ഇലഞ്ഞിമരങ്ങള്‍ പൂക്കുമ്പോള്‍ [02]

സിസ്റ്റര്‍ മേരി ബനീഞ്ഞയുടെ ജീവിതത്തിന്റെ സ്വതന്ത്ര ആഖ്യാനം
ഇലഞ്ഞിമരങ്ങള്‍ പൂക്കുമ്പോള്‍ [02]
Published on
  • നോവലിസ്റ്റ്:

  • ഗിരിഷ് കെ ശാന്തിപുരം

  • ചിത്രീകരണം : ബൈജു

അധ്യായം - 02

1928 ജൂലൈ പതിനാറ് ഞായറാഴ്ച. കര്‍മ്മലനാഥ യുടെ തിരുനാള്‍ ദിനം.

പാതിരാക്കോഴിക്കൊപ്പം മേരിയും ഉറക്കമുണര്‍ന്നു. ഉണര്‍ന്ന പാടേ അല്‍പ നേരത്തെ പ്രാര്‍ഥന. അല്‍പനേരത്തേതെങ്കിലും അത് ആഴമുള്ളതായി രുന്നു.

പ്രാര്‍ഥനയുടെ ആഴക്കയങ്ങളില്‍ മേരി കുരിശില്‍ പിടയുന്നവനെ കണ്ടു. അവന്റെ ശിരസ്സിലെ മുള്‍മുടിമുറിവുകളില്‍ നിന്നും രക്തം കിനിയുന്നു. അതില്‍ നിന്ന് ഒരു തുള്ളി രാക്കാറ്റ് പറത്തിക്കൊണ്ടു വന്ന് മേരിയുടെ ഹൃദയ ത്തില്‍ ഇറ്റിച്ചു.

മേരിക്ക് മുറിഞ്ഞു.

അവന്റെ മുറിവുകള്‍ മരണത്തിലേക്കും ഉത്ഥാന ത്തിലേക്കുമുള്ളതായിരുന്നു. അവളുടെ മുറിവുകള്‍ അങ്ങനെയുള്ളതായിരുന്നില്ല. അത് മറ്റൊരു യാത്രാരംഭ ത്തിന്റെ തുടര്‍ച്ചകളുടേതായിരുന്നു.

മേരി തീപ്പെട്ടിയുരച്ച് വിളക്കുകൊളുത്തി. വെളുക്കാന്‍ ഇനിയെത്ര ദൂരം...?

രാവളക്കാന്‍ അവളുടെ പക്കല്‍ മാപിനികളൊന്നു മുണ്ടായിരുന്നില്ല.

പുറത്ത് കാറുണ്ട്. മുറ്റത്തിന്റെ അതിരിലെ നാട്ടുമാവിന്‍ ചില്ലകളില്‍ കാറ്റ് കവിതമൂളുന്നത് കേള്‍ക്കായി.

വിളക്കുനാളം കാറ്റില്‍ ആടിയുലയുന്നു. ഒരു പക്ഷെ, അതണയാനും മതി. മേരി വിളക്കെടുത്ത് ഭിത്തി കാറ്റുമറയായി വച്ചു. പിന്നെ ജാലകത്തിനടുത്ത് ചെന്നു നിന്നു.

മേരിയില്‍ ഒരു ഗദ്ഗതം മുറ്റി. ഈ പുലരുന്ന പകല്‍ തന്റെ വിടപറച്ചിലിന്റേ താണ്. ജനിച്ചു വളര്‍ന്ന വീടിനോടും അപ്പനോടും അമ്മയോടും ബന്ധുമിത്ര ങ്ങളോടും വിടചൊല്ലി അകലുന്ന നിമിഷം. സര്‍വോപരി ഈ ലോകത്തോട്.

''ലോകമേ യാത്ര.''

മേരി മേശയ്ക്കരികിലേക്ക് ചെന്നു. മേശപ്പുറത്ത് മുകള്‍മൂല തുന്നിക്കെട്ടിയ കുറച്ചു കടലാസുകള്‍ ജാലകക്കാറ്റില്‍ വിറകൊ ള്ളുന്നുണ്ട്. കടലാസിലെ നീലമഷിയില്‍ കോറിയ അക്ഷരങ്ങള്‍ മേരിയോട് ശബ്ദിക്കുന്നു...

