ഇലഞ്ഞിമരങ്ങള്‍ പൂക്കുമ്പോള്‍ [01]

സിസ്റ്റര്‍ മേരി ബനീഞ്ഞയുടെ ജീവിതത്തിന്റെ സ്വതന്ത്ര ആഖ്യാനം
ഇലഞ്ഞിമരങ്ങള്‍ പൂക്കുമ്പോള്‍ [01]
Published on
  • നോവലിസ്റ്റ്:

  • ഗിരിഷ് കെ ശാന്തിപുരം

  • ചിത്രീകരണം : ബൈജു

അധ്യായം - 01

മഠത്തിന്റെ മുകള്‍ നിലയിലെ മുറിയില്‍, പടിഞ്ഞാറേക്ക് തുറന്ന ജാലകത്തിനടുത്തിരുന്ന് കാര നുണയുകയായിരുന്നു സിസ്റ്റര്‍ മേരി ബനീഞ്ഞ.

ആഷാഢമാണ്.

മിഥുനപ്പാതിയോടെ ആകാശം കീറിയ ഒറ്റപ്പെട്ടമഴ. മാസാന്ത്യമായ പ്പോഴേക്കും ഇടമുറിയാതെ പെയ്യാന്‍ തുടങ്ങി. രാവും പകലും, കനം കുറഞ്ഞും പെരുത്തും മഴ വീണു കൊണ്ടിരുന്നു.

മുതുകുളം പാടവും കടവേലിത്തോടും തോടിനു കുറുകെയുള്ള പാലവും വെള്ളത്തിനടി യിലാണ്. ഇവിടെ നിന്നു നോക്കിയാല്‍ പാടവും തോടും പാലവുമെല്ലാം ഒരു കായല്‍ക്കാഴ്ച മാത്രം.

മഠത്തിന്റെ ഓട്ചായ്ച മേല്‍ക്കൂരയില്‍നിന്ന് കൊള്ളിനൂലുകള്‍ പോലെ പതിക്കുന്ന മഴ നോക്കി യിരിക്കാന്‍ തുടങ്ങിയിട്ട് നേരമെത്രയായി...?

ഉച്ചഭക്ഷണം കഴിഞ്ഞ് വന്നിരുന്നതാണ്.

ഒരു കണക്കിന് ഈ മഴപോലെ തന്നെയാണ് സമയവും കാലവും അങ്ങനെ തന്നെ അനുസ്യൂതം പെയ്തകലുന്നു.

ഇത് സായാഹ്നമാണ്. ജീവിതത്തിന്റേയും. തനിക്ക് പ്രായം എത്ര...? എണ്‍പത്തിനാലോ... എണ്‍പത്തഞ്ചോ...

അപ്പന്റെ ഡയറിയിലെ കണക്കുപ്രകാരം എണ്‍പത്തഞ്ച്. അതാകണം ശരി.

പൂമരങ്ങളുടേയും പൂമണങ്ങളുടേയും എണ്‍പത്തഞ്ച് സംവത്സരങ്ങള്‍. ഇക്കാലമത്രയും ജഗദീശ്വരന്‍, തന്റെ കവിതാകാമിനിക്കൊപ്പം കൈപിടിച്ചു നടത്തിയിരിക്കുന്നു.

താന്‍ എത്രയോ ഭാഗ്യവതി... അനുഗ്രഹീത. സിസ്റ്റര്‍ മേരി ബനീഞ്ഞ അങ്ങനെ ചിന്തകൊണ്ടു.

ഇപ്പോള്‍ പെയ്യുന്നത് കര്‍ക്കിടകമഴയല്ലെന്ന് സിസ്റ്റര്‍ മേരി ബനീഞ്ഞ യ്ക്കു തോന്നി. സ്വര്‍ഗീയ വാതായനങ്ങള്‍ പിളര്‍ന്നു തൂകുന്ന അനുഗ്രഹ ങ്ങളുടെ തൂഷാരമഴയാണ്. ആ അനുഗ്രഹ പ്പെയ്ത്തിന്റെ നനവാര്‍ന്ന കുളിരുനുകര്‍ന്നാണ് സിസ്റ്റര്‍ മേരി ബനീഞ്ഞയുടെ ഇരിപ്പ്.

