![നിറഭേദങ്ങള്‍ [23]](http://media.assettype.com/sathyadeepam%2F2025-03-26%2Fjgp5jaoe%2Fnirabedangal-novel-23-end.jpg?w=480&auto=format%2Ccompress&fit=max)
നോവലിസ്റ്റ്:
ബേബി ടി കുര്യന്‍
ചിത്രീകരണം : ബൈജു
അധ്യായം : 23 - നോവൽ അവസാനിക്കുന്നു...
ശാന്തം... ശുദ്ധം
ഗതകാല സ്മരണകളുടെ കുത്തൊഴുക്കായിരുന്നു. ആ ഒഴുക്കില്‍പ്പെട്ട് മനസ്സ് പാഞ്ഞു നടക്കുകയായിരുന്നു, ഓര്‍മ്മകളുറങ്ങുന്ന ഭൂമികളിലൂടെ...
ആ പ്രവാഹം നിലയ്ക്കുന്നു. മനസ്സും ചിന്തയും തിരികെയെത്തുന്നു, വര്‍ത്തമാനകാലത്തിലേക്ക് ഇന്നിന്റെ യാഥാര്‍ഥ്യങ്ങളിലേക്ക്...
ഞാനിപ്പോള്‍ എവിടെയാണ്?
ഇവിടെ. സ്വന്തം വീട്ടില്‍. സിറ്റൗട്ടില്‍ ഒരു കസേരയില്‍ ഇരിക്കുകയാണ്. പുറത്താകെ ഇരുട്ട്. വൈകുന്നേരമായതും സന്ധ്യമയങ്ങിയതും രാത്രി വന്നതും ഒന്നും അറിഞ്ഞില്ല. മനസ്സ് മറ്റെങ്ങോ ആയിരുന്നു, ഇന്നു പകല്‍ മുഴുവന്‍. ഓര്‍മ്മകളെ ഭൂതകാലത്തിന്റെ മേച്ചില്‍ പുറങ്ങളില്‍ സ്വതന്ത്രമായി മേയാന്‍ വിട്ട്...
''എന്താ ഫ്‌ളാഷ് ബാക്ക് മൊത്തം ആലോചിച്ച് തീര്‍ത്തോ?''
ലില്ലിക്കുട്ടിയാണ്. അവളുടെ മുഖത്ത് നേരിയ പുഞ്ചിരിയുണ്ട്.
''ബെന്നി പോയേപ്പിന്നെ ഞാനും ഓരോന്നൊക്കെ ഓര്‍ത്തോണ്ടിരിക്കുവായിരുന്നു. ചാക്കോച്ചനും ആനിക്കുട്ടിചേച്ചീം പിന്നെ...''
അകത്ത് ടീപ്പോയിമേല്‍ മേല്‍വിലാസമെഴുതി പൂര്‍ത്തിയാക്കുവാനുള്ള കല്യാണക്കുറികള്‍. അവ വിലാസമെഴുതി പോസ്റ്റു ചെയ്യുക. ഉച്ചയ്ക്കുശേഷം അടുത്ത സുഹൃത്തുക്കളേയും ബന്ധുക്കളേയും നേരില്‍ക്കണ്ട് ക്ഷണിക്കാനിറങ്ങുക, അങ്ങനെ ഇന്നു പ്ലാന്‍ ചെയ്തിരുന്നതെല്ലാം തെറ്റി. ഇനി പന്ത്രണ്ട് ദിവസമേയുള്ളൂ മനസ്സമ്മതത്തിന്. പിന്നെ ഒമ്പത് ദിവസം കൂടി പിന്നിട്ടാല്‍ കല്ല്യാണം.
''ഏതായാലും ബെന്നി വന്നതുകൊണ്ട് ഇന്നത്തെയൊരു ദിവസം പോയിക്കിട്ടി അല്ലേ? അകത്തേക്കു വാ എത്ര നേരായി ഇവിടെ ഇരിപ്പ്‌തൊടങ്ങീട്ട്. നേരേത്രയായീന്നറിയാമോ?''
