പ്രകാശത്തിന്റെ മക്കള്‍ [18]

പ്രകാശത്തിന്റെ മക്കള്‍ [18]
Published on

നോവലിസ്റ്റ്: ജോര്‍ജ് നെയ്യശ്ശേരി

ചിത്രീകരണം: എന്‍ എസ് ബൈജു

[നോവല്‍ 18]

ചെറുതും വലുതുമായ സങ്കടങ്ങളുടെ ഭാണ്ഡക്കെട്ടുമായി പലരും അജയിനെ സമീപിക്കും. തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ അവര്‍ക്ക് നല്കുന്നതില്‍ അവന്‍ ഉത്സുകനാണ്.

ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു എന്നരുളിച്ചെയ്ത ഗുരുവിന്റെ എളിയ ശിഷ്യനാണ് അജയ്. ഒരു ചെറുതരിവെട്ടം മറ്റുള്ളവര്‍ക്കായി സമര്‍പ്പിക്കുമ്പോള്‍ അനുഭവപ്പെടുന്ന ചാരിതാര്‍ത്ഥ്യത്തില്‍ അവന്‍ ആനന്ദം കണ്ടെത്തുന്നു.

ഈശോയാണ് പ്രകാശം. ഈശോയുടെ മക്കള്‍ പ്രകാശത്തിന്റെ മക്കളാണ്. ആ ഒരു ചിന്തയാണ് അജയിനെ നയിക്കുന്നത്.

ബാങ്കില്‍ നിന്നും രണ്ടുലക്ഷം രൂപ വായ്പയെടുത്തു പാട്ടത്തിനു വാഴക്കൃഷി ചെയ്ത സുരേന്ദ്രന്റെ വാഴകള്‍ കുലച്ചു തുടങ്ങാറായപ്പോഴേക്കും ശക്തമായ ചുഴലിക്കാറ്റില്‍ നിലംപൊത്തി.

തകര്‍ന്നു കിടക്കുന്ന വാഴത്തോട്ടം കണ്ടാല്‍ കൃഷിയെ സ്‌നേഹിക്കാത്തവരുടെ പോലും കണ്ണുകളില്‍ നീര്‍പൊടിയും. ബാങ്കധികൃതര്‍ സുരേന്ദ്രന്റെ വാഴത്തോട്ടം കാണാന്‍ വന്നില്ല. ബാങ്കില്‍ അടയ്‌ക്കേണ്ട തവണകളുടെ തിരിച്ചടവു മുടങ്ങിയപ്പോള്‍ അവര്‍ നോട്ടീസയച്ചു.

സുരേന്ദ്രന്‍ വാഴത്തോട്ടം തകര്‍ന്നു കിടക്കുന്നതിന്റെ പേപ്പര്‍ കട്ടിംഗും വാര്‍ത്തയുമായി ബാങ്കില്‍ കയറിയിറങ്ങി.

സുരേന്ദ്രന്റെ വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ ബാങ്ക് ആരംഭിച്ചു.

സുരേന്ദ്രനും രോഗിയായ ഭാര്യയും മൂന്നു പെണ്‍മക്കളും എവിടെപ്പോയി എങ്ങനെ ജീവിക്കുമെന്നറിയാതെ ദുഃഖിതരുടെ മാളത്തില്‍ ചുരുണ്ടുകൂടി ഇരിക്കുമ്പോഴാണ് വിവരമറിഞ്ഞ് അജയ് ആ വീട്ടിലെത്തുന്നത്.

അജയ് സുരേന്ദ്രനോട് വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു.

''ചേട്ടന്‍ ഷര്‍ട്ടെടുത്തിട്ട് വണ്ടിയേല്‍ കേറ്. ബാങ്കില്‍ നിന്നു കിട്ടിയ പേപ്പറുകളും എടുത്തോ.''

സുരേന്ദ്രന്‍ ഷര്‍ട്ടിട്ട് അജയ്‌യുടെ കൂടെ വണ്ടിയില്‍ കയറി. സുരേന്ദ്രന്റെ കയ്യില്‍ ലോണ്‍ സംബന്ധമായി ലഭിച്ച മുഴുവന്‍ പേപ്പറുകളും ഉണ്ടായിരുന്നു.

