കാന്ദമാല്‍ കലാപത്തിനിരകളായവരുടെ പുനരധിവാസകേന്ദ്രം രണ്ടു ഡസന്‍ മെത്രാന്മാര്‍ സന്ദര്‍ശിച്ചു

കാന്ദമാല്‍ കലാപത്തിനിരകളായവരുടെ പുനരധിവാസകേന്ദ്രം രണ്ടു ഡസന്‍ മെത്രാന്മാര്‍ സന്ദര്‍ശിച്ചു

Published on

2008 ല്‍ ഒഡിഷയിലെ കാന്ദമാല്‍ കലാപത്തിനിരകളായവരില്‍ അമ്പതില്‍ പരം കത്തോലിക്കാകുടുംബങ്ങള്‍ താമസിക്കുന്ന നന്ദഗിരിയിലേക്ക് അവരെ കാണാന്‍ രണ്ടു ഡസനോളം കത്തോലിക്കാമെത്രാന്മാരെത്തിച്ചേര്‍ന്നത് ജനങ്ങളില്‍ ആഹ്ലാദം സൃഷ്ടിച്ചു. ആദിവാസി നൃത്തങ്ങളും ആഘോഷങ്ങളും സഹിതമാണ് ഇടവകപ്പള്ളിയിലേക്ക് മെത്രാന്മാരെ വിശ്വാസികള്‍ സ്വീകരിച്ചത്.

കാന്ദമാല്‍ ഉള്‍പ്പെടുന്ന കട്ടക്ക് ഭുവനേശ്വര്‍ അതിരൂപതാധ്യക്ഷനായ ആര്‍ച്ചുബിഷപ് ജോണ്‍ ബാര്‍വ മെത്രാന്മാരെ സദസ്സിനു പരിചയപ്പെടുത്തി. ഭൂവനേശ്വറില്‍ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ സമ്മേളനത്തിനെത്തിയ മെത്രാന്മാരാണ് കാന്ദമാലില്‍ സന്ദര്‍ശനത്തിനെത്തിയത്.

കാന്ദമാല്‍ വിശ്വാസികളുടെ വിശ്വാസദാര്‍ഢ്യത്തെ കുറിച്ച് തങ്ങള്‍ ധാരാളം കേട്ടിട്ടുണ്ടെന്ന് ബംഗളുരു ആര്‍ച്ചുബിഷപ് പീറ്റര്‍ മച്ചാഡോ അവരെ അഭിസംബോധന ചെയ്തു പറഞ്ഞു.

കലാപത്തില്‍ നാമാവശേഷമായ ബെറ്റിക്കോലാ ഗ്രാമത്തില്‍ നിന്നുള്ളവരെയാണ് നൂറു കണക്കിനു കിലോമീറ്റര്‍ അകലെ നന്ദഗിരിയില്‍ പുനരധിവസിപ്പിച്ചിരിക്കുന്നത്. 1956 ല്‍ സ്ഥാപിതമായ ബെറ്റിക്കോലായിലെ കത്തോലിക്കാദേവാലയവും കലാപത്തില്‍ നിശ്ശേഷം തകര്‍ക്കപ്പെട്ടിരുന്നു.

ക്രൈസ്തവര്‍ക്കെതിരെ ഹിന്ദുത്വ വര്‍ഗീയവാദികള്‍ നടത്തിയ കാന്ദമാല്‍ കലാപത്തില്‍ നൂറിലേറെ ക്രൈസ്തവര്‍ കൊല്ലപ്പെടുകയും മുന്നൂറിലേറെ പള്ളികളും ആറായിരത്തോളം വീടുകളും തകര്‍ക്കപ്പെടുകയും ചെയ്തിരുന്നു. അറുപതിനായിരത്തോളം പേര്‍ ഭവനരഹിതരായി.

logo
Sathyadeepam Online
www.sathyadeepam.org