നോവലിസ്റ്റ്:
ഗിരിഷ് കെ ശാന്തിപുരം
ചിത്രീകരണം : ബൈജു
അധ്യായം - 04
രാത്രിയുടെ അന്ത്യയാമങ്ങളിലെപ്പോഴോ സിസ്റ്റര്‍ മേരി ബനീഞ്ഞയ്ക്ക് ഉറക്കം മുറിഞ്ഞു. ഏതോ സ്വപ്നദര്‍ശനങ്ങളില്‍ നിന്നും ഞെട്ടറ്റു വീഴുകയായിരുന്നു.
പുറത്ത് മഴ ശമിച്ചിരിക്കുന്നു. ഇരുട്ട് അതിന്റെ ചികരമൊതുക്കിക്കെട്ടിയിരിക്കുന്നു. ആകാശത്തിലെവിടെയോ നിലാവ് പൊട്ടിയിരിക്കുന്നു.
നല്ല കുളിരുണ്ട്. കാറ്റുണ്ട്, മരങ്ങള്‍ പെയ്യുന്നുണ്ട്. ചീവിടുകളുടെ കരകരാ സംഗീതമുണ്ട്. അവയ്ക്ക് മഴ തോര്‍ന്നതിന്റെ ആനന്ദമാകും.
സിസ്റ്റര്‍ ഗെരോത്തി നല്ല ഉറക്കത്തിലാണ്. കൂര്‍ക്കം വലിയുടെ നേരിയ അലകളുയരുന്നു. ഒരുപക്ഷെ, മഴയ്ക്ക് കാതുകൊടുത്തു കിടന്ന് ഉറങ്ങാന്‍ വൈകിയിട്ടുണ്ടാകും.
തറയില്‍ പായ വിരിച്ചു കിടന്നുറങ്ങുന്ന സിസ്റ്റര്‍ ഗെരോത്തിയെക്കുറിച്ചോര്‍ത്തപ്പള്‍ ബനീഞ്ഞാമ്മയ്ക്ക് നേരിയ വിഷമം അനുഭവപ്പെട്ടു. തന്നോടൊപ്പം എപ്പോഴുമുണ്ടാകണമെന്ന് മദര്‍ സുപ്പീരിയറിന്റെ കല്പനയുണ്ട്.
വാര്‍ദ്ധക്യത്തിന്റേയും സഹജരോഗങ്ങളുടെ പടലപ്പിണക്കങ്ങളുടേയും ആവാസഭൂമിയായി തന്റെ ശരീരം മാറിയപ്പോള്‍ മുതല്‍ ഗെരോത്തി സിസ്റ്റര്‍ തന്നോടൊപ്പമുണ്ട്. ഊണിലും ഉറക്കത്തിലും. ഇപ്പോഴൊന്ന് മുരടനക്കിയാല്‍ മതി സിസ്റ്റര്‍ തട്ടിപ്പിടഞ്ഞെഴുന്നേല്‍ക്കും.
എത്രവട്ടം പറഞ്ഞതാണ് താഴേ നിന്ന് ഒരു കട്ടില്‍ ഈ മുറിയിലേക്ക് കയറ്റിയിടാന്‍. പക്ഷെ, സിസ്റ്റര്‍ ഗെരോത്തി അതിനൊന്നും മിനക്കെട്ടില്ല. അവര്‍ പറഞ്ഞു,
''ഞാനിവിടെ കിടന്നോളാം സിസ്റ്ററേ. മഠത്തിലേക്ക് പോരുന്നതിന്റെ തലേന്നുവരെ ഞാന്‍ നിലത്താണ് ഉറങ്ങിയിരുന്നത്. ഞാന്‍ മാത്രമല്ല. ഞങ്ങള്‍ മക്കളെല്ലാവരും അമ്മയും. വീട്ടില്‍ അപ്പനു മാത്രമാണ് ഒരു കട്ടിലുണ്ടായിരുന്നത്.''
സിസ്റ്റര്‍ ഗെരോത്തിയുടെ വാക്കുകളില്‍ ഒരു നൊമ്പരത്തിന്റെ തിണര്‍പ്പുകള്‍ പാടകെട്ടിയിരുന്നോ?...
