ക്രിസ്ത്യാനികളെ ആക്രമിച്ചു രസിക്കുന്ന ഹിന്ദുത്വവാദികള്‍

ക്രിസ്ത്യാനികളെ ആക്രമിച്ചു രസിക്കുന്ന ഹിന്ദുത്വവാദികള്‍

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആവര്‍ത്തിച്ചുള്ള മുദ്രാവാക്യം ആകര്‍ഷകമാണ്: സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്. കേള്‍വിയില്‍ ഇതു കൊള്ളാം; സന്തോഷജനകമാണ്. പക്ഷേ, 'എല്ലാവരും' എന്നതില്‍ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടുന്നില്ലെന്നു തോന്നുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച് ഹിന്ദി ഹൃദയഭൂമിയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളാണ് അതിനു തെളിവ്. അതിര്‍ത്തികളില്‍ വെടിയുതിര്‍ക്കുന്നതിനേക്കാള്‍ ഉച്ചത്തിലുള്ള സന്ദേശം: ക്രിസ്ത്യാനികളെ ഞങ്ങള്‍ കാര്യമാക്കുന്നില്ല!

ഹിന്ദു രാഷ്ട്രത്തിലേക്കുള്ള ഹൈവേ അതിവേഗം വീതികൂട്ടുന്നു. ക്രിസ്ത്യാനികള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളെ ഈ ദൗത്യത്തിന്റെ മുന്നോടിയായി കാണാം.

അപകടത്തിലായിരിക്കുന്നത് ജനങ്ങളുടെ ജീവിക്കാനുള്ള മൗലികാവകാശവും അവര്‍ക്ക് ഇഷ്ടമുള്ള മതം ആചരിക്കാനുള്ള സ്വാതന്ത്ര്യവുമാണ്. ക്രിസ്ത്യാനികള്‍ പൂച്ച കളിപ്പിക്കുന്ന എലികളായി മാറുമ്പോഴും ഭയപ്പെടുത്തുന്നത് നിയമപാലകരുടെ നിസ്സംഗതയാണ്. വലതുപക്ഷ ജനക്കൂട്ടം നിയമം കൈയിലെടുക്കുകയും ക്രിസ്ത്യാനികളെ വേട്ടയാടുകയും ചെയ്യുമ്പോള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ അവര്‍ക്ക് നേരെ കണ്ണടയ്ക്കുന്നു. കുറ്റവാളികളെ പിടികൂടി ജയിലില്‍ അടയ്ക്കുന്നതിനുപകരം, അവര്‍ ക്രിസ്ത്യാനികളോട് പ്രാര്‍ത്ഥനാശുശ്രൂഷകളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ആവശ്യപ്പെടുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതേ നിയമ നിര്‍വഹണ ഏജന്‍സികള്‍ നടപടിയെടുക്കുന്നു.

2024-ല്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടന്ന ചില അക്രമസംഭവങ്ങള്‍ നോക്കാം.

  • 1) പള്ളികളില്‍ കാവി പതാകകള്‍:

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായി മധ്യപ്രദേശിലെ ജാബുവയിലെ 4 പള്ളികളുടെ മുകളില്‍ കയറി 'ജയ് ശ്രീറാം' വിളികളോടെ ഒരു സംഘം ആളുകള്‍ കാവി പതാകകള്‍ സ്ഥാപിച്ചു. ഇപ്പോള്‍ വൈറലായ വീഡിയോയില്‍, പുരുഷന്മാര്‍ കെട്ടിടത്തിലേക്ക് കയറുന്നതും കുരിശില്‍ പതാക ഘടിപ്പിക്കുന്നതും കാണാം. കാവി പതാകയില്‍ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ചിത്രവും അതില്‍ 'ജയ് ശ്രീറാം' എന്നും ആലേഖനം ചെയ്തിട്ടുണ്ട്. ജനുവരി 21-ന് ഞായറാഴ്ച 'പ്രാണ്‍ പ്രതിഷ്ഠ' ചടങ്ങിന് ഒരു ദിവസം മുമ്പാണ് സംഭവം.

  • 2. ഫാ. അനില്‍ സി എം ഐ യുടെ അറസ്റ്റ്:

ചേരിയിലെ കുട്ടികള്‍ക്കായുള്ള ഹോസ്റ്റല്‍ നടത്തിവരുന്ന സി എം ഐ വൈദികനായ ഫാ. അനില്‍ മാത്യു, 2024 ജനുവരി 7 ന് മധ്യപ്രദേശിലെ ഭോപ്പാലില്‍ ശിശു സംരക്ഷണ നിയമം ലംഘിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ടു.

