ക്രൈസ്തവീകതയുടെ വക്രീകരണം

ക്രൈസ്തവീകതയുടെ വക്രീകരണം
Published on

ഹാന്‍സ് ഉര്‍ബ് ബല്‍ത്താസര്‍ (1905-1988) ഇരുപതാം നൂറ്റാണ്ടിന്റെ പ്രശസ്തനായ കത്തോലിക്കാ ദൈവശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹത്തോടുള്ള ആദരവ് സൂചകമായി കാര്‍ഡിനല്‍ സ്ഥാനം നല്‍കിയിട്ടുണ്ട്. പ്രപഞ്ച ലീലയുടെ ദൈവശാസ്ത്രജ്ഞനായി അദ്ദേഹത്തെ കാണാം. പ്രൊട്ടസ്റ്റന്റ് പാരമ്പര്യത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പിന്റെയും അസ്തിത്വ ചിന്തയുടെയും ആധുനിക വിമര്‍ശനത്തിന്റെ മികച്ച എഴുത്തുകാരനായിരുന്ന ഡാനിഷ് ചിന്തകന്‍ സോറന്‍ കീര്‍ക്കെഗോര്‍. അദ്ദേഹം സഭാസംവിധാനത്തെ ശക്തമായി എതിര്‍ത്തവനായിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ പ്രത്യക്ഷനായ ജര്‍മ്മന്‍ ചിന്തകന്‍ നീഷേ ക്രൈസ്തവീകതയുടെ അതിശക്തമായ വിമര്‍ശകനായിരുന്നു. ലൂഥറന്‍ പാസ്റ്ററുടെ മകനായിരുന്ന നീഷേ എഴുതിയ പുസ്തകമാണ് 'അന്തിക്രിസ്തു'. അത് ക്രൈസ്തവികതയുടെ വിമര്‍ശനമാണ്. ക്രൈസ്തവീകത അടിമ ധാര്‍മ്മികതയാണ് പ്രചരിപ്പിക്കുന്നത് എന്നത് മൗലിക വിമര്‍ശനമായിരുന്നു. മാന്യന്മാരും സ്വതന്ത്രരും പുലര്‍ത്തുന്ന ധാര്‍മ്മികതയല്ല. അടിമകളുടെ ധാര്‍മ്മികതയുടെ പിന്നില്‍ അടിമകളുടെ നീരസവും സ്വതന്ത്രരോടുള്ള കടുത്ത അമര്‍ഷവുമാണ് നിലകൊള്ളുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ കത്തോലിക്ക ദൈവശാസ്ത്രജ്ഞനായ ബല്‍ത്താസര്‍ ഈ രണ്ടു ചിന്തകരെയും ''പ്രവാചകശബ്ദ''മായി വിശേഷിപ്പിക്കുന്നു. കാലഘട്ടത്തിന്റെ രോഗം മറ്റാരെയുംക്കാള്‍ നന്നായി മനസ്സിലാക്കിയവരാണ് ഇവര്‍ രണ്ടുപേരും എന്ന് അദ്ദേഹം എഴുതി. ഈ രണ്ടുപേരും സഭകള്‍ ക്രിസ്തുവിനെ മനസ്സിലാക്കുന്നതില്‍ ഗൗരവമായി പാളിപ്പോയി എന്നും ക്രൈസ്തവീകതയെ സഭകള്‍ വക്രീകരിച്ചെന്നുമാണ് പറയുന്നത്.

ചരിത്രം ക്രിസ്തുസംഭവത്തെക്കുറിച്ച് എന്തു പറയുന്നു എന്നതല്ല പ്രശ്‌നം. ക്രിസ്തു എനിക്ക് ആരാണ്? എന്താണ്? എന്നതാണ്.

കീര്‍ക്കെഗോര്‍ സഭ ക്രിസ്തുവില്‍ നിന്നു അകന്നുപോയതിനെക്കുറിച്ച് എഴുതി, ''ആധുനിക കാലഘട്ടത്തിന്റെ അവ്യക്തതയും ദുരന്തവും ഒറ്റ വാചകത്തില്‍ പ്രകാശിപ്പിക്കാം. അത് ക്രൈസ്തവീകത വൃഥാ ഉപയോഗിച്ചു.'' എന്താണ് അതിന്റെ കാരണം? ക്രൈസ്തവീകത ഒരു ചരിത്ര വസ്തുതയാണ്. അതു കാലഘട്ടത്തില്‍ ബോധമനസ്സില്‍ സംഭവിക്കണം. ക്രൈസ്തവീകത ക്രിസ്തു മനുഷ്യനും ദൈവവുമാണ് എന്നതാണ്. ഇതു മനുഷ്യമനസ്സുകളില്‍ സംഭവിക്കാതെ അതു പ്രസക്തമാകില്ല. കീര്‍ക്കെഗോര്‍ എഴുതി, ''സത്യം വൈയക്തികമാണ്.'' ക്രൈസ്തവീകത സംഭവിക്കേണ്ടതും ''വൈയക്തികതയിലാണ്.'' ചരിത്രം ക്രിസ്തുസംഭവത്തെക്കുറിച്ച് എന്തു പറയുന്നു എന്നതല്ല പ്രശ്‌നം. ക്രിസ്തു എനിക്ക് ആരാണ്? എന്താണ്? എന്നതാണ്. ഇത് ക്രൈസ്തവ സമര്‍പ്പണത്തിന്റെയും തീരുമാനത്തിന്റെയും പ്രശ്‌നമാണ്. ക്രൈസ്തവവിശ്വാസവും ക്രൈസ്തവീകതയും നിയമങ്ങളുടെയോ ചട്ടങ്ങളുടേയോ രാഷ്ട്രീയത്തിന്റെയോ പ്രശ്‌നമല്ല. ക്രൈസ്തവീകത എനിക്കു പുറത്തു നില്‍ക്കുന്ന ഏതോ അധികാരമായി ചിത്രീകരിക്കപ്പെട്ടു. അതു വസ്തുനിഷ്ഠമായിരുന്നു. എനിക്കു എന്റെ ബോധത്തിന്റെ ആന്തരിക പ്രശ്‌നമായിരുന്നില്ല. വ്യക്തിയുടെ ക്രിസ്തുവിനോടുള്ള ബന്ധം യുക്തിയുടേയോ നിയമത്തിന്റെയോ കാര്യമല്ല. പത്തൊമ്പതാം നൂറ്റാണ്ടിലെ ക്രൈസ്തവീകതയെ വഴിതെറ്റി വഷളാക്കിയതു ഹേഗലിന്റെ ശാസ്ത്രീയമായ ക്രൈസ്തവീകതയാണ്.

