക് ആന്റണിയിലേക്കു തിരിച്ചുവരാം. ജീവിതത്തില്‍ ഒരുപാടു ദുഃഖങ്ങള്‍, ദുരിതങ്ങള്‍, പ്രശ്‌നങ്ങള്‍, പ്രതിസന്ധികള്‍, ആത്മസംഘര്‍ഷങ്ങള്‍ എന്നിവ ആന്റണി അഭിമുഖീകരിച്ചു. അവയെ തെല്ലും കൂസാതെ ധീരതയോടെ നേരിട്ട് എല്ലാത്തിനോടും ചങ്കൂറ്റത്തോടെ പറഞ്ഞു, ''തോല്ക്കാന്‍ എനിക്കു മനസ്സില്ല.'' ഈ വീറും വാശിയും എല്ലാ രംഗത്തും പ്രകടിപ്പിച്ചു. ജനകീയ നാടകകൃത്തായ ആന്റണി ജനപക്ഷത്തുനിന്ന് നാടകങ്ങള്‍ രചിച്ചു. ഇടതുപക്ഷത്താണ് നിലകൊണ്ടതെങ്കിലും അവരോടും കണക്കറ്റു കലഹിച്ചു. അതായത് ആന്റണി ആരുടെ പിടിയിലും ഒതുങ്ങില്ല. ഒതുക്കാന്‍ ആര്‍ക്കും കഴിയുകയുമില്ല.
മലയാളത്തിലെ നാടകത്തമ്പുരാക്കന്മാരേയും വൈയാകരണന്മാരേയും അദ്ദേഹം തെല്ലും വകവച്ചില്ല. അവരാരും ആന്റണിയെ പ്രമുഖനായ നാടകകൃത്തായി കണ്ടില്ല, അംഗീകരിച്ചില്ല. ആന്റണിയാവട്ടെ അവരെ പുല്ലിനു പോലും വിലകല്പിച്ചില്ല. ഒരനുഭവം ഓര്‍ക്കുന്നു. 1973-ലോ അതോ 1974 ലോ കൊടുങ്ങല്ലൂരില്‍വച്ചു നടന്ന സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ചുള്ള നാടകസമ്മേളനത്തില്‍ മേല്‍പറഞ്ഞ ചില നാടകപണ്ഡിതന്മാരോടൊപ്പം പി ജെ ആന്റണിയും ഞാനും പങ്കെടുത്തിരുന്നു. ആ സമ്മേളനത്തില്‍, അത്യന്താധുനികതയുടെ പേരു പറഞ്ഞ് പരീക്ഷണം എന്ന ലേബലൊട്ടിച്ചു പടച്ചുവിടുന്ന കൃത്രിമ നാടകസൃഷ്ടികളെ ആന്റണി നിര്‍ത്തി തൊലിപൊളിച്ചു. സ്ഥാനത്തും അസ്ഥാനത്തും കോറസ്, സൂത്രധാരന്‍, ചെണ്ടകൊട്ട്, താളമേളങ്ങള്‍, നൃത്തച്ചുവടുകള്‍ ഇതൊക്കെ കുത്തിനിറച്ചാല്‍ നാടകമാവുമോ? ചുറ്റുമുള്ള ജീവിതങ്ങളില്‍ നീറുന്ന നൂറു നൂറു പ്രശ്‌നങ്ങളുണ്ടായിട്ടും അവയൊന്നും കാണാതെ അവയില്‍ നിന്നും ഒളിച്ചോടി, ദുര്‍ഗ്രഹവും കൃത്രിമവുമായ പരീക്ഷണങ്ങള്‍ നടത്തുന്നവരെ അതിരൂക്ഷമായി വിമര്‍ശിച്ചു.
