കേരള കത്തോലിക്കരുടെയിടയിലെ ഒരു പ്രയോഗമാണ് കുര്‍ബാന കാണുക. അതു വിരിമാറ്റി കാണിക്കുന്നവരുമുണ്ട്. കുര്‍ബാനയ്ക്കു കേളിയായും നാടകമായും ബന്ധമുണ്ട്. പക്ഷെ, അത് ഒരു കളികാണലാണോ? 1960-കളില്‍ നടന്ന സൂനഹദോസ് ഈ ''കാണല്‍'' തിരുത്തി എന്നു പലര്‍ക്കുമറിയാം. സൂനഹദോസ് അംഗീകരിക്കാത്ത കാര്‍ഡിനല്‍ ലെഫേബറിന്റെ അനുയായികള്‍ പഴയ ലത്തീന്‍ ഭാഷയിലെ ട്രെന്റ് കുര്‍ബാനക്രമമല്ലാത മറ്റൊരു കുര്‍ബാനയും അംഗീകരിക്കാത്തവരാണ്. ഫ്രാന്‍സിസ് മാര്‍പാപ്പ സൂനഹദോസ് അംഗീകരിക്കാത്തവരെ കത്തോലിക്കരായി പരിഗണിക്കാന്‍ കഴിയില്ല എന്നു വ്യക്തമാക്കി.
കുര്‍ബാന കാണല്‍ മാറ്റിയതില്‍ ഏറ്റവും നിര്‍ണ്ണായകമായ മാറ്റം കുര്‍ബാന മാതൃഭാഷയിലാക്കിയതാണ്. സുറിയാനി ലത്തീന്‍ എന്നീ ഭാഷകള്‍ക്ക് മാതൃഭാഷകള്‍ക്കില്ലാത്ത ദൈവികതയൊന്നുമില്ല. മാത്രമല്ല, മാമ്മോദീസ സ്വീകരിച്ച് ക്രിസ്തുവിന്റെ പൗരോഹിത്യത്തില്‍ പങ്കുപറ്റുന്നവര്‍ ക്രിസ്തുവിന്റെ ജീവിതസംഭവത്തിന്റെ അനുഷ്ഠാന ഘോഷത്തില്‍ പങ്കുകാരാണ്. വെറും കാണികള്‍ അല്ല. അതാണ് സൂനഹദോസ് നടപ്പിലാക്കിയ സജീവപങ്കാളിത്തം അര്‍ത്ഥമാക്കുന്നത്. പങ്കാളിത്ത കളിയില്‍ ചേര്‍ന്നു കളിക്കുകയാണ് കളി കാണുകയല്ല. ഏതനുഷ്ഠാനത്തിനും കേളി സ്വഭാവമുണ്ടെന്നും അതു പങ്കാളിത്തവുമായി ബന്ധപ്പെടുമെന്നും റോമാനാ ഗര്‍ദീനി വ്യക്തമാക്കി. കേളിയില്‍ പങ്കുചേരുന്നതു ശാരീരികമായാണ്? ശരീരവും മനസ്സും അതില്‍ മുങ്ങുകയാണ്. മനുഷ്യാവതാര രഹസ്യത്തിന്റെ കാതലും അതാണല്ലോ.
ശരീരമാണ് ഭാഷയാകുന്നത്. നൃത്തവും സംഗീതവും നാടകവും ഭാഷയാകുന്നതു ശരീരമായിട്ടാണ്. ഭാഷ എന്നതു പറയല്‍ മാത്രമല്ല. നടനോ നടിയോ വെറുതെ ഡയലോഗ് പറയുകയല്ല. അത് ജീവിക്കുകയാണ്. ശരീരവും വ്യക്തിത്വവും ഭാഷയായ മാംസത്തില്‍ പ്രകാശിതമാക്കി വെളിവാക്കുകയാണ്. അതു മുഖ്യമായും വെളിവാകുന്നതു മുഖത്താണ്. മുഖമാണ് നാട്യത്തിന്റെയും നടനത്തിന്റേയും മൂര്‍ത്തരൂപമായി മാറുന്നത്.