പുറത്ത് പെയ്തിറങ്ങുന്ന മഴനാരുകള്‍ക്കിടയിലൂടെ ഈറന്‍ കാറ്റുവന്ന് ബനീഞ്ഞാമ്മയെ തൊട്ടു. നേരിയ തണുപ്പിന്റെ ഇനിപ്പില്‍ ബനീഞ്ഞാമ്മ ഒരാലസ്യത്തോടെ ഇമകള്‍ചാരി.

കാറ്റ് സുഗന്ധവാഹി യാണ്. കലര്‍ന്നിരിക്കുന്നത് മാലേയ ഗന്ധമോ അതോ ഇലഞ്ഞിപ്പൂമണമോ....?

ഇത് ഇലഞ്ഞിപൂക്കുന്ന കാലമാണോ...?

ഓര്‍മ്മകള്‍ ചെന്നണയു ന്നത് എട്ടു പതിറ്റാണ്ടുകള്‍ ക്കപ്പുറത്താണ്. അന്ന് തനിക്ക് നാലോ അഞ്ചോ പ്രായം. തന്നെ എഴുത്തുനിരിത്തുകയാണ്.

അത് ഇലഞ്ഞിമരങ്ങള്‍ പൂക്കുന്ന കാലമായിരുന്നു. ബനീഞ്ഞാമ്മക്ക് നിശ്ചയമുണ്ട്. അന്നത്തെ ചെറുതെന്നലില്‍ പോലും ഇലഞ്ഞിപ്പൂമണം ഒഴുകിപ്പരന്നിരുന്നു.

അന്ന് താന്‍ കുഞ്ഞുമാമ്മിയാണ്. വീട്ടുകാരും തുടര്‍ന്ന് നാട്ടുകാരും അങ്ങനെ ഓമനവിളി വിളിച്ചിരുന്നു.

നമ്പൂരിശ്ശനാശാനാ യിരുന്നു ആദ്യ ഗുരു. തന്നെ മടിയിലിരുത്തി നിലത്തു വിരിച്ച

അരിയില്‍ ചൂണ്ടാണിവിരല്‍ പിടിച്ച് ഇങ്ങനെയെഴു തിച്ചു.

'ഹരിശ്രീ ഗണപതായേ നമഃ'

ആദ്യാക്ഷരങ്ങള്‍ അരിയില്‍ കോറിയപ്പോള്‍ കുഞ്ഞുമാമ്മി അടിമുടി കുളിരണിഞ്ഞു. കല്‍പകോടികള്‍ക്കപ്പുറത്തു നിന്ന് ഒരു സമുദ്രതരംഗം കുഞ്ഞുമാമ്മിയിലേക്ക് സന്നിവേശിപ്പിച്ചു.

അന്ന് അങ്ങനെയൊന്നു സംഭവിച്ചതെന്തെന്ന്

ആ ഇളംപ്രായത്തില്‍ കുഞ്ഞുമാമ്മിക്ക് വെളിപ്പെട്ടിരുന്നില്ല. പിന്നീട് അങ്ങനെയൊരു അനുഭവ ലഹരി അതിനും ഇരുപത്തഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷമാണ് കുഞ്ഞുമാമ്മി ക്ക് അനുഭവവേദ്യമായത്.

അത് താന്‍ ശിരോവസ്ത്രം സ്വീകരിച്ച് കന്യാസ്ത്രീയായ നിമിഷ ങ്ങളിലായിരുന്നു. സിസ്റ്റര്‍ മേരി ബനീഞ്ഞയായി പുനര്‍ജനിക്കപ്പെട്ട നിമിഷം.

കര്‍മ്മലാരാമത്തിലെ പൂമൊട്ടുകള്‍ മുഴുവന്‍ മലര്‍ന്ന നിമിഷങ്ങളിലായി രുന്നത്. ഇലവംശവും മീറയും കുന്തിരിക്കവും സുഗന്ധം പ്രസരിപ്പിച്ച നിമിഷങ്ങള്‍.

മീവല്‍പക്ഷികള്‍ പാടുകയും വെണ്‍പിറാവുകള്‍ കുറുകുകയും ചെയ്ത നേരം.

പക്ഷെ, ഇപ്പോള്‍

ഈ എണ്‍പത്തഞ്ചാമത്തെ വയസ്സില്‍ സിസ്റ്റര്‍ മേരി ബനീഞ്ഞ ഒന്നറിയുന്നു. സന്യാസവും കവിതയും തന്നെ സംബന്ധിച്ചിട ത്തോളം ഈശ്വര കല്‍പിതങ്ങളായിരുന്നു. കാലത്തിന്റെ നിയോഗങ്ങളായിരുന്നു.

അതുകൊണ്ടാകണം മുന്‍പറഞ്ഞ രണ്ട് സന്ദര്‍ഭ ങ്ങളിലും അത്തരമൊ രാന്തരികാനുഭൂതി തന്നില്‍ സംജാതമായത്.

നമ്പൂരിശ്ശനാശാന്‍ അപ്പന്റെ സ്‌നേഹിതനായി രുന്നു. വല്ലപ്പോഴുമൊക്കെ വീട്ടില്‍ വരും. അപ്പന് ജോലിയൊന്നും ഇല്ലാത്ത നേരം നോക്കിയാണ് വരിക. മിക്കവാറും വൈകു ന്നേരങ്ങളില്‍ അല്ലെങ്കില്‍ ഞായാറാഴ്ചകളില്‍.

അപ്പനുമൊത്ത് ചതുരംഗം വയ്ക്കാനാണ് ആശാന്റെ വരവ്. വന്നാലു ടനെ മുറുക്കാന്‍ ചെല്ലം എടുത്തുകൊണ്ടു ചെന്ന് ആശാനുമുമ്പില്‍ വച്ചു കൊടുക്കുകയാണ് അഞ്ചുവയസ്സുകാരിയായ കുഞ്ഞുമാമ്മിയുടെ ജോലി. അത് കുഞ്ഞു മാമ്മി ആഹ്ലാദത്തോടെ ചെയ്തിരുന്നു.

ചെല്ലം കൊണ്ടുചെന്ന് വയ്ക്കുമ്പോള്‍ ആശാന്റെ കണ്ണുകളില്‍ ഗുരുഭൂത നിര്‍വിശേഷമായ ഒരു വാത്സല്യത്തിന്റെ അരുണ കാന്തി കുഞ്ഞുമാമ്മിക്ക് കാണാവുന്നു. മുഖത്ത് ഗൂഢമായൊരു മന്ദസ്മിതവും.

''മകള്‍ മിടുക്കിയാണ് കേട്ടോ...'' ആശാന്‍ അപ്പനോട് ശബ്ദം താഴ്ത്തിപ്പറയും. അത് കുഞ്ഞുമാമ്മി പലപ്പോഴും കേട്ടിട്ടുണ്ട്. അപ്പോഴൊ ക്കെ കുഞ്ഞുമാമ്മിയുടെ മനസ്സ് അഭിമാനത്താല്‍ പുളകിതമാകും.

നമ്പൂരിശ്ശനാശാന് കുഞ്ഞുമാമ്മിയോട് അടരു കളില്ലാത്ത സ്‌നേഹമായി രുന്നു. ആ വാത്സല്യമാണ് ക്രമേണ നിഷ്‌കളങ്കമായ ഗുരുശിഷ്യബന്ധമായി പരിണമിച്ചത്.

