ഫാ. സ്റ്റാൻ സ്വാമി (84) നിര്യാതനായി. മുംബൈ ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് (ജൂലൈ 5) ഉച്ചയ്ക്ക് 1.30 നായിരുന്നു അന്ത്യം. ഈശോസഭാ വൈദികനും ആദിവാസികൾക്കു വേണ്ടി സേവനം ചെയ്ത സാമൂഹ്യപ്രവർത്തകനുമായിരുന്ന സ്റ്റാൻസ്വാമിയെ എൽഗർ പരിഷദ് കേസിൽ എൻ ഐ എ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുകയായിരുന്നു.
ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് രോഗിയായ അദ്ദേഹത്തിന് ചികിത്സ ലഭ്യമാക്കിയത്. ജയിലിൽ അത്യാവശ്യ സൗകര്യങ്ങൾ പോലും അദ്ദേഹത്തിനു നൽകിയിരുന്നില്ല. മാവോയിസ്റ്റെന്ന് അദ്ദേഹത്തെ ആരോപിച്ചത് യാതൊരു തെളിവുകളുടെയും പിൻബലം കൂടാതെയായിരുന്നു. ഖനിലോബികളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ സ്റ്റാൻ സ്വാമി ശബ്ദമുയർത്തിയിരുന്നു. പാവപ്പെട്ട ആദിവാസി യുവാക്കളെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് കള്ളക്കേസുകളിൽ കുടുക്കുന്നതിനെതിരെയും അദ്ദേഹം വലിയ പോരാട്ടങ്ങൾ നടത്തിയിരുന്നു.