ബാങ്കിലെത്തി മാനേജരുടെ കാബിന്‍ ഡോറില്‍ തട്ടിയിട്ട് സുരേന്ദ്രനുമായി അകത്തേക്കു കയറാനൊരുങ്ങി അജയ്.

''എന്തേ?'' മാനേജര്‍ അജയ്‌യോടു ചോദിച്ചു.

''ഈ സുരേന്ദ്രന്റെ ഒരു മാറ്റര്‍ സംസാരിക്കാനാ...''

''കണ്ടില്ലേ ഇവിടെ ക്ലയിന്റ്‌സ് ഇരിക്കണത്. ഇവരുടെ ഊഴത്തിനു ശേഷം വേറൊരു പാര്‍ട്ടിയും ഉണ്ട്. അതും കഴിയട്ടെ.''

സുരേന്ദ്രനെ കണ്ടതേ മാനേജരുടെ മുഖം കറുത്തിരുണ്ടത് അജയ് ശ്രദ്ധിക്കാതിരുന്നില്ല.

വെയ്റ്റിംഗ് ഏരിയയില്‍ ഒന്നരമണിക്കൂര്‍ ഇരുന്നതിനുശേഷമാണ് സുരേന്ദ്രന്റെ ഊഴമെത്തിയത്. മാനേജര്‍ ഏതോ ഫയലില്‍ മുഖം പൂഴ്ത്തി ഇരുന്നുകൊണ്ടാണ് സംഭാഷണം ആരംഭിച്ചത്.

''പറഞ്ഞോളൂ എന്താണെന്ന്.''

അജയ് കസേരയില്‍ ഇരുന്നു.

''ചേട്ടനും ഇരിക്ക്.'' അജയ് നില്‍ക്കുന്ന സുരേന്ദ്രനെ അടുത്ത കസേരയില്‍ ഇരുത്തി.

''സാര്‍ അറിഞ്ഞു കാണുമല്ലോ ഇദ്ദേഹത്തിന്റെ വാഴത്തോട്ടം ചുഴലിക്കാറ്റില്‍ നശിച്ചുപോയത്. അറ്റ്‌ലീസ്റ്റ് സാറിന് അതൊന്നു വന്ന് കാണുകയെങ്കിലും ചെയ്യാമായിരുന്നു.''

''നമ്മളാരാണാവോ?''

മാനേജര്‍ ഇഷ്ടപ്പെടാതെ ചോദിച്ചു.

''ഞാന്‍ അജയ്. ഇദ്ദേഹത്തിന്റെ നാട്ടുകാരനാ.''

''നാട്ടുകാര്‍ ഇവിടെ ഒത്തിരി ഉണ്ടല്ലോ. ഇതില്‍ താങ്കള്‍ക്ക് എന്താ ഇത്ര താത്പര്യം.''

''ഞാന്‍ സഹജീവിത സ്‌നേഹത്തിന്റെ പേരില്‍ വന്നതാണ്.''

''ഞാനെന്തു ചെയ്യണമെന്നാണ് താങ്കള്‍ പറയുന്നത്.''

''ഈ ലോണ്‍ എഴുതിത്തള്ളുകയോ ഇല്ലെങ്കില്‍ പകുതി അടച്ചാല്‍ മതിയെന്നു പറയുകയോ ഇതൊന്നും സാധ്യമല്ലെങ്കില്‍ ഗഡുക്കളാക്കി കൊടുക്കുകയോ ചെയ്ത് ഈ പാവത്തിനെ സഹായിക്കണം. ആ കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കി... ഒരു മാനുഷിക പരിഗണന നല്കണം സാര്‍.''

''നിങ്ങള്‍ ബാങ്കിന്റെ വശത്തു നിന്നു കൂടി ചിന്തിക്ക്. ബാങ്ക് നടത്തുന്നത് ലാഭത്തിനുവേണ്ടിയാ. ബാലന്‍സ്ഷീറ്റ് നോക്കിയാ ആളുകള്‍ ബാങ്കിന്റെ ഷെയര്‍ എടുക്കുന്നത്. അപ്പോ മാനുഷിക പരിഗണന വച്ച് ലോണ്‍ എഴുതിത്തള്ളിയാല്‍ ബാങ്കിന്റെ നിലനില്പ് അപകടത്തിലാവും.''