''മതി. ഇത് മതി. നാളെ മലയാളം നിന്നെ കവയത്രി എന്നടയാളപ്പെടുത്തും...''

ഇന്നലെ സന്ധ്യയ്ക്ക് നമ്പൂരിശ്ശനാശാന്‍ അങ്ങനെ പറഞ്ഞു.

തനിക്കു ചുറ്റും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ലോകത്തോട് മേരി യാത്ര പറയുന്നു. മേരിയെ സംബന്ധിച്ചിടത്തോളം

''ലോകമേ യാത്ര.''

ഇത് കാലത്തിന്റെ കാവ്യനീതി.

കാലത്തിന്റെ ഗതിവിഗതികള്‍ ആര്‍ക്ക് നിയന്ത്രിക്കാനാകും. നിയതിയുടെ നിയോഗങ്ങള്‍ ആര്‍ക്ക് മാറ്റി മറിക്കാനാകും...?

സംഭവിക്കുന്നതെല്ലാം നല്ലതിന്. സംഭവിക്കാനുള്ളതും. ഗീതാവാക്യം മേരിയില്‍ തുളുമ്പുന്നു.

പേര്‍ത്തും പേര്‍ത്തും ആലോചിച്ചുറച്ചതാണ് മേരി. തന്റെ കന്യാലയ പ്രവേശം. അല്ല. അങ്ങനെയൊരു നിയോഗം ദൈവം മേരിയിലേക്കെടുത്തു വച്ചതാണ്.

ബാഹ്യജീവിതത്തിന്റെ വര്‍ണ്ണാങ്കിതമായ നിഴലാട്ടങ്ങളൊന്നും മേരിയെ പിന്‍വിളി വിളിക്കുന്നില്ല. ഒരിക്കലും തരളചിത്തയാകു ന്നില്ല മേരി.

തനിക്ക് മുമ്പിലു ള്ള വഴികളവസാനിക്കുന്നത് കന്യാലയാവൃതിയുടെ കമാനങ്ങളിലാണ്. കമാനം കടന്നുചെന്നാല്‍ പുറം ലോകത്തേക്കുള്ള വാതായനങ്ങള്‍ കൊട്ടിയടയ്ക്കപ്പെടും.

അകത്ത് മറ്റൊരു ലോകമാണ്. ലോകാനുകാരിയായ ജീവിതത്തിന് അവിടെ നിലപാടുതറകളില്ല. കവിതാ കാമിനിക്കും അവിടെ സ്ഥാനമില്ല.

കഥയും കവിതയു മൊക്കെ എഴുതുന്നവരെ അവിശ്വാസികള്‍ എന്നാണ് സാധാരണക്കാര്‍ വിളിച്ചിരുന്നത്. ആരും അവരെ നല്ല മനുഷ്യരായി കണ്ടിരുന്നില്ല.

കഥയും കവിതയു മൊക്കെ എഴുതാനുള്ള സിദ്ധി ഈശ്വരന്റെ അപൂര്‍വ വരദാനം ലഭിച്ചവരിലേ അങ്കുശം പൊട്ടു എന്ന് അധികമാരും തിരിച്ചറിയുന്നില്ല. അതു കൊണ്ട് കന്യകാലയ ത്തിന്റെ ചുവരുകള്‍ക്കകത്ത് തന്റെ പ്രണയിനിയായ കവിതയ്ക്കും സ്ഥാനം നിഷിധം.

അങ്ങനെ ചിന്തിച്ചപ്പോള്‍ മേരിയില്‍ ഒരു വിങ്ങല്‍ അനുഭവപ്പെട്ടു. ഇനി സാഹിത്യകാരിയായ മേരി ജോണ്‍ തോട്ടം ഇല്ല. അത് ഒരു പൂര്‍വാശ്രമ നാമമായി പരിണമിക്കുന്നു. നാളെ മുതല്‍ മേരി ജോണ്‍ തോട്ടം സന്യാസാര്‍ഥിനിയാണ്.

