ഇൻക്ലൂസിസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

Inclusion certificates distributed
Published on

പൊന്നുരുന്നി : ഓരോരുത്തരിലും നിക്ഷിപ്തമായിട്ടുള്ള കഴിവുകൾ കണ്ടെത്തി വളർത്തിയെടുക്കാനുള്ള അവസരം ലഭിക്കുമ്പോഴാണ് ഭിന്നശേഷിക്കാരായ സഹോദരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് ജീവിത വിജയം നേടാനാകുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ അഭിപ്രായപ്പെട്ടു.

എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹൃപ്രവർത്തനവിഭാഗമായ സഹൃദയയുടെ നേതൃത്വത്തിലുള്ള ഇൻക്ലൂസിസ് ഓർഗ് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ന്യൂറോ ഡൈവർജൻ്റ് ആയ വ്യക്തികൾക്ക് ഐ. ടി. പരിശീലനം നൽകി വിവിധ തൊഴിൽ സ്ഥാപനങ്ങളിൽ ജോലി ഉറപ്പാക്കുന്നതിനായി  8 ജില്ലകളിലെ 10 കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച 10 മാസം നീണ്ട പരിശീലനത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള കോൺവൊക്കേഷൻ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഞ്ചാമതു ബാച്ചിൽ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 58 പേർക്ക് അദ്ദേഹം സർട്ടിഫിക്കറ്റുകൾ നൽകി. പൊന്നുരുന്നി സഹൃദയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഉമ തോമസ് എം.എൽ.എ അധ്യക്ഷയായിരുന്നു. ഭിന്നശേഷിക്കാരോട് ഒപ്പം നടക്കാനും അവരെ ഒപ്പം നടത്താനും സമൂഹത്തെ ബോധവത്കരിക്കാൻ സഹൃദയ നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണെന്ന് അവർ പറഞ്ഞു. ഇൻക്ലൂസിസ് ചീഫ് ഡിജിറ്റൽ അഡ്‌വൈസർ റോബിൻ ടോമി മുഖ്യപ്രഭാഷണം നടത്തി. സഹൃദയ ഡയറക്ടർ ഫാ. ആൻ്റണി പുതിയാപറമ്പിൽ, ജോയിൻ്റ് ഡയറക്ടർ ഫാ. ജിനോ ഭരണികുളങ്ങര, കൊച്ചി നഗരസഭാ കൗൺസിലർ ദിവ്യ രാജേഷ്, സെല്ലിസ് എച്ച് ആർ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ് കുര്യൻ, ഡിസെബിലിറ്റി പ്രൊഫഷണൽ  ധന്യ രവി എന്നിവർ സംസാരിച്ചു. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ഈ പദ്ധതിവഴി നൽകിയ പരിശീലനത്തിലൂടെ ന്യൂറോ ഡൈവർജൻ്റ് ആയ 90 പേർക്ക് വിവിധ സ്ഥാപനങ്ങളിൽ ജോലി ഉറപ്പാക്കാൻ കഴിഞ്ഞെന്ന് സഹൃദയ ഡയറക്ടർ ഫാ. ആൻ്റണി പുതിയാപറമ്പിൽ അറിയിച്ചു.

logo
Sathyadeepam Online
www.sathyadeepam.org