
മധ്യപ്രദേശിലെ ജബല്‍പൂരില്‍ െ്രെകസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ സഭാനേതാക്കള്‍ ആശങ്കയിലാണ്. ഏറ്റവും ഒടുവില്‍ ഉണ്ടായ സംഭവത്തില്‍ രൂപതയുടെ പ്രൊക്കുറേറ്റര്‍ ഫാ. ജോര്‍ജ് തോമസും വികാരി ജനറല്‍ ഫാ ഡേവിസ് ജോര്‍ജും അക്രമത്തിന് ഇരകളായി. ഇരുവരും മലയാളികളുമാണ്.
ആഗോള സഭയില്‍ 2025 ജൂബിലി വര്‍ഷമായി ആഘോഷിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മാര്‍പാപ്പ ആഹ്വാനം ചെയ്ത പ്രകാരമുള്ള തീര്‍ത്ഥാടനത്തിനായി പോയ ഒരു ഇടവകയിലെ വിശ്വാസികളാണ് ആദ്യം ആക്രമിക്കപ്പെട്ടത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 50 ലധികം തീര്‍ത്ഥാടകര്‍ ഉണ്ടായിരുന്ന ബസ് ഹിന്ദുത്വ തീവ്രവാദികള്‍ തടഞ്ഞു നിര്‍ത്തുകയും ബസ്സിന്റെ നിയന്ത്രണം കൈക്കലാക്കി അവരെ പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയും ആണ് ചെയ്തത്.
സംസ്ഥാനത്തെ മതപരിവര്‍ത്തന നിയമം ലംഘിക്കുന്നു എന്ന് ആരോപിച്ചായിരുന്നു ഇത്. വിവരമറിഞ്ഞ് ഇവരെ സഹായിക്കുന്നതിനും കാര്യങ്ങള്‍ പോലീസിനോട് വിശദീകരിക്കുന്നതിനുമായി സ്ഥലത്ത് എത്തിയതായിരുന്നു വികാരി ജനറാളും പ്രോക്കുറേറ്ററും. ഹിന്ദുത്വ വര്‍ഗീയവാദികളുടെ സംഘം ഈ വൈദികരെയും ആക്രമിക്കുകയായിരുന്നു വൈദികരെ അടിക്കുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ പിന്നീട് പ്രചരിച്ചു.
മതപരിവര്‍ത്തനത്തെ കുറിച്ച് യാതൊരു വിവരങ്ങളും ലഭ്യമല്ലെന്നും അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് പിന്നീട് അറിയിച്ചു. അതിനുശേഷം ആയിരത്തിലധികം വരുന്ന െ്രെകസ്തവര്‍ ജില്ലാ പോലീസ് ആസ്ഥാനത്തിനു മുന്‍പില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. വൈദികരെയും തീര്‍ത്ഥാടകരെയും മര്‍ദ്ദിച്ചവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
വൈദികര്‍ക്കും വിശ്വാസികള്‍ക്കും എതിരായ അക്രമം, മതസ്വാതന്ത്ര്യത്തിനും മനുഷ്യാന്തസ്സിനുമെതിരായ ഞെട്ടിക്കുന്ന അക്രമം ആണെന്ന് അഖിലേന്ത്യ കത്തോലിക്കാമെത്രാന്‍ സംഘം പ്രസ്താവിച്ചു. പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്നും െ്രെകസ്തവ സമൂഹത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഉറപ്പുവരുത്തണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയോട് സി ബി സി ഐ ആവശ്യപ്പെട്ടു.
ഈ അക്രമത്തെ ഒറ്റപ്പെട്ട സംഭവവുമായി കാണാനാവില്ല. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ വര്‍ഗീയ ധ്രുവീകരണവും ശത്രുതയും സൃഷ്ടിക്കുന്ന അസ്വസ്ഥജനകമായ ഒരു ശൈലിയുടെയും തന്ത്രത്തിന്റെയും ഭാഗമാണ് ഈ അക്രമം എന്നും മെത്രാന്മാര്‍ വ്യക്തമാക്കി.
മധ്യപ്രദേശിലെ ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുന്ന നടപടികള്‍ വിവിധ ഹിന്ദുത്വ സംഘടനകളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നടന്നു വരികയാണ്. ജബല്‍പൂര്‍ രൂപതയുടെ പരിധിയില്‍ വരുന്ന സ്‌കൂളുകളില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ പരിശോധനകളുടെ ഒരു പരമ്പര തന്നെ നടത്തിയിരുന്നു.
രണ്ടുവര്‍ഷം മുമ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുണ്ടായ കേസില്‍ അന്നത്തെ ബിഷപ്പ് ജെറാള്‍ഡ് അല്‍മേഡ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കേണ്ട സാഹചര്യവും സൃഷ്ടിക്കപ്പെട്ടിരുന്നു. വൈദികരും അന്ന് ജയിലില്‍ കഴിയേണ്ടി വന്നു.
കത്തോലിക്കാ സഭയുടെ സാന്നിധ്യത്തിന് രണ്ടു നൂറ്റാണ്ടു പഴക്കമുള്ള മേഖലയാണ് ജബല്‍പൂര്‍. 1932ല്‍ അപ്പസ്‌തോലി പ്രിഫക് ചറും 54 ല്‍ രൂപതയും സ്ഥാപിതമായി. നോര്‍ബെര്‍ടൈന്‍ മിഷണറിമാര്‍ ആയിരുന്നു മെത്രാന്മാര്‍. മലയാളിയായ ബിഷപ് തിയോഫിന്‍ മാത്യു താന്നിക്കക്കുന്നേല്‍ 20 വര്‍ഷത്തോളം ജബല്‍പൂര്‍ ബിഷപ്പ് ആയി സേവനം ചെയ്തിട്ടുണ്ട്. 28,000 കത്തോലിക്കരും നൂറോളം രൂപത വൈദികരും ആണ് രൂപതയിലുള്ളത്.