ഇനി സഹനത്തിന്റെ മഹാമേരുവിലൂടെയാണ് യാത്ര. ത്യാഗത്തിന്റെ, അനുസരണത്തിന്റെ, ഉപവിപ്രാര്‍ഥനകളുടെ കനല്‍ വഴികളിലൂടെയുള്ള മഹായാനം. അവിടെ കവിത ഒരിക്കലും തനിക്ക് പാഥേയമാകുന്നില്ല.

അവിടെ കവിതയുടെ കനല്‍ത്തുള്ളികള്‍ ഇറുകയില്ല. ഇലഞ്ഞിമരക്കൊമ്പില്‍ ഇനി പൂങ്കുയില്‍ പാടുകയില്ല.

'ലോകമേ യാത്ര' മേശപ്പുറത്തുവച്ച് മേരി ജാലകത്തിനടുത്തേക്ക് ചെന്നു. പുറത്ത് ഇരുട്ടിന്റെ മഹാവപിനജഡ കെട്ടിക്കിടക്കുന്നു.

കാറ്റ് മാത്രം കവിത മന്ത്രിക്കുന്നുണ്ട്. കാറ്റ് മൂളുന്നത് 'ലോകമേ യാത്ര'യാണോ?

തന്റെ കന്യാലയ പ്രവേശന തീരുമാനത്തിനു പിന്നില്‍ ചില കാരണങ്ങ ളുണ്ടെന്ന് ആളുകള്‍ കല്‍പിച്ചു കൂട്ടുന്നു. കഥകളുടെ ഒരു ചെറുകാറ്റ് മേരിക്കു ചുറ്റും പതിഞ്ഞു വീശുന്നു. അത് മേരി അറിയുന്നുണ്ട്.

പ്രണയനൈരാശ്യമാണത്രേ മേരി ജോണ്‍ തോട്ടത്തിന്റെ കന്യാലയ പ്രവേശത്തിനു പിന്നില്‍. അല്ലെങ്കില്‍ പിന്നെ ഇങ്ങനെയൊരു തീരുമാന ത്തിന് ഹേതുവെന്ത്....?

''സൗന്ദര്യമില്ലാഞ്ഞിട്ടാ ണോ...?''

മേരി സുന്ദരിയും സൗമ്യവതിയുമായിരുന്നു.

''സമ്പത്തില്ലാഞ്ഞിട്ടാ ണോ...?''

തോട്ടം കുടുംബത്തിന്റെ ശാഖകളിലും ഉപശാഖകളിലും സാധാ രണക്കാരും സമ്പന്നരുമായ ഒരുപാട് കുടുംബങ്ങളുണ്ട്. മേരിയുടെ കുടുംബം സമ്പന്നമായിരുന്നു.

''വിദ്യാഭ്യാസമോ ഉദ്യോഗമോ ഇല്ലാഞ്ഞി ട്ടാണോ...?''

മേരി ഉദ്യോഗസ്ഥയും വിദ്യാസമ്പന്നയുമായിരുന്നു.

അപ്പോള്‍ സംഗതി അതുതന്നെ. പ്രണയനൈ രാശ്യം. അങ്ങനെ ദോഷൈകദൃക്കുകള്‍ വിശ്വസിച്ചുറച്ച് കൃതാര്‍ഥരാകുന്നു.

'ലോകമേ യാത്ര' അച്ചടിമഷി പുരണ്ട് പുറ ത്തു വന്നാല്‍ ആളുകളുടെ അടക്കം പറച്ചിലുകള്‍ക്ക് ആക്കം കൂട്ടുകയേ ഉള്ളൂ എന്ന് മേരിക്കറിയാം. എന്നാലും വായനക്കാരില്‍ ചിലരെങ്കിലും 'ലോകമേ യാത്ര'യിലെ മൃത്യുബോധ ത്തിന്റെ സ്ഫുലിംഗങ്ങള്‍ തിരിച്ചറിയാതിരിക്കുമോ...?

നാളിതുവരെ ഒരു പുരു ഷനും മേരിയുടെ പ്രണയ ത്തിന്റെ കാറ്റേല്‍ക്കാന്‍ ഭാഗ്യം സിദ്ധിച്ചിട്ടില്ല. അവളുടെ പ്രണയം കവിത യോടും സന്യാസത്തോടും മാത്രമായിരുന്നു.

ഒരു പക്ഷെ, അതറിയുന്ന വര്‍ തന്റെ വീട്ടിലുള്ളവര്‍ മാത്രവും.

''ആളുകളെന്തും പറയ ട്ടെ. നീ നിന്റെ വഴികളി ലൂടെ മാത്രം സഞ്ചരിക്കുക...''

അങ്ങനെ മേരിയോടു പറഞ്ഞത് അവളുടെ കൊച്ചച്ചനാണ്. അമ്മയുടെ സഹോദരനെയാണ് മേരി കൊച്ചച്ചന്‍ എന്ന് വിളിച്ചി രുന്നത്. കെ ചുമ്മാര്‍ പാട്ടശ്ശേരില്‍ എന്നാണ് കൊച്ചച്ചന്‍ അറിയപ്പെട്ടിരുന്നത്. ആ പേരില്‍ അദ്ദേഹം കവിതകളെഴുതി യിരുന്നു.

അദ്ദേഹമിപ്പോള്‍ വൈദികനാണ്. റവ. ഫാ. സൈമണ്‍ സി ഡി. നസ്രാണി മാസികയുടെ പത്രാധിപന്‍.

കൊച്ചച്ചനുമായുള്ള ആത്മബന്ധം പൂര്‍വജന്മ സിദ്ധമാണെന്ന് മേരി വിശ്വസിക്കുന്നു. അതു കൊണ്ടുതന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ മേരിക്ക് അത്താണിയായി.

രാത്രി ഇരുട്ടിന്റെ മഹാവിപിനത്തിലൂടെ ഞെരിഞ്ഞിവയുന്നു. ആകാശച്ചെരുവില്‍ അഗ്ര സന്ധ്യയുടെ തുടിപ്പുകളൊന്നും കാണായില്ല. കരിയോലപോലെ ചുറ്റി കിടപ്പാണാകാശം.

കര്‍ക്കിടകാരംഭമാണ്. ഇന്നലെയും മിനിയാന്നും മഴ തിമിര്‍ത്ത് പെയ്തു. ഈ രാത്രിയാണ് മഴക്കൊരല്‍പം ഇടമുറിച്ചിലുണ്ടായത്.

ആഗതമാകുന്ന പകലും തെളിഞ്ഞതാകണമെന്നില്ല. അതുകൊണ്ടാണ് കുറവിലങ്ങാട് മഠത്തിലേക്കുള്ള യാത്ര കാളവണ്ടിയിലാകാ മെന്ന് അപ്പന്‍ തീരുമാനിച്ചത്. അത് നന്ന് എന്ന് മേരി കണ്ടു.

ഒപ്പം കൊണ്ടുപോകാന്‍ കാര്യമായിട്ടൊന്നുമില്ല. ഒരു ചെറിയ ഇരുമ്പുപെട്ടി. രണ്ടു മൂന്ന് ജോടി വസ്ത്ര ങ്ങള്‍. വളരെ കുറച്ചു പുസ്തകങ്ങള്‍. ചില മാസികകള്‍, പത്രത്താളു കള്‍. പത്രത്താളുകളും മാസികകളും മേരി ജോണ്‍ തോട്ടത്തിന്റെ കവിതകള്‍ സംവഹിക്കുന്നവ.

എവിടെയോ ഒരു കോഴികൂവി. വെളുക്കാന്‍ ഇനി അധികനേരമുണ്ടാ വില്ലെന്ന് മേരി നിനച്ചു. കടവേലിത്തോടും മുതുകുളം പാടവും കടന്നുവരുന്ന കാറ്റില്‍ ഈറനുണ്ട്. മഴ വീണ്ടും പെയ്‌തേക്കും.