ലില്ലിക്കുട്ടിയോടൊപ്പം യാന്ത്രികമായെന്നോണം അകത്തേക്ക് നടന്നു. ഓര്‍മ്മക്കയങ്ങളില്‍ മുങ്ങിത്തുപ്പുന്ന മനസ്സിനെ തിരികെപ്പിടിക്കാന്‍ ശ്രമിച്ചുകൊണ്ട്.
''ദേ ഇത് കണ്ടോ?''
ബെന്നി കൊണ്ടുവന്ന ആഭരണപ്പെട്ടിയുമായി വീണ്ടും ലില്ലിക്കുട്ടി.
''ഇത് രാവിലെ കണ്ടതല്ലേ?''
''ലിന്‍ഡയ്‌ക്കെല്ലാം ഇഷ്ടായി. ഏറ്റോം പുതിയ ഫാഷനിലൊള്ളതാന്നാ അവള് പറേണെ. അവനിത് ഗള്‍ഫീന്ന് മേടിച്ചോണ്ട് വന്നതായിരിക്കുമോ?''
തുറന്നുപിടിച്ച പെട്ടിക്കു ള്ളിലെ ആഭരണങ്ങളുടെ പളപളപ്പിലേക്ക് നോക്കിയിരുന്നപ്പോള്‍ ആകെയൊരു വല്ലായ്മ യാണ് തോന്നിയത്.
''ഇപ്പോ തോന്നണ് ഇത് വാങ്ങണ്ടായ്‌രുന്നെന്ന്. തരാനൊള്ളതില്‍ കൂടുതല്‍ തുക ചെക്കിലെഴുതീ ട്ടൊണ്ട്. പിന്നെ ഇതും കൂടി... വേണ്ടായിരുന്നു.''
പറഞ്ഞുനിറുത്തി ആഭരണപ്പെട്ടിയില്‍ നിന്നും നോട്ടം പിന്‍വലിച്ച് അല്‍പനേരം കണ്ണുകളടച്ചിരുന്നു, തുടര്‍ന്നൊന്നും പറയാനാവാതെ, വാക്കുകള്‍ നഷ്ടപ്പെട്ട്.
ലില്ലിക്കുട്ടി ഒരു മാത്ര മൗനം.
''ഒന്നും നമ്മളാവശ്യപ്പെട്ടതല്ലല്ലോ. അവന്‍ ലിന്‍ഡയ്ക്ക് സമ്മാനമെന്നും പറഞ്ഞല്ലേ കൊടുത്തത്. അതെങ്ങനെ വേണ്ടെന്ന് പറയും.''
ലില്ലിക്കുട്ടി ആഭരണപ്പെട്ടിയുമായി അകത്തെ മുറിയിലേക്ക് നടന്നു. അത് ഭദ്രമായി എവിടെയോ വച്ച് തിരികെ വന്നപ്പോള്‍ കൈയില്‍ ബെന്നിയേല്പിച്ച ചെക്ക്.
''ഇന്നാ ഇതു കൊണ്ടേ സൂക്ഷിച്ചുവയ്ക്ക്. നാളെ ബാങ്കിലേല്‍പ്പിക്കുവോ മറ്റോ ചെയ്യ്.''
ചെക്ക് ഏറ്റുവാങ്ങി അതിലെഴുതിയിരിക്കുന്ന തുകയിലേക്ക് ഒന്നു കൂടി നോക്കി. ചിട്ടികള്‍ക്ക് ജാമ്യം നിന്ന വകയില്‍ അടയ്‌ക്കേണ്ടി വന്ന മുഴുവന്‍ തുകയും ഒപ്പം നാളിതുവരെയുള്ള പലിശയും ചേര്‍ത്താലും ഇത്ര വരില്ല.
