![ഇലഞ്ഞിമരങ്ങള്‍ പൂക്കുമ്പോള്‍ [03]](http://media.assettype.com/sathyadeepam%2F2025-05-02%2Fqen4rgn0%2Filanji-pukkumbol-03.jpg?w=480&auto=format%2Ccompress&fit=max)
നോവലിസ്റ്റ്:
ഗിരിഷ് കെ ശാന്തിപുരം
ചിത്രീകരണം : ബൈജു
അധ്യായം - 03
പള്ളിയില്‍ നിന്ന് വീടെത്തുമ്പോള്‍ വീട് നിറയെ ആളുകള്‍. അയല്‍ക്കാര്‍, ബന്ധു ജനങ്ങള്‍, അപൂര്‍വം ചില സഹപാഠികള്‍.
അമ്മ എല്ലാവരേയും സല്‍ക്കരിക്കാനുള്ള തത്രപ്പാടിലാണ്. അയല്‍ സ്ത്രീകളില്‍ ചിലര്‍ അമ്മയുടെ സഹായത്തിനുണ്ട്.
മേരി എല്ലാവരോടും കുശലം പറഞ്ഞ് പ്രാര്‍ഥന ചോദിച്ച് മുറിയിലേക്ക് നടന്നു. മുറിയില്‍ തനി ക്കുള്ള പെട്ടിയില്‍ വസ്ത്ര ങ്ങള്‍ അടുക്കിവച്ചിരി ക്കുന്നു. അമ്മയാകണം. അമ്മ എല്ലാ കാര്യങ്ങളിലും കരുതലുള്ള ആളാണ്.
പക്ഷെ, മേരി മഠത്തി ലേക്ക് കൊണ്ടുപോകാ നാഗ്രഹിച്ച പുസ്തക ങ്ങളും പത്രമാസികകളും അമ്മ തൊട്ടില്ല. മേരി അതും ഭദ്രമായി അടുക്കി വച്ചു. മഠത്തില്‍ ഇതൊക്കെ സ്വീകാര്യമാണോ എന്ന് നിശ്ചയം പോര. എങ്കിലും മേരി അങ്ങനെ തന്നെ ചെയ്തു.
അപ്പോഴാണ് മേരിയുടെ സഹോദരന്‍ പീറ്റര്‍ മുറിയിലേക്ക് വന്നത്. വന്നപാടെ അന്നത്തെ ദീപികപ്പത്രം മേരിക്ക് നീട്ടിക്കൊണ്ടു പറഞ്ഞു.
''തൊറന്ന് നോക്ക്.''
മേരി ആകാംക്ഷയോടെ പത്രം തുറന്നു. ഒരു മിന്നല്‍ മേരിയിലൂടെ കടന്നു പോയി. ഒരു കടല്‍ അവളുടെയുള്ളില്‍ തിരതല്ലി.
'ലോകമേ യാത്ര' അച്ചടിമഷി പുരണ്ടിരിക്കു ന്നു. അതും ഈ ദിവസം തന്നെ. മേരിക്ക് സത്യമോ മിഥ്യയോ എന്ന് തിരിച്ചറി യാന്‍ കഴിഞ്ഞില്ല.
എന്തുകൊണ്ടോ മേരി യുടെ മനസ്സ് ഒരു വ്യാകുലം അനുഭവിച്ചു. വരചൊല്ലിക്കൊണ്ടുള്ള വിടപറച്ചിലാണ് താന്‍ 'ലോകമേ യാത്ര'യിലൂടെ ലോകത്തോടു നിര്‍വഹി ച്ചത്. പക്ഷെ, മറ്റൊരു ലോകത്തോട്, മേരി ജോണ്‍ തോട്ടത്തിനല്ല കുഞ്ഞുമാമ്മിക്ക് വിട പറയേണ്ടതുണ്ട്.
അത് കുഞ്ഞുമാമ്മി ജനിച്ചുവളര്‍ന്ന തോട്ടം വീടിനോടാണ്. തന്നെ ലാളിച്ചു പോറ്റിയ അപ്പ നോടും അമ്മയോടുമാണ്. സഹോദരങ്ങളോട്, ബന്ധു ജനങ്ങളോട്, വീട്ടുതൊടി യിലെ മരങ്ങളോട്, മരച്ചില്ല കളിലെ കിളിക്കൂട്ടങ്ങളോട്, നിത്യസുഗന്ധിയായ ഇല ഞ്ഞി എന്ന ഗ്രാമത്തിനോട്. എല്ലാറ്റിനുമുപരിയായി തന്നെ സ്‌നേഹം കൊണ്ടു പൊതിഞ്ഞു സൂക്ഷിച്ച വല്യമ്മയോട്.
