ഓൾ or നത്തിങ്

ഓൾ or നത്തിങ്

A tale of Sr. Clare Crockett - 7 [ബാലനോവല്‍]
Published on
  • എബിന്‍ കരിങ്ങേന്‍

വര്‍ഷങ്ങള്‍ക്കുശേഷം, 2006 ഫെബ്രുവരി 18 ന് ഞാന്‍ എന്റെ ആദ്യ പ്രതിജ്ഞയെടുത്തു. ഒരു മാസം നീണ്ടുനിന്ന ആത്മീയ അഭ്യാസങ്ങളില്‍ മനസ് മടുത്തപ്പോള്‍ സിയെന്നയിലെ വിശുദ്ധ കാതറീനെ കുറിച്ചുള്ള ഒരു പുസ്തകം വായിച്ചു. ഒരു ദിവസം കര്‍ത്താവ് കാതറീനോട് പറഞ്ഞ വാക്കുകള്‍ എന്നെയും സ്പര്‍ശിച്ചു 'You are the one who is not, and I am He who is.'

അത് എന്നെ ആന്തരികമായി പരിവര്‍ത്തനം ചെയ്യുകയും എനിക്ക് മാനുഷികമായും ആത്മീയമായും പക്വത നല്‍കുകയും എനിക്ക് ദൈവകൃപയാല്‍ നല്‍കപ്പെട്ട നിരവധി സമ്മാനങ്ങള്‍ സുവിശേഷവല്‍ക്കരണത്തിനായി, കര്‍ത്താവിന്റെ സേവനത്തിനായി നിക്ഷേപിക്കാന്‍ തക്ക രീതിയില്‍ ലഭിക്കുകയും ചെയ്തു. ഞാന്‍ എന്റെ ആദ്യ സേവനത്തിനായി സ്‌പെയിനിലെ ക്യൂന്‍കയിലെ ബെല്‍മോണ്ടെയിലെ കമ്മ്യൂണിറ്റിയിലെ ആദ്യ നിയമനത്തിന് എത്തി.

അവിടെ, 'സെര്‍വന്റ് സിസ്‌റ്റേഴ്‌സ് ഓഫ് ദ ഹോം ഓഫ് ദ മദര്‍' എന്ന സമൂഹത്തില്‍ ചേര്‍ന്നു. ബുദ്ധിമുട്ടുള്ള കുടുംബങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ക്കായി ഒരു താമസസ്ഥലം ഒരുക്കുകയായിരുന്നു ഞങ്ങളുടെ അജപാലന ദൗത്യം. ഇത് കുറച്ച് കഠിനാധ്വാനമാണ്, കാരണം പെണ്‍കുട്ടികള്‍ വളരെ വേദനാജനകമായ ബുദ്ധിമുട്ടേറെയുള്ള കുടുംബ സാഹചര്യങ്ങളില്‍ നിന്നാണ് വരുന്നത്. എന്റെ തുടര്‍പ്രവര്‍ത്തനങ്ങളില്‍ കുട്ടികളുടെയും യുവാക്കളുടെയും ആത്മാക്കളിലേക്ക് എത്തിച്ചേരാനുള്ള, പ്രത്യേകമായി എനിക്കു ലഭിച്ച ദൈവികസമ്മാനം ഞാന്‍ പുറത്തുകാണിക്കാന്‍ തുടങ്ങി.

അവരെ സത്യവും കര്‍ത്താവിന്റെ സ്‌നേഹവും പഠിപ്പിക്കുകയും അവരുടെ ആന്തരിക മുറിവുകള്‍ സുഖപ്പെടുത്തുന്നതിനുള്ള വ്യക്തിപരമായ പ്രക്രിയയില്‍ അവരെ നയിക്കുകയും ചെയ്യാന്‍ എനിക്ക് ദൈവകൃപയാല്‍ സാധിച്ചു. ആത്മാക്കളോടുള്ള, പ്രത്യേകിച്ച് യുവാക്കളുടെ ആത്മാക്കളോടുള്ള എന്റെ തീക്ഷ്ണത വളരെ വലുതായിരുന്നു.

2006 ഒക്‌ടോബറില്‍ ഫ്‌ളോറിഡയിലെ ജാക്‌സണ്‍വില്ലില്‍ തുറക്കാന്‍ പോകുന്ന പുതിയ കമ്മ്യൂണിറ്റിയിലേക്ക് എന്നെ അയച്ചതിനാല്‍ ഞാന്‍ ഈ ഭവനത്തില്‍ കുറച്ച് മാസങ്ങള്‍ മാത്രമേ ചെലവഴിച്ചുള്ളൂ.

അങ്ങനെ ഞാനും എന്റെ സഹോദരിമാരും അസംപ്ഷന്‍ പാരിഷിലും അതിനോടു ചേര്‍ന്നുള്ള സ്‌കൂളിലും ഇടയവേല ആരംഭിച്ചു. ഇടവക വികാരി ഫാ. ഫ്രെഡ് പാര്‍ക്ക് ഒരിക്കല്‍ സഹപ്രവര്‍ത്തകരോട് എന്നെക്കുറിച്ച് പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു, 'ദിവ്യകാരുണ്യത്തോടുള്ള അവളുടെ ആവേശം കുട്ടികള്‍ ഏറ്റെടുത്തു. അവര്‍ കര്‍ത്താവിനോടുള്ള ആവേശം കൊണ്ട് നിറഞ്ഞു.' ഉള്ളതു പറഞ്ഞാല്‍ തമ്പുരാന്‍ തരുന്ന കൃപ ഒന്നുകൊണ്ടു മാത്രമാണ് യുവാക്കളുടെ ഹൃദയങ്ങളിലേക്ക് കയറിചെല്ലാന്‍ എനിക്ക് കഴിഞ്ഞത്.

(തുടരും)

logo
Sathyadeepam Online
www.sathyadeepam.org