''അതൊന്നും ഓര്‍ത്ത് വിഷമിക്കരുത്.'' ബനീഞ്ഞാമ്മ പറഞ്ഞു. ''നമ്മള്‍ സന്യാസനിമാര്‍ക്കെന്നല്ല, സന്യാസം സ്വീകരിച്ച ആര്‍ക്കും പൂര്‍വാശ്രമങ്ങളില്ല. അതിന്റെ വാതിലുകള്‍ എന്നേക്കുമായി തഴുതിട്ടാണ് നമ്മളീ ആവൃതിയിലേക്കെത്തിയത്.''
''വിഷമമോ?... ഒരിക്കലുമില്ല സിസ്റ്ററേ. എനിക്ക് എന്നും സന്തോഷമായിരുന്നു. ദുഃഖിക്കാന്‍ യേശുനാഥന്‍ ഒരിക്കലും എന്നെ അനുവദിച്ചിട്ടില്ല.'' സിസ്റ്റര്‍ ഗെരോത്തി പറഞ്ഞു.
അതു നേരുതന്നെ. ഗെരോത്തി സിസ്റ്റര്‍ എപ്പോഴും പ്രസന്നവതിയാണ്. ഒരു മന്ദഹാസം അവരുടെ മുഖത്തെപ്പോഴും വിളയാടിക്കൊണ്ടിരിക്കും. മുഖം മുഷിഞ്ഞ് ഒരിക്കല്‍ പോലും സിസ്റ്റര്‍ ഗെരോത്തിയെ കാണാനായിട്ടില്ല.
പത്തിരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പുവരെ ഈ മുറിയില്‍ രണ്ടു പേരാണുണ്ടായിരുന്നത്. ഒരു സ്‌ക്രീന്‍ വച്ച് മുറി രണ്ടായി പകുത്ത്, അപ്പുറത്തും ഇപ്പുറത്തുമായി രണ്ട് കട്ടിലുകള്‍. അവസാനം തന്നോടൊപ്പമുണ്ടായിരുന്നത് സിസ്റ്റര്‍ ആഗ്നസ് മരിയ ആയിരുന്നു. നന്നേ ചെറുപ്പം. നല്ല ചുറുചുറുക്കുള്ള പെരുമാറ്റം. ആ ചുറുചുറുക്ക് സംസാരത്തിലുമുണ്ടായിരുന്നു. ആവശ്യമില്ലാതെയുള്ള സംസാരം മഠത്തില്‍ അനുവദനീയമല്ല. സിസ്റ്റര്‍ ആഗ്നസ് എന്തെങ്കിലും എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കും.
ബനീഞ്ഞാമ്മയാകട്ടെ പൊതുവേ നിശ്ശബ്ദത ഇഷ്ടപ്പെടുന്ന ആളാണ്. ഏകാന്തതയുടെ സ്വച്ഛതയിലാണ് മിക്കപ്പോഴും കവിതകളെഴുതുന്നത്. മനസ്സിലുളവാകുന്ന ആശയങ്ങള്‍ ചിന്തയുടെ ചൂളയിലിട്ട് ഊതിക്കാച്ചി ഒരു മൂളിപ്പാട്ടിലൂടെ താളഭദ്രമാക്കി വൃത്തഭംഗം സംഭവിക്കാതെ കടലാസിലേക്ക് പകര്‍ത്തുകയാണ് ബനീഞ്ഞാമ്മയുടെ രീതി. അതിന് ഏകാന്തതയും ഏകാഗ്രതയും അനിവാര്യമാണ്.
അന്നൊക്കെ ബനീഞ്ഞാമ്മയ്ക്ക് തിരക്കിന്റെ കാലമായിരുന്നു. രാവിലെ ഒമ്പതര മുതല്‍ വൈകുന്നേരം വരെ സ്‌കൂളിലായിരിക്കും. ആഴ്ചയിലഞ്ചു ദിവസവും അങ്ങനെ തന്നെ. ചില ആഴ്ചകളിലതാറാകാനും മതി. ഞായറാഴ്ചകളിലാണെങ്കില്‍ പള്ളിയിലും സണ്‍ഡേ സ്‌കൂളിലും.
അധ്യാപകജീവിതം സിസ്റ്റര്‍ മേരി ബനീഞ്ഞയ്ക്ക് ഒരിക്കലും ഒരലോസരമായിരുന്നില്ല. പതിനാറാമത്തെ വയസ്സില്‍ തുടങ്ങിയതാണ് അധ്യാപകവൃത്തി. സര്‍ക്കാരില്‍ നിന്ന് അടിത്തൂണ്‍ പറ്റുന്നതുവരെ ആ ജോലി വളരെ ഭംഗിയായി നിര്‍വഹിച്ചു സിസ്റ്റര്‍ മേരി ബനീഞ്ഞ.
