മധ്യപ്രദേശില്‍ അനാഥാലയത്തില്‍ റെയിഡ്; വൈദികര്‍ക്കു മര്‍ദനമേറ്റു
മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ കത്തോലിക്കാസഭ നടത്തുന്ന സെ.ഫ്രാന്‍സിസ് അനാഥാലയത്തില്‍ ബാലാവകാശകമ്മീഷനും മറ്റ് അധികാരികളും റെയിഡ് നടത്തുകയും വൈദികരെ മര്‍ദ്ദിക്കുകയും പള്ളിയെ അവഹേളിക്കുകയും കമ്പ്യൂട്ടറുകള്‍ നശിപ്പിക്കുകയും ചെയ്തു. ഒന്നര നൂറ്റാണ്ടിന്റെ ചരിത്രമുള്ള പ്രമുഖ സ്ഥാപനമാണ് സെ. ഫ്രാന്‍സിസ് ഓര്‍ഫനേജ്. ഭിന്നശേഷിക്കാരായ കുട്ടികളെയും അനാഥരെയുമാണ് ഇവിടെ സംരക്ഷിച്ചു വരുന്നത്.
അനാഥാലയത്തിന്റെ ലൈസന്‍സ് പുതുക്കി നല്‍കുന്നതിനുള്ള അപേക്ഷ സംസ്ഥാന ഗവണ്‍മെന്റിനു മുമ്പില്‍ മൂന്നു വര്‍ഷമായി പരിഗണനയിലാണ്. നിരവധി കത്തുകളയച്ചിട്ടും ലൈസന്‍സ് പുതുക്കി നല്‍കുകയോ വൈകുന്നതിനു കാരണം പറയുകയോ മറുപടി നല്‍കുകയോ ചെയ്തിട്ടില്ല. അപേക്ഷ നിരസിക്കുകയോ ലൈസന്‍സ് പുതുക്കുകയോ ചെയ്യാതെ 2021 മുതല്‍ അനാഥശാലക്കെതിരെ കള്ളക്കേസുകള്‍ എടുത്തുകൊണ്ടിരിക്കുകയാണ് വിവിധ അധികാരികള്‍. ഇതിനിടെ അനാഥാലായത്തിലെ കുട്ടികളെ ബലം പ്രയോഗിച്ച് മറ്റൊരിടത്തേക്കു മാറ്റാന്‍ അധികാരികള്‍ ശ്രമിച്ചു. ഇതിനെതിരെ സഭ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി അനാഥാലയത്തിന് അനുകൂലമായ വിധി നല്‍കുകയും കുട്ടികളെ അനാഥാലയത്തില്‍ തന്നെ തുടരാന്‍ അനുവദിക്കുകയും ചെയ്തു. ഈ കേസ് വീണ്ടും ഹൈക്കോടതിയുടെ പരിഗണനക്കു വരുന്നതിന്റെ തലേദിവസമാണ് ബാലാവകാശകമ്മീഷന്റെ നേതൃത്വത്തില്‍ അനാഥാലയത്തില്‍ കടന്നു കയറി റെയിഡ് നടത്തിയതും പുരോഹിതരെ മര്‍ദ്ദിച്ചതും. ഓഫീസ് കമ്പ്യൂട്ടറുകളും സിസി ടിവി ഡിവിആറും വൈദികരുടെ മൊബൈല്‍ ഫോണുകളും അന്വേഷണസംഘം പിടിച്ചെടുത്തു. ബാലാവകാശകമ്മീഷന്റെയും പോലീസിന്റെയും നടപടികള്‍ കോടതിയലക്ഷ്യവും നിയമവിരുദ്ധവുമാണെന്നു സഭാധികാരികള്‍ പ്രസ്താവിച്ചു.