  • 3. ഫാ. ഡൊമിനിക് പിന്റോയുടെ അറസ്റ്റ്:

മതപരിവര്‍ത്തനം നടത്തിയെന്ന വ്യാജാരോപണത്തില്‍ ഫെബ്രുവരി 6-ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത ഏഴുപേരില്‍ ലഖ്‌നൗ കത്തോലിക്ക രൂപതയിലെ ഒരു വൈദീകനും അഞ്ച് പ്രൊട്ടസ്റ്റന്റ് പാസ്റ്റര്‍മാരും ഉള്‍പ്പെടുന്നു. പ്രൊട്ടസ്റ്റന്റ് പാസ്റ്റര്‍മാരും നൂറോളം പേരും അവരുടെ പതിവ് പ്രാര്‍ത്ഥനാ യോഗത്തിനായി ഉപയോഗിച്ചിരുന്ന ലഖ്നൗ രൂപതയുടെ അജപാലന കേന്ദ്രത്തിന്റെ ഡയറക്ടറാണ് ഫാ. ഡൊമിനിക് പിന്റോ. ഹിന്ദുത്വ അക്രമികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് അറസ്റ്റ്.

  • 4. അസമിലെ ഭീഷണി പോസ്റ്ററുകള്‍:

അസമിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എല്ലാ മതചിഹ്നങ്ങളും വേഷവിധാനങ്ങളും ഒഴിവാക്കണമെന്ന ഹിന്ദുത്വ ഗ്രൂപ്പായ സാന്‍മിലിത സനാതന്‍ സമാജിന്റെ സമീപകാല ആഹ്വാനത്തെത്തുടര്‍ന്ന്, വടക്കുകിഴക്കന്‍ സംസ്ഥാനത്തുടനീളമുള്ള നിരവധി പ്രമുഖ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ അവരുടെ പരിസരത്ത് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത് കണ്ടു. ആസാമീസ് ഭാഷയില്‍ സംഘം അച്ചടിച്ച പോസ്റ്ററുകളില്‍, ''സ്‌കൂളിനെ ഒരു മത സ്ഥാപനമായി ഉപയോഗിക്കുന്നത് നിര്‍ത്താനുള്ള അവസാന മുന്നറിയിപ്പാണിത്... ഭാരതവിരുദ്ധവും ഭരണഘടന വിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുക...' എന്നാണ് എഴുതിയിരിക്കുന്നത്. ഈ ക്രിസ്ത്യന്‍ സ്ഥാപനങ്ങളില്‍ യേശുവിന്റെയും മറിയത്തിന്റെയും എല്ലാ പ്രതിമകളും നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

  • 5. മദര്‍ തെരേസ സിസ്റ്റേഴ്സിനു ചണ്ഡീഗഢില്‍ 5.4 കോടി രൂപ പിഴ:

പാര്‍ക്കിംഗില്‍ ചെടികള്‍ വച്ചതിനു ചണ്ഡിഗഢിലെ ഭരണകൂടം മദര്‍ തെരേസ മിഷനറീസ് ഓഫ് ചാരിറ്റി ഹോമിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 2020 ഒക്‌ടോബര്‍ 9 മുതല്‍ പ്രതിദിനം 53,000 രൂപ പിഴയായി കണക്കാക്കിയിട്ടുണ്ട്, അതായത് ഏകദേശം 5.4 കോടി രൂപ. 1980-ല്‍ സ്ഥാപിതമായ ഈ ഹോം 40 വികലാംഗരെ പരിപാലിക്കുന്നു. ചെറിയ ചെടികള്‍ നട്ടുപിടിപ്പിക്കുന്നതും പൂച്ചട്ടികള്‍ സൂക്ഷിക്കുന്നതും നിയമലംഘനമായി കണക്കാക്കാനാവില്ല എന്നിരിക്കെയാണിത്.

