സഹോദരീസംഗമം 2K25

സഹോദരീസംഗമം 2K25
Published on

കാലടി: വ്യത്യസ്തമായ ഒരു സംഗമം സംഘടിപ്പിച്ചു സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ചര്‍ച്ച് യോര്‍ദനാപുരം.

എറണാകുളം അങ്കമാലി അതിരൂപതയിലെ മഞ്ഞപ്ര ഫൊറോനയില്‍പ്പെട്ട 220 കുടുംബങ്ങളുള്ള ഇടവക വളരെ വ്യത്യസ്തമായ ഒരു കൂട്ടായ്മ നടത്തി മാതൃകയായി.

ഈ ഇടവകയില്‍ നിന്നും വിവാഹം കഴിഞ്ഞും, സന്യസ്തജീവിതം തിരഞ്ഞെടുത്തും മറ്റു നാടുകളില്‍ ജീവിതം നയിച്ചുകൊണ്ടിരിക്കുന്ന എല്ലാ പെങ്ങന്മാരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ളതായിരുന്നു ഈ സഹോദരീസംഗമം.

മനസ്സുകളില്‍ ഗൃഹാതുരത്വം ഏറെ നിറഞ്ഞുനില്‍ക്കുന്ന ഒരു ഇടമാണ് ഒരാള്‍ പിറന്നു വളര്‍ന്ന നാടും വീടും. മൊബൈലും സാമൂഹ മാധ്യമങ്ങളും പ്രബലമാകുന്നതിനു മുമ്പ് ഒരു ഇടവകപള്ളിയും, പള്ളിയിലെ സംഘടനാപ്രവര്‍ത്തങ്ങളുമാണ് ഒരു കുട്ടിയുടെ ജീവിതത്തിന്റെ കാതലായ സംഭാവന നല്‍കുന്ന അമൂല്യവും അനന്യവുമായ സുന്ദരമായ ഒരു വേദി.

ഇടവകയിലെ മതബോധനവും, കുടുംബയൂണിറ്റുകളും, സംഘടനകളും ഒരു കുഞ്ഞിന്റെ കഴിവുകളെ ഏറെ വളര്‍ത്തുന്നുണ്ട്. ഇടവകയില്‍ നിന്നും വിവാഹം കഴിച്ചും സന്യാസജീവിതം തിരഞ്ഞെടുത്തും സ്വന്തം നാട്ടില്‍ നിന്നും പറിച്ചുനടപ്പെട്ട സഹോദരിമാര്‍ പിന്നെ ഇടവകയിലെ അതിഥികളായി മാറുകയാണ്.

പെരുന്നാളുകളിലോ കുടുംബക്കാരുടെ ചടങ്ങുകളിലോ സന്ദര്‍ശകര്‍ മാത്രമാകുന്ന നാടിന്റെ ഈ പെണ്മക്കള്‍ക്കു പഴയ സുഹൃത്തുക്കളും, കൂട്ടായ്മകളും, അഭിപ്രായപ്രകടനങ്ങളും, വട്ടംകൂടിയിരുന്നു മനസുതുറക്കലുമൊക്കെ പതുക്കെ അന്യമാകും. ഈ സാഹചര്യത്തിലാണ് ഇത്തരം ഒരു സംഗമത്തെ കുറിച്ച് ഇടവകയില്‍ മാസങ്ങള്‍ക്കുമുമ്പ് ചിന്തിച്ചു തുടങ്ങിയത്.

ഇടവകയിലെ എല്ലാ പെണ്മക്കളുടെയും കെട്ടിച്ചയച്ച വീട്ടിലെ വിവരങ്ങള്‍ അതാതു കുടുംബയൂണിറ്റു വഴി ശേഖരിച്ചു നേരിട്ടും ഫോണിലൂടെയും പള്ളിയില്‍ നിന്നും ക്ഷണിച്ചാണ് ഈ സംഗമത്തെക്കുറിച്ച് എല്ലാവരെയും അറിയിച്ചത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം ഈ സംഗമത്തിനുവേണ്ടി സഹോദരിമാര്‍ എത്തിച്ചേര്‍ന്നു. സംഗമത്തിന്റെ ഉദ്ഘാടനം വികാരി ഫാ. വര്‍ഗീസ് പാലാട്ടി നിര്‍വഹിച്ചു. സി. ആനി, വൈസ് ചെയര്‍മാന്‍ മാത്യൂസ് വടക്കുംചേരി, കൈക്കാരന്‍ ജോബി പുന്നശ്ശേരി, മുന്‍ കൈക്കാരന്‍ കുഞ്ഞാവര വടക്കുംചേരി, ആന്റണി പാലിമറ്റം, ഇടവകയിലെ പെങ്ങന്മാരെ പ്രതിനിധീകരിച്ചു സി. റോസിലിന്‍ ജോണ്‍ എഫ് സി സി, ജാന്‍സി ജിയോ, ജോസ്മി അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു.

പത്തും ഇരുപതും വര്‍ഷത്തിനുശേഷം കണ്ടുമുട്ടാനും കുശലം അന്വേഷിക്കാനും ഈ സംഗമം കരണമായതിന് ഇടവകക്കാര്‍ സാക്ഷികളാണ്. ഇനിയും ഇത്തരത്തിലുള്ള സംഗമം നടത്തണമെന്നും മറ്റു ഇടവകളിലും ഈ നൂതന ആശയം സാക്ഷാല്‍ക്കരിക്കണമെന്നും പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org