സോക്രട്ടീസിന്റെ മരണം

സോക്രട്ടീസിന്റെ മരണം

രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ പ്രചോദകന്‍ എന്നറിയപ്പെടുന്ന ജര്‍മ്മന്‍ ദൈവശാസ്ത്രജ്ഞനാണ് റൊമാനോ ഗര്‍ദീനി. അദ്ദേഹം 1947-ല്‍ പ്രസിദ്ധീകരിച്ച പുസ്തകമാണ് ''സോക്രട്ടീസിന്റെ മരണം'', ക്രിസ്തുവിന്റെ മരണവുമായി നേരിട്ട് ബന്ധമില്ലെങ്കിലും അതു ക്രിസ്തുവിന്റെ മരണത്തിന്റെ മുന്‍കൂട്ടിയുള്ള നിഴലിക്കലായി അദ്ദേഹം വാദിക്കുന്നു. ചരിത്രത്തിലെ സോക്രട്ടീസിന്റെ സത്യസന്ധമായ സംബ ന്ധത്തിന്റെ സാക്ഷ്യമാണ് ഈ പുസ്തകമെന്നാണ് ഈ പുസ്തകത്തെക്കുറിച്ച് സ്വിസ് ദൈവശാസ്ത്രജ്ഞനായ ബല്‍ത്താസ്സര്‍ എഴുതിയത്. അദ്ദേഹത്തിന്റെ മരണം ക്രിസ്തുവിനു മുമ്പുള്ള ദര്‍ശനമായി വിശേഷി പ്പിക്കുമ്പോള്‍ അതു പലവിധത്തിലും ക്രിസ്തുവിനു പിന്‍പുള്ള ദൈവശാസ്ത്ര വ്യത്യാസങ്ങള്‍ ഉള്ളതുമാണ്.

ആഥന്‍സ് രാജ്യത്തിന്റെ പുനരുദ്ധാരണത്തിന്റെ കാലഘട്ടത്തിലാണ് സോക്രട്ടീസ് ആഥന്‍സിനു ഭീഷണിയായി വിലയിരുത്തപ്പെട്ടത്. പരമ്പരാഗതമായി നിലനിന്ന ഭക്തിയെ അട്ടിമറിക്കുന്നതായിരുന്നു സോക്രട്ടസീന്റെ ഭക്തി. ഭക്തിയുടെ രണ്ടു വീക്ഷണങ്ങളാണ് സംഘട്ടനത്തിലായത്. ഭക്തി എന്നു പറയുന്നതു നാടിന്റെ മാമൂലുകളെ അനുസരിക്കുന്നതായി വീക്ഷിക്കുന്നു അധികാരം. അതേസമയം സോക്രട്ടീസിനു ഭക്തി തന്റെ ആന്തരികതയിലെ ദൈവികത (ഉമശാീിശീി) യുടെ നിമന്ത്രണങ്ങള്‍ അനുസരിക്കുന്നതാണ്. ഫലമായി അദ്ദേഹത്തിന്റെ ലോകത്തില്‍ ജീവിക്കേണ്ടത് എങ്ങനെയെന്ന ഇച്ഛയുടെ മേല്‍ സര്‍ക്കാരിന്റെ ആധിപത്യം ഭരിക്കാന്‍ ശ്രമിക്കുന്നു. ഈ മരണഭീഷണിയെ ധീരമായി നേരിടുക മാത്രമല്ല അതു വലിയ മനസ്സാന്നിധ്യത്തോടെ അദ്ദേഹം നിര്‍വഹിച്ചു. മരണംകൊണ്ട് തന്റെ നിലപാടിനെ അദ്ദേഹം മുദ്രവച്ചു. അപ്പോളോ ദേവന്റെ അരുളപ്പാടുകളനുസരിച്ച് അദ്ദേഹം ''സകല മനുഷ്യരിലും വിജ്ഞാനി'' യാണ് എന്നു പറഞ്ഞെങ്കിലും ഈ വിജ്ഞാനിയെ കോടതി വിസ്തരിച്ചു വിഷം കൊടുത്തു കൊല്ലാനാണ് വിധിച്ചത്. ഇങ്ങനെ വിധിച്ച നീതിയുടെ ന്യാധിപന്മാരേയും ജനങ്ങെളയും ചരിത്രം വിസ്തരിച്ചു വിധിച്ചു.

