മുളവുകാട് പുനരധിവാസ സൈറ്റ് ബലപ്പെടുത്തൽ: ഉദ്യോഗസ്ഥസംഘം പരിശോധന നടത്തി.

Strengthening of the Mulavukadu rehabilitation site: Officials conducted an inspection.
Published on

വല്ലാർപാടം ഐസിറ്റിറ്റി റെയിൽവേക്ക് കണക്ട് വിറ്റിക്കുവേണ്ടി 2008-ൽ മുളവുകാട് വില്ലേജിൽ നിന്നും കുടിയിറക്കപ്പെട്ട 14 കുടുംബങ്ങൾക്ക് മൂലംമ്പിള്ളി പാക്കേജ് പ്രകാരം വീടുകൾ നിർമ്മിക്കുവാൻ സർക്കാർ മുളവുകാട് പോലീസ് സ്റ്റേഷന് സമീപം കാട്ടാത്ത് കടവിൽ അനുവദിച്ചിട്ടുള്ള ചതുപ്പ് സമാനമായ ഭൂമി ബലപ്പെടുത്തുന്നതിന് മുന്നോടിയായി ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെ പ്രക്ഷോഭത്തെ തുടർന്ന് പുഴപ്പുറമ്പോക്ക് ഭൂമി 2009ൽ അഞ്ചും ആറും സെന്റുകൾ വിതമുള്ള പ്ലോട്ടുകൾ കുടുംബങ്ങൾക്ക് പതിച്ചു നൽകിയിരുന്നു.

വീടുകളുടെ നിർമ്മാണത്തിനു മുന്നോടിയായി മണ്ണ് പരിശോധനയിൽ ഭൂമിക്ക് വേണ്ടത്ര ഉറപ്പ് ഇല്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് ദീർഘനാളുകളായി ഈ കുടുംബങ്ങൾ പ്രക്ഷോഭണത്തിൽ ആയിരുന്നു. പാക്കേജ് നിരീക്ഷണ സമിതിയുടെ കഴിഞ്ഞ യോഗത്തിൽ കോർഡിനേഷൻ കമ്മിറ്റി വിഷയം വീണ്ടും ഉന്നയിച്ചുരുന്നു. മുഖ്യമന്ത്രി ബിഷപ്പ് ഹൗസ് സന്ദർശിച്ചപ്പോൾ വരാപ്പുഴ അതിരൂപത രാഷ്ട്രീയ കാര്യ സമിതി നിവേദനം സമർപ്പിച്ചിരുന്നു. മുൻ ഗവൺമെന്റു അവഗണിച്ച പരാതി വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ വന്നതിനെ തുടർന്ന വീണ്ടും സജീവമായി പരിഗണിക്കപ്പെട്ടു.

ജില്ലാ കളക്ടറുടെയും വൈപ്പിൻ എംഎൽഎ ടോണി ചമ്മിണിയുടെയും ഉത്സാഹത്തെ തുടർന്നാണ് ഏറെനാളായി മാറ്റിവെക്കപ്പെട്ട വിഷയം പിഡബ്ല്യുഡി പരിഗണിച്ചത്. പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ സിന്റോ വി.പി, AEE സന്ധ്യ കെ ജി, AXE സിനോ ജോയ്, AE ലിസ്സമ്മ ജോർജ്, AE മജീന ടി എന്നിവർ അടങ്ങുന്ന ഉദ്യോഗസ്ഥ സംഘത്തെ കോർഡിനേഷൻ കമ്മിറ്റിയുടെ ജനറൽ കൺവീനർ ഫ്രാൻസിസ് കളത്തിങ്കലിന്റെ നേതൃത്വത്തിൽ കെ. റെജികുമാർ, മേജർ മൂസക്കുട്ടി, ഏലൂർ ഗോപിനാഥ്, ലൈജു ആലുങ്കൽ, സുരേഷ് പി.എസ്, സ്റ്റാൻലി പുളിയനേഴത്ത്, വർഗീസ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ച് പ്രശ്നങ്ങൾ വിവരിച്ചു കൊടുത്തു.

പുഴയുടെ പുറമ്പോക്ക് ഭൂമിയായിരുന്നതിനാൽ വൃശ്ചിക മാസത്തെ വേലിയേറ്റ് സമയത്ത് പ്ലോട്ടുകൾ വെള്ളത്തിൽ മുങ്ങും. മൊത്തം 76 സെൻറ് വിസ്തൃതിയുള്ള സ്ഥലത്തിൻ്റെ പടിഞ്ഞാറേ അതിരിൽ സംരക്ഷണഭിത്തി നിർമ്മിച്ചാൽ മാത്രമേ വെള്ളക്കെട്ടിന്റെ പ്രശ്നം പരിഹരിക്കുവാൻ പറ്റുകയുള്ളൂ എന്ന് ഉദ്യോഗസ്ഥർ നിരീക്ഷിച്ചു. പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി ഉടനെ നൽകേണ്ട ആവശ്യകത കളക്ടർ വ്യക്തമാക്കിയതായി കോർഡിനേഷൻ കമ്മിറ്റി ഉദ്യോഗസ്ഥരെ അറിയിച്ചു. അടുത്ത ആഴ്ച തന്നെ റിപ്പോർട്ട് അഡ്മിനിസ്ട്രേറ്റീവ് സെക്ഷൻ വേണ്ടി സമർപ്പിക്കും എന്ന എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

logo
Sathyadeepam Online
www.sathyadeepam.org