തമിഴ്നാട്ടിലെ പോണ്ടിച്ചേരി - കുടലൂർ അതിരൂപതാ അർച്ചുബിഷപ്പായി ബിഷപ് ഫ്രാൻസിസ് കലിസ്റ്റിനെ (64) ഫ്രാൻസിസ് മാർപാപ്പാ നിയമിച്ചു. ഇപ്പോൾ ഉത്തർപ്രദേശിലെ മീററ്റ് രൂപതാ ബിഷപ്പായി സേവനം ചെയ്യുകയാണദ്ദേഹം. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ കോട്ടാർ രൂപതയിൽ ജനിച്ച ബിഷപ് കാലിസ്റ്റ്, മീററ്റ് രൂപതാ വൈദികനായാണ് പട്ടമേറ്റത്. അവിടെ നിരവധി ഇടവകകളിൽ വികാരിയായി സേവനം ചെയ്ത അദ്ദേഹത്തെ 2009 ൽ മീററ്റ് ബിഷപ്പായി നിയമിച്ചു.
2021 ജനുവരി മുതൽ ഒഴിഞ്ഞു കിടക്കുകയാണ് പോണ്ടിച്ചേരി ആർച്ചുബിഷപ് പദവി. 400 ലേറെ വർഷങ്ങളുടെ പരമ്പര്യമുള്ള പോണ്ടിച്ചേരി അതിരൂപതയിൽ 4 ലക്ഷത്തോളം കത്തോലിക്കരും 105 ഇടവകകളും 187 രൂപതാ വൈദികരും 84 സന്യാസ വൈദികരും 1035 സിസ്റ്റർമാരും 311 വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. ധർമ്മപുരി, സേലം, കുംഭകോണം, തഞ്ചാവൂർ എന്നിവ പോണ്ടിച്ചേരിയുടെ സാമന്ത രൂപതകളാണ്.