മധ്യപ്രദേശില്‍ മലയാളി സി എം ഐ വൈദികന്‍ ജയിലില്‍

ഭോപ്പാല്‍: സി എം ഐ വൈദികര്‍ നടത്തുന്ന ഹോസ്റ്റലില്‍ നിന്ന് കുട്ടികളെ കാണാതായെന്ന പേരില്‍ മലയാളി വൈദികന്‍ ഫാ. അനില്‍ മാത്യു അറസ്റ്റില്‍. സി എം ഐ സന്യാസസമൂഹത്തിന്റേതാണ് ഹോസ്റ്റല്‍. എന്നാല്‍, കുട്ടികളെല്ലാം അവരവരുടെ വീടുകളിലുണ്ടായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി. ഓഫീസിലെ രേഖകളിലെ പഴുതുകള്‍ മുതലെടുത്താണ് പൊലീസ് അറസ്റ്റ് നടത്തിയത്. 26 കുട്ടികളെ കാണാതായി എന്നായിരുന്നു 'ആഞ്ചല്‍' എന്ന സ്ഥാപനത്തിനെതിരായ ആരോപണം. അതിന്റെ ഡയറക്ടറാണ് ഫാ. അനില്‍. ഇദ്ദേഹം ഇപ്പോള്‍ റിമാന്‍ഡിലാണ്. ബാലവകാശ സംരക്ഷണ നിയമപ്രകാരമാണ് കേസ് എടുത്തതെന്ന് ഫാ. ജോണ്‍ ഷിബു പള്ളിപ്പാട്ട് സി എം ഐ പറഞ്ഞു.

അനധികൃത ചില്‍ഡ്രന്‍സ് ഹോം നടത്തുന്നു എന്ന ആരോപണത്തിന്റെ പേരില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ഇവിടെ റെയ്ഡ് നടത്തിയിരുന്നു. ഈ പരിശോധനയിലാണ് 26 കുട്ടികളെ കാണാനില്ലെന്ന് കമ്മീഷന്‍ ആരോപിച്ചത്. കുട്ടികള്‍ സുരക്ഷിതരാണെന്നു വ്യക്തമായെങ്കിലും ബി ജെ പി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സ്ഥാപന നടത്തിപ്പുകാര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് എടുത്തിരിക്കുകയാണ്. അറസ്റ്റിലായ വൈദികനെ തിരെ മതപരിവര്‍ത്തന നിരോധന വകുപ്പ് കൂടി ചുമത്തിയേക്കുമെന്ന് സഭാധികാരികള്‍ ഭയപ്പെടുന്നുണ്ട്.

ഹോസ്റ്റലില്‍ 67 കുട്ടികളാണ് ആദ്യം ഉണ്ടായിരുന്നത്. എല്ലാവരും രക്ഷിതാക്കളുടെ രേഖാമൂലമുള്ള സമ്മതപത്രം ഉള്‍പ്പെടെ നല്‍കി അഡ്മിഷന്‍ എടുത്താണ് ഹോസ്റ്റലില്‍ നില്‍ക്കുന്നത്. ഇവരില്‍ 26 പേരാണ് തിരികെ മാതാപിതാക്കളോടൊപ്പം പോയത്. രക്ഷിതാക്കള്‍ക്കൊപ്പം പോകുന്നെന്ന് എഴുതിവച്ചശേഷമാണ് ഇവരെല്ലാം മടങ്ങിയത്. മധ്യപ്രദേശ് സര്‍ക്കാരിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച്, ഔദ്യോഗിക പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടാണ് മൂന്ന് വര്‍ഷമായി ഹോസ്റ്റല്‍ നടത്തി വന്നത്. ഇപ്പോള്‍ രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുമുണ്ട്. അപേക്ഷ സര്‍ക്കാര്‍ ഇതുവരെ നിരസിച്ചിട്ടുമില്ല. ഇതിനിടയിലാണ് ഫാ. അനിലിനെ അറസ്റ്റ് ചെയ്തത്”- ഫാ. ജോണ്‍ പറഞ്ഞു. ഭോപ്പാല്‍ ജില്ലാ കോടതി റിമാന്‍ഡ് ചെയ്ത ഫാ. അനില്‍ ഇപ്പോള്‍ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലാണുള്ളത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org