ആരാധനാക്രമം എഴുതിയ കൃതിയാണ്. കൃതി അവയില്‍ത്തന്നെ നാടകത്തിന്റെ കൃതിപോലെ ചത്തിരിക്കുന്നു. ആ കൃതി പലവിധത്തില്‍ രംഗത്ത് അവതരിപ്പിക്കാം. അതു നാടക വീക്ഷണത്തിന്റെ സാന്ദ്രമായി ശരീരത്തിലേക്കു ആവേശിക്കുന്നതു പോലെയായിരിക്കും. കൃതി സംഭവിക്കുകയാണ്. ചത്തിരുന്ന ഭാഷ ജീവിതമായി പറയുകയാണ്. കുര്‍ബാനയുടെ അമൂര്‍ത്തമായ കൃതി സംഭവിപ്പിക്കുന്നവരുടെ സര്‍ഗ്ഗാത്മക വിശ്വാസത്തെ ആശ്രയിച്ചാണിരിക്കുന്നത്. മാത്രമല്ല മറ്റേതൊരു കേളിയിലുമെന്നപോലെ നല്ല ഒരുക്കവും വേണം. കര്‍ബാനയുടെ കൃതിയില്‍ പല സാഹിത്യസ്വഭാവമുള്ള ഇനങ്ങളുമുണ്ട്. ഗാനം, പ്രാര്‍ത്ഥന, ക്രിയകള്‍, വായന, പ്രഭാഷണം, നിര്‍ദ്ദേശങ്ങള്‍... ഇവയെല്ലാം വ്യതിരിക്തമാകാതെ ഒന്നായി ക്രിസ്തു സംഭവമായി ഭവിക്കണം. അവിടെയാണ് കുര്‍ബാനയുടെ ഭാഷയുടെ സ്വഭാവം. അത് ഒരാളുടെ സ്വാഗതമല്ല എന്നു ശ്രദ്ധിക്കണം. അതു സംഭാഷണ ഘടനയിലാണ്. സാധാരണമായി ഭാഷ സംഭാഷണമാണ്. ഒരുവനില്‍ നിന്ന് അപരനിലേക്കു നീളുന്ന പാലമാണ് ഭാഷ. മാത്രമല്ല ഭാഷ കൊണ്ട് നാം ഭവനമുണ്ടാക്കുകയാണ്. ഈ ഭാഷണം പരസ്പരവും ദൈവത്തോടുമാണ്. ഇവിടെ ഭാഷ സമൂഹികമാണ്, സംഘാതമാണ്. ഈ ഘടനയില്‍ ''സഹോദരരെ... എനിക്കുവേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കുവിന്‍'' എന്നു കിഴക്കോട്ട് നോക്കി ജനങ്ങളെ പിന്നിലാക്കി പറയുന്നതു വലിയ വൈരുദ്ധ്യമാണ്. ഭാഷണം എപ്പോഴും മുഖാമുഖമാണ്. ക്രിസ്തുവിന്റെ മുഖത്തോടാണ് പ്രാര്‍ത്ഥിക്കുന്നത്. അവിടെ മുഖം തിരിക്കുന്നതു വലിയ പാപമാണ് ബൈബിള്‍ അനുസരിച്ച്. മുഖമാണ് ഭാഷയായി മാറുന്നത് - മൊഴിയുന്നതു മുഖമാണ്. അത് ഒന്നും പറയാതെ പറയുന്നു. ആരാധനാക്രമത്തിന്റെ മൗലികമായ ഒരു മാനം മൗനവുമാണ്. 'നീ കൈ തന്നപ്പോള്‍ എന്റെ കൈകളും മനസ്സും നിറഞ്ഞു.'' ഒന്നും പറയാതെയും സംഭാഷിക്കാം. പക്ഷെ, മുഖാമുഖമാണ് സംബന്ധം.