''ബാങ്കുകള്‍ വലിയ കടക്കാരോട് സോഫ്റ്റായും ചെറിയ കടക്കാരോട് റഫ് ആയും പെരുമാറുകയാ.''

''എന്റെ സുഹൃത്തേ, താങ്കള്‍ ഇവിടെ വന്ന് കവലപ്രസംഗം നടത്തി വെറുതെ എന്തിനാ എന്റെ സമയം കളയുന്നത്. എനിക്കു വേറെ ജോലികളുണ്ട്.''

''സാര്‍ ഇദ്ദേഹം പത്തുവര്‍ഷമായി ഇവിടെ നിന്നും ലോണ്‍ എടുക്കുന്നു. പ്രകൃതിക്ഷോഭം മൂലം ഈ വര്‍ഷം മാത്രമല്ലേ തിരിച്ചടയ്ക്കാന്‍ പറ്റാതെ വന്നുള്ളൂ. അതിന്റെ ഒരു പരിഗണന വച്ച് ലോണ്‍ തിരിച്ചടയ്ക്കാന്‍ സാവകാശം കൊടുത്തു കൂടെ പെട്ടെന്നു റിക്കവറി ചെയ്താല്‍ ഇവര്‍ എങ്ങോട്ടു പോവും.''

അവര്‍ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ അസിസ്റ്റന്റ് മാനേജര്‍ ശ്രീലാല്‍ ഒരു ഫയലുമായി അങ്ങോട്ടു കയറി വന്നു.

ശ്രീലാലിന്റെ ക്ലാസ് മേറ്റായിരുന്നു അജയ്. ശ്രീലാലും അജയും ചിരി കൈമാറി.

''നിങ്ങള്‍ തമ്മില്‍ പരിചയപ്പെട്ടോ.'' ശ്രീലാല്‍ അജയിനോടു ചോദിച്ചു.

''ഇല്ല.'' അജയ് പുഞ്ചിരിച്ചെന്നു വരുത്തി.

''സാറിന് ആളെ മനസ്സിലായോ? പാലക്കാട്ട് കണ്‍സ്ട്രക്ഷന്‍ ജോര്‍ജ് സാറിന്റെ മകനാ.''

മാനേജര്‍ ചെറുചിരിയോടെ അജയിനെ നോക്കി തല ചലിപ്പിച്ചു.

''അപ്പനോട് ബാങ്കുവരെ വരാന്‍ പറഞ്ഞു എത്ര പ്രാവശ്യം വിളിച്ചു. ഞാന്‍ വിളിക്കുമ്പോ ഒക്കെ പുള്ളിക്കാരന് തിരക്കാ. ഇദ്ദേഹം കുറച്ചു മുമ്പു പറഞ്ഞ ആ സോഫ്റ്റ് കോര്‍ണര്‍ ഇനി ഉണ്ടാകില്ല. ഒന്നരക്കോടി അടുത്ത മുപ്പതിനകം അടച്ചില്ലെങ്കില്‍ ബാങ്കിന് അറ്റാച്ച്‌മെന്റിലേക്കു നീങ്ങേണ്ടി വരും.''

''നമുക്കാ വിഷയം പിന്നീടു സംസാരിക്കാം സാര്‍. ഇപ്പോ ഇദ്ദേഹത്തിന് ബാങ്കിന് എന്തു ചെയ്തു കൊടുക്കാന്‍ പറ്റുമെന്നു പറ.''

''സ്വന്തം വീടു ജപ്തി ഭീഷണിയില്‍ നില്‍ക്കുമ്പം ആ ലോണിലേക്ക് പത്തുരൂപ പോലും അടയ്ക്കാതെ നാട്ടുകാരുടെ ലോണ്‍ കാര്യവുമായി ഇറങ്ങിത്തിരിക്കുന്ന താങ്കളോടു പ്രത്യേകിച്ച് ഒന്നും പറയാനില്ല. ഇദ്ദേഹം ലോണെടുത്തപണം തിരിച്ചടയ്ക്കണം. അതിന് ഇളവോ ഗഡുക്കളോ ഒന്നുമില്ല.''