സോക്രട്ടീസന്റെ തത്വചിന്തയെന്നതു ഒരു രീതിയായിരുന്നു - ചിന്തയുടെ രീതി - സംഭാഷണത്തിന്റെ ശൈലിയായിരുന്നു. ഈ രീതി പിന്‍തുടര്‍ന്ന അദ്ദേഹത്തെ സംഭാഷണമില്ലാത്ത മാമൂലുകളുടെ അധികാരം മരണഭീഷണി കൊണ്ടു നേരിടുകയായിരുന്നു. നിലനിന്ന മാമൂലുകള്‍ക്കനുസരിച്ചു ജീവിക്കാന്‍ സന്നദ്ധമല്ലാത്തവനെ ജീവിതത്തില്‍ നിന്നു പഴമയുടെ പാരമ്പര്യം വെട്ടിനീക്കി. ഇവിടെ വിവാദ പരമാകുന്നതു ദൈവികതയുടെ ആന്തരികതയിലെ അറിവും - ദൈവികത അവകാശപ്പെടുന്ന പാരമ്പര്യവുമാണ്. ഇവിടെ ഏറെ ചിന്തനീയമായതു സോക്രട്ടീസിന്റെ ശിഷ്യനായ പ്ലേറ്റോ യാഥാര്‍ത്ഥ്യത്തിന്റെ അത്യാന്തികമായ സത്ത എന്ത് എന്നു പറയുന്നു എന്നതാണ്. എല്ലാ ചോദ്യങ്ങളും എല്ലാ സംവാദങ്ങളും അവസാനത്തില്‍ എത്തിച്ചേരുന്നതു അടിസ്ഥാന സത്തയിലാണ്. ഗര്‍ദീനി അത് ഇങ്ങനെ വിശേഷിപ്പിക്കുന്നു ''എല്ലാറ്റിന്റെയും അര്‍ത്ഥം എല്ലാറ്റിനും അതീതമാണ്. ഒരു വസ്തു അതിനതീതമായി നില്‍ക്കുന്നു; അതിന്റെ സത്യം അതിനതീതമാണ്.'' സോക്രട്ടീസ് പറയുന്ന ഉമശാീിശീി എന്ന ദൈവിക അടയാളം, അഥവാ ദൈവികശബ്ദം എന്താണ്? സാമൂഹിക കാര്യങ്ങളില്‍ നിന്നു ഭിന്നനാകുന്നതു താന്‍ കേള്‍ക്കുന്ന ദൈവികസ്വരമാണ് എന്ന് സോക്രട്ടീസ് പറയുന്നു. ആ സ്വരം മറ്റുള്ളവരുമൊത്തുള്ള സംഭാഷണത്തില്‍ വ്യക്തമാകുന്ന ആന്തരികശക്തിയനുസരിച്ചു ജീവിക്കാന്‍ അദ്ദേഹം തീരുമാനിക്കുന്നു. പക്ഷെ, ഈ ആന്തരികതയില്‍ നിന്നു ജീവിക്കാന്‍ സാധിക്കാത്തവിധം മാമൂലുകളുടെ ആധിപത്യം അക്രമം സൃഷ്ടിക്കുന്നു. ഇതാണ് സോക്രട്ടീസ് നേരിട്ടത്. ഇതു സോക്രട്ടീസ് മാത്രം നേരിടുന്ന പ്രതിസന്ധിയല്ല. സോക്രട്ടീസ് ഈ പ്രതിസന്ധിയെ തരണം ചെയ്യുന്നത് തിന്മ ചെയ്യുന്നതിനേക്കാള്‍ ശ്രേഷ്ഠം തിന്മ അനുഭവിക്കുക എന്ന ആദര്‍ശമാണ്. അങ്ങനെ ലോകവീക്ഷണങ്ങളെ മാറ്റാന്‍ അനുവദിക്കാത്തിടത്ത് ഒരു അക്രമത്തിനും പോകാതെ അക്രമത്തിനെ അനുഭവിക്കാന്‍ തീരുമാനിക്കുന്നു. ഇവിടെ തത്വചിന്ത സോക്രട്ടീസിനും ഇത് വഴി സ്വീകരിക്കുന്ന ആര്‍ക്കും മരണവഴിയാകുന്നു. അതു തത്വചിന്തയെ ''മരണപരിശീലന''മായി കാണുന്നു.

