കാന്ധമാല്‍ കലാപത്തില്‍ നിന്നു രക്ഷപ്പെട്ടയാള്‍ വൈദികനായി

Published on

2008 ല്‍ ഒഡിഷയിലെ കാന്ധമാലില്‍ നടന്ന ക്രിസ്ത്യന്‍ വിരുദ്ധ കലാപത്തില്‍ നിന്നു രക്ഷ തേടി കാട്ടില്‍ അനേകം ദിവസങ്ങള്‍ ഒളിവില്‍ കഴിഞ്ഞ അനുഭവമുള്ള ഫാ. ഉച്ഛഭ പ്രധാന്‍ വൈദികനായി അഭിഷിക്തനായി. റായ്ഗഡ ബിഷപ് അപ്ലിനാര്‍ സേനാപതി തിരുപ്പട്ടക്കൂദാശയില്‍ മുഖ്യകാര്‍മ്മികനായി. അമലോത്ഭമാതാവിന്റെ പുത്രന്മാര്‍ എന്ന സന്യാസസമൂഹത്തിലെ അംഗമാണ് നവവൈദികനായ ഫാ.പ്രധാന്‍. കാന്ധമാല്‍ കലാപത്തിനിരയായ ഒരാള്‍ കൂടി വൈദികനാകുന്നതിലുള്ള സന്തോഷം ബിഷപ് സേനാപതി പങ്കുവച്ചു. ഇരുനൂറിലധികം കുടുംബങ്ങളുള്ള തന്റെ ഗ്രാമത്തിലെ ഏക ക്രൈസ്തവകുടുംബമാണ് ഫാ. പ്രധാന്റേത്. നവവൈദികന്റെ മാതാപിതാക്കളും മകന്റെ പൗരോഹിത്യസ്വീകരണത്തില്‍ ദൈവത്തോടു നന്ദി പറഞ്ഞു.

1887 ല്‍ ഇറ്റലിയില്‍ രൂപീകൃതമായ സന്യാസസമൂഹമായ അമലോത്ഭവമാതാവിന്റെ പുത്രന്മാര്‍ ഇന്ന് 22 രാജ്യങ്ങളില്‍ സേവനം ചെയ്യുന്നു. ഫാ. ബെന്നി മേക്കാട്ട് ആണ് സുപീരിയര്‍ ജനറല്‍. 1973 ല്‍ ഇന്ത്യയിലെത്തിയ ഈ സമൂഹത്തിലെ ഇന്ത്യയില്‍ നിന്നുള്ള ആദ്യവൈദികന്‍ ഫാ. മാത്യു ചെമ്മരപ്പള്ളില്‍ ആണ്.

logo
Sathyadeepam Online
www.sathyadeepam.org