അക്കാലത്തെ തിരക്കുകളില്‍ സമയം ഒരു കിട്ടാക്കനി തന്നെയായിരുന്നു. വല്ലപ്പോഴും വീണുകിട്ടുന്ന ഇത്തിരി നേരത്ത് എന്തെങ്കിലുമൊക്കെ കല്‍പിച്ചു കൂട്ടാനൊരുങ്ങുമ്പോഴാണ് ഒരു കരിയില കിളിയുടെ കലപില സിസ്റ്റര്‍ ആഗ്നസ് മരിയ.
പലപ്പോഴും മുഷിയേണ്ടി വന്നിട്ടുണ്ട്. ക്ഷിപ്രശുണ്‍ഠി കൂടപ്പിറപ്പാണ് ബനിഞ്ഞാമ്മയ്ക്ക്. ആ നിമിഷം കഴിഞ്ഞാല്‍ ബനീഞ്ഞാമ്മ അത് മറക്കും. പക്ഷെ, സിസ്റ്റര്‍ ആഗ്നസ് മരിയ അങ്ങനെയല്ല. രണ്ടു ദിവസത്തേക്ക് മൂടിക്കുത്തി നടക്കും. അത് കഴിഞ്ഞാലോ പഴയപടി തന്നെ.
ഈ കാലഘട്ടത്തിലാണ് സിസ്റ്റര്‍ മേരി ബനീഞ്ഞയുടെ 'കവനമേള' എന്ന പുസ്തകം പ്രസിദ്ധീകൃതമായത്. പുസ്തകത്തിന്റെ ഒരു പ്രതി അഭിവന്ദ്യ വയലില്‍ തിരുമേനിക്ക് സമര്‍പ്പിക്കേണ്ടതിലേക്കായി പാലാ അരമനയില്‍ പോയി. മദര്‍ സുപ്പീരിയറുമുണ്ടായിരുന്നു ബനീഞ്ഞാമ്മയോടൊപ്പം.
പിതാവിനെ കണ്ട് തിരുവാഴി ചുംബിച്ച്, ആദരപൂര്‍വം പുസ്തകത്തിന്റെ പ്രതി കൈമാറി. പുസ്തകം വാങ്ങി ഒരു മന്ദഹാസത്തോടെ തിരിച്ചുമറിച്ചും നോക്കിക്കൊണ്ട് പിതാവ് ചോദിച്ചു,
''ജോലിത്തിരക്കുകള്‍ക്കിടയില്‍ എഴുതാനൊക്കെ സമയം കിട്ടാറുണ്ടോ?''
ബനീഞ്ഞാമ്മ അതിനുത്തരമൊന്നും പറഞ്ഞില്ല. ഉവ്വ് എന്ന് പറഞ്ഞാല്‍ അത് കള്ളമാകും. ഇല്ല എന്ന് പറഞ്ഞാല്‍ മദറിന് അനിഷ്ടകരമായേക്കാം. തന്റെ മൗനത്തിന്റെ അര്‍ഥം വായിച്ചെടുത്തപോലെ പിതാവ് പറഞ്ഞു.
''കിട്ടുന്ന സമയം ശരിയായി വിനിയോഗിക്കണം. ഇത് ദൈവം അനുഗ്രഹിച്ചു തന്ന കഴിവാണ്. പാഴാക്കരുത്.'' എന്നിട്ട് മദറിനോട് പറഞ്ഞു, ''ഈ സഹോദരിക്ക് മഠത്തില്‍ മറ്റു സൗകര്യങ്ങളും ഒരുക്കിക്കൊടുക്കണം. എഴുത്തുകാര്‍ക്ക് അതൊക്കെ ആവശ്യമാണ്. ദൈവം കൊടുത്ത വാസനയെ നാം പ്രോത്സാഹിപ്പിക്കണം.''
തന്റെ കാവ്യപരിശ്രമങ്ങളോട് അത്രയൊന്നും പ്രതിപത്തിയില്ലാത്ത ആളായിരുന്നു മദര്‍ സുപ്പീരിയര്‍. പക്ഷെ, കാര്യമായ എതിര്‍പ്പും പ്രകടിപ്പിച്ചിരുന്നില്ല.
