വെറുക്കപ്പെട്ട സമൂഹം

വെറുക്കപ്പെട്ട സമൂഹം
Published on

സീറോ മലബാര്‍ സഭയിലെ ഒരു പ്രമുഖ വിഭാഗം പഴമയുടെ പിടിയിലാണ്. അതു സഭയെ എങ്ങോട്ടു കൊണ്ടുപോകുന്നുവെന്നു ചിന്തിക്കേണ്ടതാണ്. യൂറോപ്പിന്റെ ചരിത്രത്തില്‍ യഹൂദസമൂഹത്തോടു കാണിച്ച വെറുപ്പ് യൂറോപ്പിനെ ലോകമഹായുദ്ധത്തിലേക്കു നയിച്ചുവെന്നു നാം തിരിച്ചറിയുന്നുണ്ടോ? അതുപോലൊരു സമൂഹത്തെ വെറുക്കണം എന്നു പരോക്ഷമായും പ്രത്യക്ഷമായും സഭാധികാരികള്‍ പഠിപ്പിക്കുന്നതായി തോന്നുന്നു.

ഏ ഡി 72-ല്‍ റോമാക്കാര്‍ ജറുസലേം നശിപ്പിച്ചതോടെ യഹൂദര്‍ പല നാടുകളിലായി ചിതറി. അവര്‍ക്കൊരു രാജ്യം ഇല്ലാതായി. എല്ലായിടത്തും അവര്‍ നാടോടികളെപ്പോലെ ജീവിച്ചു. അവര്‍ സാമ്പത്തികമായി ഉയര്‍ന്നു. ബാങ്കുകളും സാമ്പത്തികസ്ഥിതിയുമുണ്ടായി. രാജ്യാധികാരികളുമായി അവര്‍ നല്ല ബന്ധത്തില്‍ ജീവിച്ചു. പക്ഷെ, അവര്‍ ക്രിസ്തുവിനെ കൊന്നവരായി ചിത്രീകരിക്കപ്പെട്ടു. അവര്‍ ചൂഷകരാണ് എന്ന ധാരണയുണ്ടായി. ഷേക്‌സ്പിയറിന്റെ ഷൈലക്ക് ദാക്ഷിണ്യമില്ലാത്ത യഹൂദനായി പ്രചരിപ്പിക്കപ്പെട്ടു.

വെള്ളക്കാരുടെ നാട് വെള്ളക്കാര്‍ക്ക് മാത്രം, ബാക്കി പുറത്തുപോകണം എന്ന വെറുപ്പ് പടരുന്നതിന്റെ പ്രതിസന്ധി ലോകത്തിലുണ്ട്.

സമൂഹത്തില്‍ ഉണ്ടാകുന്ന പ്രതിസന്ധികളുടെ കാരണക്കാര്‍ ഇവരാണെന്നു നിരന്തരം തെറ്റിദ്ധരിക്കപ്പെട്ടു. പലപ്പോഴും അകാരണമായി പീഡിപ്പിക്കപ്പെട്ടു. അതൊക്കെ സാമൂഹികവും സാമ്പത്തികവുമായി ഉണ്ടായ സ്പര്‍ദ്ധകൊണ്ടായിരുന്നുവെന്നു വ്യാഖ്യാനിക്കാം. യൂറോപ്പില്‍ ബ്ലാക്ക് പ്ലേഗ് (1346-1351) ഉണ്ടായപ്പോള്‍ അതിന്റെ ബാക്ടീരിയയുടെ കാരണമറിയാതെ ഇതു യഹൂദര്‍ വെള്ളത്തില്‍ വിഷം കലക്കിയുണ്ടാക്കിയുണ്ടാക്കിതായി പ്രചരിപ്പിക്കപ്പെട്ടു. അവര്‍ ഗെറ്റോ കളില്‍ താമസിച്ചു. യഹൂദ വിരോധം യൂറോപ്പില്‍ വ്യാപിച്ചു. യഹൂദരെ കൂട്ടക്കൊല നടത്തി.