ചിതറിയ ഒരു മനസ്സായി രുന്നു മേരിക്കപ്പോള്‍. മരണാസന്നമായ ഒരു ആത്മാവ് ലോകത്തോട് വിട പറയാനൊരുങ്ങുന്നു. എല്ലാ സ്വപ്നങ്ങളും സന്തോഷങ്ങളും ഇവിടെ ഉറയുരിഞ്ഞു കളയുന്നു.
''കുഞ്ഞുമാമ്മീ...'' മുറിയില്‍ വാതില്‍ക്കല്‍ വന്നു നിന്ന് അമ്മ വിളിച്ചു. മേരിയുടെ വ്യഥിതചിന്ത കള്‍ക്ക് ചരട് പൊട്ടി.
''എന്തെങ്കിലും വന്ന് കഴിക്ക് പുറപ്പെടാനുള്ള സമയമാകുന്നു.''
പുറത്ത് പ്രകൃതി ഇപ്പോഴും തെളിഞ്ഞതല്ല. മൂടിക്കുത്തി നില്‍ക്കുന്നു. മഴ ചാറുന്നുണ്ട്. നനഞ്ഞ് മുഷിഞ്ഞ പകലാണ്.
അമ്മയും അങ്ങനെ തന്നെ. മൂടിക്കുത്തി നില്‍ക്കുന്നു. അമ്മയുടേ തെന്നല്ല തോട്ടം വീട്ടിലെ എല്ലാവരുടേയും മുഖങ്ങളും മനസ്സും അങ്ങനെ തന്നെ. എല്ലാവ രും ഒരു വേര്‍പിരിയലിന്റെ കയ്പ് അനുഭവിക്കുന്നുണ്ട്.
നിമിഷങ്ങള്‍ ഇഴയുന്നു. ഹൃദയത്തില്‍ നിന്ന് ഒരു മരണഘടികാരത്തിന്റെ നേര്‍ത്ത സ്പന്ദനം കേള്‍ക്കാം.
സാവധാനം വളരെ സാവധാനം മേരി തന്റെ ഹൃദയത്തെ കൈപ്പിടിയി ലൊതുക്കുന്നു. അവള്‍ സത്യദര്‍ശനത്തിന്റെ ഏഴാം വാതിലിലൂടെ കടന്നു പോകുന്നു.
എല്ലാം കാലേ തീരുമാനിച്ചുറച്ചതാണ്. ഒന്നും ആകസ്മികമല്ല. പിന്നെന്തിന് വെറുതെ വ്യാകുലം...?
എവിടെനിന്നോ ഒരു നക്ഷത്രവെളിച്ചം മേരിയി ലേക്ക് സന്നിവേശിക്കുന്നു. അവളുടെ ചുണ്ടുകളില്‍ ജപമാല മണികള്‍ ഉരുക്കഴി യുന്നു. അവള്‍ സമചിത്തയായി മൂര്‍ത്തീഭവിക്കുന്നു.
ഇപ്പോള്‍ അലൗകിക മായ ഒരാനന്ദമാണ് മേരി അനുഭവിക്കുന്നത്. എന്തെ ന്നാല്‍ അവളുടെ ചിരകാ ലാഭിലാഷം പൂവണിയാന്‍ പോകുന്നു.
അവളുടെ യാത്ര ദൈവത്തിന്റെ ഉദ്യാനത്തി ലേക്കാണ്. അതുളവാക്കു ന്ന നിര്‍വൃതി ആരറിയുന്നു.
കുഞ്ഞുമാമ്മി എന്നുള്ള നീട്ടിവിളി പിന്നേയും വന്നു. ഇക്കുറി വല്യമ്മച്ചി യാണ്. മേരി ലോകമേ യാത്ര മുദ്രിതമായ പത്രം മടക്കി പെട്ടിയില്‍വച്ചു. വല്യമ്മയുടെ മുറിയിലേക്ക് ചെന്നു.
