മനോഭാവം മാറാന്‍ ബദല്‍ വാക്കുകള്‍

മനോഭാവം മാറാന്‍ ബദല്‍ വാക്കുകള്‍

സുപ്രീംകോടതി പുറത്തിറക്കിയ പുതിയ ശൈലീപുസ്തകത്തില്‍ സ്ത്രീകള്‍ക്കെതിരായ ജെന്‍ഡര്‍ മുന്‍വിധി നിറഞ്ഞ തെറ്റാ യ പദങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് അവയ്ക്കുപകരം കോടതികള്‍ പ്രയോഗിക്കേണ്ട ബദല്‍ വാക്കുകള്‍ നിര്‍ദേശിച്ചിരിക്കുന്നു. അതനുസരിച്ച് ഇനി മുതല്‍ അര്‍ധനാരി, ദ്വിലിംഗജീവി എന്നീ വാക്കുകള്‍ക്കു പകരം ട്രാന്‍സ്‌ജെന്‍ഡര്‍ എന്നാണ് ഉപയോഗിക്കേണ്ടത്. LGBTQ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുടെ ജീവിതത്തിലേക്കു ശ്രദ്ധതിരിക്കാനും മനോഭാവം മാറാനും ഉതകുന്നതാണ് നിര്‍ദിഷ്ടവാക്കുകള്‍.

ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്‌ജെന്‍ഡര്‍, ക്യു യിര്‍ വിഭാഗങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടു വരുന്ന പ്രയോഗമാണ് LGBTQ.

ഒരു സ്ത്രീക്ക് സ്ത്രീകളോടുമാത്രമാണ് ആകര്‍ഷണം തോന്നുന്നതെങ്കില്‍ ആ സ്ത്രീ ലെസ്ബിയന്‍ ആണ്. ഒരു ആണിന് പുരുഷന്മാരോടു മാത്രമാണ് ആകര്‍ഷ ണം തോന്നുന്നതെങ്കില്‍ അയാള്‍ ഗേ ആണ്. ഒരു വ്യക്തിക്ക് ആണിനോടും പെണ്ണിനോടും ആകര്‍ഷ ണം തോന്നുന്നുണ്ടെങ്കില്‍ ബൈ സെക്ഷ്വല്‍ (ഉഭയലിംഗവ്യക്തി) വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

LGB എന്നത് ഒരാളുടെ ലൈം ഗികതയെ മുന്‍നിര്‍ത്തിയുള്ള വിഭജനമാണ്. എന്നാല്‍ TQ എന്നത് ഒരാളുടെ ലിംഗവ്യക്തിത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ലൈംഗികതയും (സെക്‌സ്) ലിംഗ വ്യക്തിത്വവും (ജെന്‍ഡര്‍) വ്യത്യസ്തമാണ്. ഒരു കുട്ടി ജനിക്കു മ്പോള്‍ ശരീരം നോക്കി മറ്റുള്ളവര്‍ തീരുമാനിക്കുന്നതാണ് സെക്‌സ്. എന്നാല്‍ തിരിച്ചറിവ് വരുമ്പോള്‍ ഒരു കുട്ടി സ്വയം എങ്ങനെ കാണുന്നുവോ അതാണ് ജെന്‍ഡര്‍.

സെക്‌സും ജെന്‍ഡറും ഒന്നാണെങ്കില്‍ സിസ്‌ജെന്‍ഡര്‍ എന്നു വിളിക്കും. ഉദാഹരണം: പെണ്ണായി ജനിച്ചു, പെണ്ണായി ജീവിക്കാന്‍ ആഗ്രഹിക്കുന്നു. സെക്‌സും ജെന്‍ഡറും ഒന്നല്ലാത്തവരാണ് ട്രാന്‍സ് ജെന്‍ഡര്‍. പെണ്ണായി ജനിച്ചു, ആണായി ജീവിക്കാന്‍ ആഗ്രഹിക്കുന്നു എന്നതുപോലെ. ട്രാന്‍സ് ജെന്‍ഡര്‍ രണ്ടു തരമുണ്ട്. സെ ക്‌സ് പരമായി പെണ്ണും ജെന്‍ഡര്‍ പരമായി ആണും ആയിട്ടുള്ളവരെ ട്രാന്‍സ്മാന്‍ എന്നു വിളിക്കും. സെക്‌സ് സംബന്ധമായി ആണും ജെന്‍ഡര്‍ കാര്യത്തില്‍ പെണ്ണും ആയിട്ടുള്ളവരെ ട്രാന്‍സ്‌വുമന്‍ എന്നു പറയും.

