കൊച്ചി:വരാപ്പുഴ അതിരൂപത പ്രൊ ലൈഫ് സമിതിയുടെ ആഭിമുഖ്യത്തില്‍ വരാപ്പുഴ അതിരൂപതയില്‍ ജീവസ്പന്ദനം പദ്ധതി ആരംഭിച്ചു. അര്‍ഹതയുള്ള വലിയ കുടുംബങ്ങള്‍ക്ക് ലൂര്‍ദ്ദ് ഹോസ്പിറ്റലില്‍ അഞ്ചാമത്തെ കുഞ്ഞ് മുതൽ പ്രസവശുശ്രൂഷ സൗജന്യമായി നടത്തിക്കൊടുക്കുന്നു. അതോടൊപ്പം അഞ്ചാമത്തെ കുഞ്ഞ് ജനിക്കുന്നതിനു മുമ്പ് 9-ാം മാസം അര്‍ഹതയുള്ള മാതാപിതാക്കള്‍ക്ക് 10000 രൂപ നല്‍കുന്ന പദ്ധതിയാണ് രണ്ടാമത്തേത്. അതിരൂപതയിലെതന്നെ വലിയ കുടുംബങ്ങളിലെ അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ക്കായി സ്കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിയാണ് മൂന്നാമത്തേത്. മെയ് അവസാനവാരം നടക്കുന്ന വലിയ കുടുംബങ്ങളുടെ സംഗമത്തില്‍ വച്ച് സ്കോളര്‍ഷിപ്പ് വിതരണം ചെയ്യും. ഈ പദ്ധതികളുടെ ഉദ്ഘാടനം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത റൈറ്റ്.റവ.ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ നിര്‍വഹിച്ചു.വരാപ്പുഴ അതിരൂപതയിലെ രണ്ട് കുടുംബങ്ങളിലെ അഞ്ചാമത്തെ കുഞ്ഞുങ്ങളുടെ മാമ്മോദീസാ ചടങ്ങിനു ശേഷമാണ് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ചടങ്ങില്‍ ചൂരേപ്പറമ്പില്‍ ഫൗണ്ടേഷന്‍ ഒരു ലക്ഷം രൂപയുടെ ചെക്ക്, ഫൗണ്ടേഷന്‍ ട്രസ്റ്റിയും കെസിബിസി പ്രൊ ലൈഫ് സമിതി സംസ്ഥാന പ്രസിഡന്‍റുമായ ശ്രീ. ജോണ്‍സണ്‍ ചൂരേപ്പറമ്പില്‍ മെത്രാപ്പോലീത്തയ്ക്ക് കൈമാറി. അതിമെത്രാസനമന്ദിരത്തില്‍ നടന്ന ചടങ്ങില്‍ കെസിബിസി പ്രൊ ലൈഫ് സമിതി സംസ്ഥാന ഡയറക്ടര്‍ ഫാ. ക്ലീറ്റസ് കതിര്‍പറമ്പില്‍, വരാപ്പുഴ അതിരൂപത ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടര്‍ ഫാ.പോള്‍സണ്‍ സിമേതി, പ്രൊലൈഫ് സമിതി സംസ്ഥാന സെക്രട്ടറി ശ്രീ.ജെയിംസ് ആഴ്ചങ്ങാടന്‍, ആനിമേറ്റര്‍ ശ്രീ. സാബു ജോസ്, സിസ്റ്റര്‍ മേരി ജോര്‍ജ്, ശ്രീ.ജോയ്സ് മുക്കുടം, ശ്രീ.ആന്‍റണി പത്രോസ് എന്നിവര്‍ പ്രസംഗിച്ചു.