ഇനി എന്നാണ് പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ദേവാലയ ത്തില്‍ ഒരു ബലിയര്‍പ്പണം കാണാന്‍ ഇടവരികയെന്ന് മേരിക്ക് നിശ്ചയം പോര.

ഇലഞ്ഞിമരങ്ങള്‍ പൂക്കുന്ന കാലം മേരിക്ക് പ്രിയപ്പെട്ടതാണ്. എവിടെ യും മദിപ്പിക്കുന്ന സുഗന്ധ മായിരിക്കും. ഇലഞ്ഞിമര ങ്ങളാല്‍ സമ്പന്നമായതു കൊണ്ടാകാം പൂര്‍വസൂരി കള്‍ ഈ ഗ്രാമത്തിന് ഇലഞ്ഞിയെന്ന് പേരു കോറിയത്.

വീട് ഉണര്‍ന്നു തുടങ്ങിയിരിക്കുന്നു. ഉണര്‍ന്നാലുടനെയുള്ള പ്രാര്‍ത്ഥന തോട്ടംവീട്ടില്‍ നിര്‍ബന്ധമാണ്. അത് മൗന പ്രാര്‍ത്ഥനയൊന്നു മല്ല. ഉച്ചത്തിലുള്ളതാ കണം. കുട്ടികളുടെ പ്രാര്‍ത്ഥന കേട്ടുവേണം വീടും തൊടിയും ഉണ രാന്‍ - അത് വല്യമ്മയുടെ ആജ്ഞയാണ്.

പക്ഷെ, മേരിയുടെ കാര്യത്തില്‍ മാത്രം വല്യമ്മ അതിനിഷ്‌കര്‍ഷ കാണി ച്ചിരുന്നില്ല. പഠിപ്പുള്ള പെണ്ണായതുകൊണ്ടാകാം. അല്ലെങ്കില്‍ പ്രാര്‍ഥനാ കാര്യങ്ങളിലും വിശ്വാസ കാര്യങ്ങളിലും മേരി അലംഭാവം കാണിക്കില്ല എന്ന നിശ്ചയം കൊണ്ടാകാം.

ഉണര്‍ന്നാലുടനെയുള്ള പ്രാര്‍ഥന ആഗതമാകുന്ന പകലിനെ കീഴ്‌പ്പെടുത്താ നുള്ള കരുത്ത് നമുക്ക് തരുമെന്നാണ് വല്യമ്മ യുടെ ഒന്നാം പ്രമാണം.

പുറത്ത് മഴ ഇപ്പോഴും ചാറുകയാണ്. തൊടിയിലെ മരങ്ങളുടെ മറപറ്റി പുലരിവെട്ടം മടിച്ചു നില്‍ക്കുന്നു. മഴ തോരാനും പകല്‍ പ്രസന്നമാകാനും വഴിയില്ല.

മേരി കുളിച്ചുവന്നു. വസ്ത്രം മാറി. അപ്പോഴേക്കും അമ്മ അവള്‍ക്ക് മധുരം ചേര്‍ത്ത കാപ്പി കൊടുത്തു. കാപ്പി വാങ്ങുമ്പോള്‍ മുറിക്കുള്ളിലെ വിളക്കുവെട്ടത്തില്‍ മേരി കണ്ടു. അമ്മയുടെ മുഖം പ്രസന്നമല്ല. കണ്ണുകള്‍ സജ്ജലങ്ങളാണ്. അമ്മ ക്കെന്ത് പറ്റിയെന്ന് മേരി ചോദിച്ചില്ല. താന്‍ അകന്ന് പോകുന്നതിലുള്ള വ്യസന മാണെന്ന് മേരിക്കറിയാം.

അപ്പന്‍ തയ്യാറായിക്കഴിഞ്ഞിരുന്നു. വല്യമ്മയും. ഇളയ കുട്ടികള്‍ വീട്ടിലു ള്ളതുകൊണ്ട് അമ്മ രണ്ടാം കുര്‍ബാനയ്ക്കായി സമയം കുറിച്ചു.