LGBTQ എന്ന വിഭാഗത്തില്‍ ഇനിയും ഏറെ ഉപവിഭാഗങ്ങളുണ്ട്. അത്രയേറെ വ്യത്യസ്തതകള്‍ നിറഞ്ഞ ഈ മനുഷ്യരെ പൊതു സമൂഹത്തിന് എളുപ്പത്തില്‍ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയുന്നതല്ല. ഇവരെക്കുറിച്ച് മനസ്സിലാക്കാത്ത സമൂഹം ചെയ്യുന്ന ദ്രോഹങ്ങള്‍ ചെറുതല്ല. ബൈസെക്ഷ്വലായ ഒരു കുട്ടിയെ വീട്ടുകാര്‍ ബലമായി 'ഗേ കോണ്‍ വെര്‍സേഷന്‍ തെറാപ്പി' ചെയ്യിച്ചു. അങ്ങനെ മാനസിക പീഡനത്തിന് ഇരയായ കുട്ടി ആത്മഹത്യ ചെയ്തു. സമൂഹം ഇവരെ അറിയാന്‍ ശ്രമിക്കണം. അറിയാവുന്നവര്‍ മറ്റുള്ളവരെ ബോധവത്ക്കരിക്കണം. ഇവരും മനുഷ്യരാണ്. ഇവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്.

സമൂഹത്തിലെ ഒരു സാധാരണ വ്യക്തി അനുഭവിക്കുന്ന ഉത്ക്കണ്ഠയുടെയും ഡിപ്രഷന്റെയും രണ്ടരയിരട്ടിയോളമാണ് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തി അനുഭവിക്കുന്നത്. ജീവിതം മുഴുവന്‍ അഭിമുഖീകരിക്കുന്ന പൊരുത്തക്കേടിന്റെയും അപകീര്‍ത്തിയുടെയും വിവേചനത്തിന്റെയും ഫലമാണിത്.

സമൂഹത്തിന്റെ അവഗണന താങ്ങാനാകാതെ വന്നപ്പോള്‍ ദയാവധത്തിനു ഹര്‍ജി നല്കിയ അനീറ കബീറിലൂടെയാണ് കേരളീയ സമൂഹം ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ജീവിതപ്രതിസന്ധികള്‍ കുറച്ചെങ്കിലും അറിയാന്‍ തുടങ്ങിയത്. കബീര്‍ എന്ന യുവാവ് കനല്‍വഴികള്‍ താണ്ടിയാണ് അനീറ കബീര്‍ എന്ന യുവതിയായത്. പൊരുതി മുന്നേറിയ അനീറയെ ജീവിതം അവസാനിപ്പിക്കാമെന്ന ചിന്തയിലേക്കു തള്ളിവിട്ട ക്രൂരതകളാണ് പില്‍ക്കാലത്ത് പൊതുസമൂഹം കാണിച്ചത്.

ദയാവധത്തിനു ഹര്‍ജി നല് കും മുമ്പ് അനീറ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതാണ്. ചെറുതുരുത്തി പാലത്തിനു മുകളില്‍ നിന്ന് ഭാരതപ്പുഴയിലേക്ക് ചാടി. പുഴയില്‍ വെള്ളം കുറവായിരുന്നതിനാല്‍ വീണത് മണല്‍ക്കൂനയിലാണ്. പാലത്തിനു സമീപം ഇതു കണ്ടുനിന്ന ഒരാള്‍ പറഞ്ഞു ''ചത്തിട്ടില്ലെങ്കില്‍ കേറി വാ.'

പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ എം.എയും എം.എഡും സെറ്റ് യോഗ്യതയുമുള്ള അനീറ 14 സ്‌കൂളുകളില്‍ ജോലിക്കു ശ്രമിച്ചെങ്കിലും ട്രാന്‍സ്‌വുമന്‍ എന്ന കാരണത്താല്‍ തള്ളപ്പെട്ടു. ഒടുവില്‍ കിട്ടിയ ജോലി പോയപ്പോഴാണ് ദയാവധത്തിനു ഹര്‍ജി നല്കിയത്. ഈ വാര്‍ത്തയറിഞ്ഞ വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി ഇടപെട്ടാണ് ജോലി തിരിച്ചുകിട്ടിയത്.

