

കൊച്ചി: ഒരു രാജ്യത്തിന്റെ ആരോഗ്യസംവിധാനത്തിന്റെ മികവ് ആശുപത്രികളുടെ എണ്ണമോ വലിപ്പമോ കൊണ്ടല്ല, ഗുണമേന്മയുള്ള ചികിത്സയും പ്രതിരോധ ആരോഗ്യപരിചരണവും എത്രത്തോളം സാധാരണ ജനങ്ങളിലേക്കെത്തുന്നു എന്നതുകൊണ്ടാണ് വിലയിരുത്തേണ്ടതെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡന്റ് ഡി. ബി. ബിനു അഭിപ്രായപ്പെട്ടു.
ആരോഗ്യത്തോടെയും അന്തസ്സോടെയും ജീവിക്കുക ഓരോ പൗരന്റെയും മൗലീക അവകാശമാണെന്നും, ഭാരതത്തിന്റെ സമ്പന്നമായ ആയുർവേദ പാരമ്പര്യത്തെ ആധുനിക ആരോഗ്യപരിപാലനവുമായി ഫലപ്രദമായി സമന്വയിപ്പിക്കേണ്ടതുണ്ട്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ വിവിധ പദ്ധതികളും സേവനങ്ങളും പൊതുജനങ്ങൾക്ക് കൂടുതൽ പ്രയോജനപ്പെടുന്ന വിധത്തിൽ വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചാവറ കൾച്ചറൽ സെന്റർ, ശാന്തിഗിരി ആയുർവേദ–സിദ്ധ ഹോസ്പിറ്റൽ, കാരിക്കാമുറി റെസിഡന്റ്സ് അസോസിയേഷൻ, സിറിയക് ഏലിയാസ് വോളന്ററി അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആയുർവേദ–സിദ്ധ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാരിക്കാമുറി റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സി. ഡി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. കൊച്ചി കോർപ്പറേഷൻ കൗൺസിലർ കെ. വി. പി. കൃഷ്ണകുമാർ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി.എം.ഐ., ശാന്തിഗിരി ആയുർവേദ ഹോസ്പിറ്റലിലെ ഡോ. ആതിര ടി. എ., ഡോ. ഗ്രീഷ്മ രമേഷ്, കാരിക്കാമുറി റെസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ശിവരാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ക്യാമ്പിനോടനുബന്ധിച്ച് മെഡിവിഷൻ ലാബിന്റെ നേതൃത്വത്തിൽ സൗജന്യ രക്തപരിശോധന, കൊളസ്ട്രോൾ പരിശോധന, രക്തസമ്മർദ്ദ പരിശോധന എന്നിവയും സംഘടിപ്പിച്ചു.