ഇപ്പോള്‍ നമ്പൂരിശ്ശനാശാനില്ല. അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍, മനസ്സില്‍ ഒരു എണ്ണഛായാചിത്രം പോലെ ഒളിമങ്ങാതെ കിടപ്പുണ്ട്.

അമ്പത്തെട്ടുവര്‍ഷ ങ്ങള്‍ക്കെങ്കിലും മുമ്പാണ് ആശാന്‍ ഇഹം വെടി ഞ്ഞത്. അദ്ദേഹം കാലത്തിന്റെ മറുതീര ത്തേക്ക് യാത്രയായി. ഒരുപക്ഷെ, അദ്ദേഹം അവിടെ കുട്ടികളെ അരിയിലെഴുതിക്കുകയാവാം.

'ഹരിശ്രീ ഗണപതായേ നമഃ'

എന്നാണ് നമ്പൂരിശ്ശനാശാനെ അവസാനം കണ്ടത്. അമ്പത്തഞ്ചുവര്‍ഷങ്ങള്‍ ക്കെങ്കിലും മുമ്പാണത്. സിസ്റ്റര്‍ മേരി ബനീഞ്ഞ ഇന്നത്തേതുപോലെ ഓര്‍മ്മിക്കുന്നു. നനവണി ഞ്ഞ ആ ഓര്‍മ്മയ്ക്ക് ഇലഞ്ഞിപ്പൂക്കളുടെ സൗരഭ്യം തുളുമ്പുന്നു.

അതും ഒരു മിഥുനാന്ത്യ ത്തിലായിരുന്നു. ഒറ്റപ്പെട്ടു പെയ്യുന്ന ഒരു മിഥുന മഴയ്ക്കിടയിലെ തെളി വാര്‍ന്ന ഒരു സായാഹ്നം. സായാഹ്നവെയില്‍ നീന്തിയാണ് ആശാന്‍ വീട്ടിലേക്ക് വന്നത്.

അപ്പന്‍ മുറ്റത്തെ പോക്കുവെയിലില്‍ ഏതോ കൊത്തുപണിയിലാണ്. കര്‍ഷകനായിരുന്നെങ്കിലും അന്നത്തെ ഗ്രാമീണരുടെ ഇടയില്‍ അഭ്യസ്ഥവിദ്യനും സംസ്‌കാരസമ്പന്നനും കലാനിപുണനുമായിരുന്നു അപ്പന്‍. കൊത്തുപണി കളില്‍ അസാമന്യമായ വൈഭവവുമുണ്ടായിരുന്നു.

ആശാനെത്തുമ്പോള്‍ സ്വന്തമായി നിര്‍മ്മിച്ച മെതിയടിക്ക് പോത്തിന്‍ കൊമ്പില്‍ കടഞ്ഞെടുത്ത കൊരടുകള്‍ മിനുക്കുക യായിരുന്നു അപ്പന്‍.

നാളുകള്‍ കൂടിയാണ് നമ്പൂരിശ്ശനാശാന്‍ വീട്ടിലേക്കെത്തുന്നതെന്ന് അമ്മ പറഞ്ഞു. ''പണ്ടത്തെ പ്പോലെ അപ്പനുമൊത്ത് ചതുരംഗം വയ്ക്കാനൊ ന്നും ആശാനെത്താറില്ല. പ്രായമായിരിക്കുന്നു. അതിന്റെ അസ്‌കിത കളുണ്ട്. എന്നാലും വലപ്പോഴും ഈ പടി കടന്നെത്തും. വന്ന് കയറി യാല്‍ ആദ്യം അന്വേഷിക്കു ന്നത് നിന്നെക്കുറിച്ചാണ്. കുഞ്ഞുമാമ്മി ഇപ്പോള്‍ എവിടെയാണ്...? ടീച്ചറമ്മയായി ഉദ്യോഗം ഭരിക്കുന്നോ എന്നൊക്കെ...''

വര്‍ഷങ്ങള്‍ക്കുശേഷ മാണ് താനും ആശാനെ കാണുന്നത്. അന്ന് താന്‍ കുഞ്ഞുമാമ്മിയോ സിസ്റ്റര്‍ മേരി ബനീഞ്ഞയോ അല്ല. മേരി ജോണ്‍ തോട്ടമാണ്. അധ്യാപികയും കവയത്രി യുമായ മേരി ജോണ്‍ തോട്ടം. കുറവിലങ്ങാട് സ്‌കൂളിലാണ് അന്ന് ജോലി ചെയ്തിരുന്നത്.

സന്യാസാര്‍ഥിനിയായി മഠത്തിലേക്ക് പ്രവേശിക്കാ നുള്ള ഒരുക്കത്തിനായി കുറഞ്ഞൊരു ഇടവേളയില്‍ തോട്ടം വീട്ടിലെക്കിത്തിയ തായിരുന്നു മേരി.

മുറ്റത്തേക്ക് കയറി വരുന്ന ആശാനെ കണ്ട് അപ്പന്‍ ജോലി നിറുത്തി എഴുന്നേറ്റു. എന്നിട്ടകത്തേ ക്ക് വിളിച്ചു പറഞ്ഞു.

''കുഞ്ഞുമാമ്മീ... ദേ ആശാന്‍ വന്നേക്ക്ണൂ...''

ഉമ്മറത്ത് ആശാന് മുമ്പില്‍ കുഞ്ഞുനാളിലേ തെന്നപോലെ മേരി മുറുക്കാന്‍ ചെല്ലം കൊണ്ടുവച്ചു. അപ്പോള്‍ ഇനിയൊരിക്കലും താനിവിടെ ഉണ്ടാവില്ലല്ലോ എന്നൊരു വ്യസനം മേരി അനുഭവിച്ചു.

ആശാന്‍ തലയുയര്‍ത്തി മേരിയെ നോക്കി. ആശാന്റെ മുഖത്ത് പോക്കുവെയില്‍ പോലെ വിളറിയ ഒരു മന്ദഹാസ മുണ്ടായിരുന്നു.

ആശാനോട് എന്തെങ്കിലും സംസാരിക്കണമെന്ന് മേരി ആഗ്രഹിച്ചു. ഇനി രണ്ടു നാളുകളേയുള്ളൂ മഠത്തിലേക്കുള്ള യാത്ര യ്ക്ക് ഒരു യാത്ര പറച്ചില്‍.. പ്രിയ ഗുരുനാഥന്റെ അനുഗ്രഹം...?

പക്ഷെ മേരിക്കതിനാ യില്ല. വാക്കുകള്‍ തൊണ്ട യില്‍ കുരുങ്ങിപ്പോകുന്നു. ഒരു വിടപറച്ചില്‍ തനിക്കാ രോടും വാമൊഴികൊണ്ട് സാധ്യമാകില്ലെന്നു മേരി അറിയുന്നു.

അമ്മ ആശാന് കാപ്പി കൊടുത്തു. പലഹാരവും പക്ഷെ, ആശാന്‍ കാപ്പി കഴിക്കുകയോ വെറ്റിലയില്‍ നൂറു തേക്കുകയോ ചെയ്തില്ല.

ആരുമൊന്നും സംസാരിക്കുന്നില്ല. മൗനത്തിന്റെ ഉത്തരീയം പുതച്ച നിമിഷങ്ങള്‍ ഇഴയുന്നു. പടിഞ്ഞാറ് അന്തിമിനുക്കം മായുന്നു. ഒരു മിഥുനക്കോളിന് ആകാശം കോപ്പു കൂട്ടുക യാണെന്ന് തോന്നുന്നു.

കുറച്ചു നിമിഷങ്ങള്‍ക്കു ശേഷം ആശാന്‍ തന്നെ യാണ് മൗനത്തിന്റെ മൂടുപടം കീറിയത്.

