മാര്‍ ആന്‍റണി കരിയില്‍ എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി

മാര്‍ ആന്‍റണി കരിയില്‍ എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി
Published on

മാര്‍ എടയന്ത്രത്ത് മാണ്ഡ്യ മെത്രാന്‍

മാര്‍ ജോസ് പുത്തന്‍വീട്ടില്‍ ഫരീദാബാദ് സഹായമെത്രാന്‍

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പിന്‍റെ ആസ്ഥാന രൂപതയായ എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണനിര്‍വഹണത്തിനു പുതിയ സംവിധാനം. മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ വികാര്‍ (മെത്രാപ്പോലീത്തന്‍ വികാരി) എന്ന പുതിയ തസ്തിക വത്തിക്കാന്‍റെ അംഗീകാരത്തോടെ സ്ഥാപിച്ച സിനഡ്, ആ സ്ഥാനത്തേയ്ക്കു മാണ്ഡ്യ രൂപതയുടെ മെത്രാനും സിനഡ് സെക്രട്ടറിയുമായ ബിഷപ് മാര്‍ ആന്‍റണി കരിയിലിനെ നിയമിച്ചു. മേജര്‍ ആര്‍ച്ചു ബിഷപ്പിന്‍റെയും സിനഡിന്‍റെയും ശിപാര്‍ശ സ്വീകരിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ മാര്‍ കരിയിലന് ആര്‍ച്ച് ബിഷപ്പിന്‍റെ പദവി നല്കി.

എറണാകുളം അങ്കമാലി അതിരൂപതയുടെ സഹായമെത്രാന്മാരായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ മാണ്ഡ്യ രൂപതയുടെ മെത്രാനായും മാര്‍ ജോസ് പുത്തന്‍വീട്ടിലിനെ ഫരീദാബാദ് രൂപതയുടെ സഹായമെത്രാനായും സിനഡ് നിയോഗിച്ചു.

സിനഡിന്‍റെ തീരുമാനങ്ങളെല്ലാം അംഗീകരിച്ചുകൊണ്ടു വത്തിക്കാനില്‍ നിന്ന് അറിയിപ്പു ലഭിച്ചതനുസരിച്ച് മേജര്‍ ആച്ചുബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പുതിയ നിയമനങ്ങളില്‍ ഒപ്പുവച്ചു. ആഗസ്റ്റ് 19 മുതല്‍ നടന്ന സീറോ മലബാര്‍ സഭയുടെ 27-ാമതു സിനഡിലാണ് പുതിയ നിയമനങ്ങളുടെ തീരുമാനം ഉണ്ടായത്.

കൂരിയ ചാന്‍സലര്‍ ഫാ. വിന്‍സെന്‍റ് ചെറുവത്തൂര്‍ നിയമന ഉത്തരവുകള്‍ വായിച്ചു. മാര്‍ ആന്‍റണി കരിയലിനെയും മാര്‍ എടയന്ത്രത്തിനെയും മാര്‍ പുത്തന്‍വീട്ടിലിനെയും മേജര്‍ ആര്‍ച്ച്ബിഷപ് ഷാള്‍ അണിയിച്ച് അഭിനന്ദിച്ചു. മാര്‍ കരിയിലിനു ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് ബൊക്കെ നല്‍കി. മാര്‍ എടയന്ത്രത്തിന് ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞെരളക്കാട്ടും മാര്‍ പുത്തന്‍വീട്ടിലിന് ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയും ബൊക്കെ നല്‍കി.

logo
Sathyadeepam Online
www.sathyadeepam.org