പള്ളിയില്‍ പോയി വന്നപാടെയാണ് വല്യമ്മ. വസ്ത്രം പോലും മാറിയി ട്ടില്ല. മേരി വല്യമ്മയ്ക്കു മുമ്പില്‍ ചെന്നു നിന്നു. അവര്‍ മേരിയെ കട്ടിലില്‍ തന്നോട് ചേര്‍ത്തിരുത്തി.
''കുഞ്ഞുമാമ്മി എന്തേലും കഴിച്ചോ...?''
''കഴിക്കാം.'' മേരി പറഞ്ഞു.
വല്യമ്മയ്ക്ക് എന്തോ തന്നോട് പറയാനുണ്ടെന്ന് മേരിക്ക് തോന്നി. മൗന ത്തിന്റെ കനം തൂങ്ങിയ നിമിഷങ്ങള്‍ അവര്‍ക്കിട യില്‍ അലകൊണ്ടു. അല്‍പം കഴിഞ്ഞ് മേരി ചോദിച്ചു.
''എന്താ വല്യമ്മച്ചി...''
''കുഞ്ഞുമാമ്മി പോണത് കാണാന്‍ ഞാന്‍ ഉമ്മറത്തേക്കില്ല.''
മേരിയുടെ നിയന്ത്രണ ങ്ങളറ്റു. അവള്‍ വിതുമ്പിപ്പോയി. അവള്‍ വല്യമ്മയെ ഗാഢം പുണര്‍ന്നു. വല്യമ്മയുടെ ഗന്ധം അവള്‍ ഉള്ളിലേക്കെടുത്തു. വല്യമ്മയുടെ ഗന്ധം സ്‌നേഹത്തിന്റെ ഗന്ധമാണ്.
വല്യമ്മ അവളുടെ മൂര്‍ദ്ധാവില്‍ ചുംബിച്ചു. നെറ്റിയില്‍ ഒരു മഞ്ഞുമുദ്ര പതിയുന്നു. മേരിക്ക് പൊള്ളി. പിന്നെ അവിടെ നിന്നില്ല. തന്റെ മുറിയിലേ ക്ക് പോയി.
ഒരാവിപ്പുര പോലെയാ യിരുന്നു മനസ്സ്. ആഗത മാകുന്ന നിമിഷങ്ങളെ എങ്ങനെ മറികടക്കും... അവള്‍ക്ക് നിശ്ചയമുണ്ടാ യിരുന്നില്ല. ഒട്ടുനേരം അവള്‍ കണ്ണുകളടച്ച് മനമടക്കി. നിശ്ചലം നിന്നു.
അടുക്കളിയില്‍ നിന്ന് അമ്മയുടെ വിളി വീണ്ടും വന്നു. അവള്‍ അവിടേക്ക് ചെന്നു. എന്തെങ്കിലും കഴിച്ചെന്നു വരുത്തി. തിരിച്ചുവന്ന് പെട്ടിയടക്കാന്‍ തുടങ്ങിയപ്പോഴാണ് കണ്ടത്. മേശപ്പുറത്ത് തന്റെ പ്രിയപ്പെട്ട പേന.
'പള്ളിത്താരാട്ടും' 'പ്രഭാവതി'യുമെഴുതിയ പേന. സായാഹ്നത്തിലെ ഏകാന്ത യാത്ര വാര്‍ന്ന പേന. ലേകമേ യാത്രയ്ക്ക് പിറവി നല്കിയ പേന.
''എന്ത് ചെയ്യണം...?''
തന്റെ പ്രിയപ്പെട്ട പേനയ്ക്ക് ആശ്രമാവൃതിയില്‍ സ്ഥാനമെന്ത്?''
ലോകത്തെ ഉപേക്ഷി ക്കാനാണ് തന്റെ യാത്ര. ആ യാത്രയില്‍ നീ കൂടെപ്പോരുന്നതെന്തിന്...?
മേരിയുടെ മുമ്പില്‍ ഒരു ത്രാസിന്റെ രണ്ടു തട്ടുകള്‍ കിടന്നാടുന്നു. ഒരു തട്ടില്‍ സന്യാസത്തിന്റെ സഹന സൂര്യന്‍. മറുതട്ടില്‍ മഞ്ഞുടയാടയണിഞ്ഞ കാവ്യദേവത.
സന്യാസത്തിന്റെ തട്ടാണ് താഴ്ന്ന് നില്‍ക്കുന്നത്. എങ്കിലും മേരിക്ക് കാവ്യാംഗനയെ ഉപേക്ഷിക്കാന്‍ മനസ്സു വരുന്നില്ല. കവിത്വം അവളുടെ രക്ത ത്തില്‍ ലയം കൊണ്ടിരിക്കുന്നു. സന്യാസം പോലെ തന്നെ കവിതയും മേരിയില്‍ ദൈവനിവേശിത മാണ്. ഒരു കൂനന്‍ മേരിയുടെയുള്ളില്‍ തിളങ്ങുന്നു.
നിരന്തരം പിരിഞ്ഞിടാതെ സഞ്ചരിച്ച പേനയേ
വരുന്നതെന്തിനിന്ന് യെന്നോടൊത്തുനീ, മടങ്ങുക
പരസ്യജീവിതത്തിലാശ യുള്ള നീയടങ്ങിയ-
ങ്ങിരിക്കുമോ പ്രശാന്ത മായ യാരംശ്രമത്തിനുള്ളിലായ്...?
മുറ്റത്തിന് താഴെ കാളവണ്ടിയെത്തിയിരിക്കുന്നു. മേരി പേന പെട്ടിയില്‍ വച്ചടച്ചു.
തനിക്കുള്ള സമയമായിരിക്കുന്നു. വീടാകെ നിശ്ശബ്ദത പുതച്ച് നില്‍ ക്കുന്നു. ആരും മിണ്ടുന്നില്ല. പുറത്ത് മഴപോലും ശബ്ദമില്ലാതെയാണ്.
മേരി ഓരോരുത്തരോ ടായി യാത്ര ചോദിക്കുന്നു. എല്ലാവര്‍ക്കും വിട.
അവള്‍ കുട നിവര്‍ത്തി മുറ്റത്തേക്കിറങ്ങി. വണ്ടിക്ക് സമീപം ചെന്ന് തിരിഞ്ഞു നോക്കി.
അഹോ മനംതകര്‍ന്ന് നിശ്വസിച്ചുമെയ് തളര്‍ന്നിതാ...
മഹിതലത്തില്‍ വീണു കേണിടുന്നു മജ്ജനിത്രിയാല്‍
സഹോദരങ്ങള്‍ കണ്ണീര്‍ പൊഴിച്ചിടുന്നു ഭൂമിയില്‍
മഹാശയന്‍ പിതാവ് കൈപതിച്ചിടുന്നു മാറിലും.
മേരി വണ്ടിക്ക് നേരെ തിരിഞ്ഞു. അപ്പോള്‍ അവളുടെ മനസ്സ് മന്ത്രിച്ചു.
'ലോകമേ യാത്ര...'
* * * * *
സിസ്റ്റര്‍ മേരി ബനീഞ്ഞ യുടെ ഓര്‍മ്മമരങ്ങളുടെ ചില്ലകളടര്‍ന്നത് വളരെ പെട്ടെന്നാണ്. ആരോ തൊട്ടുണര്‍ത്തുകയായിരുന്നു. ബനീഞ്ഞാമ്മ തലതിരിച്ചു നോക്കുമ്പോള്‍ സിസ്റ്റര്‍ ഗെരോത്തിയാണ്. ഒരു ഗ്ലാസ് കാപ്പി നീട്ടിക്കൊണ്ട് സിസ്റ്റര്‍ ഗെരോത്തി ബനീഞ്ഞാമ്മയ്ക്കു നേരെ വിടര്‍ന്ന് ചിരിച്ചു.
ബനീഞ്ഞാമ്മ കാപ്പി വാങ്ങി അഴികളില്ലാത്ത ജാലകപ്പടിയില്‍ വച്ചു. അല്‍പം ചൂടാറട്ടെ.
പുറത്ത് ഇപ്പോഴും മഴനൂലുകള്‍ പെയ്തിറങ്ങുന്നു. മിന്നലോ മുഴക്ക ങ്ങളോ ഇല്ലാതെ നിശ്ശബ്ദ മായാണ് മഴപ്പെയ്ത്ത് കാറ്റുമാത്രം ചിറകുകള്‍ വീശിയെത്തുന്നുണ്ട്. കാറ്റ് സുഖദമായിരുന്നു. നേരിയ കുളിരു വിതറുന്നു.