ഭരത് അവാര്‍ഡ് ലഭിച്ച ആന്റണിക്ക് നാടിന്റെ നാനാഭാഗത്തും സ്വീകരണങ്ങള്‍ നല്കാന്‍ സുഹൃത്തുക്കളും കലാസംഘടനകളും തയ്യാറായെങ്കിലും, ജോലിത്തിരക്കും ആരോഗ്യപ്രശ്‌നങ്ങളും കാരണം വളരെ ചുരുക്കം ചിലതിലേ അദ്ദേഹം സംബന്ധിച്ചുള്ളൂ. മൂത്തകുന്നത്ത് 1974 ഡിസംബര്‍ 31 ന് ആന്റണിക്ക് ഒരു വമ്പിച്ച സ്വീകരണം നല്കി. സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുന്നതു പ്രേംജി, സി ജെ തോമസിന്റെ പത്‌നി റോസി തോമസ്, ഞാന്‍, പറവൂര്‍ ജോര്‍ജ് തുടങ്ങിയവര്‍. ആന്റണി സഹധര്‍മ്മിണി മേരിയോടൊപ്പമാണ് എത്തിയത്. ഭരത് പട്ടം ലഭിച്ച ശേഷം ആന്റണിയെ ആദ്യം കാണുകയാണ് ഞാനും പ്രേംജിയും. ഞങ്ങള്‍ കുറെനേരം വിശേഷങ്ങള്‍ കൈമാറി.
സംഘാടകരുടെ ശുഷ്‌ക്കാന്തിക്കുറവു കൊണ്ടോ ഉദാസീനത മൂലമോ യോഗം ആരംഭിക്കാന്‍ വൈകി. അപ്പോള്‍തന്നെ ആന്റണി അക്ഷമയും അസ്വസ്ഥതയും പ്രകടിപ്പിച്ചു. യോഗാനന്തരം ആന്റണിയുടെ ബഹുമാനാര്‍ത്ഥം ഞങ്ങള്‍ക്കെല്ലാം വിഭവസമൃദ്ധമായ വിരുന്നൊരുക്കിയിട്ടുമുണ്ട്.
പ്രേംജി, ആന്റണിയുമായിട്ടുള്ള ദീര്‍ഘകാല ബന്ധത്തെക്കുറിച്ചും അവരൊന്നിച്ചുള്ള ചില അനുഭവങ്ങളെക്കുറിച്ചും സംസാരിച്ചു. ഞാന്‍ ആന്റണിയുടെ സിദ്ധികളെക്കുറിച്ചും ധീരമായ ചില നിലപാടുകളെക്കുറിച്ചും വിട്ടുവീഴ്ചയില്ലാത്ത സ്വഭാവത്തെപ്പറ്റിയും സംസാരിച്ച കൂട്ടത്തില്‍ ഇത്രയും കൂടി പറഞ്ഞു: ''ആന്റണി ഒരു കാര്യത്തിനും ആരുടെ മുമ്പിലും തലകുനിക്കാത്തവനാണ്, നട്ടെല്ലു വളയ്ക്കാത്തവനാണ്. നട്ടെല്ലു വളച്ചിട്ടുണ്ടെങ്കില്‍ അതു വൈദ്യപരിശോധനയ്ക്കായി ഡോക്ടറുടെ മുമ്പില്‍ മാത്രം. തലകുനിച്ചിട്ടുണ്ടെങ്കില്‍ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചവരുടെ മുമ്പില്‍ മാത്രം.'' റോസി തോമസും പറവൂര്‍ ജോര്‍ജും യഥാസമയം ആശംസകള്‍ നേര്‍ന്നു. ആന്റണി സമുചിതമായി മറുപടി പറഞ്ഞുകൊണ്ടു സദസ്യരെ സന്തുഷ്ടരാക്കി. യോഗം തീര്‍ന്നപ്പോള്‍ രാത്രി ഒമ്പതര കഴിഞ്ഞു. ആരോഗ്യപ്രശ്‌നങ്ങളുള്ള ആന്റണി വീട്ടില്‍ പോകാനായി തിടുക്കം കൂട്ടി. അപ്പോഴേക്കും സംഘാടകര്‍ വന്നിട്ടു ഭക്ഷണം കഴിച്ചേ പോകാവൂ എന്ന് ആന്റണിയോടു സ്‌നേഹപൂര്‍വം അഭ്യര്‍ത്ഥിച്ചു. അസ്വസ്ഥത പ്രകടിപ്പിച്ചെങ്കിലും തൃശ്ശൂരില്‍ നിന്നുവന്ന പ്രേംജിയും ഞാനുമൊക്കെയുള്ളതുകൊണ്ട് മനസ്സില്ലാമനസ്സോടെ ആന്റണി വഴങ്ങി.