എഴുതിയതു പറയുകയാണ്. അതു പറയുന്നവന്റെ ശരീരത്തില്‍ നിന്നു നീളുന്ന കൈകള്‍ പോലെയാണ്. അതു മുഖം ഒന്നും പറയാതെ പറയുന്നു. പറഞ്ഞുവച്ചതു പറയുമ്പോള്‍ അത് ആത്മാവില്‍ നിന്നു തിടംകൊള്ളകയാണ്, ശബ്ദമായി, ഭാഷയായി. പള്ളിയില്‍ കുര്‍ബാന ചൊല്ലുകയല്ല, കുര്‍ബാന ചൊല്ലി പള്ളിയുണ്ടാക്കുകയാണ്. ഭാഷ ഭാഷയാകാന്‍ അതു മാംസം ധരിക്കണം, അതു സംഭവമാകണം. ഭാഷയുടെ അടയാളങ്ങള്‍ക്കപ്പുറത്ത് യാഥാര്‍ത്ഥ്യത്തിന്റെ ലോകമുണ്ട്. ആരാധനാക്രമം അടയാളങ്ങളുടെ ലോകമാണ്. അമൂര്‍ത്തമായ സംവേദനത്തില്‍ അതു സ്വീകരിക്കുകയും അനുഭവിക്കുകയുമാണ്. അങ്ങനെ സംവേദനം കാലഘടനയില്‍ നടക്കുന്ന സംഭാഷണമാകുന്നു. സംവേദനത്തിന്റെ സംഭവങ്ങള്‍ ഒഴുകിപോകുന്നു. അതു മറ്റു വാക്കുകളില്‍ പറയാവുന്നതും ചെയ്യാവുന്നതും ജീവിക്കാവുന്നതുമായി ധരിക്കുന്നു. അര്‍ത്ഥമൂല്യങ്ങളുടെ സംവേദനമാണ് സംഭവിക്കുന്നത്. ആവര്‍ത്തിക്കുന്നതില്‍ ഒരു വ്യാകരണമുണ്ട്. കുര്‍ബാനക്രമം ഒരു ജീവിതക്രമം ഉള്‍ക്കൊള്ളുന്നു. ഈ വ്യാകരണമാണ് പങ്കാളികളിലേക്ക് പ്രവേശിക്കുന്നത്. ഇവിടെയാണ് പ്രസാദവരം കടന്നു പങ്കാളികളെ ചലിപ്പിക്കുന്നത്. കുര്‍ബാനയുടെ പങ്കാളിത്തം ശരീരത്തെ സംബന്ധിക്കുന്നു. അതു ക്രിസ്തുവിന്റെ ശരീരമെടുക്കലാണ്. പറഞ്ഞതും പ്രാര്‍ത്ഥിച്ചതും കേട്ടതും അനുഭവിച്ചതും മാംസത്തിലേക്കിറങ്ങി അതിനെ മാറ്റുന്നു.
ഭാഷ പറയുന്നതു പ്രവര്‍ത്തിക്കുന്നു. ''എന്റെ ശരീരമാകുന്നു'' എന്ന വചനം നടക്കുന്നു. ഈ ഭാഷയാണ് പങ്കാളികളേയും മാറ്റുന്നത്; അവരെ ക്രിസ്തുവിന്റെ സമകാലികരാക്കുന്നു. ഭൂത ഭാവി വര്‍ത്തമാനങ്ങള്‍ അനുഷ്ഠാനത്തിന്റെ വര്‍ത്തമാനത്തില്‍ സമ്മേളിക്കുന്നു. അവര്‍ ഏശയ്യയെപ്പോലെ ''ഇതാ ഞാന്‍'' എന്നും മഗ്ദലേനമറിയത്തെപ്പോലെ അവന്റെ ശരീരം എടുത്തുകൊണ്ടുപോകുന്നവരുമാകുന്നു. അവരുടെ നാവുകളുടെ അഗ്നിശുദ്ധിയില്‍ ദേവഭാഷ പറയുന്നു. ക്രിസതുവിന്റെ മുഖം ചുറ്റുപാടിലും കണ്ടു ശുശ്രൂഷിക്കുന്നു.