

ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ 31/07/26 ചേർന്ന മൂലംമ്പിള്ളി പാക്കേജ് മോണിറ്ററിംഗ് കമ്മിറ്റിയുടെ തീരുമാന പ്രകാരം പുനരധിവാസ ഭൂമിയിൽ സംരക്ഷണഭിത്തി നിർമ്മിക്കുവാനുള്ള നടപടികൾക്ക് ഇന്ന് വടുതലയിൽ തുടക്കം കുറിച്ചു. പെരിയാറിന്റെ ഭാഗമായുള്ള കായലിന്റെ തീരത്ത് സംരക്ഷണ ഭിത്തി നിർമ്മിക്കാത്തതുകൊണ്ട് സമീപത്തെ നാലു പ്ലോട്ടുകളിലെ വീടുകൾക്ക് അപകടകരമായ രീതിയിൽ മണ്ണൊലിച്ചു കൊണ്ടിരിക്കുകയാണ്. നിരീക്ഷണ സമിതി യോഗത്തിൽ കോർഡിനേഷൻ കമ്മിറ്റി രേഖാമൂലം പരാതി നൽകിയതിനെ തുടർന്നാണ് മേജർ ഇറിഗേഷൻ വകുപ്പിനോട് ആവശ്യമായ നടപടികൾ ആരംഭിക്കുവാൻ ജില്ലാ കളക്ടർ ആവശ്യപ്പെട്ടത്. 100 മീറ്റർ നീളത്തിൽ കരിങ്കൽചിറ കെട്ടി പ്ലോട്ടുകൾ സംരക്ഷിക്കുവാനായി പ്രാഥമിക എസ്റ്റിമേറ്റ് പ്രകാരം ₹19.5 ലക്ഷം ചിലവ് വരും എന്ന് എഇ മുഹമ്മദ് അജ്മൽ വ്യക്തമാക്കി. ഓവർസിയർ രാദുൽ ദാസ് പരിശോധനയ്ക്ക് ആവശ്യമായ സഹായങ്ങൾ നൽകി.
കോർഡിനേഷൻ കമ്മിറ്റിയുടെ ജനറൽ കൺവീനർ ഫ്രാൻസിസ് കളത്തുങ്കലിൻ്റെ നേതൃത്വത്തിൽ, 24-ാം ഡിവിഷൻ കൗൺസിലർ ജെസ്മി ജെറാൾഡ്, വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതി ചെയർമാൻ ഫാദർ ഫ്രാൻസിസ് സേവിയർ തന്നിക്കപ്പറമ്പിൽ, ജൂലിയൻ ജെയിംസ്, സീലിയ ഫെലിക്സ്, ജോർജ് അമ്പാട്ട്, മേജർ മൂസക്കുട്ടി, അഗസ്റ്റിൻ വെള്ളുള്ളി, രാജി അഗസ്റ്റിൻ, മേരി ഷിബു ജോബ്, മേബിൾ, ക്രിസ്റ്റി, ചിന്നമ്മ ജോസഫ്, ജേക്കബ് വാരിയത്ത, തുടങ്ങിയവർ ഉദ്യോഗസ്ഥ സംഘത്തെ സ്വീകരിച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കി. പ്രാഥമിക എസ്റ്റിമേറ്റ് മേജർ ഇറിഗേഷൻ വകുപ്പ് ഇഇ ക്ക് സമർപ്പിച്ചു. തുടർനടപടികൾ സ്വീകരിക്കും എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി.