
മണിപുരിലെ കലാപത്തിനു പിന്നില്‍ ദശകങ്ങളായി തുടരുന്ന വംശീയവിദ്വേഷം ഉണ്ടെങ്കിലും ഇന്നത്തെ നിലയില്‍ അതു രൂക്ഷമായതിനു കാരണം പ്രബലമായ മെയ്തി വംശീയസമൂഹത്തിനുള്ളില്‍ വളരുന്ന ഹിന്ദുത്വ വര്‍ഗീയവാദമാണെന്നു സംസ്ഥാനത്തെ ക്രൈസ്തവനേതാക്കള്‍ അഭിപ്രായപ്പെട്ടു. മെയ് ആദ്യവാരം ആരംഭിച്ച കലാപത്തില്‍ ആറിലേറെ പേര്‍ കൊല്ലപ്പെടുകയും മുപ്പതോളം ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ആയിരകണക്കിനാളുകള്‍ക്കു വീടുകള്‍ ഉപേക്ഷിച്ചു ഓടിപ്പോകേണ്ടി വന്നു. കലാപത്തിന്റെ ഇരകളില്‍ ബഹുഭൂരിപക്ഷവും ക്രൈസ്തവരാണ്. ക്രൈസ്തവരുടെ വാണിജ്യസ്ഥാപനങ്ങളും തകര്‍ത്തിട്ടുണ്ട്. തര്‍ക്കങ്ങള്‍ മുമ്പും പതിവുണ്ടെങ്കിലും പള്ളികള്‍ തിരഞ്ഞു പിടിച്ചു കത്തിച്ചതിനു പിന്നില്‍ ക്രിസ്ത്യന്‍ വിരോധമാണെന്നു കരുതപ്പെടുന്നു.
മെയ്തി എന്ന വംശത്തിനാണ് മണിപൂരില്‍ ഭൂരിപക്ഷം. മറ്റു ഗോത്രവിഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്കാണു മേല്‍ക്കൈ. തലസ്ഥാനമായ ഇംഫാലിലും പരിസരത്തും ആധിപത്യമുള്ള മെയ്തികളാണ് മണിപൂരിലെ രാഷ്ട്രീയ, സാമ്പത്തിക രംഗങ്ങളില്‍ കാലങ്ങളായി മേധാവിത്വം പുലര്‍ത്തി വരുന്നത്. മലമ്പ്രദേശങ്ങളില്‍ കഴിയുന്ന ഇതരവംശജരാണ് കൂടുതല്‍ ഭൂപ്രദേശത്ത് അധിവസിക്കുന്നത്. ഭൂമിയുടെ അവകാശത്തെ ചൊല്ലിയുള്ള സംഘര്‍ഷങ്ങള്‍ മെയ്തികളും അല്ലാത്തവരും തമ്മില്‍ നിലവിലുണ്ടായിരുന്നു. ഇതിനിടയിലാണ് മെയ്തി ഗോത്രത്തില്‍ ബി ജെ പി യും ഹിന്ദുത്വവര്‍ഗീയവാദികളും കടന്നു കയറിയതും രാഷ്ട്രീയതാത്പര്യങ്ങള്‍ക്കു വേണ്ടി അവരെ ഉപയോഗിക്കാന്‍ തുടങ്ങിയതും. ഇതു സ്ഥിതി ഗുരുതരമാക്കി.
രാഷ്ട്രീയ, സാമ്പത്തിക ശക്തിയുള്ള മെയ്തി സമൂഹത്തെ പട്ടികവര്‍ഗ സംവരണത്തിനു പരിഗണിക്കണമെന്ന ഹൈക്കോടതിവിധിയെ തുടര്‍ന്ന് ഇതര ഗോത്രങ്ങള്‍ ആരംഭിച്ച സമരങ്ങളാണ് ഇപ്പോഴത്തെ കലാപത്തിലേക്കു നയിച്ചത്. സമരത്തിനെതിരായ പ്രതിഷേധം മെയ്തി സമൂഹം വലിയ അക്രമമായി മാറ്റുകയായിരുന്നു. മെയ്തി ക്രൈസ്തവരുടെ പള്ളികളും കൂട്ടത്തില്‍ അവര്‍ തകര്‍ത്തു കളഞ്ഞു. മെയ്തി സമൂഹം രഹസ്യമായി ആയുധശേഖരണം നടത്തുകയും യുദ്ധസജ്ജരായി ഇരിക്കുകയുമായിരുന്നുവെന്നും സമാധാനപരമായ സമരങ്ങള്‍ നടത്തിയ ഗോത്രവര്‍ഗക്കാര്‍ക്ക് ഇത് അപ്രതീക്ഷിതമായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.