''ശരി. എന്നാല്‍ വേഗമാവട്ടെ. എവിടെയാ ഏര്‍പ്പാട് ചെയ്തിരിക്കുന്നത്?''
സംഘാടകര്‍ പറഞ്ഞു: ''മറുകരയിലുള്ള ഒരു വലിയ വീട്ടിലാ. പോകാനായി വള്ളം ഏര്‍പ്പാടാക്കീട്ടുണ്ട്.''
ഇതു കേട്ടയുടനെ ആന്റണിയുടെ ഭാവം മാറി. കലിപൂണ്ടു പൊട്ടിത്തെറിച്ചു. ''മറുകരയ്ക്കുപോകാനോ? ഈ പത്തുമണിക്കോ? വള്ളത്തില്‍ കേറ്റി എന്നെ കൊല്ലാനാണോ... തെണ്ടികളെ!.... നിങ്ങടെ അമ്മേടെ ഒരത്താഴം....!''
പിന്നെ അവിടെ മുഴങ്ങിയതു പരിസരം മറന്നുള്ള പച്ചത്തെറികളാണ്. നിഘണ്ടുവിലില്ലാത്ത കുറെ പദങ്ങള്‍. മേരി പറഞ്ഞിട്ടും ഒതുങ്ങിയില്ല. ക്ഷുഭിതനായി പൊട്ടിത്തെറിക്കുന്ന ആന്റണിയെ ആദ്യമായി അന്നാണ് ഞാന്‍ കണ്ടത്. സ്വീകരണം ഗംഭീരമായെങ്കിലും അതിനുശേഷമുള്ളത് ആകെ അലങ്കോലമായി. ഞങ്ങളോടു സോറി പറഞ്ഞു ആന്റണിയും മേരിയും സ്ഥലം വിട്ടു. ഭക്ഷണം കഴിക്കാതെ ഞാനും പ്രേംജിയും തൃശ്ശൂര്‍ക്കു തിരിച്ചു.
ആരോഗ്യം വീണ്ടെടുത്തപ്പോള്‍ ആന്റണിക്ക് ഒരു തോന്നല്‍. ഇപ്പോള്‍ നല്ല ഗ്ലാമറുള്ള സമയമാണ്. സിനിമയുടെ തിരക്കുകള്‍ക്കിടയില്‍ നിര്‍ത്തി വച്ചിരുന്ന നാടകാഭിനയം പുനരാരംഭിച്ചാലോ? ശങ്കരാടിയുമായി ആലോചിച്ചപ്പോള്‍ ആവാമെന്ന തീരുമാനമായി. അങ്ങനെ മൂഷികസ്ത്രീ, കാഴ്ചബംഗ്ലാവ് എന്നീ നാടകങ്ങള്‍ വീണ്ടും അരങ്ങേറി തുടങ്ങി.
ആന്റണിയുടെ ആരോഗ്യപ്രശ്‌നം മുഖ്യമായും മദ്യപാനത്തില്‍ നിന്നുളവായതാണ്. നിയന്ത്രണമില്ലാത്ത വിധം മദ്യത്തിന് അടിമയായി. ചുറ്റും കൂടുന്ന കൂട്ടുകാരാണ് ഭര്‍ത്താവിനെ ചീത്തയാക്കുന്നതെന്നാണ് മേരിയുടെ പരാതി. അത് എന്തായാലും മദ്യത്തിന്റെ കാര്യത്തില്‍ ആന്റണിക്കു ചില ചിട്ടയും നിഷ്ഠയുമുണ്ട്. നാടകത്തിനു സ്‌റ്റേജില്‍ കയറുമ്പോള്‍ ഒരിക്കലും മദ്യപിക്കില്ല. അതെല്ലാം നാടകം തീര്‍ന്നശേഷം മാത്രം. അക്കാര്യത്തില്‍ ആന്റണി നാടകത്തേയും പ്രേക്ഷകരേയും ഒരുപോലെ ബഹുമാനിച്ചു.