അപ്പന്‍ കുട നിവര്‍ത്തി മുറ്റത്തേക്കിറങ്ങി. എന്നിട്ട് തിരിഞ്ഞുനിന്ന് പറഞ്ഞു.

''കുഞ്ഞുമാമ്മി കുര്‍ബാനയ്ക്ക് നേരം പോകും.''

വല്യമ്മയും മേരിയും മഴയിലേക്കിറങ്ങി. അപ്പന്‍ മുന്‍പേയും വല്യമ്മയും മേരിയും ഒരു കുടക്കീഴില്‍ പിന്‍പേയും മഴ പകുത്തു.

വഴിയിലാകെ ചെളി വെള്ളമാണ്. കണങ്കാല്‍ മൂടുന്ന ചെളിവെള്ളം നീന്തുമ്പോള്‍ ഒരു കൊച്ചു കുട്ടിയെ എന്ന പോലെ മേരിയെ ചേര്‍ത്ത് പിടിച്ചു കൊണ്ട് വല്യമ്മ പറഞ്ഞു.

''സൂക്ഷിച്ചു നടക്ക് കുഞ്ഞുമാമ്മി. വഴിയില്‍ കുഴികള്‍ കാണും.''

മേരി സൂക്ഷ്മതയോടെ വല്യമ്മയോടൊപ്പം പാദങ്ങള്‍ പറിച്ചു കുത്തി. വല്യമ്മയുടെ ഇടതുകരം മേരിയെ ചുറ്റിപ്പിടിച്ചിരുന്നു. കാവല്‍മാലാഖ തന്നെ ചേര്‍ത്തുപിടിക്കും പോലെ യാണ് മേരിക്കപ്പോള്‍ തോന്നിയത്.

മേരി ഇടറിപ്പോയി. ഇനി ഈ സ്‌നേഹം ഇല്ല. ആശ്രമാവൃതിക്കുള്ളില്‍ രക്തബന്ധങ്ങള്‍ക്കോ സ്‌നേഹബന്ധങ്ങള്‍ക്കോ ഇടമില്ല.

പള്ളിയില്‍ പതിവ് തിരക്കുണ്ടായിരുന്നില്ല. മഴ തന്നെ കാരണം. അതു കൊണ്ട് തിരക്കില്‍പ്പെടാ തെ കുര്‍ബാന കാണാനും കൊള്ളാനും കഴിഞ്ഞു.

കുര്‍ബാന കഴിഞ്ഞ് പള്ളിമുറ്റത്തെ മഴയില്‍ വികാരിയച്ചനെ കാത്തു നിന്നു. കുര്‍ബാനക്കുപ്പായ ങ്ങള്‍ അഴിച്ചുവച്ച് അച്ചന്‍ സങ്കീര്‍ത്തിയില്‍ നിന്ന് പുറത്ത് വന്നു. അദ്ദേഹം ചൂടിയിരുന്ന വലിയ കുടയില്‍ മഴ വീണു ചിന്നുന്നു.

അച്ചന്‍ അടുത്തുവന്നപ്പോള്‍ അവര്‍ സ്തുതി ചൊല്ലി. അതേറ്റുവാങ്ങി അച്ചന്‍ ചോദിച്ചു.

''ഇന്നല്ലേ മേരി മഠത്തിലേക്ക്?...''

''അച്ചനെ കണ്ട് യാത്ര പറയാന്‍ വന്നതാണ്.'' മേരി പറഞ്ഞു. പിന്നെ വികാരിയച്ചന്റെ പാദം തൊട്ടുവണങ്ങി.

''നല്ലത് വരും. നല്ലതേ വരൂ.'' അച്ചന്‍ മേരിയുടെ ശിരസില്‍ കൈവച്ചു.

ഇപ്പോള്‍ ചെയ്യുന്നത് കര്‍ക്കിടകമഴയല്ല. അനുഗ്രഹങ്ങളുടെ ശലഭമഴയാണെന്ന് മേരിക്ക് തോന്നി.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org