ഇതിഹാസങ്ങളായ രാമായണത്തിലും മഹാഭാരതത്തിലും ട്രാന്‍സ്‌ജെന്‍ഡറായ വ്യക്തികളെക്കുറിച്ചുള്ള അവതരണങ്ങളുണ്ട്. ശ്രീരാമന്‍ 14 വര്‍ഷത്തെ വനവാസത്തിനിറങ്ങിയപ്പോള്‍ വലിയ ജനക്കൂട്ടം പിന്തുടര്‍ന്നു. അവരോട് എല്ലാ സ്ത്രീകളും പുരുഷന്മാരും താന്താങ്ങളുടെ ഇടങ്ങളിലേക്കു പോകുവാന്‍ രാമന്‍ നിര്‍ദ്ദേശിച്ചു. 14 വര്‍ഷം കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ സ്ത്രീകളും പുരുഷന്മാരുമല്ലാത്ത ആളുകള്‍ അവിടെത്തന്നെ നിലയുറപ്പിച്ചതായി രാമന്‍ കണ്ടു. അവരുടെ ഭക്തിയില്‍ സം പ്രീതനായ രാമന്‍ അവര്‍ക്ക് ഒരു വരം കൊടുത്തു, ശുഭാരംഭ ദിനങ്ങളിലും സന്താനലബ്ധി, വിവാഹം തുടങ്ങിയ സന്ദര്‍ഭങ്ങളിലും വ്യക്തികളെ അനുഗ്രഹിക്കാനുള്ള വരം. ട്രാന്‍സ്‌ജെന്‍ഡറുകള്‍ പാടുകയും ആടുകയും ചെയ്യുന്ന ബദായിയുടെ ആരംഭം ഈ അനുഗ്രഹത്തിലാണെന്നു വിശ്വസിക്കപ്പെടുന്നു.

ട്രാന്‍സ്‌വുമന്‍ വ്യക്തികള്‍ ഇന്ത്യയില്‍ ഹിജറ എന്നാണ് വിളിക്കപ്പെടുന്നത്. പുരാണകഥ ഇങ്ങനെയാണെങ്കിലും ഇന്ത്യയില്‍ ഇന്ന് ട്രാന്‍സ്‌ജെന്‍ഡറുകള്‍ സമൂഹത്തിന്റെ അരികുകളിലേക്കു തള്ളപ്പെട്ടവരാണ്. മുഗള്‍ഭരണകാലത്ത് ഹിജറകള്‍ ചക്രവര്‍ത്തിയുടെ ഉപദേശകന്‍, ജനറല്‍, അധികാരി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. അന്തഃപുരങ്ങളുടെ കാവല്‍ക്കാരും അവരായിരുന്നു. പില്‍ക്കാലത്ത് അവര്‍ പലവിധ ചൂഷണങ്ങളുടെ ഇരകളായി. ഇന്ന് അവര്‍ ചൂഷണം ചെയ്യപ്പെടുന്ന ഒരു മേഖലയാണ് ലിംഗമാറ്റ ശസ്ത്രക്രിയ. ലിംഗമാറ്റ ശസ്ത്രക്രിയ വിജയിച്ചില്ലെന്നും താന്‍ വഞ്ചിക്കപ്പെടുകയായിരുന്നെന്നും ലോകത്തോടു വിളിച്ചുപറഞ്ഞ് ട്രാന്‍സ്‌ജെന്‍ഡര്‍ അന ന്യ ആത്മഹത്യ ചെയ്തിട്ട് ഏറെക്കാലമായിട്ടില്ല. മനസ്സിനൊപ്പം ശരീരത്തെയും മാറ്റിയെടുക്കാനു ള്ള ട്രാന്‍സ്‌ജെന്‍ഡറുകളുടെ ശ്രമങ്ങള്‍ പരാജയപ്പെടുന്നത് തുടര്‍ക്കഥകളാണ്. സംരക്ഷിക്കേണ്ടവര്‍ തന്നെ ഉപദ്രവകാരികള്‍ ആവുകയാണ്. 2017-നു ശേഷം സംസ്ഥാനത്ത് പ്രതിവര്‍ഷം 150 ലിംഗമാറ്റ ശസ്ത്രക്രിയകള്‍ നടക്കുന്നുണ്ട്. സങ്കീര്‍ണ്ണങ്ങളായ ഈ ശസ്ത്രക്രിയ നടത്താന്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സംവിധാനങ്ങളില്ല. സ്വകാര്യ മേഖലയിലുള്ളത് നാലോ അഞ്ചോ ആശുപത്രികള്‍ മാത്രം.

2014-ലെ സര്‍വേ പ്രകാരം സംസ്ഥാനത്ത് 4500 ട്രാന്‍സ്‌ജെന്‍ഡറുകളുണ്ട്. എന്നാല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിത്വം വെളിപ്പെടുത്താത്തവര്‍ ഉള്‍പ്പടെ അമ്പതിനായിരം പേര്‍ കേരളത്തിലുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇത്രയും മനുഷ്യരുടെ ജീവിതം അവഗണിച്ചുകൊണ്ട് ഒരു സൂഹത്തിനും മുന്നോട്ടുപോകാന്‍ കഴിയില്ല.

manipius59@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org