സിസ്റ്റര്‍ മേരി ബനീഞ്ഞ ഒന്നെഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. പറ്റുന്നില്ല. മനസ്സു പോലെ തന്നെ ശരീരവും. അത്രയ്ക്കങ്ങട് വഴങ്ങുന്നില്ല. സന്ധിബന്ധങ്ങള്‍ ക്കെല്ലാം വേദനയുണ്ട്. ശരീരത്തിന് പ്രായത്തിന്റെ അസ്‌ക്യതയുണ്ട്. പോരാട്ടത്തിന് വാതത്തിന്റെ ദോഷവും.
കുറച്ചുകാലം നിരവത്ത് ഗോപാലന്‍ വൈദ്യരുടെ ഹോമിയോ ഗുളികകളായി രുന്നു പഥ്യം. പക്ഷെ, ഫലമൊന്നും കണ്ടില്ല. പിന്നെയാണ് കുഴിക്കണ്ടത്തില്‍ നാരായണന്‍ വൈദ്യരുടെ എണ്ണയും കുഴമ്പും കഷായവുമൊക്കെ ഉപയോഗിച്ചു തുടങ്ങിയത്. അതും കാര്യമായ ഗുണം കാണിക്കുന്നില്ല.
കുറ്റം മരുന്നിന്റേതല്ല. പ്രായത്തിന്റേതാണ്. എണ്‍ പത്തഞ്ചിലേക്കെത്തുന്നു. ജീവവൃക്ഷത്തിന്റെ ഒരില കൂടിക്കൊഴിയാന്‍ പാക മാകുന്നു.
''എഴുന്നേല്‍ക്കണോ... ഞാന്‍ സഹായിക്കാം...'' സിസ്റ്റര്‍ ഗെരോത്തി പറഞ്ഞു.
''വേണ്ട കുറച്ചുനേരം കൂടി ഇവിടെയിരിക്കാം...'' ബനീഞ്ഞാമ്മ ബന്ധപ്പെട്ട് ഒന്നിളകിയിരുന്നു.
''സിസ്റ്റര്‍ ഉറങ്ങുകയായി രുന്നോ...? മുമ്പ് വന്നു നോക്കുമ്പോള്‍ അങ്ങനെ തോന്നി. ഉണര്‍ത്തേണ്ട എന്ന് കരുതി...''
താന്‍ ഉറങ്ങുകയായിരു ന്നോ...? അല്ലേയല്ല. മഴ നുകര്‍ന്നിരിക്കുകയായിരുന്നു. ഇടയ്‌ക്കെപ്പോഴോ പോയ കാലത്തിന്റെ സൂര്യകാന്ത ത്തെളിമയില്‍ മനസ്സുടക്കി പ്പോയി. അത്രതന്നെ.
''ഞാന്‍ മഴ കാണുക യായിരുന്നു. സിസ്റ്ററേ... ഉറങ്ങുകയായിരുന്നില്ല.''
''മഴ കാണുകയായിരു ന്നെന്നോ...? അതിലെന്തിരിക്കുന്നു ഇത്ര കാണാന്‍...?'' സിസ്റ്റര്‍ ഗെരോത്തി ചോദിച്ചു. പിന്നെ ബനീഞ്ഞാമ്മ യ്ക്കടുത്തേക്ക് ഒരു കസേര വലിച്ചിട്ടിരുന്നു.
''സിസ്റ്റര്‍ ഇവിടെയിരുന്ന് പുറത്തെ മഴയിലേക്ക് നോക്കൂ. മഴയുടെ ഭംഗി കാണാം. കണ്ണുകളടച്ച് കാത് തുറക്കൂ. മഴയുടെ സംഗീതം കേള്‍ക്കാം.''
സിസ്റ്റര്‍ ഗെരോത്തി അദ്ഭൂതം കൂറി. മഴയുടെ ഭംഗി... മഴയുടെ സംഗീ തം...? അങ്ങനെയൊക്കെ അവര്‍ നടാടെ കേള്‍ക്കുക യായിരുന്നു.