മാനേജര്‍ കര്‍ക്കശമായി പറഞ്ഞു.

''ബാങ്കിനു ലഭിക്കേണ്ട പണം പിരിച്ചെടുക്കാനാ എന്നെ ഈ കസേരയില്‍ ഇരുത്തിയിരിക്കുന്നത്. ലോണ്‍ എടുത്തു കൃത്യമായി തിരിച്ചടയ്ക്കുന്നവരോടു ഞങ്ങള്‍ മാന്യമായി ഇടപെടും. തിരിച്ചടയ്ക്കാത്തവരോടു മാന്യമായിത്തന്നെ തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട് നിയമ നടപടി എടുക്കും. നിങ്ങള്‍ വലിയ മുതലാളിയല്ലേ. ഇദ്ദേഹത്തിന്റെ പണം അടച്ച് ഡീഡ് തിരിച്ചെടുക്കാമല്ലോ?'' അയാള്‍ പരിഹാസച്ചുവയോടെ പറഞ്ഞു.

''വാ നമുക്കു പോകാം.'' അജയ് സുരേന്ദ്രനെയും കൂട്ടി കാബിനു വെളിയില്‍ ഇറങ്ങി.

''ഞാന്‍ കാരണം സാറും നാണം കെട്ടു. അല്ലെങ്കിലും ആ മാനേജര്‍ ഒരു മനുഷ്യപ്പറ്റില്ലാത്ത ആളാ സാറെ. സാരമില്ല എന്റെ വിധിയെന്നു സമാധാനിച്ചോളാം.'' സുരേന്ദ്രന്റെ കണ്ണുകള്‍ നിറഞ്ഞു.

''സുരേന്ദ്രന്‍ വിഷമിക്കാതെ. നമുക്കു വഴിയുണ്ടാക്കാം. ഇപ്പോ നമുക്കു പുറത്തുപോയി ഊണു കഴിക്കാം. എന്നിട്ടു തീരുമാനിക്കാം ബാക്കി കാര്യങ്ങള്‍.''

''വേണ്ട സാറെ. ഞാന്‍ ആഹാരം കഴിച്ചിട്ട് എത്ര ദിവസമായി. വല്ലതും കഴിക്കണമെന്നു തോന്നിയാലും ഇറങ്ങിപ്പോവുകേലാ. ഞാന്‍ മൂലം സാറും ചീത്ത കേക്കേണ്ടി വന്നു. അതിലാ എനിക്കു കൂടുതല്‍ വിഷമം.''

''അതൊന്നും സാരമില്ല. ഞാന്‍ എങ്ങനെയും സുരേന്ദ്രന്റെ കാര്യം സോള്‍വ് ചെയ്യും. എന്നിട്ടേ നമ്മള്‍ വീട്ടിലേക്കു പോവുന്നുള്ളൂ. സുരേന്ദ്രന്‍ എന്നെ വിശ്വസിക്ക്.''

അവന്‍ നിര്‍ബന്ധിച്ച് അയാളെ ഹോട്ടലിലേക്കു കൂട്ടിക്കൊണ്ടുപോയി.

ഏറെ നാള്‍ കൂടി സുരേന്ദ്രന്‍ വയറുനിറയെ ഭക്ഷണം കഴിച്ചു. ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോഴും അജയിന്റെ ചിന്ത എങ്ങനെ സുരേന്ദ്രന്റെ ലോണ്‍ ക്ലോസ് ചെയ്യാം എന്നതിനെക്കുറിച്ച് ആയിരുന്നു.

അജയ്‌ന്റെ മനസ്സിനെ ദൈവം കിലോമീറ്ററുകള്‍ അകലെയുള്ള ബാങ്കിന്റെ ഹെഡ് ഓഫീസിലെത്തിച്ചു.

ബാങ്കിന്റെ ജി എം ആയി ജോലി നോക്കുന്നത് അമ്മച്ചിയുടെ റിലേഷനില്‍പ്പെട്ട സെബാസ്റ്റ്യന്‍ അങ്കിളാണെന്ന ചിന്ത മനസ്സിലേക്കു കടന്നു വന്നു.