യേശുവിന്റെ ധാര്‍മ്മികത സഭ അടിമകളുടെ ധാര്‍മ്മികതയായി മാറ്റി എന്ന ആരോപണമാണ് നീഷേയുടേത്. യേശു യഹൂദമതത്തെ പൂര്‍ണ്ണമായി നിരാകരിച്ചവനായി അദ്ദേഹം കാണുന്നു. യേശു മനുഷ്യന്റെ പൂര്‍ണ്ണമായ സ്വാതന്ത്ര്യത്തിന്റെ മതമാണ് ആവശ്യപ്പെട്ടത്. സത്യത്തിലും ആത്മാവിലും ആരാധിക്കുന്ന വിശ്വാസം. സമൂഹത്തില്‍ പരമ്പരാഗതമായി അടിമത്തമനുഭവിക്കുന്നവരുടെ ധാര്‍മ്മികതയായി യഹൂദരുടെ ധാര്‍മ്മികതയെ കാണുന്നു. ഈ ധാര്‍മ്മികതയുടെ പിന്നില്‍ അമര്‍ഷവും കെടാത്ത നീരസത്തിന്റെ പ്രവണതയും നിലകൊള്ളുന്നു. ഇതുണ്ടാക്കുന്നതു മഹത്വപൂര്‍ണ്ണവും വ്യക്തി താല്പര്യങ്ങള്‍ ഇല്ലാത്തതുമായ ഉദാത്ത ധാര്‍മ്മികതയല്ല. ഒരു തരം ആത്മീയ പ്രതികാരത്തിന്റെ ധാര്‍മ്മികത. ഇത് എപ്പോഴും എവിടെയും ശത്രുക്കളെ ഉണ്ടാക്കും. ശത്രുക്കളെ ഉണ്ടാക്കി യുദ്ധം വെട്ടുന്ന ഒരു ധര്‍മ്മ യുദ്ധമാണ് ഫലം. പുരോഹിതന്‍ നയിക്കുന്ന കാലിക്കുട്ട സമാനമായവരുടെ ആത്മീയതയായി ഇതു മാറുന്നു. ഈ ലോകത്തില്‍ തീര്‍ക്കാനാവാത്ത വൈരം പരലോകത്തില്‍ പരിഹരിക്കുന്ന ഒരു യുക്തി ഈ അടിമകളുടെ ധാര്‍മ്മികതയില്‍ ഉണ്ട് എന്നദ്ദേഹം പറയുന്നു.

ഉദാത്തമായ ധാര്‍മ്മികത തങ്ങളെത്തന്നെ അംഗീകരിച്ചുകൊണ്ടാണ് രൂപപ്പെടുന്നത്. അതു സാധിക്കുന്നത് അകത്തേക്ക് പിന്‍മടങ്ങിക്കൊണ്ടാണ്. എതിര്‍പ്പിന്റെ ലോകത്തില്‍ നിന്നു തന്നിലേക്കു മടങ്ങി അവര്‍ ലോകത്തിനുമേല്‍ അധികാരം സ്ഥാപിക്കുന്നവരാകുന്നു. അസ്തിത്വത്തിന്റെ മുമ്പില്‍ ഓക്കാനിച്ചു നില്‍ക്കുന്നവനായി സോക്രട്ടീസിനെ നിഷേ കാണുന്നു. സോക്രട്ടീസിന്റെ ക്രൈസ്തവീകതയാണ് നിഷേ എതിര്‍ക്കുന്നത്. യേശുവിന്റെ സാത്വികമായ ജീവിതവഴി രോഗാതുരമായ വഴിയാക്കി സഭകള്‍ മാറ്റി എന്നതാണ് ആരോപണം.അദ്ദേഹത്തിന്റെ ''അന്തിക്രിസ്തു'' എന്ന പുസ്തകം ക്രൈസ്തവലോകത്തിനു വന്ന രോഗചികിത്സയാണ് കുറിക്കുന്നത്.

സീറോ മലബാര്‍ സഭയില്‍ നടന്ന ശത്രുവേട്ടകളും വിവാദ പ്രതിസന്ധികളും ക്രൈസ്തവികതയ്ക്കു പറ്റിയ ഒരു രോഗമായിരുന്നില്ലേ? വിശ്വാസത്തെ നിയമപ്രശ്‌നമായി വസ്തുനിഷ്ഠമാക്കി മാറ്റി. യുദ്ധത്തിന്റെ വൈരത്തിന്റെ വഴിയിലൂടെയുള്ള നടപടികള്‍ ഒരു രോഗലക്ഷണമല്ലേ?

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org