പക്ഷെ, പിതാവിന്റെ വാക്കുകള്‍ ശിരസ്സാ വഹിക്കപ്പെട്ടു. പിറ്റേന്ന് സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തുമ്പോള്‍ സിസ്റ്റര്‍ ആഗ്നസ് മരിയയും അവരുടെ കട്ടിലും മുറി തിരിച്ചിരുന്ന സ്‌ക്രീനും അപ്രത്യക്ഷമായിരുന്നു.
അങ്ങനെ സിസ്റ്റര്‍ മേരി ബനീഞ്ഞ മുറിയില്‍ തനിച്ചായി. കൂട്ടിന് എഴുത്തുമേശയും മേശപ്പുറത്തെ ക്രൂശിതരൂപവും മാത്രം.
സിസ്റ്റര്‍ ആഗ്നസ് മുറിയിലില്ലാത്തതിനാലാകാം ആദ്യമൊക്കെ ഒരു ശൂന്യത അനുഭവപ്പെടാതിരുന്നില്ല. എന്നാലും ആ മുറിയും അതിനുള്ളിലെ ഏകാന്തതയും ബനീഞ്ഞാമ്മയ്ക്ക് അഭികാമ്യമായി പരിണമിച്ചു.
ഏതോ മഹാസമുദ്രത്തിനു നടുവിലെ ഒരു ദ്വീപുപോലെ തോന്നി ആ മുറി. ഏകാന്തതയുടെ, നിശ്ശബ്ദതയുടെ ഒരു തൂവല്‍ തുരുത്ത്.
ഏകാന്തതയുടെ മഞ്ഞുവൃഷ്ടി അണിയുമ്പോഴാണ്. നിശ്ശബ്ദതയുടെ നീലനിലാവില്‍ നീന്തിത്തുടിക്കുമ്പോഴാണ് കവിതാകാമിനി ബനീഞ്ഞാമ്മയോടൊപ്പം നൃത്തം ചെയ്യുന്നത്.
തൂലിക നൃത്തം തുടങ്ങിയാല്‍ ലേഖക-
നാലോല ചേതസായി കൂടിയാടും.
താനേ ചിരിച്ചുപോം. താനേ കരഞ്ഞുപോം
താനേയിരുന്ന് പാടിപ്പോകും.
അങ്ങനെ തന്നിലെ പൈങ്കിളിക്ക് താനേയിരുന്ന് പാടാനുള്ള സൗകര്യം ഒത്തുവന്നു....
എത്ര നേരമായി ഓരോന്നാലോചിച്ച് താനിങ്ങനെ കിടക്കുന്നു... വെളുക്കാനിനി എത്ര നേരം...
പുറം വേദനിക്കുന്നുണ്ട്. കാലുകള്‍ക്ക് മരവിപ്പ് അനുഭവപ്പെടുന്നു. സിസ്റ്റര്‍ ഗെരോത്തിയെ വിളിച്ചാല്‍ അവര്‍ തട്ടിപ്പിടഞ്ഞെഴുന്നേല്‍ക്കും. കാലുകല്‍ തടവിത്തരും. പുലരും വരെ. ഒരു മടിയും കൂടാതെ.
അവരുടെ ബാഹ്യശരീരം മാത്രമാണുറങ്ങുന്നതെന്ന് ബനീഞ്ഞാമ്മയ്ക്കറിയാം. ഉപബോധമനസ്സ് ബനീഞ്ഞാമ്മയ്ക്കായി മിഴി തുറന്നിരിപ്പുണ്ട്. തന്നോട് അത്രമേല്‍ സ്‌നേഹം കാത്തു വയ്ക്കുന്നുണ്ട് സിസ്റ്റര്‍ ഗെരോത്തി.
പക്ഷെ, ബനീഞ്ഞാമ്മ ഗെരോത്തി സിസ്റ്ററെ വിളിക്കുകയുണ്ടായില്ല. ജാലകത്തിനഭിമുഖമായി ചരിഞ്ഞു.
പുറത്ത് നിലാവ് കൂടുതല്‍ പ്രസന്നമായിരിക്കുന്നു. മരങ്ങള്‍ പെയ്തുകൊണ്ടിരുന്നു. ദൂരെയെങ്ങോ ഒരു മഴപ്പക്ഷി പാടുന്നുണ്ട്.