''എന്നാ കുഞ്ഞുമാമ്മീ പടിയിറക്കം...''

പടിയിറക്കം. അങ്ങനെ യൊരു വാക്ക് മേരി ആശാനില്‍ നിന്ന് പ്രതീക്ഷിച്ചില്ല. എങ്കിലും ആ വാക്കിന്റെ ശരമൂര്‍ച്ച മേരി അറിയുന്നുണ്ട്. കാരണം മേരി കവിത കോറുന്നവളാണ്, വിദ്യാ സമ്പന്നയാണ്, അധ്യാപിക യാണ്. വാക്കുകളുടെ അര്‍ഥാന്തരങ്ങള്‍ മേരിക്ക് അറിയാം.

ഒരിക്കലും ആ ചോദ്യം നിരര്‍ഥകമല്ല... എല്ലാ അര്‍ഥത്തിലും താന്‍ തോട്ടം വീടിന്റെ പടിയിറങ്ങുകയാണ്. അത് എന്നേക്കുമായിട്ടാണ്. തോട്ടം തറവാടിന്റെ മാത്രമല്ല ഈ ലോകത്തിന്റെ തന്നെ പടിയിറങ്ങുകയാണ്. ഒരു പിന്‍നടത്തം ഒരിക്കലു മുണ്ടാകില്ല.

തന്റെ ചോദ്യത്തിനു ത്തരം തേടിയിട്ടെന്നവണ്ണം ആശാന്‍ മേരിയെ നോക്കി.

''മറ്റന്നാളാണ്''... മേരി പറഞ്ഞു.

''എല്ലാം കാലേ തീരുമാനിച്ചുറപ്പിച്ചു''...?

''കുഞ്ഞിലേയുള്ള ആഗ്രഹമാണ്...''

''ഉം... അപ്പോഴിത് ദൈവഹിതമാണ്. മനുഷ്യന് തിരുത്താനാ വില്ല''... ആശാന്‍ പറഞ്ഞു നിറുത്തി. പിന്നെ ഈണത്തില്‍ ചൊല്ലി.

വന്ന് ഞാനാ സ്ഥലം കണ്ടനാള്‍ തൊട്ടെനി

ക്കൊന്നുമേയല്ലലില്ലൊ ന്നു കൊണ്ടും,

സര്‍വതും മംഗളം സര്‍വതും സമ്പൂര്‍ണം

സര്‍വതുമാനന്ദം, നിത്യാനന്ദം.

മേരി അമ്പരന്നു പോയി. അവള്‍ വിടര്‍ന്ന കണ്ണുകളോടെ ആശാനെ ഒരു നിമിഷം നോക്കി നിന്നു. ആ മുഖത്തിപ്പോള്‍ മന്ദഹാസത്തിന്റെ പോക്കുവെയിലില്ല.

താനെഴുതിയ ''ഇതല്ലേ പറുദീസ'' എന്ന കവിത യിലെ വരികളാണത്. കൈവിരല്‍ പിടിച്ചു നിലത്തു വിരിച്ച അരിയില്‍ ഹരിശ്രീ ഗണപതായേ നമഃ എന്നെഴുതിച്ച ആദ്യാക്ഷര ഗുരുനാഥന്‍ മാത്രമല്ലി ദ്ദേഹം. പ്രിയ ശിക്ഷ്യയെ എല്ലാ അര്‍ഥത്തിലും മനസ്സിലാക്കുന്ന ഗുരുശ്രേഷ്ഠന്‍.

മേരി അഭിമാനത്തോടും അതിലേറെ വിനയ ത്തോടും തന്റെ ഗുരനാഥനഭിമുഖം നിന്നു.

പക്ഷെ ഈ കവിത ആശാനെവിടുന്നു വായിച്ചു...? രണ്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് ദീപിക പത്രത്തില്‍ അച്ചടിച്ചു വന്നതാണ് ഈ കവിത. ആശാന്‍ ദീപിക വായിക്കാറുണ്ടോ...?

കഴിഞ്ഞ വര്‍ഷം പുറത്തുവന്ന തന്റെ പ്രഥമ പുസ്തകമായ 'ഗീതാവലി യില്‍' പത്താമത്തെ കവിതയായി 'ഇതല്ലേ പറുദീസ'യും സ്ഥാനം പിടിച്ചിട്ടുണ്ട്.

''ആശാന്‍ ഗീതാവലി വായിച്ചിരുന്നോ...?''

പക്ഷെ, മേരി അങ്ങനെ ചോദിച്ചില്ല. ചോദിക്കാതെ തന്നെ ആശാന്‍ പറഞ്ഞു.

''ഗീതാവലി ഞാന്‍ വായിച്ചു. വായിക്കുക മാത്രമല്ല മിക്ക കവിതകളും ഹൃദിസ്ഥമാക്കുകയും ചെയ്തു. എല്ലാ കവിത കളും ഒന്നിനൊന്നു മെച്ചം.''

''എല്ലാറ്റിനും അങ്ങയുടെ അനുഗ്രഹം കൂടി നിദാനമാണ്.''

''ഈ എളിയവന്റെ അനുഗ്രഹവും പ്രാര്‍ഥന യും എപ്പോഴും കുഞ്ഞു മാമ്മിക്കുണ്ട്. അത് ഞാനക്ഷരം കുറിപ്പിച്ച എല്ലാവര്‍ക്കും വേണ്ടിയുണ്ട്. പക്ഷെ, അവരാരും സാഹിത്യ സരണിയിലില്ല. ഉള്ളത് കുഞ്ഞുമാമ്മി മാത്രം. കാരണം കുഞ്ഞുമാമ്മി യില്‍ സരസ്വതി വിളയാടുന്നുണ്ട്.''

''കാപ്പി തണുത്തു പോകും.'' അപ്പന്‍ പറഞ്ഞു. ആശാന്‍ കാപ്പിമൊത്തി.

''തണുത്തിട്ടില്ല.'' ആശാന്‍ പറഞ്ഞു. പിന്നെ വെറ്റിലയില്‍ നൂറു തേച്ചുകൊണ്ടു ചോദിച്ചു.

''പുതിയത് വല്ലതും...?''

മേരി അകത്തേക്കോടി. മേശപ്പുറത്തു നിന്നും മുകള്‍ മൂലതുന്നിയ കടലാസുകളെടുത്തു വന്ന് ആശാന് നേരെ നീട്ടി.

മുറുക്കാന്‍ പുറത്തേക്ക് നീട്ടിത്തുപ്പി ആശാന്‍ കടലാസുകള്‍ വാങ്ങി. കാഴ്ച നരച്ചു തുടങ്ങിയ കണ്ണുകള്‍ വിടര്‍ത്തി വായിക്കാന്‍ തുടങ്ങി. പൂര്‍ത്തിയാക്കിയശേഷം ആശാന്‍ ചോദിച്ചു.

''യാത്രാമൊഴിയാണല്ലേ...?''

മേരി മറുത്തില്ല. വാക്കുകള്‍ കിട്ടാതെ ഗദ്ഗദം മുറ്റിയ മൗനം പുതച്ചു.

''മതി. ഇത് മതി കുഞ്ഞുമാമ്മി. നാളെ ഈ മലയാളം നിന്നെ കവയത്രി എന്നടയാളപ്പെടുത്തും.''

ആശാന്‍ എഴുന്നേറ്റു. അവളുടെ ശിരസ്സില്‍ വലതു കരം വച്ചു.

''നന്നായി വരും.''

അത്രമാത്രം. പകല്‍ മാഞ്ഞിരുന്നു. ആശാന്‍ വീടിനുപുറത്തെ നാട്ടുവെട്ടത്തിലേക്കിറങ്ങി.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org