ആയിടയ്ക്ക് അവരുടെ നാടകം തൃശ്ശൂരില്‍ അവതരിപ്പിച്ചപ്പോള്‍, ഞാന്‍ വളരെ നേരത്തെ തന്നെ റീജണല്‍ തിയറ്ററില്‍ പോയി ആന്റണിയെ കണ്ടു. ഏറെ സന്തോഷം തോന്നിയ ആന്റണി, ശങ്കരാടിക്ക് എന്നെ വളരെ മതിപ്പോടെ പരിചയപ്പെടുത്തി. നാടകം തുടങ്ങാന്‍ പിന്നേയും സമയമുണ്ട്. ഒരു പ്രധാനകാര്യം പറയാനുണ്ടെന്നു പറഞ്ഞു ഞാന്‍ ആന്റണിയെ വിളിച്ചു. ഉത്സാഹപൂര്‍വം അരികത്തുവന്നു. ഞാന്‍ പറഞ്ഞു: ''ഭരത് അവാര്‍ഡ് ലഭിച്ച ആന്റണിക്ക് ഇനിയും ഒരുപാട് വിലപ്പെട്ട സംഭാവനകള്‍ ചലച്ചിത്ര ലോകത്തിനു കൊടുക്കാന്‍ കഴിയും. ഇതുവരെ കാര്യമായിട്ടൊന്നും ആന്റണി സമ്പാദിച്ചില്ല.''
അതു ശരിയാണെന്നദ്ദേഹം സമ്മതിച്ചു. ''ഉപദേശം ആന്റണിക്ക് ഇഷ്ടമില്ലെന്നറിയാം. ആറേഴ് വയസ്സ് താഴെയുള്ള ഒരനുജന്റെ സ്‌നേഹമൊഴികളായിട്ട് എടുത്താല്‍ മതി.'' ആന്റണി ജിജ്ഞാസാപൂര്‍വം എന്നെ നോക്കി. ആ സമയത്ത് ആന്റണിയുടെ വലതുകരം പിടിച്ച് എന്റെ കൈകളിലൊതുക്കിക്കൊണ്ടു ശുദ്ധഗതിയോടെ ഞാന്‍ പറഞ്ഞു, ''ഈ മദ്യപാനം ഇനി വേണ്ട. അതു നിര്‍ത്തിക്കൂടേ? നിശ്ചയദാര്‍ഢ്യമുള്ള മനസ്സാണല്ലൊ... ആന്റണിക്കിതു സാധിക്കും.'' എല്ലാം നിശ്ശബ്ദം കേട്ട ആന്റണി വളരെ സ്‌നേഹപൂര്‍വം എന്നോടു മൊഴിഞ്ഞു. ''ജോസ് പറഞ്ഞതുപോലെ മദ്യം നിശ്ശേഷം ഉപേക്ഷിച്ചു മുമ്പോട്ടു പോയാല്‍ എനിക്ക് ഒരു പത്തുകൊല്ലം കൂടി ആയുസ്സു നീണ്ടുകിട്ടും. എന്റെ എല്ലാവിധ സുഖവും സന്തോഷവും വേണ്ടെന്നു വച്ചിട്ട് അങ്ങനെയൊരു പത്തുകൊല്ലം കിട്ടിയിട്ട് എനിക്കെന്താ കാര്യം? സോറി ജോസ്!'' ആന്റണി വളരെ കൂളായിട്ട് എന്റെ ആഗ്രഹം നിരാകരിച്ചു. നന്മയ്ക്കുവേണ്ടിയുള്ള എന്റെ ഉപദേശം കുടം കമഴ്ത്തി വെള്ളമൊഴിച്ചതുപോലെയായി.
നാലു വര്‍ഷത്തിനുശേഷം 1979 മാര്‍ച്ചില്‍ ക്രമാതീതമായി രക്തം ഛര്‍ദിച്ച്, മദ്രാസിലെ വിജയാ ഹോസ്പിറ്റലില്‍ വച്ച് ആന്റണി അകാലത്തില്‍ അന്തരിച്ചു. മരിക്കുമ്പോള്‍ വെറും അമ്പത്തിനാലു വയസ്സ്.
(തുടരും)