6. മധ്യപ്രദേശിലെ ക്രിസ്ത്യാനികളുടെ സര്‍വേ: മധ്യപ്രദേശിലെ ബി ജെ പി സര്‍ക്കാര്‍ ക്രിസ്ത്യന്‍ ജനതയുടെ വിവരങ്ങള്‍ ശേഖരിക്കുന്നു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മിഷനറിമാരുടെയും അവര്‍ നടത്തുന്ന സ്ഥാപനങ്ങളുടെയും അവരുടെ ധന സ്രോതസ്സുകളുടെയും വിശദാംശങ്ങള്‍ തേടി പൊലീസ് ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്കിടയില്‍ ചോദ്യാവലി നല്‍കുന്നു. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരും വിലാസവും, ജോലി ലക്ഷ്യങ്ങള്‍, ബാങ്ക് അക്കൗണ്ട് തുടങ്ങിയ വിശദാംശങ്ങള്‍ പൊലീസ് തേടുന്നുണ്ട്. സന്നദ്ധസംഘടനകള്‍ നടത്തുന്നുണ്ടെങ്കില്‍ അവരോടൊപ്പം പ്രവര്‍ത്തിക്കുന്നവരുടെ പേരും ഫോണ്‍ നമ്പറുകളും അവര്‍ അന്വേഷിക്കുന്നുണ്ട്. 2023 ജൂലൈയില്‍ സമാനമായ വിശദാംശങ്ങള്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ചോദ്യാവലി മാധ്യമങ്ങള്‍ക്ക് ചോര്‍ന്നതിനെ തുടര്‍ന്ന് അത് ഉപേക്ഷിച്ചു. ചോദ്യാവലിയില്‍ അന്ന് 15 പ്രധാന ചോദ്യങ്ങള്‍ ഉണ്ടായിരുന്നു, എന്നാല്‍ ഇത്തവണ അവയുടെ എണ്ണം 30 ആയി.

  • 7. ക്രിസ്ത്യാനികള്‍ക്കെതിരെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി:

ക്രിസ്ത്യന്‍ മിഷനറിമാര്‍ ആരോഗ്യ സംരക്ഷണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും മറവില്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി ഇത് തടയുമെന്ന് മുന്നറിയിപ്പ് നല്‍കി. ക്രിസ്ത്യന്‍ മിഷനറിമാര്‍ ഛത്തീസ്ഗഡില്‍ വളരെ സജീവമാണെന്നും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ ആധിപത്യം പുലര്‍ത്തുന്നതായും മതപരിവര്‍ത്തനം വര്‍ധിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഛത്തീസ്ഗഡിലെ കുങ്കുരി ലയോള സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ് അദ്ദേഹം.

  • 8. ഛത്തീസ്ഗഡിലെ ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ സരസ്വതി പൂജ:

ഛത്തീസ്ഗഡിലെ മിഷനറിമാര്‍ നടത്തുന്ന സ്‌കൂളുകളോട് ബസന്ത് പഞ്ചമി ദിനത്തില്‍ സരസ്വതി പൂജ നടത്താന്‍ ആവശ്യപ്പെട്ടു. ന്യൂനപക്ഷ സ്ഥാപനങ്ങളെയോ വ്യക്തികളെയോ ഒരു മതപരമായ ആചാരം നടത്താന്‍ നിര്‍ബന്ധിക്കുന്നത് പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണ്. പിന്നീട്, സരസ്വതി പൂജ നടത്താത്തതിന്റെ കാരണം വിശദീകരിക്കാന്‍ ഛത്തീസ്ഗഡിലെ ഏതാനും സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നല്‍കി. രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് മൗലികാവകാശത്തിന്റെ ലംഘനവുമാണ്. പ്രാര്‍ത്ഥിക്കണോ വേണ്ടയോ എന്നത് വ്യക്തിസ്വാതന്ത്ര്യമാണ്.

  • 9. ജാര്‍ഖണ്ഡിലെ ബിസ്തുപൂരിലെ ലയോള സ്‌കൂളില്‍ സംശയാസ്പദമായ പരിശോധന:

സ്‌കൂള്‍ ലൈബ്രറിയില്‍ ജാര്‍ഖണ്ഡ് സര്‍ക്കാരില്‍ നിന്നുള്ള ഒരു പരിശോധന സംഘം മതപരമായ പുസ്തകങ്ങള്‍ തിരഞ്ഞു. ലൈബ്രറിയില്‍ മതഗ്രന്ഥങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച് പരിശോധക സംഘാംഗങ്ങള്‍ അഡ്മിനിസ്‌ട്രേറ്റര്‍മാരെ ചോദ്യം ചെയ്യുന്നത് കാണാമായിരുന്നു. ഒരു സ്‌കൂള്‍ ലൈബ്രറിയില്‍ ബൈബിളും ഗീതയും ഖുറാനും അടങ്ങിയിരിക്കാം. അവ വായിക്കുക എന്നത് ഒരു സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിയുടെ അവകാശമാണ്.

