ദുരിതങ്ങളിൽ വലയുന്നവരുടെ ശാരീരിക, മാനസിക ആരോഗ്യം ഉറപ്പുവരുത്തുന്നതും ശക്തിപ്പെടുത്തുന്നതും അതിജീവനപ്രവർത്തനങ്ങളുടെ നിർണായക ഘടകമാണെന്ന് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് അഭിപ്രായപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സഹൃദയ, ഫാമിലി പ്ലാനിങ് അസോസിയേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ച് പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി മധ്യവയസ്കരായ വീട്ടമ്മമാർക്കായി സംഘടിപ്പിച്ച സെക്ഷ്വൽ ആൻഡ് റീപ്രൊഡക്ഷൻ ഹെൽത്ത് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുത്തൻപള്ളി പള്ളിയുടെ സഹകരണത്തോടെ സെന്റ് ജോർജ് പള്ളി പാരീഷ്ഹാളിൽ വെച്ച് നടത്തിയ ക്യാമ്പിൽ വികാരി ഫാ. അലക്സ് കാട്ടേഴത്ത് അധ്യക്ഷനായിരുന്നു. മാറുന്ന ജീവിത ശൈലികളും അതിനോടനുബന്ധിച്ചുള്ള മാനസികസംഘർഷവും മൂലം വീട്ടമ്മമാരിൽ വരുന്ന ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തി പ്രതിരോധനടപടികൾ സ്വീകരിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ പറഞ്ഞു. നൂറോളം വീട്ടമ്മമാരുടെ ടെസ്റ്റുകൾ നടത്തി. ഫാമിലി പ്ലാനിങ് അസോസിയേഷൻ ഓഫ് ഇന്ത്യ ബ്രാഞ്ച് മാനേജർ ഡോ. ശോഭ മാത്യു, പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ്, വാർഡ് മെമ്പർ ഷീല ടെല്ലസ്സ്, സഹൃദയ ആനിമേറ്റർ ഗ്രേസി ഷാജു ,പള്ളി ട്രസ്റ്റി മാത്യു പുതുശ്ശേരി എന്നിവർ സംസാരിച്ചു