ഇടയകന്യകയും പനിനീര്‍പ്പൂക്കളും [05]

സെന്റ് ജര്‍മ്മയിന്റെ ജീവിതകഥ - [5]
ഇടയകന്യകയും പനിനീര്‍പ്പൂക്കളും [05]
Published on
  • നെവിന്‍ കളത്തിവീട്ടില്‍

ഒരിക്കല്‍ ജെര്‍മെയിന്‍ ആടുകളുമായി പോകുമ്പോള്‍ വഴിയോരത്തു നിന്ന ഒരു ഭിക്ഷക്കാരന്‍ ജെര്‍മെയിന്റെ അടുക്കല്‍ വന്നു പറഞ്ഞു, 'മോളെ, എന്തെങ്കിലും കഴിക്കാന്‍ തരണേ, വിശന്നിട്ടു വയ്യ.' അയാളെ കണ്ടു മനസ്സലിഞ്ഞ ജെര്‍മെയിന്‍ തന്റെ സഞ്ചിയില്‍ ആകെ ഉണ്ടായിരുന്ന ഉണക്ക റോട്ടിയെടുത്ത് അയാള്‍ക്കു കൊടുത്തു. ഇതു കണ്ട്ഓടിവന്ന പിയറും, ജീനും ജെര്‍മെയിനെ കുറ്റപ്പെടുത്തി 'ചേച്ചി ഉള്ളതെല്ലാം ഇങ്ങനെ വഴിയില്‍ ഉള്ളവര്‍ക്കു കൊടുത്താല്‍ ചേച്ചി എന്തുകഴിക്കും.' ജെര്‍മെയിന്റെ ഏറ്റവും വലിയ ദുശീലമായി പിയറും, ജീനും കണ്ടിരുന്നത് ഈ ദാനധര്‍മമാണ്. ആകെ കൂടെ കിട്ടുന്നത് ഈ റൊട്ടിയാണ്. അത് ആരു വന്നു ചോദിച്ചാലും മൊത്തം എടുത്തു കൊടുക്കും. എന്നാല്‍ ഇതേ റൊട്ടിയുടെ പേരില്‍ ഒരിക്കല്‍ ജെര്‍മെയിന്‍ കള്ളിയാക്കപ്പെട്ടിട്ടുണ്ട്.

'നില്‍ക്കെടി കള്ളി അവിടെ...' രണ്ടാനമ്മയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടാണ് ആളുകള്‍ ചുറ്റിലും ഓടിക്കൂടിയത്. സാധാരണ രണ്ടാനമ്മയുടെ തല്ലുകള്‍ ഒരിടത്ത് അനങ്ങാതെ നിന്ന് കൊണ്ടിരുന്ന ജെര്‍മെയിന്‍ ഇന്ന് ഓടുകയാണ്. അമ്മ വടിയുമായി പിറകില്‍ തന്നെയുണ്ട്. അമ്മയുടെ കള്ളിയെന്ന വിളികേട്ട് ആളുകള്‍ അത്ഭുതപ്പെട്ടു. ജെര്‍മെയിന്‍ 'മോഷ്ടിച്ചെന്നോ' അവര്‍ വിശ്വസിക്കാനാവാതെ പരസ്പരം പറഞ്ഞു. ഇതുകേട്ട രണ്ടാനമ്മ ആളുകളോടു പറഞ്ഞു. 'അതെ നിങ്ങളുടെ പുണ്യവതി തന്നെ മോഷ്ടിച്ചത്. ഞാന്‍ റൊട്ടിയുണ്ടാക്കി മേശപ്പുറത്തു വച്ച് ഉള്ളിലേക്കു പോയതും ഈ കള്ളി അകത്തു കയറി അതില്‍ നിന്നും ഒരെണ്ണം എടുത്തു ഉടുപ്പില്‍ ഒളിപ്പിച്ചു. പെട്ടെന്ന് ഞാന്‍ വന്നതും ഇവള്‍ അതുമായി ഓടി. കണ്ട പിച്ചക്കാര്‍ക്കെല്ലാം കൊടുക്കാനാ അവള്‍ക്കു റൊട്ടി.' ഒടുവില്‍ ഓടി തളര്‍ന്നു നിലത്തു വീണ ജെര്‍മെയിനെ വലിച്ച് ആളുകളുടെ അടുക്കല്‍ കൊണ്ടുവന്ന് അവരുടെ മുന്നില്‍ നിര്‍ത്തി അമ്മ പറഞ്ഞു; 'നീ പൊതിഞ്ഞു പിടിച്ചിരിക്കുന്ന തുണി അഴിച്ച് കാണിച്ചു കൊടുക്കെടി. നീ കട്ടെടുത്ത റൊട്ടി.' വേറെ വഴിയില്ലാതെ ജെര്‍മെയിന്‍ തുണിയുടെ കെട്ടഴിച്ചു. റൊട്ടിക്കഷണങ്ങള്‍ പ്രതീക്ഷിച്ചിരുന്ന ആളുകളുടെ മുന്നിലേക്ക് ആ തുണിയില്‍ നിന്നും വീണത് സുഗന്ധം പരത്തുന്ന നല്ല പനിനീര്‍ പൂക്കളാണ്. രണ്ടാനമ്മയ്ക്ക് വിശ്വസിക്കാനായില്ല. അവര്‍ കണ്ടതാണ് ജെര്‍മെയിന്‍ റൊട്ടി എടുക്കുന്നത്. ജെര്‍മെയിന്‍ ആ പൂക്കളും കെട്ടിപിടിച്ചുകൊണ്ടു നിലത്തിരുന്നു കരഞ്ഞു. ആളുകള്‍ അവളെ സമാധാനിപ്പിച്ചു. അമ്മ വേറെ വഴിയില്ലാതെ ഉള്ളിലേക്കു പോയി. ജെര്‍മെയിന്‍ റൊട്ടി എടുത്തത് സത്യമാണ്. എന്നാല്‍ അതിനു കാരണം രാത്രിയില്‍ അവള്‍ക്കുണ്ടായ

ഒരു വെളിപാടാണ്, 'ഈശോ അവളെ കാണാന്‍ വരുന്നു.' ഈശോ വരുമ്പോള്‍ കൊടുക്കാന്‍ ഒന്നും ഇല്ലല്ലോ എന്ന സങ്കടത്തിലാണ് അവള്‍ റൊട്ടി എടുത്തത്. എന്നാല്‍ ജെര്‍മെയിനെ രക്ഷിക്കുവാന്‍ ഈശോ റൊട്ടിയെ പൂക്കളാക്കി. ജെര്‍മെയിന്‍ മനസ്സലിഞ്ഞ് മനസ്തപിക്കുകയും ചെയ്തു.

  • (തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org