എങ്കിലും ബനീഞ്ഞാമ്മ യ്‌ക്കൊപ്പമിരുന്ന് സിസ്റ്റര്‍ ഗെരോത്തി മഴയിലേക്ക് നോക്കി. ഇളം കറുപ്പു ചേര്‍ന്ന് ആകാശത്തുനിന്ന് സന്ധ്യയുടെ നിഴല്‍പ്പരപ്പി ലേക്ക് മഴയിറങ്ങി വരുന്നു. സത്യത്തില്‍ ആ കാഴ്ച ശീതളമായ ഒരു സ്വപ്നം പോലെയാണ് സിസ്റ്റര്‍ ഗെരോത്തിക്ക് തോന്നി യത്.
മഠത്തിന്റെ മതിലരു കില്‍ നില്‍ക്കുന്ന നാട്ടുമാവ് ശാഖകള്‍ താഴ്ത്തി മഴകൊള്ളുകയാണ്. മഴയണിഞ്ഞ റോസാപ്പൂ ക്കളും ഗന്ധരാജനും നാണം കൊണ്ടിട്ടെന്ന വണ്ണം മുഖം കുനിച്ചു നില്‍ക്കുന്നു.
സാവധാനം മഴ തോര്‍ന്നു. പടിഞ്ഞാറ് സന്ധ്യ സിന്ദൂരം കൊണ്ട് കണ്ണെഴുതുകയാണ്. കാറ്റുപോലും മിണ്ടടക്കം കൊണ്ടാണ് വീശുന്നത്. ഇപ്പോള്‍ ചെയ്യുന്നത് മരങ്ങളാണ്.
സിസ്റ്റര്‍ ഗെരോത്തിക്ക് അദ്ഭുതം തോന്നി. പ്രകൃതിയിലേക്കുള്ള ഈ ജാലകക്കാഴ്ചപോലും ഇത്ര ഭംഗിയാര്‍ന്നതാണെ ങ്കില്‍ മതിലുകളില്ലാത്ത ആകാശത്തിനു കീഴില്‍ ഈ പ്രപഞ്ചത്തിന് എന്ത് ഭംഗിയായിരിക്കും...?
പക്ഷെ, അതൊന്നും നോക്കിക്കാണാന്‍ തനിക്ക് കഴിഞ്ഞിട്ടില്ല.
തന്റെ ലോകം തന്നെ പ്രപഞ്ചമല്ല. സന്യാസാവൃ തിയുടെ കനത്ത ചുവരു കള്‍ക്കുള്ളില്‍ അത് ഒതുങ്ങി നില്‍ക്കുന്നു. അവിടെ ധ്യാനവും ഉപവാസപ്രാര്‍ഥനകളും സുകൃതചിന്തകളും മാത്രം.
സിസ്റ്റര്‍ മേരി ബനീഞ്ഞ യും അങ്ങനെതന്നെ. പക്ഷെ, അവര്‍ ഹൃദയം കൊണ്ട് ലോകത്തെ ദീര്‍ഘദര്‍ശനം ചെയ്യുന്നു. ആവൃതിക്ക് പുറത്തെ പ്രകൃതിയെ അറിയുന്നു. ധ്യാനംകൊണ്ട് സ്വന്തം ഹൃദയത്തിന്റേയും മനനം കൊണ്ട് അപരന്റെ ഹൃദയ ത്തിന്റേയും അതിരുക ളോളം തീര്‍ഥാടനം നട ത്തുന്നു. അതുകൊണ്ടാണ് അവള്‍ കവയിത്രിയായത്. മലയാളത്തിന്റെ പാടുന്ന പൈങ്കിളിയായത്.
ആത്മീയമായ ഒരു ജ്ഞാനസിദ്ധിയുണ്ട് ബനീഞ്ഞാമ്മയ്ക്ക്. ജീവിതത്തിന്റെ അന്തഃസാരശൂന്യതയെക്കുറിച്ച് അവള്‍ ആഴത്തില്‍ അറി യുന്നുണ്ട്. അതുകൊണ്ടാണ് ഈ വാനമ്പാടിക്ക് ഇങ്ങനെ പാടാനായത്.
ഒരിക്കലീ ജഗത്തേയും ജഡത്തേയും പിരിഞ്ഞു നാം-
തിരിക്കണം വിസമ്മതങ്ങളൊന്നുമേ ഫലപ്പെടാ-
തിരിച്ചു പിന്നെ വന്നിടാത്ത യാത്രയാണ താകയാല്‍
കരത്തിലുള്ളതൊക്കെ നാലതിര്‍ത്തിയില്‍ ത്യജിക്കണം...
