വിയോജിപ്പുകളെ തെരുവില്‍ നേരിട്ട ഭരണകൂടത്തിന് തിരിച്ചടി: കെസിഎഫ്

Setback for the government that confronted dissent on the streets - KCF
Published on

കൊച്ചി: ജനാധിപത്യ വിരുദ്ധ നിലപാടുകള്‍ നിലനില്‍ക്കില്ല എന്ന് ഭരണകൂടത്തിനുള്ള മുന്നറിയിപ്പാണ് വിദ്യാഭ്യാസമന്ത്രി ശ്രീ. ധര്‍മേന്ദ്ര പ്രധാന്റെ രാജി എന്ന് കേരള കാത്തലിക് ഫെഡറേഷന്‍ (കെ.സി.എഫ്) പ്രസ്താവിച്ചു.

ഭരണഘടനാപരമായി വിയോജിപ്പ് അറിയിക്കാനുള്ള മൗലികമായ അവകാശത്തെ തെരുവില്‍ നേരിട്ട ഭരണകൂടം ഇത് അര്‍ഹിക്കുന്നു. ഇതിനു സമാനമായി എഫ്‌സിആര്‍എ ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ഏകപക്ഷീയമായി നിലപാടുകളുമായി മുന്നോട്ട് പോകുന്നത് ഈ ഘട്ടത്തില്‍ കണ്ടില്ലെന്ന് നടിക്കാന്‍ ആവില്ല എന്നും കെസിഎഫ് സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു.

പ്രതീകാത്മകമായി വിദ്യാര്‍ഥി സമരത്തിന് പിന്‍തുണ അര്‍പ്പിച്ചുകൊണ്ട് എറണാകുളത്തുവച്ചു നടത്തിയ ഐക്യദാര്‍ഢ്യസമ്മേളനം കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു. കെസിഎഫ് സംസ്ഥാന പ്രസിഡന്റ് ബിജു ജോസി കരുവഞ്ചേരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി.സി. ജോര്‍ജ്കുട്ടി, സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. എബ്രഹാം പട്ട്യാനി, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ്അഡ്വ. ഷെറി ജെ. തോമസ്, എംസിഎ ഗ്ലോബല്‍ പ്രസിഡന്റ് ബൈജു എസ്. ആര്‍., കെസിഎഫ് വൈസ് പ്രസിഡന്റ്ജയ്‌മോന്‍ തോട്ടുപുറം, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ജോസ്‌കുട്ടി ഒഴുകയില്‍, ഷാജി ജോര്‍ജ്, ഭാരവാഹികളായ അഡ്വ. ബിജു കുണ്ടുകുളം, ധര്‍മരാജ് പിന്‍കുളം, എബി കുന്നേപറമ്പില്‍, ശ്രീമതി ജെസ്സി അലക്‌സ്, ശ്രീമതി സിന്ധു ജസ്റ്റസ്, ഷിബു ചുങ്കത്തില്‍, ബെന്നി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

കേരള കത്തോലിക്കാസഭയിലെ അല്മായ പ്രസ്ഥാനങ്ങളായ കത്തോലിക്കാ കോണ്‍ഗ്രസ്, കേരള ലാറ്റി കാത്തലിക് അസോസിയേഷന്‍, മലങ്കര കാത്തലിക് അസോസിയേഷന്‍ എന്നീ സംഘടനകളുടെ പൊതു വേദിയായ കെസിഎഫിന്റെ ഐക്യ ദാര്‍ഢ്യസമ്മേളനത്തില്‍ കേരളത്തിലെ 32 രൂപതകളില്‍ നിന്നും രൂപതാ ഭാരവാഹികള്‍ അടക്കം നേതാക്കന്മാര്‍ പങ്കെടുത്തു.

logo
Sathyadeepam Online
www.sathyadeepam.org