
ഭാരത കത്തോലിക്കാ മെത്രാൻ സംഘത്തിന്റെ പുതിയ അദ്ധ്യക്ഷനായി ആർച്ചുബിഷപ് ആൻഡ്രൂസ് താഴത്തിനെ തിരഞ്ഞെടുത്തു. മദ്രാസ് - മൈലാപ്പൂർ ആർച്ചുബിഷപ് ജോർജ് ആൻറണിസ്വാമി ഫസ്റ്റ് വൈസ് പ്രസിഡണ്ടും ബത്തേരി രൂപതാ ബിഷപ്പ് ജോസഫ് മാർ തോമസ് സെക്കൻഡ് വൈസ് പ്രസിഡണ്ടുമാണ്. മഹാരാഷ്ട്രയിലെ വാസൈ രൂപതാദ്ധ്യക്ഷനായ ആർച്ചുബിഷപ്പ് ഫെലിക്സ് മച്ചാഡോ സെക്രട്ടറി ജനറലായി രണ്ടാം വട്ടവും തിരഞ്ഞെടുക്കപ്പെട്ടു.
ബാംഗ്ലൂർ സെൻറ് ജോൺസ് മെഡിക്കൽ കോളേജിൽ നടന്ന സിബിസിഐ 35 മത് പൊതുസമ്മേളനത്തിൽ ആയിരുന്നു തിരഞ്ഞെടുപ്പ് .
തൃശൂര്‍ അതിരൂപതാ ആർച്ചുബിഷപ്പും എറണാകുളം - അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായ ആര്‍ച്ച്ബിഷപ്പ് ആൻഡ്രൂസ് താഴത്ത് നേരത്തെ സിബിസിഐ വൈസ് പ്രസിഡണ്ട് ആയിരുന്നു. കെസിബിസി പ്രസിഡണ്ട് ആയും പ്രവർത്തിച്ചിട്ടുണ്ട്.
71 കാരനായ ആര്‍ച്ചുബിഷപ്പ് ആന്‍ഡ്രുസ് താഴത്ത് തൃശ്ശൂർ അതിരൂപതയിലെ പുതുക്കാട് ഇടവകാംഗമാണ്. അതിരൂപതയ്ക്ക് വേണ്ടി 1977 ൽ വൈദിക പട്ടം സ്വീകരിച്ചു. റൂമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പൗരസ്ത്യ സഭാ നിയമത്തിൽ ഡോക്ടറേറ്റ് നേടി. 2004 തൃശ്ശൂർ അതിരൂപതാ സഹായമെത്രാനും 2007 ൽ ആർച്ച് ബിഷപ്പുമായി. നിയമപാഠങ്ങൾക്കുള്ള പൊന്തിക്കൽ കാര്യാലയത്തിലെ അംഗമാണ്.
ബത്തേരി സീറോ മലങ്കര രൂപതാ അധ്യക്ഷനായ ബിഷപ്പ് ജോസഫ് മാർ തോമസ് പത്തനംതിട്ടയിലെ വടശ്ശേരിക്കര സ്വദേശിയാണ്. 2010ൽ മെത്രാനായി . ആർച്ചുബിഷപ്
ജോർജ് ആന്റണി സ്വാമി നേരത്തെ ആഫ്രിക്കൻ രാജ്യങ്ങളിൽ വത്തിക്കാൻ സ്ഥാനപതിയായി പ്രവർത്തിച്ചിട്ടുണ്ട്. 2012 മുതൽ മദ്രാസ് - മൈലാപ്പൂർ അതിരൂപത അധ്യക്ഷനാണ്.