മര്‍ത്ത്യജന്മിയായ ഒരുവന്റെ ജീവിതത്തിലെ നിതാന്തമായ ഒരു സത്യ ത്തെ ആഴത്തില്‍ വെളിപ്പെടുത്തുന്നതാണ് ആ കവിത യെന്ന് സിസ്റ്റര്‍ ഗെരോത്തി ക്ക് ഇപ്പോഴാണ് ബോധ്യം വന്നത്.
പണ്ടേ വായിച്ചതാണ് ഈ കവിത. അത് താനൊരു വായനക്കാരിയായതു കൊണ്ടോ അല്ല. ബനീഞ്ഞാമ്മ തന്റെ സഹചാരി യായതു കൊണ്ടുമാത്രം.
അന്നൊന്നും ബനീ ഞ്ഞാമ്മ കവിതകളുടെ ധ്വനി സാന്ദ്രതയിലേക്കോ ഭാവതലങ്ങളിലേക്കോ സിസ്റ്റര്‍ ഗെരോത്തിയുടെ അകക്കാഴ്ചകള്‍ എത്തിയി രുന്നില്ല.
ഋതുഭേദങ്ങളുടെ സൗന്ദര്യ വിന്യാസങ്ങള്‍ തനിക്ക് കണ്‍പെട്ടില്ല. എന്തിനധികം കഴിഞ്ഞു പോയ നാല്‍പത്തഞ്ചു സംവത്സരങ്ങളില്‍ തന്റെ ജീവിതത്തോടൊപ്പം. ഈ ഭൂമിക്ക് മേലെ പെയ്‌തൊഴു കിപ്പോയ മഴയുടെ ഭംഗി പോലും തനിക്ക് അനുഭവ വേദ്യമായിട്ടില്ല.
പുറത്തെ മഴമുറിച്ചില്‍ ക്ഷണികമായിരുന്നു. സന്ധ്യയുടെ ഇരുള്‍ച്ചിറകു കള്‍ക്കൊപ്പം വീണ്ടും മഴയെത്തി. വീശിയെത്തിയ കാറ്റ് മഴത്തുള്ളികളെ അകത്തേക്ക് പറത്തി.
താഴെ മഠത്തിന്റെ ചാപ്പലില്‍ നിന്ന് അറിയിപ്പു മണി മുഴങ്ങി. സന്ധ്യാ പ്രാര്‍ഥനയ്ക്കുള്ള നേരമായിരിക്കുന്നു.
സിസ്റ്റര്‍ ഗെരോത്തി ബനീഞ്ഞാമ്മയുടെ മുറിയിലെ ക്രൂശിതരൂപ ത്തിനു മുമ്പില്‍ മെഴുകു വിളക്ക് കൊളുത്തി.
ബനീഞ്ഞാമ്മ മുന്‍പേ പ്രാര്‍ഥനയിലാണ്. വലതു കൈയില്‍ പ്രാര്‍ഥനാമണി കള്‍ ഉരുക്കഴിയുന്നു.
ബനീഞ്ഞാമ്മ കുറച്ചു കാലമായി സന്ധ്യാപ്രാര്‍ഥനയ്ക്ക് എത്താറില്ല. താഴേക്കുള്ള പടികളിറ ങ്ങാന്‍ ബുദ്ധിമുട്ടുകളുണ്ട്. അതുകൊണ്ട് സ്വന്തം മുറിയില്‍ തന്നെയാണ് പ്രാര്‍ഥന. അതിന് മദറിന്റേ യും വികാരിയച്ചന്റേയും അനുവാദമുണ്ട്.
സിസ്റ്റര്‍ ഗെരോത്തി കസേരവലിച്ചിട്ട് മെഴുകു വെളിച്ചം നില്‍ക്കുന്ന ക്രൂശിതരൂപത്തിനു മുമ്പിലേക്ക് ബനീഞ്ഞാമ്മയെ ഇരുത്തി. ഒഴിഞ്ഞ കാപ്പി ഗ്ലാസുമെടുത്ത് താഴേക്കിറങ്ങും മുമ്പ് ചോദിച്ചു.