ഉറക്കം ഇപ്പോഴും ഒരു കല്ലേറു ദൂരത്തിലാണ്. മനസ്സില്‍ കവിതയുടെ പൂങ്കുയില്‍ ചിറകൊതുക്കിയിരിക്കുന്നു. അല്ലെങ്കില്‍ എന്തെങ്കിലും കുത്തിക്കുറിക്കാമായിരുന്നു. അതും വെറുമൊരു വ്യാമോഹം.
ബനീഞ്ഞാമ്മ ഓരോന്ന് ചിന്തിച്ചുകൊണ്ട് കിടന്നു. ഓര്‍മ്മകള്‍ ചെന്നു നില്‍ക്കുന്നത് പണ്ടത്തെ ഒരു ക്രിസ്മസ് കാലത്താണ്. പള്ളിമുറ്റത്ത് വലിയ നക്ഷത്രവിളക്ക്. വല്യമ്മച്ചി പറഞ്ഞുതന്ന നക്ഷത്രക്കഥകള്‍. മഹാജ്ഞാനികളായ രാജാക്കന്മാര്‍ക്ക് ബത്‌ലഹേമിലോളം വഴി കാണിച്ച അദ്ഭുതനക്ഷത്രം.
ഒരുപക്ഷെ, ആ നക്ഷത്രപുരാണമായിരിക്കാം കുഞ്ഞുമാമ്മിയെ സ്വാധീനിച്ച ആദ്യകഥ. അതിന്റെ ചിത്രപതംഗങ്ങളായിരിക്കാം കുഞ്ഞുമാമ്മിയില്‍ കവിതയുടെ അങ്കുരം കിളിര്‍പ്പിച്ചത്.
ആ ക്രിസ്മസ് ഒളിമങ്ങാതെ ഇന്നും സിസ്റ്റര്‍ മേരി ബനീഞ്ഞയുടെ ഹൃദയത്തിലുണ്ട്. ഓര്‍മ്മയിലെ ആദ്യത്തെ തിരുപ്പിറവി.
അന്ന് തോട്ടംവീട്ടില്‍ ഒരു പെരുന്നാള്‍ പ്രതീതിയായിരുന്നു. മൂരിയിറച്ചയും കള്ളപ്പവുമായിരുന്നു പ്രധാന വിഭവങ്ങള്‍. മീന്‍കറിയുമുണ്ടായിരുന്നു.
അതൊന്നും പോരാ എന്ന് തോന്നിയതുകൊണ്ടാകാം കുഞ്ഞന്‍പുലയനെക്കൊണ്ട് അപ്പന്‍ ഒരു പൂവന്‍കോഴിയേക്കൂടി കൊല്ലിച്ചു. വെറ്റിലക്കറ വീണ പല്ലുകള്‍ കൂട്ടിയിറുമ്മി കുഞ്ഞന്‍ പുലയന്‍ കോഴിയുടെ കഴുത്ത് പിരിക്കുന്നത് കണ്ടപ്പോള്‍ കുഞ്ഞുമാമ്മി വിറച്ചുപോയി. അന്നവള്‍ കോഴിയിറച്ചി തൊട്ടില്ല.
അന്ന് ഉച്ചകഴിഞ്ഞപ്പോഴാണ് നമ്പൂരിശ്ശനാശാന്‍ വന്നത്. ആശാനെ കണ്ടതേ കുഞ്ഞുമാമ്മി മുറുക്കാന്‍ ചെല്ലം കൊണ്ടുവന്ന് ആശാനു മുമ്പില്‍ വച്ചു. നാലും കൂട്ടിമുറുക്കി, അപ്പനുമായി ചതുരംഗം വച്ച്, ഭക്ഷണവും കഴിച്ച് സന്ധ്യയോടെയാണ് ആശാന്‍ മടങ്ങിയത്.
അതിനും ആറേഴ് ദിവസങ്ങള്‍ക്കുശേഷമാണ് കുഞ്ഞുമാമ്മി തുടര്‍ പഠനത്തിനായി കുടിപ്പള്ളിക്കൂടത്തില്‍ ചേര്‍ന്നത്. തോട്ടം വീട്ടില്‍നിന്നും അധികമൊന്നും അകലെയായിരുന്നില്ല പാണ്ടിപ്പിള്ളിയാശാന്റെ എഴുത്തുകളരി. ജ്ഞാനിയും കറകളഞ്ഞ ഈശ്വരഭക്തനുമായിരുന്നു പാണ്ടിപ്പിള്ളയാശാന്‍.