ദൈവത്തിനും ലോകത്തിനുമിടയില്‍ ജീവിക്കാനുള്ള ശക്തവും വ്യക്തവുമായ സന്ദേശമാണ് ഗര്‍ദീനി ഈ പുസ്തകത്തിലൂടെ നല്കുന്നത്. ദൈവവും ലോകവും വിരുദ്ധ ദിശകളിലായി മാറുന്നു. ലോക ധ്യാനത്തില്‍ നിന്നുണ്ടാകുന്ന ദാര്‍ശനികതയിലാണ് ലോകത്തില്‍ ഇടപെടുന്നത്. ഈ ലോകധ്യാനം വിമര്‍ശനമാണ്, ലോകം മാറ്റാനുള്ള സ്വപ്നമാണ്, കര്‍മ്മപദ്ധതിയാണ്. ലോകത്തില്‍ ജീവിക്കുന്നവര്‍ക്കു ദൈവദാനമായി ലഭിക്കുന്ന ലോകത്തെക്കുറിച്ചുള്ള ദര്‍ശനം ലോകവിമര്‍ശനമാണ്. ഈ വിമര്‍ശനമാണ് അധികാരിയായി വെല്ലുവിളിക്കപ്പെടുന്നത്.

ഇവിടെ ഏറെ ശ്രദ്ധേയം മനുഷ്യന്‍ ഉണ്ടാക്കിയ ലോകവീക്ഷണമാണ് പാരമ്പര്യമായി ഘനീഭവിച്ച് അധികാരമായി മാറുന്നത്. ഈ പാരമ്പര്യത്തില്‍ എല്ലാവരും ഒന്നു പോലെയാണ്. അതുകൊണ്ട് ഇന്ന ലെ ശരിയായിരുന്നത് നാളെയും എന്നും ശരിയാണ്. വ്യത്യാസങ്ങള്‍ക്ക് അധികാരം നിഷേധിക്കപ്പെടുന്നു. കാലവും സ്ഥലവും മാറുന്നതനുസരിച്ചു ജീവിതത്തിന്റെ വിധികളെ മാറ്റാനുള്ള കാഴ്ചപ്പാടുകളെ നിഷേധിക്കുന്ന മനുഷ്യന്റെ ചിന്തയെന്നതു താനുമായുള്ള സംഭാഷണവും മറ്റുള്ളവരുമായുള്ള സംഭാഷണവുമാണ്. ഈ സംഭാഷണശൈലിയെ സത്യത്തിന്റെ ശൈലിയായി അംഗീകരിക്കാന്‍ തയ്യാറില്ലാത്തതും അധികാരമാണ്. അതു പാരമ്പര്യമായി മാമൂലുകളായി മരണ പ്രതിസന്ധിയുണ്ടാക്കുന്നു. മാമൂലുകളുടെ ന്യായാധിപന്മാര്‍ സോക്രട്ടീസുമാരെ വധശിക്ഷയ്ക്കു വിധിക്കുന്നു. ഈ സാഹചര്യമാണ് ചരിത്രം അനുസരണത്തിന്റെ വിധേയത്വത്തിന്റെയാണ് എന്ന അധികാരം പറയുന്നത്.

മനുഷ്യന്‍ സംരംഭകനാണ്, പുതുമ തുടങ്ങാന്‍ കഴിയുന്നവന്‍ സംരംഭകര്‍ മരണശിക്ഷയ്ക്കു വിധേയരാകുന്ന സാഹചര്യം ലോക ത്തില്‍ നിലനില്‍ക്കുന്നു. ക്രൈസ്തവ സഭ അതിന്റെ സ്വര്‍ഗ്ഗീയമായ ദൗത്യം ഗൗരവമായി എടുക്കുന്നിടങ്ങളില്‍ വലിയ ഉതപ്പുകള്‍ ഉണ്ടാക്കും. എല്ലാം ആദിയിലെപ്പോലെ തുടങ്ങാന്‍ മതി എന്നതു ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും എന്ന നിലപാടാണ്. ദൈവം ലോകത്തിലേക്കു ഇറങ്ങി വരുന്നതു കുരിശിലൂടെയാണ്. ലോകത്തിന്റെ ശൈഥില്യങ്ങളെ വിമര്‍ശനപരമായി നേരിടുന്നവര്‍ക്കു കുരിശ് അനുപേക്ഷണീയമായി മാറുന്നു. ദൈവം ചരിത്രത്തിലേക്കു കടന്നു ഇടപെടുന്ന തിന്റെ ബിംബമായി കുരിശു നിലകൊള്ളുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org