  • 10. ത്രിപുര മിഷനറി സ്‌കൂളിലെ സരസ്വതിപൂജ:

സ്‌കൂള്‍, ത്രിപുരയിലെ ഡോണ്‍ ബോസ്‌കോ സ്‌കൂളിനോട് സ്‌കൂള്‍ വളപ്പില്‍ സരസ്വതി പൂജ നടത്താന്‍ ഏതാനും ഹിന്ദു തീവ്രവാദികള്‍ ആവശ്യപ്പെട്ടു. സ്ഥാപനത്തില്‍ കടന്നു കയറി പൂജ നടത്തുന്ന ഒരു കൂട്ടം ആളുകളില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് അധികാരികള്‍ക്ക് ഭരണകൂടത്തെ സമീപിക്കേണ്ടിവന്നു.

  • 9. കാശ്മീരിലെ ബാരാമുള്ള കാത്തലിക് സ്‌കൂളിന്റെ പാട്ടക്കാലാവധി പുതുക്കല്‍ നിഷേധിച്ചു:

കാശ്മീരിലെ ഏറ്റവും പഴക്കം ചെന്ന കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനമായ സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഭൂമിയുടെ പാട്ടരേഖകള്‍ പുതുക്കി നല്‍കാതിരുന്നതിനാല്‍ 700-ലധികം വിദ്യാര്‍ത്ഥികളുടെ ഭാവി ആശങ്കയിലായിരിക്കുന്നു. 1905-ല്‍ കശ്മീരിലെ മഹാരാജ പ്രതാപ് സിംഗിന്റെ ഭരണകാലത്ത് 19-ാം നൂറ്റാണ്ടില്‍ പാട്ടത്തിനെടുത്ത സ്ഥലത്താണ് ബാരാമുള്ള സ്‌കൂള്‍ സ്ഥാപിച്ചത്. 2018-ല്‍ പാട്ടക്കാലാവധി അവസാനിച്ചപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ ബന്ധപ്പെട്ട അധികൃതരെ സമീപിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. സര്‍ക്കാര്‍ ഭൂമി പാട്ടം പുതുക്കാത്തതിനാല്‍, ഭൂമി പാട്ടത്തിന്റെ രേഖകള്‍ ഇല്ലെന്ന പേരില്‍ കാത്തലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ ബോര്‍ഡ് പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡ് വിസമ്മതിച്ചു.

10. കാര്‍മ്മല്‍ സ്‌കൂള്‍, അംബികാപൂര്‍, ഛത്തീസ്ഗഢ്:

അംബികാപൂരിലെ കാര്‍മ്മല്‍ സ്‌കൂളിലെ മൂന്ന് കുട്ടികളെ വാതിലുകളടച്ച ഒറ്റ ടോയ്‌ലറ്റില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തി. ഈ കുട്ടികളോട് അടുത്ത ദിവസം മാതാപിതാക്കളെ കൊണ്ടുവരാന്‍ ഒരു കന്യാസ്ത്രീ ആവശ്യപ്പെട്ടു. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, അവരില്‍ ഒരാള്‍ ആത്മഹത്യ ചെയ്തു. രക്ഷിതാക്കളെ സ്‌കൂളില്‍ എത്തിക്കാന്‍ വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ച കര്‍മ്മലീത്ത കന്യാസ്ത്രീ ആത്മഹത്യാ പ്രേരണ കേസില്‍ ജയിലില്‍ കഴിയുകയാണ്.

11. തമിഴ്‌നാട് ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ എഫ് സി ആര്‍ എ:

തമിഴ്‌നാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് (എഫ് സി ആര്‍ എ) രജിസ്‌ട്രേഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. തമിഴ്‌നാട് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ കീഴിലുള്ള ഒരു സര്‍ക്കാരിതര സംഘടനയാണ് ഇത്.

ക്രിസ്ത്യാനികളാകാനുള്ള ക്രിസ്ത്യാനികളുടെ അവകാശം ഭൂരിപക്ഷ മതത്തെ പിന്തുടരുന്നവരുടെ അവകാശങ്ങളെക്കാള്‍ ഭരണഘടനാപരമായി താഴെയല്ല. ഹിന്ദുത്വ ശക്തികള്‍ ആരോപിക്കുന്നത് പോലെ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ ഉണ്ടായാല്‍, അത് കൈകാര്യം ചെയ്യാന്‍ ഈ രാജ്യത്ത് നിയമങ്ങളുണ്ട്. ആ അധികാരം വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ കോടതികള്‍ വിട്ടുകൊടുത്തിട്ടില്ല.

ജനുവരി 22-ന് അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്കുശേഷം ആക്രമണങ്ങളുടെ ആവേശം അസാധാരണമാംവിധം വര്‍ധിച്ചിരിക്കുകയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org