നിലത്തിരുന്ന് മണലിലെഴുതിയാണ് അക്ഷരങ്ങള്‍ പഠിക്കുക. ആദ്യമൊക്കെ ആശാന്‍ ചൂണ്ടാണിവിരലില്‍ പിടിച്ച് മണലിലെഴുതിക്കും. അത് മായ്ച്ചുകളയാതെ ആ വരയിലൂടെ വിരലോടിച്ച് എഴുതിപ്പഠിക്കണം. പിന്നീട് മണലിലെ അക്ഷരചിത്രങ്ങള്‍ മായ്ച്ചുകളഞ്ഞിട്ട് ഓലയില്‍ നോക്കി എഴുതണം.
കുഞ്ഞുമാമ്മി ആശാന്‍ പറഞ്ഞുകൊടുത്തതൊക്കെയും വളരെ വേഗത്തില്‍ ഹൃദിസ്ഥമാക്കി. പഞ്ചതന്ത്രത്തിന്റെ ചില ഭാഗങ്ങളും ചില പ്രാര്‍ഥനകളും ഗുരുമുഖത്തുനിന്ന് മനപ്പാഠമാക്കി.
പഠിക്കാന്‍ സമര്‍ഥയായതുകൊണ്ടാകണം ആശാന് കുഞ്ഞുമാമ്മിയോട് ഒരു പ്രത്യേക വാത്സല്യമുണ്ടായിരുന്നു. കുഞ്ഞുമാമ്മിക്കാകട്ടെ ആശാനോട് സ്‌നേഹവും അതിരുകളില്ലാത്ത ബഹുമാനവുമായിരുന്നു. പക്ഷെ, ആ ഗുരു ശിഷ്യബന്ധത്തിന് അധികകാലം ആയുസ്സുണ്ടായിരുന്നില്ല.
ഒരു ദിവസം കളരി പിരിയുമ്പോള്‍ ആശാന്‍ കുട്ടികളോടെല്ലാവരോടുമായി പറഞ്ഞു,
''ഇനി കുറച്ചു ദിവസത്തേക്ക് കളരിയുണ്ടാവില്ല.''
കുട്ടികള്‍ക്കെല്ലാവര്‍ക്കും ആഹ്‌ളാദകരമായിരുന്നു ആ വാര്‍ത്ത. പക്ഷെ, കുഞ്ഞുമാമ്മിക്കങ്ങനെയായിരുന്നില്ല. മനസ്സില്‍ നേരിയൊരു സങ്കടം.
അതിരാവിലെ കുളിച്ചൊരുങ്ങി കൈകളില്‍ എഴുത്തോലയും മണല്‍ക്കുടുക്കയുമായി ഇളംകാറ്റേറ്റ് കളരിയിലേക്കുള്ള നടത്തം കുഞ്ഞുമാമ്മി നന്നേ ആസ്വദിച്ചിരുന്നു. നടവഴിക്കിരുപുറവും മരങ്ങളും, മരച്ചില്ലകളില്‍ പക്ഷികളും പഞ്ചതന്ത്രം പാടുന്നതുപോലെ തോന്നും. സായാഹ്നത്തിലെ മടങ്ങിവരവും അങ്ങനെ തന്നെ.
ഇപ്പോഴിതാ കുറച്ചു ദിവസങ്ങളിലേക്കെങ്കിലും അതിന് ഭംഗം നേരിടുന്നു. അക്ഷരങ്ങളും അക്ഷരങ്ങളുടെ കൂട്ടിയെഴുത്തും, വാക്കുകളും അക്കങ്ങളുടെ സങ്കലന വ്യവകലനപാഠങ്ങളും നഷ്ടം വരുന്നു.
രണ്ടു ദിവസം കഴിഞ്ഞ് അപ്പനില്‍ നിന്നാണ് അറിയുന്നത് ആശാന്‍ ശബരിമലയ്ക്ക് പോയതാണെന്ന്. അയ്യപ്പസ്വാമിയെ കാണാന്‍.
ശബരിമല എവിടെയാണെന്നോ, അയ്യപ്പസ്വാമി ആരാണെന്നോ കുഞ്ഞുമാമ്മിക്കറിയില്ല, ശബരിമലയിലുള്ള അയ്യപ്പസ്വാമി ആശാന്റെ ആരാണ്...? അതും അറിയില്ല.