അജയ്‌ന്റെ മുഖത്തു പ്രകാശം പരന്നു.

അവന്‍ വാഴകള്‍ തകര്‍ന്നു കിടക്കുന്നതിന്റെയും ബാങ്കിന്റെ ജപ്തിനോട്ടീസിന്റെയും ഫോട്ടോ എടുത്തു ഗാലറിയില്‍ ഇട്ടു.

സെബാസ്റ്റ്യന്‍ അങ്കിളുമായി വലിയ പരിചയമില്ല. രണ്ടു മൂന്നു പ്രാവശ്യം കണ്ടു സംസാരിച്ചിട്ടുണ്ടെന്നു മാത്രം.

അവന്‍ സൈറ്റില്‍ നിന്നും സെബാസ്റ്റ്യന്‍ അങ്കിളിന്റെ നമ്പര്‍ എടുത്തു വിളിച്ചു.

''ഹലോ...'' ശാന്തവും മധുരവുമായ ശബ്ദം അവന്റെ കാതില്‍ എത്തി.

''അങ്കിള്‍ ഇത് അജയ് ആണ്. ജോര്‍ജ്കുട്ടി ഫാദറാ... അമ്മച്ചിയുടെ ഗ്രാന്‍ഡ്‌സണ്ണാ...''

''മനസ്സിലായി അജയ് പറഞ്ഞോളൂ...''

അങ്കിളിന്റെ വാട്‌സ് ആപ്പിലേക്ക് ഞാന്‍ ചില ഫോട്ടോസ് അയയ്ക്കുന്നുണ്ട്. എന്റെ നാട്ടിലുള്ള ഒരു സുരേന്ദ്രന്‍ വാഴക്കൃഷി നടത്തിയിരുന്നു. ചുഴലിക്കാറ്റില്‍ വാഴകളെല്ലാം നശിച്ചുപോയി. രണ്ടു ലക്ഷം രൂപ ലോണെടുത്തിരുന്നു. ബാങ്ക് ജപ്തി നോട്ടീസ് അയച്ചിരിക്കുകയാ. അതൊന്നു ഇന്‍സ്റ്റാള്‍മെന്റായി അടക്കാനുള്ള സംവിധാനം ചെയ്യണമായിരുന്നു. ഒരു വര്‍ഷത്തെ മൊറോട്ടോറിയം കൊടുക്കാന്‍ പറ്റുമോ എന്നു നോക്കണം അങ്കിള്‍.''

''ശരി അജയ്. ഞാന്‍ നോക്കിയിട്ടു വിളിക്കാം.''

''താങ്ക് യൂ, അങ്കിള്‍.''

അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സെബാസ്റ്റ്യന്‍ അങ്കിള്‍ അവനെ വിളിച്ചു.

''സാരമില്ല അജയ്. അത് ഒരു വര്‍ഷത്തെ മൊറോട്ടോറിയം നല്കാം. ഡീഡ് ബാങ്കിലുണ്ടല്ലോ. ഇന്‍സ്റ്റാള്‍മെന്റാക്കിയും നല്കും. രണ്ടിനും വേണ്ടി ഒരു ആപ്‌ളിക്കേഷന്‍ ബാങ്കിള്‍ കൊടുത്താല്‍ മതി. ഒരു മണിക്കൂര്‍ ബാങ്കില്‍ വെയ്റ്റ് ചെയ്‌തോളൂ. മാനേജര്‍ വിളിച്ചോളും. അമ്മച്ചിക്കു സുഖമല്ലേ.''

''അതെ അങ്കിള്‍. താങ്ക്യൂ അങ്കിള്‍.''

സംഭാഷണം കേട്ടുകൊണ്ടിരുന്ന സുരേന്ദ്രന്റെ മുഖത്ത് നിറഞ്ഞ ചിരി വിരിഞ്ഞു.

സുരേന്ദ്രന്റെ മുഖം പ്രകാശിതമായപ്പോള്‍ അജയ്‌ന്റെ മുഖവും പ്രകാശിതമായി.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org