''സിസ്റ്ററേ അത്താഴ ത്തിന്...?''
''അല്പം കഞ്ഞിമതി...'' ബനീഞ്ഞാമ്മ പറഞ്ഞു. സിസ്റ്റര്‍ ഗെരോത്തി താഴേക്കുള്ള പടികളിറങ്ങി.
പുറത്ത് മഴ കനത്തു തന്നെ. കാറ്റും. ഇതിങ്ങനെ തുടര്‍ന്നാല്‍ ഒരു പ്രളയത്തി ലേക്കാവും ലോകത്തിന്റെ പോക്ക്. ബനീഞ്ഞാമ്മ കണ്ണുകളടച്ചു. ഒരു പ്രാര്‍ഥനയിലേക്ക് പെയ്തു.
പിന്നെയെപ്പോഴോ സിസ്റ്റര്‍ ഗെരോത്തി പടികള്‍ കയറിവന്നു. ഒരു കുപ്പി പ്ലേറ്റില്‍ കഞ്ഞി. കനലില്‍ ചൂട്ട പപ്പടം. കറിയായി മറ്റൊന്നും പാടില്ല. വൈദ്യരുടെ നിര്‍ദേശമാണ്. കഷായത്തിന്റെ പഥ്യം.
ബനീഞ്ഞാമ്മ രണ്ടു മുന്ന് സ്പൂണ്‍ കഞ്ഞി കുടിച്ചു. പപ്പടം കൊറിച്ചു.
''മതി...'' ബനീഞ്ഞാമ്മ പറഞ്ഞു. സിസ്റ്റര്‍ ഗെരോത്തി നിര്‍ബന്ധിച്ചില്ല.
സുഖമില്ലാതായതില്‍ പിന്നെ അത്രയുമൊക്കെയാണ് ബനീഞ്ഞാമ്മയുടെ പതിവ്.
കഞ്ഞിപ്പാത്രം മൂടിവച്ച് ബനീഞ്ഞാമ്മയെ വായ കഴുകാന്‍ സഹായിച്ചു. സിസ്റ്റര്‍ ഗെരോത്തി. പിന്നെ കട്ടിലോളം കൈ പിടിച്ചുകൊണ്ടുവന്നു.
താഴെ നിന്ന് അറിയിപ്പു മണി മുഴങ്ങി. ഉറങ്ങാനുള്ള നേരമായിരിക്കുന്നു. മഠത്തില്‍ അങ്ങനെയാണ്. ഓരോന്നിനും സമയം കുറിക്കപ്പെട്ടിരിക്കുന്നു. ഉണരാനും പ്രാര്‍ഥിക്കാനും ഉണ്ണാനുമുറങ്ങാനുമൊക്കെ ഓരോരോ നേരങ്ങള്‍.
ബനീഞ്ഞാമ്മ കട്ടിലിലേക്ക് ചാഞ്ഞു. ഗെരോത്തി സിസ്റ്റര്‍ നെറ്റിയില്‍ കുരിശുകോറി. വിളക്കണച്ചു.
ഇരുട്ട്. സര്‍വത്ര ഇരുട്ട്. മേല്‍ക്കൂരയില്‍ രാമഴയുടെ തായമ്പക. കാറ്റ് പുറത്തെ മരച്ചില്ലകളില്‍ ഉറുമി ചുഴറ്റുന്നു.
ബനീഞ്ഞാമ്മ ഇരുട്ടി ലേക്ക് കണ്ണുമിഴിച്ചു. ഒന്നും കാണാനായില്ല. എത്ര നേരം അങ്ങനെ കിടന്നു. നിശ്ചയം പോര.
നാഴികമണിയുടെ സ്പന്ദനം പോലെ ഹൃദയം ഉച്ചത്തില്‍ മിടിക്കുന്നത് ബനീഞ്ഞാമ്മ അറിയുന്നു.
''ഉറങ്ങിയോ സിസ്റ്ററേ...'' ബനീഞ്ഞാമ്മ ചോദിച്ചു.
''ഇല്ല...'' ഗെരോത്തി സിസ്റ്റര്‍ പറഞ്ഞു.
''എന്തേ...?''
''ഞാന്‍ മഴയുടെ സംഗീതം കേള്‍ക്കുകയാണ് സിസ്റ്ററേ...''
(തുടരും)