ജര്‍മ്മനിയില്‍ ഈ സാഹചര്യത്തിലാണ് നാസ്സി പാര്‍ട്ടി വിദഗ്ദ്ധമായി അധികാരത്തിലേക്കുള്ള കുറുക്കുവഴിയായി വെറുപ്പു ഉപയോഗിച്ചത്. അങ്ങനെ ജനങ്ങള്‍ രക്ഷയുടെ പാര്‍ട്ടിയായികരുതി അവര്‍ക്കു വോട്ടു ചെയ്തു. വെറുപ്പ് രാഷ്ട്രീയ ആയുധമാക്കി അധികാരം പിടിച്ചു. വെറുപ്പിന്റെ ബോധം സാമാന്യബോധമായി മാറ്റപ്പെട്ടു.

ജനങ്ങളുടെ പൊതു ശത്രുവിനെ കൈകാര്യം ചെയ്യാന്‍ പുതിയ അധികാരികളുണ്ടായി. അവര്‍ തിരഞ്ഞെടുക്കപ്പെട്ട ജനമാണു എന്ന അവകാശബോധത്തെ വെല്ലുവിളിച്ച് തിരഞ്ഞെടുക്കപ്പെട്ട വംശത്തിന്റെ പാര്‍ട്ടിയായി നാസ്സികള്‍. യഹൂദര്‍, കുപ്പായത്തില്‍ ഡേവിഡിന്റെ നക്ഷത്രചിഹ്നമണിഞ്ഞു പുറത്തു യാത്ര ചെയ്യണം എന്ന നിയമമുണ്ടായപ്പോള്‍ ജര്‍മ്മന്‍കാര്‍ അതിനെ എതിരേറ്റു, എതിര്‍ത്തില്ല.

പിന്നെ യഹൂദരായ അയല്‍ക്കാരെ കാണാതാകുമ്പോഴും ജര്‍മ്മന്‍കാര്‍ അന്വേഷിച്ചില്ല. 28-ല്‍ അധികം ജര്‍മ്മന്‍ ഗ്യാസ് ചേമ്പറുകളില്‍ ജര്‍മ്മന്‍കാര്‍ ജോലി ചെയ്തു. അതൊക്കെ മനുഷ്യശവങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറികളായിരുന്നു. അപ്പോഴും അവരെ ബാധിക്കുന്ന ഒരു പ്രശ്‌നവും അവര്‍ കണ്ടില്ല. യഹൂദനായി ജനിച്ചവനെ കൊല്ലപ്പെടാന്‍ യോഗ്യനാക്കി നാസ്സിപാര്‍ട്ടി അന്ത്യവിധി വിധിച്ചു. ആര്യന്മാരാണ് എല്ലാ ജര്‍മ്മന്‍കാരും എന്നതു പ്രചരിപ്പിക്കപ്പെട്ടു. ഇതൊക്കെ അന്ധമായി ഏറ്റുപാടിയ മെത്രാന്മാരും വൈദികരുമുണ്ടായിരുന്നു.

60,000 ത്തില്‍പ്പരം ലൂഥറന്‍ വൈദികരില്‍ 60 ശതമാനവും നാസ്സി അനുഭാവികളായിരുന്നു. വെറുപ്പിന്റെ പ്രത്യയശാസ്ത്രം വളര്‍ന്നതും, പാര്‍ട്ടി അധികാരത്തില്‍ വന്നതും തന്ത്രപരമായ രാഷ്ട്രീയനീക്കങ്ങളിലൂടെയായിരുന്നു. സാമാന്യ ജനങ്ങള്‍ ചിന്തയില്ലാതെ മൗലികവാദികളായി തങ്ങളുടെ കൂടെ ജീവിച്ചവരെ കൊല്ലാന്‍ കൂട്ടുനിന്നു.

രണ്ടാം ലോക മഹായുദ്ധത്തില്‍ ജര്‍മ്മനിയിലെ ഒരു കുടുംബത്തില്‍ നിന്നും ആരും കൊല്ലപ്പെടാത്തതായി ഉണ്ടായില്ല. 60 ലക്ഷം യഹൂദര്‍ കൊല്ലപ്പെട്ടു. യുദ്ധം അവസാനിച്ചു. നാസ്സികള്‍ പരാജയപ്പെട്ടു. നാസ്സിസം തുടച്ചു നീക്കപ്പെട്ടോ? നാസ്സിസത്തിന്റെ, വെറുപ്പിന്റെ രാഷ്ട്രീയ വഴി അവസാനിച്ചോ?

