സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട പദവി; കേരളത്തിലെ ആഘോഷങ്ങള്‍ക്ക് ഒരുക്കം

സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട പദവി; കേരളത്തിലെ ആഘോഷങ്ങള്‍ക്ക് ഒരുക്കം
Published on

സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ചു കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍ നടക്കും. എറണാകുളത്തും സിസ്റ്റര്‍ റാണി മരിയയുടെ ജന്മനാടായ പെരുമ്പാവൂര്‍ പുല്ലുവഴിയിലും കൃതജ്ഞതാബലിയും അനുബന്ധ ആഘോഷങ്ങളും ഒരുക്കുന്നുണ്ട്.
വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നടക്കുന്ന മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്ന് സിസ്റ്റര്‍ റാണി മരിയയുടെ തിരുശേഷിപ്പ് എറണാകുളം മേജര്‍ ആര്‍ച്ച്ബിഷപ്സ് ഹൗസില്‍ എത്തിക്കും. നവംബര്‍ 11-ന് എറണാകുളം-അങ്കമാലി അതിരൂപതയുടെയും എഫ്സിസി സന്യാസിനി സമൂഹത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ കേരളസഭാതല ആഘോഷ പരിപാടികള്‍ നടക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലാണു കൃതജ്ഞതാബലി. തിരുശേഷിപ്പ് പ്രയാണം, ആശംസാ സന്ദേശങ്ങള്‍, ഡോക്യുമെന്‍ററി പ്രകാശനം, സ്നേഹവിരുന്ന് എന്നിവയുണ്ടാകും. സീറോ മലബാര്‍, ലത്തീന്‍, സീറോ മലങ്കര സഭകളിലെ മെത്രാന്മാര്‍, വിവിധ രൂപതകളിലെയും സന്യാസ സമൂഹങ്ങളിലെയും വൈദികര്‍, സന്യാസിനികള്‍, അല്മായ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സിസ്റ്റര്‍ റാണി മരിയയുടെ തിരുശേഷിപ്പ് നവംബര്‍ 15-ന് ആഘോഷമായി പുല്ലുവഴി സെന്‍റ് തോമസ് പള്ളിയിലേക്കെത്തിക്കും. 19-നു പുല്ലുവഴിയില്‍ നടക്കുന്ന കൃതജ്ഞതാബലിയിലും പൊതുസമ്മേളനത്തിലും മെത്രാപ്പോലീത്തമാര്‍, മെത്രാന്മാര്‍, മത, സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നവംബര്‍ നാലിന് ഇന്‍ഡോറിലാണു സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org