സീലിംഗ് ഫാനിന്റെ കാറ്റേറ്റ് ആ ചെക്ക് ലീഫ് കയ്യിലിരുന്ന് മെല്ലെ ഇളകി. ആ കാറ്റില്‍ ചാക്കോച്ചന്റെ ആത്മാവിന്റെ തുടിപ്പു ണ്ടോ? ശരീരത്തിന്റെ ഗന്ധമുണ്ടോ?
'ചാച്ചന്റെ' അന്ത്യാഭിലാഷമെന്ന് ബെന്നി പറഞ്ഞ വാക്കുകള്‍ ചിരപരിചിതമായ ചാക്കോച്ചന്റെ സ്വരത്തില്‍ ആ കാറ്റിലൊഴുകിവന്ന് ചെവിയില്‍ വീഴുന്നുണ്ടോ?
''ജോണപ്പന്റെ കാശ് കൊടുക്കണം. അത് ഇനി ആകെയുള്ള എന്റെ ആഗ്രഹാ. എന്നിട്ട് ഈ ചാക്കോച്ചനോട് ക്ഷമിക്കാന്‍ പറയണം.''
നിരൂപിച്ചതിലൊക്കെ എത്രയോ ഏറെയായിരുന്നു ആ മനസ്സില്‍ സംഭവിച്ച മുറിവും കുറ്റബോധവും?
ചാക്കോച്ചന്‍ ഒരു പ്രതിഭാസം കണക്കേ ഉള്ളില്‍ വളരുകയാണ്. അതിനു മുന്നില്‍ മറ്റെല്ലാം ചെറുതാകുന്നു.
സ്വന്തം അഹംബോധം, സ്വത്വചിന്ത, എല്ലാം...
അല്‍പനേരം കൂടി ആ ചെക്കിലെ തുകയിലേക്ക് നോക്കിയിരുന്നു.
വിവാഹച്ചിലവുകളില്‍ സംഭവിച്ചേക്കുമെന്ന് ഭയന്ന പണത്തിന്റെ പോരായ്മ അനായാസം ഒഴിവാകുന്നു.
പൂര്‍ണ്ണ മനസ്സോടെയല്ലെങ്കിലും നന്മയുടെ ഭണ്ഡാരത്തില്‍ ഒരിക്കലിട്ട നിക്ഷേപം. അത് തിരിച്ചെത്തുന്നു. അമര്‍ത്തിക്കുലുക്കി തിരിച്ചളന്ന്...
'എലിവെഷം' ഇനിയൊരു പരിഹാസപ്പേരല്ല. ഓര്‍മ്മയില്‍ ഒരു ചതിയുടെ തികട്ടലുയര്‍ത്തുന്ന വികാരവുമല്ല. ഹൃദയ പാളികളില്‍ അത് സുവര്‍ണ്ണാക്ഷരങ്ങളില്‍ മാറ്റിയെഴുതപ്പെടുന്നു. ഗൃഹാതുരത്ത്വമാര്‍ന്ന ഒരുപിടി ഓര്‍മ്മകളില്‍ നിറം കെട്ടവ സ്ഫടികത്തിളക്കമേറുന്നു.
പേരിടാനാവാത്ത എന്തൊക്കെയോ വികാരവിചാരങ്ങള്‍ ഉള്ളില്‍ തിരതള്ളുന്നു. മനസ്സിലാകെയൊരു സമ്മര്‍ദം, വീര്‍പ്പുമുട്ടല്‍...
വീണ്ടും പുറത്തേക്കു നടന്നു. വെളിയിലെ ഇളംകാറ്റേറ്റ് അല്‍പനേരം കൂടി ഇവിടെ കസേരയിലിരിക്കാം.
പുറത്താകെ ഇരുട്ടാണ്. കാഴ്ചകളൊന്നും വ്യക്തമല്ല. ഗേറ്റും മതിലും അപ്പുറത്ത് റോഡും അതിനപ്പുറമുള്ള വീടുകളും...
അതിന് ഒരു നിര പുറകിലായി ചാക്കോച്ചന്റെ വീടിരുന്ന ഭാഗത്ത് ഉയര്‍ന്ന വീടുകളും.
എല്ലാം ഇരുട്ടിലാണ്ടു കിടക്കുന്നു.
വെറുതേ അല്‍പനേരം മിഴികള്‍ പൂട്ടിയിരുന്നു. വേറിട്ടൊരു കാഴ്ചയി ലേക്ക് അകക്കണ്ണുകള്‍ നയിക്കുന്നു.
വിശാലമായൊരു വെളിമ്പറമ്പ്. അതിനെ രണ്ടായി മുറിച്ച് ഒരു നാട്ടുപാത. പിന്നെയും കിഴക്കു മാറി ഒരു കൈത്തോട്.
അതിനപ്പുറം ഒരു ചെറുവീട്.
അവിടെ കുഞ്ഞവദ ച്ചേട്ടനുണ്ട്. അങ്ങേരുടെ കൗമാരക്കാരന്‍ മകനുണ്ട്.
''ജോണപ്പാ...''
ഒരു വിളിയുയരുന്നു. തൊട്ടുപുറകേ ഒരു ചിരിയൊച്ചയും.
തെക്ക് ചേര്‍ന്നുള്ള തോട്ടില്‍ തെളിനീരൊഴുകുന്ന കളകള ശബ്ദം.
മാടിറമ്പില്‍ മണല്‍ക്കൂനകള്‍!
അന്തിമയങ്ങുന്നു. മണല്‍കൂനകള്‍ക്ക് ചെഞ്ചായനിറം.
രാവുകനക്കുന്നു. മാനത്ത് പൂര്‍ണ്ണചന്ദ്രന്‍ വെട്ടിത്തിളങ്ങുന്നു.
മണല്‍കൂനകളില്‍ ഒഴുകിയിറങ്ങുന്ന നിലാവ്.
നിലാപ്രഭയില്‍ മണല്‍ ത്തരികള്‍ തിളങ്ങുന്നു.
ആ മണല്‍ക്കൂനകള്‍ ക്കുമേലിരുന്ന് ആരൊക്കെയാണ് വര്‍ത്തമാനം പറഞ്ഞു രസിക്കുന്നത്?
ഒരു കൗമാരം. പിന്നെയൊരു ബാല്യം.
ഇടയ്ക്കിടെ ചിരിയൊച്ച കളുയരുന്നു.
അറിയാതെ കണ്ണുകള്‍ തുറന്നുപോയി. ഇല്ല, ഒന്നുമില്ല. മുന്നിലുള്ളത് ഇരുട്ടുമാത്രം.
എങ്കിലും അകക്കണ്ണില്‍ തെളിഞ്ഞ കാഴ്ചകളുടെ പ്രഭ ഉള്ളില്‍ ചിതറിവീഴുന്നു. ആ നറുവെളിച്ചത്തില്‍ മനസ്സിലെ എല്ലാ ഭാരങ്ങളും സംഘര്‍ഷങ്ങളും ഉരുകിയൊലിച്ചു പോകുന്നു.
എല്ലാം ശുദ്ധം... ശാന്തം.
ആകെയൊരാനന്ദം, ഉന്മേഷം.
ഇത് ഒരു വിഷം തീണ്ടലാണ്. വേദനയുടേയും വെറുപ്പിന്റെയുമല്ല, സ്‌നേഹത്തിന്റെയും നന്മയുടേയും.
ഉള്ളില്‍ക്കിടന്ന പിണക്കത്തിന്റെയും കാലുഷ്യത്തിന്റെയും എല്ലാ കീടങ്ങളേയും കരിച്ചുകളഞ്ഞ് ശുദ്ധിവരുത്തുന്ന ഒരു 'എലിവെഷം തീണ്ടല്‍.'
(അവസാനിച്ചു)