''ആരോട് ചോദിക്കും...?''
കുഞ്ഞുമാമ്മിയുടെ കുഞ്ഞുകുഞ്ഞു ചോദ്യങ്ങള്‍ക്കുത്തരം കിട്ടുന്നത് വല്യമ്മച്ചിയില്‍ നിന്നാണ്. വല്യമ്മച്ചിക്ക് ഒരുപാട് കഥകളറിയാം. കാച്ചെണ്ണയുടേയും കുഴമ്പിന്റേയും മാത്രമല്ല, കഥകളുടെയും ഗന്ധമുണ്ട് വല്യമ്മച്ചിക്ക്.
തിരുപ്പിറവി നക്ഷത്രത്തിന്റേയും, ഗീവര്‍ഗീസ് പുണ്യാളന്റേയും, കൊച്ചുത്രേസ്യാ പുണ്യവതിയുടേയുമൊക്കെ കഥകള്‍ വല്യമ്മച്ചിയില്‍ നിന്നാണ് കുഞ്ഞുമാമ്മി പകര്‍ന്നെടുത്തത്. ഒരു കണക്കിന് കഥകളുടെ ഒരു ഭണ്ഡാരമാണ് വല്ല്യമ്മച്ചി.
പക്ഷെ, ഇപ്പോള്‍ കഥകള്‍ കുഞ്ഞുമാമ്മിക്കാവശ്യമില്ല. ശബരിമല എവിടെയാണെന്നറിയണം. അയ്യപ്പസ്വാമി ആശാന്റെ ആരാണെന്നറിയണം.
അന്നു രാത്രി കുഞ്ഞുമാമ്മി വല്യമ്മച്ചിയോടൊപ്പമാണ് ഉറങ്ങന്‍ കിടന്നത്. കുഞ്ഞുമാമ്മി വന്നപ്പോഴെ വല്യമ്മച്ചിക്ക് മനസ്സിലായി എന്തോ ചോദ്യമുണ്ടെന്ന്. ചോദ്യങ്ങളുള്ളപ്പോഴെ കൗശലക്കാരി കുഞ്ഞുമാമ്മി തന്നോടൊപ്പം ഉറങ്ങാനെത്താറുള്ളൂ.
കുഞ്ഞുമാമ്മിയുടെ ചോദ്യത്തിന് വല്യമ്മച്ചി അയ്യപ്പനെക്കുറിച്ചുള്ള കഥകളുടെ കെട്ടുകളഴിച്ചു.
''അങ്ങുദൂരെയാണ് ശബരിമല. കടുവയും പുലിയുമൊക്കെ അധിവസിക്കുന്ന കൊടും കാട്. അവിടെയാണ് അയ്യപ്പഭഗവാന്റെ ക്ഷേത്രം.''
''മാലയിട്ട് നാല്പത്തൊന്നു നാള്‍ വൃതം നോറ്റ് ഇരുമുടിക്കെട്ടും പേറി, 'സ്വാമിയേ ശരണമയ്യപ്പാ' എന്ന ശരണമന്ത്രവും ജപിച്ച് കാല്‍നടയായിട്ടാണ് യാത്ര. പാദരക്ഷകള്‍ പോലുമില്ലാതെ.''
''നടന്നു നടന്നു ക്ഷീണിക്കുമ്പോള്‍ പാതയോരങ്ങളിലെവിടെയെങ്കിലും വിശ്രമിക്കും. ഭക്ഷണം പാകം ചെയ്തു കഴിക്കും. ക്ഷീണമകലുമ്പോള്‍ പിന്നെയും യാത്ര.''
''അങ്ങനെ ദിവസങ്ങളോളം യാത്ര ചെയ്തുവേണം അയ്യപ്പനെ കാണാന്‍.'' വല്യമ്മച്ചി പറഞ്ഞു.
എവിടെയോ ഒരു രാപ്പക്ഷി നീട്ടിക്കൂവി. ഞാറപ്പക്ഷിയാണ്.
''ഞാറപ്പക്ഷി കരഞ്ഞാല്‍ മരണം കേള്‍ക്കും.'' വല്യമ്മച്ചി പറഞ്ഞു.
കുഞ്ഞുമാമ്മി വല്യമ്മച്ചിയെ ഇറുകെ പുണര്‍ന്ന് കിടന്നു.
(തുടരും)