നാസ്സിസത്തിന്റെ ഉദ്ഭവകഥയാണ് ഈ കണ്ടത്. ഇവിടെ ഒരേയൊരു ചോദ്യമേ പ്രസക്തമായുള്ളൂ. മനുഷ്യരെ മതത്തിന്റെയോ ജാതിയുടെയോ ഗോത്രത്തിന്റയോ പേരില്‍ വെറുക്കാന്‍ പഠിപ്പിക്കുന്നവര്‍ എത്തുന്നത് എവിടെ എന്നു നാം തിരിച്ചറിയണം. മനുഷ്യനു ഈ ഭൂമിയില്‍ വസിക്കാന്‍ അവകാശമില്ല എന്ന ഭീകരവാദം തുടങ്ങുന്നത് അടിസ്ഥാനമില്ലാത്തതും പറഞ്ഞു പടര്‍ത്തുന്നതുമായ വെറുപ്പിന്റെ കഥകളിലൂടെയാണ്.

യു എ ഇ, കുവൈറ്റ്, സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ അറേബ്യന്‍ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന 35 ലക്ഷം തൊഴിലാളികളായ മലയാളികളുണ്ട് എന്നാണ് കണക്ക്. അതുപോലെ വലിയ സംഖ്യ കേരളീയര്‍ പാശ്ചാത്യനാടുകളിലുണ്ട്. മനുഷ്യര്‍ക്ക് ഈ ഭൂമിയില്‍ എവിടെയും പോകാനും മനുഷ്യര്‍ എന്ന വിധത്തില്‍ മാനിക്കപ്പെടാനും പറ്റിയ ഒരു ലോകം നിലനില്‍ക്കുന്നു. അവിടെ വെള്ളക്കാരുടെ നാട് വെള്ളക്കാര്‍ക്ക് മാത്രം, ബാക്കി പുറത്തുപോകണം എന്ന വെറുപ്പ് പടരുന്നതിന്റെ പ്രതിസന്ധി ലോകത്തിലുണ്ട്. വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങള്‍ വളര്‍ന്നു.

''പഴമയുടെ ഇരകളായി മാറരുത്, ഭാവി സംഭവങ്ങളുടെയും ഇരകളാകരുത്. വര്‍ത്തമാനത്തില്‍ പൂര്‍ണ്ണമായി സന്നിഹിതനാകുകയാണ് പ്രധാനം.'' രണ്ടാം ലോക യുദ്ധകാലത്തു ജീവിച്ച കാള്‍ ജാസ്‌പേഴ്‌സ് എഴുതി. ജാതി ഗോത്രമഹിമകളുടെ പഴമയില്‍ ആണിവച്ചു, ചിലരെ അകാരണമായും അന്ധമായും വെറുക്കാന്‍ തുടങ്ങുന്നവര്‍ ചിന്തിക്കണം. നിലപാടുകള്‍ ചിന്തിച്ചെടുക്കാന്‍ നേതാക്കള്‍ മറക്കുന്നു എന്നു തോന്നിപ്പോകുന്നു. നാസ്സികള്‍ക്കും ഫാസിസ്റ്റുകള്‍ക്കും ഓശാന പാടിയ മെത്രാന്മാരും വൈദികരുമുണ്ടായിരുന്നു.

ഏതു വര്‍ഗീയ കൂട്ടുകെട്ടിനും അതില്‍ നിന്നു ലഭിക്കുന്ന ലാഭത്തിനും ഒപ്പം നടക്കുന്ന നേതാക്കള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ എന്തുകൊണ്ട് വിശുദ്ധ ഫ്രാന്‍സിസിനെപ്പോലെ ഒട്ടും ജനകീയമല്ലാത്ത കുരിശുയുദ്ധത്തിനു വിരുദ്ധമായ നിലപാടുകള്‍ എടുത്തു എന്നു ആലോചിക്കണം. പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലുന്നതും കൊലയുടെ സംസ്‌കാരം ഉണ്ടാക്കുന്നതുമായ അവിവേകത്തിലേക്ക് എടുത്തു ചാടുന്നു എന്നത് ആത്മഹത്യാപരമായ നിലപാടുകളാണ് എന്ന് പറയാതെ വയ്യ. ചെറിയ ഗ്രാമത്തിനു പുറത്തേക്കു ലോകം കാണാന്‍ കഴിയാത്തവര്‍ വലിയ ലോകം ഇല്ലാതാക്കുന്ന വര്‍ഗീയവാദികളായി മാറുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org