ഒഡിഷ: അക്രമം നടന്ന ഗ്രാമങ്ങളിലെ ക്രൈസ്തവർ ഭീതിയിൽ

Published on

ഒഡിഷയിലെ പല ഗ്രാമങ്ങളിലും ക്രൈസ്തവദേവാലയങ്ങൾ ആക്രമിക്കപ്പെടുന്നതു തുടർക്കഥയാകുമ്പോൾ ക്രൈസ്തവർ ഭീതിയിലാകുകയാണ്. റായഗഡ രൂപതയിലെ ദെംഗസ്വാർഗി ഗ്രാമത്തിൽ മാർച്ച് മൂന്നിനു വൈകീട്ടെത്തിയ ഹിന്ദുത്വ തീവ്രവാദികൾ ആദ്യം ആക്രോശിച്ചത് ഗ്രാമത്തിലെ മൂന്നു ക്രൈസ്തവകുടുംബങ്ങളിലെ അംഗങ്ങളോടു വീടുകൾക്കു പുറത്തിറങ്ങി വരാനായിരുന്നു. ഭയചകിതരായ അവരാരും വീടിനു പുറത്തിറങ്ങിയില്ല. തുടർന്ന് അക്രമികൾ അവരുടെ ഇടവകദേവാലയം ആക്രമിച്ചു നശിപ്പിക്കുകയായിരുന്നു.

പിന്നീട്, റായഗഡ രൂപതാ ബിഷപ് അപ്ലിനാർ സേനാപതിയുടെ നിർദേശപ്രകാരം വികാരി ജനറൽ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തുകയും പോലീസിൽ പരാതി നൽകുകയും പോലീസ് കേസെടുത്ത് അന്വേഷണമാരംഭിക്കുകയും ചെയ്തു. പക്ഷേ ഗ്രാമത്തിലെ ക്രൈസ്തവരുടെ ഭീതി അകറ്റാൻ ഇതു പര്യാപ്തമാകുന്നില്ല.

ക്രൈസ്തവർക്ക് മൃതദേഹസംസ്കാരത്തിനുള്ള അവകാശം നിഷേധിക്കുന്ന സംഭവം തൊട്ടടുത്ത ദിവസങ്ങളിലൂണ്ടായത് ഒഡിഷയിലെ തന്നെ നബരംഗ്പുർ ജില്ലയിലാണ്. മുപ്പതോളം ക്രൈസ്തവകുടുംബങ്ങൾ ഉപയോഗിച്ചുകൊണ്ടിരുന്ന ദേവാലയം ഇവിടെ വർഗീയവാദികളുടെ എതിർപ്പിനെ തുടർന്ന് അടഞ്ഞു കിടക്കുകയാണ്. 13 വയസ്സുള്ള ഒരു ക്രൈസ്തവബാലന്റെ മൃതദേഹം സംസ്കരിക്കുന്നതാണ് ഇവിടെ തടയപ്പെട്ടത്. ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഈ സംഭവം റിപ്പോർട് ചെയ്തിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org