ഏറ്റവും വലിയ കണ്ടെത്തല്‍
"അവന്റെ ദാനങ്ങളല്ലാതെ ഇത് ഒന്നുമല്ല, അവ സ്വീകരിക്കാന്‍ കഴിയാത്തതായി ഒന്നുമില്ല. ഞാന്‍ എന്നു എന്നെ വിളിക്കുന്നതാണ് മറ്റെല്ലാ ദാനങ്ങളിലും വച്ച് ആദ്യനാമം. ഞാന്‍ എനിക്കു തന്നതാണ് എന്റെ ഞാന്‍. എനിക്കുള്ളതു മാത്രമല്ല. ഞാന്‍ തന്നെ അവനു കടപ്പെട്ടതാണ്. മനസ്സിലാക്കാനാവാത്ത ദാനമേ, തങ്ങളുടെ ദരിദ്രമായ ഭാഷ ഒരു നിമിഷം കൊണ്ടു പ്രകാശിപ്പിക്കാനാവാത്തതും മനുഷ്യമനസ്സിന് ഒരിക്കലും മനസ്സിലാക്കാനാവാത്തതുമായ ആഴം. ദൈവമാണ് എനിക്കു എന്നെ തന്നത്. ഞാന്‍ അഗാധമായി സ്‌നേഹിക്കുന്ന എന്നെ അവന്റെ നന്മയില്‍നിന്ന് എനിക്കു കിട്ടിയതാണ്… അവനില്ലാതെ ഞാന്‍ ഞാനാകുമായിരുന്നില്ല; അവനില്ലാതെ എനിക്ക് എന്റെ സ്‌നേഹമുണ്ടാകുമായിരുന്നില്ല; എന്നെ ഞാന്‍ സ്‌നേഹിക്കുന്ന സ്‌നേഹമുണ്ടാകില്ല. എല്ലാം ദാനമാണ്; സ്വീകരിക്കുന്നവന്‍ ആദ്യ സമ്മാനമായി സ്വീകരിക്കുന്നത് അവനെത്തന്നെയാണ്." ഫ്രാന്‍സിലെ കത്തോലിക്കാ മെത്രാനായിരുന്ന ഫ്രാന്‍സിസ് ഫെലോണിന്റെ (1651-1715) വാക്കുകളാണിവ.
ഇദ്ദേഹത്തിന്റെ മനോഹരമായ ഈ വാക്കുകള്‍ പറയുന്നതു രണ്ടു ദാനങ്ങളെക്കുറിച്ചാണ്. ആദ്യ ദാനം എന്നത് അസ്തിത്വദാനമാണ്. എന്റെ ജീവിതം, അഥവാ എന്റെ ജീവന്‍ ദൈവത്തിന്റെ ദാനമാണ്. ഞാന്‍ ലോകത്തില്‍ കണ്ണു തുറക്കുന്നതു മുതല്‍ കണ്ണടയ്ക്കുന്നതു വരെയുള്ള ആയുസ്സ് ദാനമായി ലഭിക്കുന്നു. ആയുസ്സിന്റെ ഓരോ ദിനവും ദാനമായി വന്നു വീഴുന്നു. സൃഷ്ടിക്കപ്പെ ട്ട എന്റെ അവസ്ഥ ദാന ത്തിന്റെയാണ്. പക്ഷെ, അതിവിടെ അവസാനിക്കുന്നില്ല. രണ്ടാമത്തെ ദാനം അസ്തിത്വപരമായ വിളിയാണ്. ഞാന്‍ വിളി ക്കപ്പെടുന്നു. അതു ദാനത്തോടുള്ള എന്റെ പ്രതികരണമാണ്. സൃഷ്ടി ദാ നമാകുമ്പോള്‍ സ്രഷ്ടാവിലേക്കുള്ള വിളിയും ദാനമാണ്. ഈ രണ്ടു ദാന ങ്ങളേയും രണ്ടു പുഴകളായി മയിസ്റ്റര്‍ എക്കാര്‍ട്ട് കാണുന്നു. ദൈവത്തില്‍ നിന്ന് ഒഴുകി വന്നവന്‍, ദൈവത്തിലേക്ക് ഒഴുകി ചേരണം. രണ്ടിലും ദൈ വത്തിന്റെ അനുഗ്രഹം കാണാന്‍ കഴിയണം. ഈ രണ്ട് സരണികള്‍, ഒ ന്ന് സ്വഭാവികമാണ്, മറ്റേ ത് അതിസ്വാഭാവികമാണ്. ആദ്യത്തേത് ദൈവത്തിന്റെ വെറും ദാനമായി വരുന്നു. രണ്ടാമത്തേത് പ്രതിനന്ദിയായി കൊടുക്കുന്നു.
എന്നാല്‍ രണ്ടാമത്തേതിനു ബലവും അടിസ്ഥാനവുമാകുന്നത് മനുഷ്യാവതാരമാണ്. മനുഷ്യാവതാരമാണ് ദൈവികതയും മനുഷ്യാസ്തിത്വത്തിന്റെ മാംസളതയും തമ്മില്‍ ബന്ധിപ്പിക്കുന്നത്. ഗ്രീക്ക് തത്ത്വചിന്തയിലും ഭാരതീയ ദര്‍ശനങ്ങളിലും ദൈവികത ഒരു വിധത്തിലും മാംസവുമായി ബന്ധിക്കുന്നില്ല. ശരീരം അധമവും അവിശുദ്ധവുമായി കാണുന്നതിന്റെ പ്രതിസന്ധിയാണിത്. മാംസവും ലൗകികമായതും വിട്ട് ദൈവികതയിലേക്കു യാത്ര ചെയ്യണം എന്ന് പ്ലേറ്റോ യും ഭാരതീയ മുനിമാരും ആവശ്യപ്പെടുന്നു. ആത്മാവ് മാംസത്തില്‍ നിന്നാണ് രക്ഷപ്പെടേണ്ടത്, മാംസമല്ല രക്ഷ പ്രാപിക്കേണ്ടത്.
ദാനത്തിന്റെ ഈ കണ്ടെത്തല്‍ കാവ്യമാണ്. അത് ഒരുവന്‍ തന്നെ കണ്ടെത്തുന്നതാണ്. ഗ്രീക്കുക്ഷേത്രത്തിന്റെ ആലേഖിതം അതാണല്ലോ; നിന്നെത്തന്നെ അറിയുക. ഈ അറിവില്‍ നിന്നു നാം മറയ്ക്ക പ്പെടുന്നു. "ഞാനാണ് ആയിരിക്കുന്നതും ആകാമായിരിക്കുന്നതും. ഒരു മര്‍ത്യനും എന്റെ ആവരണം മാറ്റികാണില്ല."
മനുഷ്യന്റെ അസ്തിത്വം ദാനമാണ് എന്നതു മറയ്ക്കപ്പെട്ടിരിക്കുന്നു. അതു കാണുന്നവരാണ് കവികള്‍. അതു വെറും കാഴ്ചയല്ല, അത് ഉള്‍ക്കാഴ്ചയാണ്. ദാനം ദാനമാണ് എന്നറിയപ്പെടാതെ മറഞ്ഞിരിക്കുന്നു. ഈ മറനീക്കലാണ് യഥാര്‍ത്ഥ ജ്ഞാനം. പക്ഷെ, ഈ ജ്ഞാനം വന്നു ചേരുന്നതു വൈകിയാണ്. വിജ്ഞാനത്തിന്റെ മൂങ്ങ സന്ധ്യയ്ക്കു വരുന്നു എന്ന് ഹേഗല്‍ പറഞ്ഞതു അതുകൊണ്ടാണ്. വിജ്ഞാനം ജീവിതത്തിന്റെ സന്ധ്യയില്‍ മാത്രം കാണുന്നു – ധാരാളം പേര്‍ കാണാതെ കണ്ണടയ്ക്കുന്നു. അതുകൊണ്ടാണ് അഗസ്റ്റിന്‍ എഴുതിയത് "ദാനം ഒരുവഴിക്കു മാത്രം ദാനമായി." അതു പരസ്പരം അറിയുന്നതു ബന്ധത്തിന്റെ കൂട്ടായ്മയിലാണ്. അതു ദൈവവുമായുള്ള സംബന്ധത്തില്‍ മാത്രം വെളിവാകുന്നു. ദാനമാണ് എന്നറിയുന്നവന്‍ നന്ദിയോടെ ജീവിക്കുന്നു. ജീവിതം ദാനമായി തിരിച്ചുനല്കുന്നു.
മനുഷ്യനിലെ ആഗ്രഹം ദൈവദാനമാണ്. ആഗ്രഹം എപ്പോഴും കുറവിന്റെയും അസാന്നിദ്ധ്യത്തിന്റെയും മുറിവാണ്. കുറവ് നികത്താനുള്ള മോങ്ങലാണ് മോഹം. അതു സ്വന്തം പ്രകൃതിയുടെ അതിലംഘനമാണ്. ഒരു മൃഗം അതിന്റെ ഇരയെ തേടുന്നതു പോലെയുള്ള വെട്ടിപ്പിടിക്കലല്ല മോഹം. അത് സ്വയം പൂര്‍ണ്ണനാകാനുള്ള ദാഹമാണ്. സി.എസ്. ലേവിസ് എഴുതി, "ലോകത്തില്‍ ഒന്നിനെക്കൊണ്ടും തൃപ്തിപ്പെടാത്ത ആഗ്രഹം എന്നില്‍ ഞാന്‍ കണ്ടെത്തി. അതിനുള്ള ഏക വിശദീകരണം, ഞാന്‍ മറ്റൊരു ലോകത്തിനായി ഉണ്ടാക്കപ്പെട്ടിരിക്കുന്നു എന്നതാണ്."